ആകെ പേജ്‌കാഴ്‌ചകള്‍

2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

രണ്ടു ഭക്തർ



ഉത്സവസ്ഥലത്തെത്തിയന്നു ഞാൻ, ജനങ്ങൾത-
ന്നുത്സാഹം മുറുകവെ,ദേവബിംബത്തെക്കാണാൻ
അത്തള്ളൽ പെരുംചുഴിക്കുള്ളിൽ ഞാൻ കുടുങ്ങിപ്പോയ്
ഭക്തിതൻ കയറെന്നെക്കെട്ടി ഞാനറിയാതെ
കൈകൂപ്പി നിന്നൂ, തെച്ചിമാലകളണിയിച്ച
കൈവല്യരൂപം മുന്നിൽ പ്രത്യക്ഷപ്പെടുന്നേരം
ചെയ്തുപോയതാം തെറ്റുകുറ്റങ്ങൾ സമസ്തവും
കൈതൊഴുതുണർത്തി ഞാൻ മൌനിയായ് വിനീതനായ് !
ഹൃദയം കുളിർത്തൂ മേ, ദൈവീകകാരുണ്യത്താ-
ലുദയംചെയ്തൂ പാപനാശനകിരണങ്ങൾ
പൊലിയാതതു ഹൃത്തോടൊതുക്കിപ്പിടിച്ചു ഞാൻ
പുലരിപ്പെണ്ണാൾ ബാലസൂര്യനെയെന്നപോലെ.
അമ്പലപ്പടിയിറങ്ങീടവെ, പോലീസിനെ
കുമ്പിട്ടു തൊഴും സാക്ഷാൽ ഭക്തനെ കണ്ടൂ മുന്നിൽ
കാക്കിവേഷത്തിന്നുള്ളിൽ തെറിതന്നമിട്ടുകൾ
കർക്കശഭാവം, കൂടെ ശൌര്യത്തിൻ തുടിപ്പുമായ്
കണ്ണുകൾ ചുഴറ്റിക്കൊണ്ടുന്നതാകാരൻ ലാത്തി-
യൊന്നേന്തിനില്പൂ മുന്നിൽ നീതിപാലനാം ദേവൻ !
കണ്ണുനീർ മഹാനദിയൊഴുക്കി തിരുപാദം 
നന്നായിട്ടഭിഷേകം ചെയ്യുന്നു കള്ളൻഭക്തൻ
തെറ്റുകൾ തുറന്നെല്ലാം ചൊല്ലുന്നു, ആൾക്കൂട്ടത്തിൻ-
തിക്കിലുംതിരക്കിലും പൊന്മാലപൊട്ടിച്ചതും,
കൃത്യമായ് പതിനൊന്നു പോക്കറ്റുമുറിച്ചതും
സത്യമായ് പറയുന്നു കിളികൾ മൊഴിയുമ്പോൽ
കെഞ്ചുന്നു, കരയുന്നു, മാപ്പുനല്കീടാൻ പാദം
രണ്ടിലും മുഖം ചേർത്തു ചുംബിച്ചു വണങ്ങുന്നു
എന്തൊരു ഫലം കൈയിൽ ചങ്ങലയിടുവിച്ചു
അന്തികേ കിടക്കുന്ന ജീപ്പതിൽ കയറ്റിനാർ.
ഒന്നാണ്‌ ഭക്തർ ഞങ്ങൾ, വ്യത്യസ്ത കുറ്റം ചെയ്തു-
വെന്നുമാത്രമേയുള്ളു രണ്ടാളും ശിക്ഷാർഹന്മാർ
ഞാനൊരു പെണ്ണിൻ ചിത്തം കട്ടവൻ, നിരവധി
കാമുകിമാർതൻ ചേല മോഷ്ടിക്കാൻ തുനിഞ്ഞവൻ
എന്താകുമെനിക്കിപ്പോൾ കിട്ടീടും മഹാശിക്ഷ
വെന്തുനീറീടും സാക്ഷാൽ ജീവിതത്തീച്ചൂളയോ ?