ആകെ പേജ്‌കാഴ്‌ചകള്‍

2012, നവംബർ 25, ഞായറാഴ്‌ച

ഉഴുന്നുവട




രണ്ടാം ശനിയാഴ്ച. ഹോളിഡെ. മക്കൾക്ക്‌ സ്കൂളില്ല, എനിക്ക്‌ ഓഫീസും.
കുറെ ദിവസമായി മക്കൾ സർക്കസ്‌ കാണാൻ പോകണമെന്ന്‌ പറയാൻ തുടങ്ങിയിട്ട്‌. അവരുടെ ആഗ്രഹം നിറവേറ്റിയേക്കാം. വൈകുന്നേരത്തെ ഷോയ്ക്ക്‌ നല്ല തിരക്കാകും. അതുകൊണ്ട്‌ ഉച്ചകഴിഞ്ഞ്‌ 2 മണിക്കുള്ള ഷോയ്ക്ക്‌ പുറപ്പെട്ടോളാൻ മക്കളോടും ഭാര്യയോടും പറഞ്ഞു.
അടുക്കളയിൽ പാചകത്തിന്‌ അമ്മയെ സഹായിക്കാൻ പൊതുവെ മടിച്ചികളായ രണ്ടു പെണ്മക്കളും മത്സരിക്കുകയായി. അതുകഴിഞ്ഞാലല്ലേ വയറുനിറയ്ക്കാനും ഒരുങ്ങിപ്പുറപ്പെടാനും സാധിക്കൂ. സമയം 11 മണി ഞാൻ എന്റെ ഷർട്ടും പേന്റും ഇസ്ത്രി ഇടാൻ തുടങ്ങി..
പതിവിലും നേരത്തെ 12.30 ന്‌ തന്നെ ഇളയമകൾ നബിത വന്നു വിളിച്ചു.
"അച്ഛാ ! ചോറുണ്ണാൻ വാ !"
സാധാരണ 2 മണിയാവും എന്റെ ഉച്ചയൂണ്‌. നേരത്തെയായതുകൊണ്ട്‌ ഭക്ഷണം ശരിക്ക്‌ കഴിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.
ഊൺ` കഴിഞ്ഞ്‌ അടുക്കളയിൽ പാത്രം കഴുകുന്ന ബഹളം.
പിന്നെ അമ്മയും പെണ്മക്കളും കല്യാണത്തിനു പോകുന്ന ചമയവും ഒരുക്കവും തുടങ്ങി.. എല്ലാവരും ഒരുങ്ങി വീട്‌ പൂട്ടി പുറപ്പെട്ടപ്പോൾ സമയം 1.40.
നാല്‌പേർക്ക്‌ ഇരിക്കാവുന്ന ഓട്ടോറിക്ഷയിൽ ഞങ്ങൾ ടൗണിലെത്തി. ഇന്ദിരാ മൈതാനത്താണ്‌ സർക്കസ്‌ കൂടാരം. "ദ ഗ്രെയ്റ്റ്‌ കേരളാ സർക്കസ്‌' എന്ന പോസ്റ്ററുകൾ എവിടെ നോക്കിയാലുംകാണാം.ഞങ്ങൾ ടിക്കറ്റ്‌ എടുത്ത്‌ അകത്ത്‌ കയറി. എന്റെ കീശയിൽ നിന്ന്‌ ഒരു ഗാന്ധി പറന്നുപോയി.
തിരക്ക്‌ ഒഴിവാക്കാനായി നൂൺഷോയ്ക്ക്‌ എത്തിയവരുടെ തിരക്കാണ്‌ കൂടാരത്തിൽ.
സർക്കസ്‌ കൃത്യം 2 മണിക്ക്‌തന്നെ തുടങ്ങി. ജീവിതംതന്നെ ഒരു സർക്കസ്‌ ആയതുകൊണ്ടാവാം എനിക്ക്‌ വലിയ ആകർഷകത്വം സർക്കസിൽ തോന്നിയില്ല. മക്കളും ഭാര്യയും മതിമറന്ന്‌ ആസ്വദിച്ചു. കോമാളികളുടെ തമാശകൾ കണ്ട്‌ അവർ പൊട്ടിച്ചിരിച്ചു. അതു കണ്ട ഞാൻ സംതൃപ്തിയടഞ്ഞു.
സർക്കസ്‌ 4 മണിക്ക്‌ കഴിഞ്ഞു. ഞങ്ങൾ ആൾത്തിരക്കിലൂടെ പുറത്തിറങ്ങി. ഒരു ചായ കഴിക്കാമെന്നു തീരുമാനിച്ചു. അടുത്തുതന്നെയുള്ള ജനറൽ ആശുപത്രിക്ക്‌ മുൻ വശം നല്ല ഒരു ഹോട്ടലുണ്ട്‌ 'അതിഥി ദേവോ ഭവ' എന്നാണ്‌ ഹോട്ടലിന്റെ പേര്‌.
ഞങ്ങൾ അങ്ങോട്ട്‌ കയറി.
ഫേമിലി റൂമിൽ നാലുപേർക്ക്‌ ഇരിക്കാവുന്ന ഒരു മേശ ഞങ്ങൾ കയ്യടക്കി. തൊട്ടടുത്തുള്ള മേശയിൽ ഒരു ഭാര്യയും ഭർത്താവുമാണ്‌. കൂടെ കുട്ടികളോന്നുമില്ല. രണ്ടുപേരും മധ്യ്‌വയസ്ക്കർ.
