ഇപ്പോൾ പ്രധാന സംസാരവിഷയം മലയാളി യുവതി എ.ടി.എം കൌണ്ടറിൽ ക്രൂരമായി അക്രമിക്കപ്പെട്ട സംഭവമാണല്ലൊ.
രാവിലെ മകