ആകെ പേജ്‌കാഴ്‌ചകള്‍

2013, നവംബർ 21, വ്യാഴാഴ്‌ച

എ.ടി.എം



ഇപ്പോൾ പ്രധാന സംസാരവിഷയം മലയാളി യുവതി എ.ടി.എം കൌണ്ടറിൽ ക്രൂരമായി അക്രമിക്കപ്പെട്ട സംഭവമാണല്ലൊ.
രാവിലെ മകൾ വന്നു പരഞ്ഞു “ അമ്മെ ഇന്നു ഫീസ്‌ കൊടുക്കേണ്ട ലാസ്റ്റ്‌ ഡെയ്റ്റ്‌ ആണ്‌. വൈകുന്നേരം  4 മണിക്കു മുൻപ് ഓഫീസിൽ കൊടുക്കണം.”.
അവൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നെങ്കിലും പല ബദ്ധപ്പാടുകൾക്കിടയിൽ  മറന്നുപോയി.
മകൾ സ്ക്കൂളിൽ പോകും മുൻപുതന്നെ അവൾക്ക്‌ കാശ്‌ ഏല്പിക്കാമെന്ന്‌ തീരുമാനിച്ച്‌ ഞാൻ ടൌണിലുള്ള എ.ടി.എം ലക്ഷ്യമാക്കി നടന്നു. സമയം രാവിലെ 7.30.
 ഞാൻ ചുറ്റും നോക്കി. വല്ല പിടിച്ചുപറിക്കാരോ ആയുധധാരികളോ എവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടോ എന്ന്‌. ആരുമില്ല. എല്ലാം ശാന്തം.  ഞാൻ എ.ടി.എം.കൌണ്ടറിന്റെ വാതിൽ തള്ളി അകത്തു കയറി.
കാശെടുക്കാൻ കാർഡ്‌ ഇൻസർട് ചെയ്തതും  ഒരു മോട്ടോർ ബൈക്ക്‌ കൌണ്ടറിനു മുന്നിൽ വന്നു നിന്നു.   അതിലുള്ള രണ്ട്‌ തടിമാടന്മാർ എ.ടി.എം.കൌണ്ടറിൽ പ്രവേശിച്ചു.  അവരുടെ കയ്യിൽ സാമാന്യം വലിയ ഹേന്റ്‌ ബാഗും ഉണ്ടായിരുന്നു. കൊടുവാൾ,.ഹാമർ, തോക്ക്   എന്നിവ ഏതു നിമിഷവും പുറത്തു വരാം.
ഞാൻ എല്ല ദൈവങ്ങളേയും ഉറക്കെ വിളിച്ചുപോയി. തല കറങ്ങുന്ന പോലെ എനിക്കു തോന്നി . എന്റെ മകളെ പെട്ടെന്നു ഞാൻ ഓർത്തു. വിദേശത്തുള്ള ഭർത്താവിനെയും.
ബോധമറ്റ്‌ ഞാൻ താഴെ വീണതു മാത്രം എനിക്ക്‌ ഓർമ്മയുണ്ട്‌. കണ്ണു തുറന്നപ്പോൾ. ഒരു ഭീകരൻ എന്റെ മുഖത്തു വെള്ളം കുടയുന്നു. മറ്റേ ഭീകരൻ. എ. ടി.എം മെഷിൻ തുറന്നു എന്തൊക്കെയോ ചെയ്യുന്നു. താഴെ സ്ക്രൂ ഡ്രൈവർ, ഹാമർ തുടങ്ങിയ ഉപകരണങ്ങൾ ചിതറിക്കിടക്കുന്നു..
അയാൾ എന്നോട്` പറഞ്ഞു.
“സഹോദരീ, മെഷിൻ നന്നാക്കാൻ വന്നവരാണ്‌ ഞങ്ങൾ. ഇങ്ങനെ പേടിച്ചാലോ ?”

