ആകെ പേജ്‌കാഴ്‌ചകള്‍

2012, ഡിസംബർ 30, ഞായറാഴ്‌ച

ദാമിനി
















കേവലം മെഴുതിരിപോൽ കത്തിയെരിഞ്ഞൂ നീ
ദാമിനി മഹാജ്യോതിയായതു പരന്നപ്പോൾ,
അഗ്നിപർവ്വതമായി, ലാവയായൊഴുകിയീ-
ഭഗ്നചിത്തർതൻ രോഷം കനലായെരിയുന്നു.

നാരിയെ പൂജിച്ചീടും ആർഷസംസ്കാരത്തിന്റെ
നാടായ ഭാരതത്തിനീഗതി കൈവന്നല്ലോ !
ക്രൂരമാം പൈശാചിക കാമാസ്ത്രം തറച്ചെത്ര 
ശാരിക വ്യാധന്മാർക്കു ഭക്ഷണമായ്ത്തീർന്നെന്നോ

ലജ്ജയാൽ കുനിയുന്നീ ദുർഗതിയോർത്തെൻ ശീർഷം,
മുജ്ജന്മപാപംകൊണ്ടീ കാഴ്ചകൾ കാണായ്‌വന്നൂ
ക്രൂരമാം ശിക്ഷയൊന്നുമാത്രംതാൻ പരിഹാരം
ഭാരതം മൂർച്ചകൂട്ടി പടവാളുയർത്തേണം

തലവെട്ടത്രെ ശിക്ഷ സൗദിയിലെന്നാൽ നമ്മൾ-
ക്കിവിടെ ശിക്ഷയ്ക്കൽപം മൃദുത്വം പകർന്നീടാം
ബലമായ്‌ സംഗംചെയ്ത നീചമാമവയവം
അടിയേഛേദിക്കുവാൻ നിയമം മാറ്റീടുകിൽ

നിൽക്കുമീ വിളയാട്ടം, നിർഭയം നടന്നീടാ-
മർദ്ധരാത്രിയും നാരീവൃന്ദങ്ങൾക്കനായാസം.
അടിയെ പേടിക്കാത്തൊരന്തകനുണ്ടോ ഭൂവിൽ
മടിവേണ്ടിനിയൊട്ടും, മാറ്റുക നിയമങ്ങൾ !

