ആകെ പേജ്‌കാഴ്‌ചകള്‍

2013, മേയ് 27, തിങ്കളാഴ്‌ച

വേഴാമ്പൽ



ദാഹിച്ചുനിൽക്കുന്ന മൺതരിയെക്കണ്ടു
മോഹിച്ചു നിൽക്കുന്ന നീരദവ്യൂഹമേ
നിന്നനുരാഗ സന്ദേശവുമായിതാ
വന്നു ശിരസ്സു കുനിക്കുന്നു മാരിവിൽ !

ആശിച്ചു മണ്ണുകുഴിച്ചു വെൺകല്ലിനാൽ
പേശലകാന്തിയിൽ കെട്ടിപ്പടുത്തു ഞാൻ
കൂപമൊന്നെന്നാലിതുവരെ കണ്ടില്ല
ദാഹം ശമിപ്പിച്ചിടാൻ ജലലേശവും

കൂടുതലാഴങ്ങൾ തേടുമെൻ ഭാവന-
കൂടി തളർന്നു, വിളർത്തുപോയ്‌ ചുണ്ടുകൾ
കത്തിജ്ജ്വലിക്കുന്ന ചൂടാണു ചുറ്റിലും
വറ്റിയ കൂപമായ്‌ മാറിയെൻ കണ്ണുകൾ

അന്നു പതിവിലും നേരത്തെ മാനത്തു
വന്നു നിരന്നൂ കരിമുകിൽ കന്യകൾ
മിന്നി അവരുടെ പൊന്നിൻ ചിലങ്കകൾ
പൊങ്ങി മൃദംഗരവവുമിടയ്ക്കിടെ

ചുട്ടുതപിക്കും ഗിരിനിര കൈകൂപ്പി
വൃഷ്ടിവരത്തിനായ്‌ പ്രാർത്ഥിച്ചു നിൽക്കവെ
ചില്ലകൾ വിണ്ണിൽ തൊടുക്കുവാനായ്‌ സ്വയം
വില്ലൂന്നി മാമരജാലമൊരുങ്ങവെ

ധാരയായ്‌ താഴോട്ടു വീണു കുളിരണി-
ത്തോരണം മണ്ണിനു  ചാർത്തുവാൻ മാരിയും
തോടും പുഴയും കവിഞ്ഞു, വരണ്ടുള്ള
നാടും നഗരവുമൊക്കെ കുളിർക്കിലും

ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
എന്തിനോ ഞാനറിയാതെയടർന്നുപോയ്‌
രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.
   

2013, മേയ് 23, വ്യാഴാഴ്‌ച

സൃഷ്ടി





കണ്ണിൽ കരിയും, കരളിൽ കുസൃതിയും
ചുണ്ടിൽ ചിരിയുമായ്‌ മേവുമെൻ കുഞ്ഞിനെ
നിർദ്ദയം താഡിച്ചു കോപകലുഷാത്മ-
മർദ്ദിതനായ ഞാൻ ചോരപൊട്ടുംവരെ

ഒന്നല്ല, രണ്ടല്ലിതേഴാം തവണയാ-
ണെന്മകൾ ധിക്കാരമീവിധം കാട്ടുന്നു
തെറ്റു തിരുത്തുവാനില്ലമ്മ ലാളിച്ചു
മുത്തം കൊടുക്കുവാ,നപ്പമേകീടുവാൻ

എങ്ങനെ മിണ്ടാതെ ഞാനിരിക്കും? കരൾ
തേങ്ങുകയാകിലും, കണ്ണു ചുവക്കണം !
നേരമിരുട്ടിയ നേരം പതുക്കവെ
ചാരിയ വാതിൽക്കതവു തുറന്നു ഞാൻ

ഏറെ കരയുകകാരണം നിദ്രയി-
ലൂറുമെൻ പൈതലെ കാണ്മാനണയവെ
കൂമ്പിയ താമരക്കൺകളിൽ കണ്ടു ഞാൻ
തേൻ തുള്ളിപോലുള്ള രണ്ടിറ്റു കണ്ണുനീർ

അക്കണ്ണുനീരെന്റെ ചുണ്ടാൽ തുടയ്ക്കവെ,
അക്കരിങ്കൂന്തലെൻ കണ്ണുനീരൊപ്പവെ,
തെറ്റുകൾ സർവ്വം
 പൊറുക്കേണ്ട മാനസ-
ശക്തിയുണർന്നെന്നിൽ വിദ്യുല്ലതികപോൽ

കണ്ടു ഞാൻ മെത്തയ്ക്കരികിൽ പളുങ്കിന്റെ
തുണ്ടുകൾ, വർണ്ണശബളമാം ചിപ്പികൾ,
കുപ്പിവളകൾ, പൂച്ചെണ്ടുകൾ, നിത്യവും
പെറ്റുപെരുകുന്ന പീലികൾ, മാലകൾ

ഒക്കെയും ചേർത്തു വിഷാദാർത്തചിത്തയെൻ
പുത്രി വിരചിച്ച നോവിന്റെ ചിത്രണം
എത്ര മനോഹരം ! നിശ്ചയം വേദനാ-
ചിത്രമാണെന്നും മനുഷ്യന്റെ സൃഷ്ടികൾ !

2013, മേയ് 2, വ്യാഴാഴ്‌ച

ജവാന്റെ കവിത





വരു വരു ! സുരവര സുന്ദരിമാരെ
സുരുചിര നർത്തനമാടുക ചാരെ
തരിവളയിട്ട കരാംഗുലിയാലെ
പെരുമാറീടുക മാനസവീണ
തവപദ ധൂളികൾ വീണുകിടക്കും
ഗഗനതലത്തിലുതിർന്നു കിടന്നു
ചുരുൾ കാർകൂന്തലുമൊരു പൊൻപൂവും
തരള ഹൃദന്ത തരംഗംപോലെ
മുകുളിത ഹസ്തമുയർത്തുവതെന്തേ
പ്രകൃതി വിമൂകം മാമലയാലെ
മിഴിനീർത്തുള്ളി തുളുമ്പുവതെന്തേ
മഴമുകിലിൻ കൺപീലിയിലാകെ
വരു വരു ! സുരവര സുന്ദരിമാരെ
വിരവൊടു സൈനിക സങ്കേതത്തിൽ
പലവുരു സ്വപ്നം കണ്ടുകിടന്നേൻ
പകലിരവനിശം താവക ദൃശ്യം
കുതുകമൊടൊഴുകും ചോലകൾ തന്നിൽ
പുതുതായ്‌ കേട്ടു മോഹനഗാനം
മധുവൊഴുകും മലരിതളുകൾ തന്നിൽ
മധുപൻ വെച്ചു മറന്നു മരന്ദം
തിരമാലകളുടെ താരാട്ടുകളിൽ
കരിമിഴിപൂട്ടിയുറങ്ങി ദിനാന്തം
വരു വരു ! സുരവര സുന്ദരിമാരെ
കുളിരുവിതയ്ക്കുക മാനസമാകെ.