ആകെ പേജ്‌കാഴ്‌ചകള്‍

2013, ജൂലൈ 24, ബുധനാഴ്‌ച

റീത്ത്‌




ബസ്സ്സ്റ്റാന്റിലെ വാകമരച്ചോട്ടിൽ അയാൾ പൂക്കൾ വിൽക്കാൻ തുടങ്ങിയിട്ട്‌ 50 വർഷങ്ങളായി. പ്ലൈവൂഡ്‌കൊണ്ട്‌ തട്ടിക്കൂട്ടിയ ഒരു ആടുന്ന മേശപ്പുറത്താണ്‌ പൂക്കൊട്ടകളും ബൊക്കെയും റീത്തുമൊക്കെ നിരത്തിവച്ചിരുന്നത്‌.
അന്നും പൂമാല വാങ്ങാനും ഓർഡർ കൊടുക്കാനും പതിവുപോലെ ആളുകളുണ്ടായി. 
അയാൾ ഒരു റീത്ത്‌ തയ്യാറാക്കിക്കൊണ്ടിരിക്കയായിരുന്നു. 
പണി പൂർത്തിയായതും അയാൾ റീത്തും കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു മലർന്നുവീണു. 
മറ്റൊരാൾ റീത്ത്‌ വെക്കേണ്ട ആവശ്യം വന്നില്ല. 

2013, ജൂലൈ 5, വെള്ളിയാഴ്‌ച

ഒരു താമരയുടെ കഥ



ദൂരെ, കവിത തിരയുന്ന കൺകൾക്ക്‌
പാരം കുളിരേകും ഗ്രാമമുണ്ട്‌
നാലുപേർ കേട്ടാലറിയും ഗൃഹമൊന്നിൽ
താലോലം പാടുന്നൊരമ്മയുണ്ട്‌
ആകാശനീലിമയാകെ പകർത്തിയ
ചേതോഹരമൊരു പൊയ്കയുണ്ട്‌
കോമളമാകും കമലം വിരിഞ്ഞതിൽ
കോൾമയിർക്കൊൾവൂ മധുപവൃന്ദം
നീർമാതളപ്പൂക്കൾ കാറ്റിലുലഞ്ഞാടി
നീലാംബരി പാടി കോകിലങ്ങൾ
ചൂളും തണുപ്പിൽ മതിലുകൾക്കപ്പുറം
ബാല്യകാലസ്മൃതി പൂവിടുമ്പോൾ
എന്റെ കഥ കേട്ടു ഞെട്ടരുതെന്നോതി
മുന്നിടുന്നൂ വണ്ടിക്കാളകളും
ആരെയും കണ്ടാലറിയാത്ത കേൾക്കാത്തൊ-
രാരവം ചൂഴും നഗരമൊന്നിൽ
അട്ടിയായ്‌ കെട്ടിയുയർത്തിയ വീടുകൾ
പട്ടണച്ചന്തമായ്‌ മാറിടുന്നു
കോൺക്രീറ്റുകൊണ്ടു പണിതുള്ള മുറ്റത്ത്‌
കോമളമായൊരുദ്യാനമൊന്നിൽ
ഓർക്കിഡുമാന്തൂറിയംതൊട്ടു മുന്തിയ
പൂച്ചെടിച്ചട്ടികളേറെയുണ്ട്‌
പാറക്കഷണങ്ങൾകൊണ്ടു പണിതീർത്ത
തൂമയേഴും ശിലാശിൽപ്പമുണ്ട്‌
അച്ഛസ്പടികസമാനമാം മാർബിളിൽ
കെട്ടിയൊരുദ്യാനവാപിയുണ്ട്‌
ആരുവാൻ കൊണ്ടുവന്നിട്ടൂ വേരറ്റൊരാ-
താമരപ്പൂമലരിന്നിവിടെ
നാനാ തരം വർണ്ണമീനുകൾ ചുറ്റിലും
നീന്തിത്തുടിപ്പുണ്ട്‌ ശങ്കയോടെ
സൂര്യകിരണങ്ങൾ മങ്ങി, സാന്ധ്യാംബര-
ശോണിമ മാഞ്ഞിരുൾ മൂടിടുമ്പോൾ
ആകവെ കൂമ്പും കമലദളങ്ങളെ
രാവിന്റെ മൂടുപടം മറച്ചൂ
രാകേന്ദു പൂനിലാച്ചുംബനം നൽകവെ
രാജീവനേത്രമടഞ്ഞു മന്ദം !