2012, ഡിസംബർ 23, ഞായറാഴ്‌ച

കേരളം വരളുന്നു





കേരളം വരളുന്നൂ, പശ്ചിമഘട്ടങ്ങളെ
കേറാതെ കടക്കാതെ കേരളമണ്ണിൽത്തന്നെ
പാലപ്പൂമണം വീശും മന്ദമാരുതനില്ല,
പാൽനുരച്ചിരിതൂകും കുളിർ ചോലകളില്ല,
വയലോ കാണ്മാനില്ല, ദൂരെ ഹാ! മറഞ്ഞെങ്ങോ
വയലാർ മീട്ടും രാഗവീണതൻ നാദബ്രഹ്മം.
കേരളപ്പിറവിയെ ഓർമ്മിപ്പിച്ചിടാനെത്തും
നാളായ നവമ്പറിന്നൊന്നിനെ സ്മരിപ്പൂ ഞാൻ
ഒന്നു നീയെന്നാൽ, നമ്മളൊന്നല്ല, നിരവധി
ഭിന്നമാമാചാരത്തിന്നടിമച്ചന്തക്കൂട്ടം
ഒന്നിനെ രണ്ടായ്ക്കണ്ടൂ പൂർവ്വികരെന്നാൽ നമ്മ-
ളൊന്നിനെ പൂജ്യമാക്കുമാഗോളവിശാരദർ !
അന്ധമാം മതഭ്രാന്തും, തീവ്രമാം വാദോന്മുഖ-
ചിന്തയും, ധനലാഭമോഹവും പെരുകുന്നു.
അമ്മയെ വിറ്റീടുന്നു മക്കൾ, ഹാ! പിതാക്കളോ
അമ്മിഞ്ഞ നുണയേണ്ട മകളെ പ്രാപിക്കുന്നു
'പീഡനം' മലയാളഭാഷയ്ക്കു സമ്മാനിക്കും
നൂതനാർത്ഥത്തിൻ പൊരുൾ നിഘണ്ടുക്കളിലില്ല
കേരളം ഭ്രാന്താലയമെന്നു ചൊന്നതുമാറ്റി
കേരളം കാമഭ്രാന്തിൻ കൂടാരമെന്നോതീടാം
ലജ്ജിക്ക മലയാളമങ്കേ ! നീ പറയുന്ന-
തൊക്കെയും 'മംഗ്ലീഷാ'യി മാറിപ്പോയ്‌ ദയനീയം !
അരിയിലെഴുതിച്ചു നിന്നെയെൻ വിരൽത്തുമ്പാൽ
ഹരിശ്രീയാദ്യാക്ഷരമിന്നതുമറന്നോ നീ?
തുഞ്ചന്റെ കിളിക്കൊഞ്ചൽ കേട്ടു നീ വളർന്നൊപ്പം
കുഞ്ചന്റെ തുള്ളൽപ്പാട്ടിൽ പുഞ്ചിരി വിരിയിക്കെ,
'ഉന്തുന്തു' മട്ടിൻ ഗാഥാകാരനാം ചെറുശ്ശേരി
വൃന്ദാവനത്തിൽ നിന്നെസൽക്കരിച്ചിരുത്തവെ,
പൂന്താനം പാടും ഭക്തിസാന്ദ്രമാം ജ്ഞാനപ്പാന
പൂന്തേനായ്‌ നുകരവെ, കൈവല്യം പകരവെ,
മീൻ തൊട്ടുകൂട്ടും ഭട്ടതിരിയോ വിരൽത്തുമ്പാൽ
ചന്ദനലേപം പൂശി നാരായണീയം നൽകെ,
ഉള്ളൂരിന്നത്ത്യുജ്ജ്വല ശബ്ദാഢ്യതരംഗവും
വള്ളത്തോൾ തഴുകിയ സുന്ദരപദങ്ങളും
ആശാന്റെയചുംബിത ഭാവനാവിലാസമാ-
മാശയസമ്പത്തും നിൻ മേനിയെ പുണരവെ,
വളർന്നൂ തരുണിയായ്‌, കേരളനടനശ്രീ
തിരളും നിന്നെക്കാണാൻ പരദേശികളെത്തി
ചെണ്ടതൻ മുഴക്കത്തിൽ വേഷമിട്ടാടി, കലാ-
മണ്ഡലം കുചേലനായ്‌,കൃഷ്ണനായ്‌ മാറ്റീ നിന്നെ.
തല്ലിപോൽ കുചേലനാ കൃഷ്ണനെ, അനുഭവ-
മല്ലലായ്മാറ്റി തന്റെ കുടുംബം തകർത്തപ്പോൾ.
അന്നുതൊട്ടല്ലോ കഥമാറിപ്പോയ്‌, തവളകൾ
പന്നഗങ്ങളെ തിന്നു, എലിയോ മാർജ്ജാരനെ,
പുലിയെ കൊന്നീടുന്നു പശുക്കൾ, തകർക്കുന്നു
മലയെ ജേസീബികൾ, പുഴയെ മാലിന്യങ്ങൾ,
വയലോ നികത്തുന്നു, കൃഷിയില്ലാതാവുന്നു,
അയൽനാടുകളുടെ കനിവിന്നിരക്കുന്നു.
മന്ത്രിമാർ പൂരപ്പാട്ടുപാടുന്നു, പുണ്യക്ഷേത്ര-
തന്ത്രിമാർ വ്യഭിചാരശാലയിലുറങ്ങുന്നു,
ഗുരുവെ പൊതിക്കുവാൻ പാരതേടുന്നൂ ശിഷ്യർ
ഒരു രോഗിയായ്‌ ഡോക്ടർ കട്ടിലിൽ കിടക്കുന്നു.
കള്ളനെ പേടിച്ചല്ലോ പോലീസിന്നൊളിക്കുന്നു
വെള്ളവുമണക്കെട്ടുമുറക്കം കെടുത്തുന്നു
കണ്ണീരുപൊഴിക്കുന്ന കേരളമക്കൾക്കൊപ്പം
ഉണ്ണാതെയിരിക്കുന്നു രാഷ്ട്രത്തെ ഭുജിപ്പവർ
നീതിദേവതയെന്ന ഗാന്ധാരിതൻ കൺമുന്നിൽ
നൂറ്റവർ ചിരിക്കുന്നു, പാഞ്ചാലി വിതുമ്പുന്നു
കോടികൾ ഗാന്ധിച്ചിത്രം പേറി ഹാ! മറയുന്നു
കോഴകൾ അഴിമതിക്കൊപ്പമായ്‌ വളരുന്നു
റോഡിലെ കുഴികളിൽ ചോരവീണുറക്കുന്നു
രോഷാഗ്നി പടരുന്നു നെഞ്ചകമെരിയുന്നു
കേരമില്ലാതാം കൊച്ചു കേരളമയൽനാട്ടിൽ
കേരകേദാരം തിങ്ങിവളരുന്നതു കാൺകെ,
കേവലം തളരുന്നൂ, പശ്ചിമഘട്ടങ്ങളെ
കേറാതെ, കടക്കാതെ കേരളമണ്ണിൽത്തന്നെ.