'എന്താണ്‌ കഴിക്കാൻ വേണ്ടത്‌?' ഞാൻ മക്കളോട്‌ ചോദിച്ചു. മക്കൾ രണ്ടുപേർക്കും മസാലദോശയോടാണ്‌ ഇഷ്ടം. ഭാര്യയ്ക്ക്‌ ഉഴുന്നുവടയും. ഞാൻ ഉപ്പുമാവിലേക്ക്‌ ഒതുങ്ങി. ഭാര്യയ്ക്കും എനിക്കും വേഗംതന്നെ കിട്ടിയെങ്കിലും മക്കൾക്ക്‌ മസാലദോശ വരുന്നതുവരെ ഞങ്ങളും കാത്തിരുന്നു. ഒരു 5 മിനുട്ടിനുശേഷം കൊമ്പനാനയെപ്പോലെ രണ്ടു പ്ലെയ്റ്റ്‌ മസാലദോശ എത്തി.
മക്കൾക്ക്‌ മസാലദോശയോടൊപ്പം ഓരോ വടയും വേണമെന്നായി. അതാണത്രെ ഫേഷൻ. അങ്ങിനെ വിഭവ സമൃദ്ധമായ ഞങ്ങളുടെ ചായകുടി മുന്നിടവെ ഞാൻ അടുത്ത മേശയിലെ ദമ്പതികളെ ശ്രദ്ധിച്ചു. അതിൽ ഭർത്താവിന്റെ പ്ലേയ്റ്റിൽ രണ്ട്‌ ഉഴുന്നുവട. ഭാര്യ ചായ മാത്രം കഴിക്കുന്നു.
പെട്ടെന്ന്‌ ഒരു അലർച്ച കേട്ടു. ഭർത്താവ്‌ എഴുന്നേറ്റ്‌ നിൽക്കുന്നു. മേശയിൽ ഇടിക്കുന്നു. അയാളുടെ ഉഴുന്നുവട കാൽഭാഗം തീർന്നിട്ടുണ്ട്‌. അതു പൊക്കിപ്പിടിച്ചിരിക്കുന്നു. അതിൽ അർദ്ധന്ദ്രാകൃതിയിൽ ഒരു ബോൾപെന്നിന്റെ വണ്ണമുള്ള തേരട്ട !
'വെയ്റ്റർ. മേനേജരെവിടെ? കുക്കെവിടെ ?. ഇവിടെ തേരട്ടവടയാണോ കൊടുക്കുന്നത്‌. നോക്കൂ !'
അയാൾ മൊബെയിലെടുത്ത്‌ പോലിസിനെയും, ഹെൽത്ത്‌ ഇൻസ്പെക്റ്റരേയും മറ്റും വിളിക്കാൻ തുടങ്ങി.
'ബ്ബൗ' എന്ന ശബ്ദത്തോടെ എന്റെ ഭാര്യയും മക്കളും വാഷ്‌ ബെസിനിലേക്ക്‌ കുതിച്ചു. രാവിലെ കഴിച്ച ബ്രേയ്ക്ക്‌ഫാസ്റ്റ്‌വരെ അവർ ഛർദ്ദിച്ചു.
അപ്പോഴേക്കും ആൾക്കൂട്ടം ഹോട്ടൽ വളഞ്ഞു.  ടി.വി.ചാനൽകാർ രംഗം ഷൂട്ട്‌ ചെയ്യാൻ മത്സരിച്ചു..ഞങ്ങൾ ആൾത്തിരക്കിനിടയിലൂടെ ഒരുവിധം പുറത്തിറങ്ങി. പോലിസെത്തി ഹോട്ടലിന്റെ ഷട്ടർ ഇടുവിച്ചു. പിറ്റേന്നത്തെ പത്രത്തിൽ പന്ത്രണ്ടാം പേജിൽ വാർത്ത വെണ്ടക്ക അക്ഷരത്തിൽ വന്നു.
നല്ല പേരും പ്രശസ്തിയുമുള്ള ഹോട്ടലായിരുന്നു. ആശുപത്രിക്ക്‌ സമീപമായതുകൊണ്ട്‌ നല്ല ബിസിനസ്സും. ഹോട്ടൽ അടച്ചതോടെ എല്ലാർക്കും ബുദ്ധിമുട്ടായി. മൈതാനത്തിന്റെ മറുവശമുള്ള 'പുഞ്ചിരി' ഹോട്ടലായി എല്ലാവർക്കും ശരണം.
ഒരു മാസത്തിനുശേഷം ഒരു ദിവസം ഞാൻ എന്റെ ബന്ധുവായ രോഗിയെ കാണാൻ ആശുപത്രിയിൽ പോയി. 'അതിഥി ദേവോ ഭവ' വീണ്ടും തുറന്നിരിക്കുന്നു. മാത്രമല്ല പൂർവ്വാധികം തിരക്കും.
ഞാനും ഒരു ചായ കുടിക്കാമെന്നു കരുതി. അകത്തു കയറി. പലരും രുചിയോടെ ഉഴുന്നുവട കഴിക്കുന്നു. അതു കണ്ടപ്പോൾ തേരട്ടവട എനിക്കോർമ്മ വന്നു. മക്കളും ഭാര്യയും ഛർദ്ദിക്കാൻ ഓടിയതും.
എനിക്കു പരിചയമുള്ള ഒരു വെയിറ്ററോട്‌ ഞാൻ സുഖാന്വേഷണം നടത്തി.
'സാറെ, അയാൾ വീട്ടിൽനിന്നും തേരട്ടയെ ഉള്ളിലാക്കി ഉഴുന്നുവട ഉണ്ടാക്കി കൊണ്ടുവന്നതാ.. അയാളുടെ ബന്ധുവിന്റേതാ പുഞ്ചിരി ഹോട്ടൽ. ഈ ഹോട്ടൽ അടപ്പിച്ചാലല്ലേ അവിടെ ബിസിനസ്സ്‌ പച്ചപിടിക്കൂ. എല്ലാം തട്ടിപ്പും കുതന്ത്രങ്ങളുമാ.....'
ഞാൻ ഒന്നു പുഞ്ചിരിച്ചു.