2013, നവംബർ 20, ബുധനാഴ്‌ച

ശല്യം




എന്തൊരു ശല്യം !
രാവിലെത്തെ വീട്ടുജോലികളൊക്കെ തീർത്ത്‌ മകളെ സ്ക്കൂൾ ബസ്സിൽ കയറ്റിവിട്ട്‌, അമ്മയ്ക്ക്‌വേണ്ട മരുന്ന്‌, ഉച്ചഭക്ഷണം, വെള്ളം എന്നിവ കിടയ്ക്കക്കരികെ  കൊണ്ടുവച്ച്‌ ധൃതിയിൽ സാരി മാറ്റി ഞാൻ നടക്കുകയായി.   ഓഫീസിലേക്ക്‌. 
അപ്പോൾ  ഒരു കള്ളനെപ്പോലെ അവൻ എന്നെ പിൻതുടരാൻ തുടങ്ങും. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവനും തിരിഞ്ഞു നോക്കും. ഒന്നും അറിയാത്തപോലെ. 
ഒരുവിധത്തിൽ ഓടി ഞാൻ ബസ്സിൽ കയറിയാൽ പിന്നെ ആ ശല്യമില്ല.   ആശ്വാസം.
ഓഫീസ്‌ വിട്ട്‌ ബസ്സിറങ്ങി വീട്ടിലേക്ക്‌ മടങ്ങുമ്പോൾ വീണ്ടും അവൻ പിൻ തുടരും.  എന്തൊരു ശല്യം!  
ഞാനീ കാര്യം ചേട്ടനോട്‌ മടിച്ചു മടിച്ചു പറഞ്ഞു.
 “പ്രതിവിധിയുണ്ടാക്കാം. നീ വിഷമിക്കാതെ” ചേട്ടന്റെ മറുപടി.
അടുത്ത ദിവസം ഒരു പുത്തൻ കുട ചേട്ടൻ എനിക്ക്‌ സമ്മാനിച്ചു.

2013, നവംബർ 16, ശനിയാഴ്‌ച

ചെണ്ട



അമ്പലപ്രാവു കുറുകുന്ന ക്ഷേത്രത്തിൽ
കുമ്പിട്ടു നിത്യം തൊഴും ഭക്തനാണു ഞാൻ
അത്താഴപൂജ കഴിഞ്ഞു നടയട-
ച്ചമ്പലവാസികൾ പോയ്ക്കഴിഞ്ഞെങ്കിലും
ദേവനു കാവലായ് നില്പു ഞാനീക്ഷേത്ര-
സോപാനവും നോക്കി രാവുമുഴുവനും
പൊള്ളയല്ലെന്മനം, , ഭക്തി തുളുമ്പിടു-
ന്നുള്ളിൽ സദാ, ദേവചൈതന്യമേല്ക്കയാൽ.
ഏറും തൊലിക്കട്ടിയെങ്കിലും കേവലം
കോറിയാലെൻ നാദമപ്പോളുയർന്നിടും
വൃക്ഷമായ് മണ്ണിൽ പിറന്നു ഞാൻ നേടിയീ-
മോക്ഷം, മൃഗത്തോലണിഞ്ഞുകൊണ്ടീവിധം
ഐകമത്യത്തിന്റെ ശക്തിയാൽ മാറ്റിടാം
വൈരുദ്ധ്യമെന്നു തെളിയിച്ചിടും വിധം
ഒറ്റയ്ക്കൊരിക്കലും നേടുവാനാവാത്ത
ശബ്ദസൌഭാഗ്യം ലഭിച്ചൂ പരസ്പരം !
ചിഞ്ചിലം ചൊല്ലുന്ന ചേങ്ങിലയാണെന്റെ 
ചങ്ങാതി ചഞ്ചല, ഞാനോ ‘വലന്തല’
കാത്തിരിപ്പൂ  സുപ്രഭാതം, ഉയരുന്ന
കീർത്തനം, പൊങ്ങുന്ന ശംഖനാദം, പിന്നെ
ദേവനുണർന്നുകഴിഞ്ഞാൽ തുടങ്ങുമെൻ
പാവനമാം വാദ്യ പൂജനം നിത്യവും
എന്നെ തഴുകുന്ന കൈകളെ സത്യത്തി-
ലുമ്മവെച്ചീടാൻ കൊതിച്ചിടുന്നെന്മനം.

2013, നവംബർ 7, വ്യാഴാഴ്‌ച

മരുപ്പച്ച


പറയാനറിയാത്തൊ-
രനുഭൂതിതൻ ദിവ്യ-
പരിവേഷമെൻ മുന്നിൽ 
വെളിച്ചം വിതറുമ്പോൾ,
അറിയുന്നൂ ഞാൻ പണ്ടേ-
തേടിയ മരുപ്പച്ച
മരുഭൂവിലല്ലെന്റെ 
മാനസമതിലല്ലോ !
കാണുവാനാവാതൊട്ടും 
കേൾക്കുവാനാവാതെന്റെ
കാലുകൾ ചലിക്കുവാൻ
ബലഹീനമാകുമ്പോൾ
ഏതൊരുകരസ്പർശ-
മെന്നെ ഹാ ! തഴുകുന്നു,
ദാഹനീർ പകരുന്നു, 
കൈപിടിച്ചുയർത്തുന്നു.
ആ ദിവ്യ ചൈതന്യത്തി-
നായിരം നമോവാകം
നേരുവാൻ മാത്രം സ്നേഹ-
സമ്പന്നനാം ഞാൻ ശക്തൻ