2012, ഡിസംബർ 19, ബുധനാഴ്‌ച

അവാർഡ്‌




സീനിയർ സിറ്റിസൺസ്‌ അസോസേഷ്യൻ ഓഫീസിലിരുന്ന്‌ ഞാൻ 'വയോജനമിത്രം' മാസികയുടെ മാറ്റർ എഡിറ്റ്‌ ചെയ്യുകയായിരുന്നു.
സർവ്വീസിൽനിന്ന്‌ പിരിഞ്ഞശേഷം കാര്യമായ ജോലിക്കൊന്നും ശ്രമിച്ചില്ല എന്നതാണ്‌ വാസ്തവം. കുറച്ചു സാഹിത്യ പ്രവർത്തനവും, സാമൂഹ്യപ്രവർത്തനവും ധാരാളം സുഹൃത്തുക്കളെ സൃഷ്ടിച്ചു. ഏതാനും പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ചു. ചില വേദികളിൽ അദ്ധ്യക്ഷ നായും, പ്രസംഗകനായും പ്രത്യക്ഷപ്പെട്ടു. അങ്ങിനെയിരിക്കെയാണ്‌സീനിയർ സിറ്റിസൺസ്‌ അസോസേഷ്യനുമായി ബന്ധപ്പെട്ടത്‌. അവർ പ്രസിദ്ധീകരിക്കുന്ന 'വയോജനമിത്രം' മാസികയുടെ എഡിറ്ററായി എന്നെ നിർബന്ധപൂർവ്വം ക്ഷണിച്ചു. സേവനമല്ലാതെ വേതനമില്ലാത്ത ഒരു തസ്തിക.
സമയം നട്ടുച്ച.
വിരുന്നുകാരെപ്പോലെ രണ്ടുമൂന്നു യുവാക്കൾ ഓഫീസിലേക്ക്‌ സംശയത്തോടെ കയറിവരുന്നത്‌ ഞാൻ ശ്രദ്ധിച്ചു. അവർ നേരെ എന്റെ മുറിയിലേക്കാണ്‌ കയറിവന്നത്‌.
'ഇരിക്കൂ. ഇവിടെ സൗകര്യം പരിമിതമാണ്‌'
ഞാൻ അതിഥികളോട്‌ പറഞ്ഞു.
ഒരാൾ കസേരയിലും, മറ്റു രണ്ടുപേർ സ്റ്റൂളിലും ഇരുന്നു.
മദ്ധ്യവയസ്ക്കർപോലുമല്ലാത്ത ഈ യുവാക്കൾക്ക്‌ ഈ ഓഫീസിൽ എന്താണ്‌ കാര്യം?. എന്റെ മനസ്സ്‌ മന്ത്രിച്ചു.
കസേരയിലിരിക്കുന്ന താടിക്കാരനായ യുവാവ്‌ അക്ഷമനായി കാണപ്പെട്ടു. കൂടെ വന്ന മറ്റു രണ്ടുപേരെയും ഇടക്കിടെ അയാൾ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അതിലൊരാൾ കൈയിലുള്ള മാസികകൊണ്ടു വീശുവാൻ തുടങ്ങി.
ഞാൻ എഴുന്നേറ്റ്‌ ഫാൻ ഓൺ ചെയ്തു.
'എന്താണ്‌ കാര്യം? ആരാണ്‌ നിങ്ങൾ. മനസ്സിലായില്ല'.
ഞാൻ തന്നെ സംഭാഷണത്തിന്‌ തുടക്കമിട്ടു.
'ഞങ്ങൾ പയ്യന്നൂ രിൽ നിന്നു വരുന്നതാണ്‌. 2012 ലെ "കൈരളീ കലാ നിഷ്കുടം" അവാർഡിന്‌
താങ്കളെ തെരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിക്കാൻ വന്നതാണ്‌'
'എനിക്കോ? അങ്ങിനെ ഒരവാർഡുണ്ടോ?'.
'ഉണ്ട്‌ സാർ. 2008 മുതൽ ഞങ്ങൾ ജില്ലയിലെ ഏറ്റവും പ്രഗൽഭരായ ബഹുമുഖ പ്രതിഭകൾക്ക്‌ നൽകിവരുന്ന അവാർഡാണത്‌. ഇക്കൊല്ലം താങ്കളാണ്‌ ആ അവാർഡിന്‌ അർഹനായിരിക്കുന്നത്‌'
സത്യത്തിൽ ഞാൻ ഒന്നമ്പരന്നു.
അവാർഡിനോട്‌ എനിക്ക്‌ പുഛമുണ്ടായിട്ടല്ല. ഇത്രയും വയസ്സിനിടെ അവാർഡ്‌ പോയിട്ട്‌ ഒരു സർട്ടിഫിക്കറ്റോ, സമ്മാനമായി ഒരു കുപ്പിഗ്ലാസ്പോലുമോ ലഭിക്കാൻ എനിക്ക്‌ ഭാഗ്യമുണ്ടായിട്ടില്ല.