2012, നവംബർ 2, വെള്ളിയാഴ്‌ച

കുഴപ്പം





കുഞ്ഞിക്കാല്‌ കാണാൻ
കിളിക്കൊഞ്ചൽ കേൾക്കാൻ
കൊതിക്കാൻ തുടങ്ങിയിട്ട്‌
കൊല്ലങ്ങൾ നിരവധി.
എനിക്ക്‌ കുഴപ്പമില്ലെന്ന്‌ ഡോക്ടർ,
അവൾക്ക്‌ തീരേ കുഴപ്പമില്ലെന്നും.
പിന്നെ എവിടെയാണ്‌ കുഴപ്പം ?
അലോപ്പതി, ഹോമിയോ,
ആയുർവ്വേദം, അക്യുപഞ്ചർ, കളരി,
നാടൻ, കാടൻ, ഏശിയില്ല ഒന്നുമേ
ആശ മാഞ്ഞു നിരാശയായ്‌.
മുറപോലെ മരുന്നുകൾ, ചികിത്സകൾ
എന്നിട്ടും മുറ തെറ്റിയില്ല
ഒടുവിലാണ്‌ അവൾ പറഞ്ഞത്‌
അമ്പലത്തിൽ ഭജനയിരിക്കാം
ഒരു നിർബന്ധം, കൂട്ടിന്‌ ഞാനും വേണം
ഭജന പ്രത്യുൽപാദനപരമല്ലെന്നു
വിശ്വസിച്ച ഞാൻ എതിർത്തു
അവൾ കുന്തിയുടേയും, അഞ്ജനയുടേയും,
മറിയത്തിന്റേയും കഥകൾ,
പിന്നെ, ബാബയുടേയും, അമ്മയുടെയും
ശക്തിവിശേഷങ്ങൾ
അങ്ങിനെ യുക്തിക്ക്‌ നിരക്കാത്ത പലതും
ഭക്തിപൂർവ്വം എന്നോട്‌ വിളമ്പി.
ഒടുവിൽ ഞാൻ സഹികെട്ട്‌ വഴങ്ങി,
ഭജനയ്ക്ക്‌ പോവാനൊരുങ്ങി
ഗോപുരത്തിന്‌ പുറത്ത്‌
ചെരിപ്പൂരിവെച്ച്‌ ദേഹശുദ്ധി വരുത്തി
മൂന്നു മണിക്കൂർ നീണ്ട ഭജന കഴിഞ്ഞു
പുറത്തിറങ്ങിയപ്പോൾ
അവളുടെ മുന്നൂറ്‌ രൂപയുടെ
ചെരിപ്പു നഷ്ടപ്പെട്ടിരുന്നു