ആകെ പേജ്‌കാഴ്‌ചകള്‍

2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

സഞ്ജയസ്മൃതി




വിസ്മൃതിക്കുള്ളിൽ മറയാതെ നിത്യവു-
മസ്മൽ സ്മരണയിൽ മിന്നുന്ന താരമേ !
ഹാസ്യസാമ്രാട്ടേ !, മലയാളനാടിന്റെ
ഭാസുരദീപമെ പ്രോജ്ജ്വലിച്ചീടുക
നീതിതൻ ചാട്ടവാറേന്തി പരിഹാസ-
വീഥിയിലാശയാശ്വത്തിൽ  കുതിച്ചു നീ
ആഞ്ഞടിച്ചല്ലോ നിരന്തരം രാഷ്ട്രീയ
സാമൂഹ്യമാലിന്യ നിർമ്മാർജ്ജനത്തിനായ്
ചുറ്റും ചെളിക്കുള്ളിലാണ്ടു കിടക്കുന്ന
മുത്തു ചൂഴ്ന്നോരോന്നെടുത്തു കാട്ടീടവെ
ഞങ്ങളണഞ്ഞതിൻ ദിവ്യപ്രകാശത്തിൽ
മുങ്ങി പരിസരംപോലും മറന്നുപോയ് !
നിത്യവും കാണുന്ന കാഴ്ചയിലങ്ങതൻ
യുക്തിയാം ഭാവന താഴ്ന്നിറങ്ങീടവെ
ആയിരമായിരമുജ്ജ്വലസൃഷ്ടികൾ
മായികമായിട്ടുയരുന്നു ഹാസ്യമായ്
സഞ്ജയനാമധേയത്തിന്റെ പിന്നിലെ
സഞ്ചിതഹാസ്യ സഞ്ജീവനഗായകാ !
കേരളത്തിന്നഭിമാനമാമങ്ങതൻ
തൂലികാസ്പർശങ്ങൾ ഹാസ്യശരങ്ങളായ്
ആംഗ്ലേയദാസ്യം തലയ്ക്കുപിടിച്ചുള്ള
സങ്കുചിതത്വത്തിൽ ചെന്നുകൊണ്ടീടവെ
നീങ്ങീ ദുരാചാരമെന്ന മൂടൽ മഞ്ഞു
നേടീ സമത്വസാഹോദര്യ സൌഹൃദം !
സ്വർഗലോകത്തിലും ഹാസ്യംതുളുമ്പുന്ന
സർഗ്ഗാത്മഭാവന  പൂത്തുവിടരവെ
ഹാസ്യാഞ്ജലികൾ ഹാ ! നേരുന്നു ഞങ്ങൾ-
ക്കൊരാശ്വാസമങ്ങതൻ ഹാസ്യസ്മരണകൾ.
ഇന്നത്തെ രാഷ്ട്രീയനാടകം ദർശിക്കെ,
അങ്ങതന്നാത്മാവു പൊട്ടിച്ചിരിക്കയാം !


2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

അമ്മുവിന്റെ പൂക്കളം


എൻ മകൾ പൂപറിക്കാൻ പോയ് മണിക്കൂറി-
തൊന്നു കഴിഞ്ഞല്ലൊ, വൈകിയല്ലോ
മുറ്റത്തു മുല്ലയും, മല്ലികപ്പൂക്കളും
ഒത്തൊരുമിച്ചിതാ പുഞ്ചിരിപ്പൂ
തെച്ചിപ്പൂ വേണമൊരല്പം നടുവിലായ്
മെച്ചമായ് പൂക്കളം സജ്ജമാക്കാൻ
പൂതേടി കുന്നിൻ ചെരിവിലേക്കാണവൾ
പൂക്കളം പൂർത്തിയാക്കാതെയോടി
“അച്ഛനിന്നെത്തുമെൻ മുറ്റത്തപ്പോഴേക്കും
ഇഛപോൽ പൂക്കളം തീർത്തിടേണം”
ചൊന്നവൾ രാവിലെതന്നെയുത്സാഹമായ്
“അമ്മേ, ഞാൻ പൂക്കളം തീർത്തീടട്ടെ”
ചെന്നു ഞാൻ പ്രാതലൊരുക്കുവാനായ്, പ്രിയ-
നിന്നെത്തുമെന്ന പ്രതീക്ഷയോടെ.
   എൻ മകൾ പൂപറിക്കാൻപോയ് മണിക്കൂറി-
   തൊന്നു കഴിഞ്ഞല്ലൊ, വൈകിയല്ലോ
   കൂട്ടിനു കൂട്ടുവാനാളില്ല, ഞാനെന്റെ
   കുഞ്ഞിനെ തേടി പടിയിറങ്ങി
   കുന്നിൻ ചെരിവിലും, തെച്ചിപ്പടർപ്പിലും
   അമ്മുവെ കാണാതുഴറിനില്ക്കെ
   ഒന്നു ഞാൻ ഞെട്ടിയോ?, താഴെ കുഴിയതിൽ
   എന്മകൾ വീണുകിടക്കയല്ലോ.
   പാവാടതന്നിൽ ചിതറിക്കിടപ്പത്
   പൂവല്ല, ചോരതൻ തുള്ളിയല്ലോ.
   രണ്ടുപേരോടിമറയുന്നു ദൂരെ, ഞാൻ
   കണ്ടതു നാളത്തെ വാർത്തയെന്നോ?
   മാവേലിനാടിന്റെ ദുർഗ്ഗതിയോ, പെണ്ണിൻ
   മാനത്തിനേറ്റതാം ശാപമെന്നോ?
   മണ്ണുപിളർന്നുടൻ സീതയെപ്പോലെ ഹാ !
   ഒന്നു ഞാൻ താഴോട്ടു താഴ്ന്നുവെങ്കിൽ !