എന്ത്‌ അവാർഡായാലും അത്‌ കിട്ടുന്നത്‌ ഒര്‌ അംഗീകാരമല്ലേ? സന്തോഷമല്ലേ?. ഞാൻ മിണ്ടാതിരുന്നു.
'സാർ വേണ്ടെന്നു പറയരുത്‌. കമ്മറ്റി ഐകകണ്ഠ്യ്യേന എടുത്ത തീരുമാനമാണ്‌'.
ജനുവരി 2ന്‌ പയ്യന്നൂർ ടൗൺഹാളിലാണ്‌ ചടങ്ങ്‌. വൈകുന്നേരം 4 മണിക്ക്‌. പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരെയാണ്‌ പുരസ്കാരദാതാവായി കണ്ടിട്ടുള്ളത്‌.'
ചെറിയൊരു സന്തോഷം എനിക്കു തോന്നാതിരുന്നില്ല. ഷോകെയ്സിൽ തിളങ്ങുന്ന ഒരു അവാർഡ്‌ നാലാൾ കാണത്തക്കവിധം വെക്കാമല്ലോ. ഇപ്പോൾ പേരക്കുട്ടികൾക്ക്‌ കിട്ടിയ ക്ലാവ്‌പിടിച്ച രണ്ട്‌ കപ്പുകളാണ്‌ ഷോകെയ്സിൽ. ഒന്നു തവളച്ചാട്ടത്തിനും, മറ്റേത്‌ 100 മീറ്റർ ഓട്ടത്തിനും.
'അങ്ങിനെയാണ്‌` നിങ്ങളുടെ ആഗ്രഹമെങ്കിൽ നടക്കട്ടെ. ഞാൻ എതിരു പറയുന്നില്ല.'
ഒരു പുഞ്ചിരിയോടെ ഞാൻ അവരോട്‌ പറഞ്ഞു.
'ശരി സാർ, വളരെ നന്ദി'.
അവർ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.
'സാർ ഒരു ചെറിയ ഉപകാരം ഞങ്ങൾക്ക്‌ ചെയ്തുതരണം'
'എന്താണാവോ?'
'ഒരു 20 ഫ്ലക്സ്‌ ബോർഡ്‌ ഈ കടലാസ്സിലെഴുതിയ കുറിപ്പു പ്രകാരം തയ്യാറാക്കി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൊക്കെ സാർ വെപ്പിക്കണം. അന്നത്തെ ചായച്ചെലവും വേണ്ടിവരും. പിന്നെ, അവാർഡായി സാറിനു തരുന്ന ഫലകത്തിനും, സർട്ടിഫിക്കറ്റിനും, പൊന്നാടക്കും, നോട്ടീസ്‌ അച്ചടി, ടൗൺഹാൾ വാടകയിനത്തിനെല്ലാം കൂടി ഒരു 6500/- കാണേണ്ടിവരും. അഡ്വാൻസായി ഒരു 3000/- മണി ഇപ്പോൾതന്നെ തരികയാണെങ്കിൽ വളരെ സൗകര്യമായി'
'ഓഹോ!' എന്റെ രക്തം തിളച്ചുപൊങ്ങി. ജീവിതത്തിൽ ഒരിക്കലും കൈക്കൂലി വാങ്ങുകയോ, കൊടുക്കുകയോ ചെയ്യാത്ത എന്നെയാണോ ബലിയാടാക്കാൻ കണ്ടത്‌. ക്രോധം കൊണ്ട്‌ എന്റെ കണ്ണുകൾ ചുവന്നു. കാശ്‌ കൊടുത്ത്‌ അവാർഡ്‌` വാങ്ങുകയോ?
'ഈ അവാർഡ്‌ എനിക്ക്‌ വേണ്ട. നിങ്ങൾ സ്ഥലം വിടുക'. ഞാൻ ഗർജ്ജിച്ചു.
ആഗതർ അൽപം പരുങ്ങി. താടി ചൊറിഞ്ഞുകൊണ്ടു കസേരയിലിരുന്ന ആൾ മറ്റു രണ്ട്‌`പേരെയും ദയനീയമായി നോക്കി.
'അല്ല സാർ, നമുക്ക്‌ അഡ്‌`ജസ്റ്റ്‌ ചെയ്യാം'
'ഹും !. ഞാൻ ചവുട്ടി പുറത്താക്കേണ്ടെങ്കിൽ ഉടൻ ഇറങ്ങുക' രോഷാകുലനായി ഞാൻ എഴുന്നേറ്റു.
മൂന്നുപേരും തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ പുറത്തിറങ്ങി.
ഞാൻ ചിന്തിച്ചുപോയി.
ആരായിരിക്കും അടുത്ത അവാർഡ്‌ ജേതാവ്‌. ഒരുപക്ഷെ നിങ്ങളാകുമോ?





2012, ഡിസംബർ 13, വ്യാഴാഴ്‌ച

തസ്കര വിലാപം




കള്ളൻ കടന്നു ഗൃഹത്തിലൊരു ദിനം
കൊള്ള നടത്തുവാനന്നൊരു രാത്രിയിൽ
ഒച്ചയുണ്ടാക്കാതെ പൊന്നും, പണക്കെട്ടു-
മൊക്കെയെടുത്തൊരു ഭാണ്ഡം ചമച്ചവൻ
കിണ്ണവും കിണ്ടിയും ചെന്നെടുത്തീടവെ
തിണ്ണം കലപില ശബ്ദമുയർന്നുപോയ്‌
ഞാനുറങ്ങീടുകയായിരുന്നൂ പൊൻ കി-
നാവിൽ മുഴുകിയാരാത്രിയിലെങ്കിലും
അച്ഛനുമമ്മയും കൂട്ടരും ചെന്നങ്ങു
മച്ചിൽ പതുങ്ങിയ കള്ളനെ കണ്ടെത്തി
കൈകളും കാൽകളും കെട്ടിയാക്കള്ളനെ
കൈക്രിയ ചെയ്യാൻ തുടങ്ങിയ വേളയിൽ
ഞാനുണർന്നൂ, കൺ മിഴിച്ചു, ഉയരുന്ന
ദീനമാം ശബ്ദങ്ങൾ കേട്ടിട്ടടുക്കവെ
പാവമാ കള്ളൻ വിലപിപ്പൂ, കഷ്ടമീ

പാതകം ചെയ്യുവതെന്തീ മുതിർന്നവർ?
ചെന്നു തലോടുവാൻ തോന്നിമേ, മുമ്പിലാ-
ഖിന്നനാം കള്ളനെ, പുത്തൻ കവിതയെ !

(കടപ്പാട്‌ - ടാഗോർ)

2012, ഡിസംബർ 6, വ്യാഴാഴ്‌ച

ബോൺസായ്‌




ഫ്ലവർ ഷോ കാണാൻ മാധവമേനോനും പത്നി മാധവിയമ്മയും കാറിൽനിന്നിറങ്ങി. 
കീശയിൽ നിന്നെടുത്ത രണ്ട്‌ കോംപ്ലിമന്ററി പാസ്സുകൾ ഗെയ്റ്റിൽ കാണിച്ചു. 
പലരുടെ വീടുകളിൽനിന്നും കൊണ്ടുവന്നു നിരത്തിവച്ച വിവിധ സസ്യ പുഷ്പ ഫലപ്രദർശനം കാണാൻ അഭൂതപൂർവ്വമായ തിരക്കനുഭവപ്പെട്ടു. നെഴ്സറിക്കാരുടെ ഒരു പടതന്നെ അവിടെയുണ്ടായി. അതിനുപുറമെ വിത്തുകൾ, തോട്ടപ്പണിയുപകരണങ്ങൾ തുടങ്ങി ചാന്തുപൊട്ട്‌ കണ്മഷിവരെ പല ഉൽപന്നങ്ങളുടെയും സ്റ്റാളുകൾ നിരന്നു നിന്നു.
മാധവിയമ്മയുടെ കൊഴുത്തുതടിച്ച രണ്ടു കയ്യിലും വിവിധ ഇനം പൂച്ചെടികൾ നിറച്ച ബേഗുകൾ തൂങ്ങാൻ തുടങ്ങി.
മാധവ മേനോൻ അപ്പോൾ സസൂക്ഷ്മം ബോൺസായ്‌ വൃക്ഷങ്ങളെപ്പറ്റി
പഠിക്കുകയായിരുന്നു. ആൽ, അരയാൽ, മാവ്‌, പ്ലാവ്‌, പുളി തുടങ്ങിയ കായ്ച്ചുനിൽക്കുന്ന കുഞ്ഞൻ വൃക്ഷങ്ങൾക്കിടയിലൂടെ അയാൾ ഏറ്റവും സന്തോഷകരമായ ഒരു കാഴ്ച കണ്ടു.

.ഒരു ബോൺസായ്‌ തെങ്ങ്‌ !
ഹാവൂ ! ആശ്വാസമായി. തേങ്ങ പറിക്കാരനെ തേടി അലയേണ്ടല്ലോ. ഇത്‌ വികസിപ്പിച്ചെടുത്താൽ ദൈവത്തിന്റെ സ്വന്തം നാട്ടിന്‌ ഒരു മുതൽക്കൂട്ടാവും.  തേങ്ങ പറിക്കാൻ എന്തെളുപ്പമായിരിക്കും !
അയാൾ ബോൺസായ്‌ തെങ്ങ്‌ തലോടി. അതിന്റെ കുഞ്ഞോലകൾ തലമുടിയിഴകൾപോലെ മൃദുലം.

 പെട്ടെന്ന്‌ അയാൾക്ക്‌ മാധവിയമ്മയെ ഓർമ്മവന്നു. 
ആൾക്കൂട്ടത്തിനിടയിൽ അങ്ങകലെ ഒരു ബോൺസായ്‌ സ്ത്രീയായി മാധവിയമ്മ മാറിയത്‌ അയാൾ കണ്ടു.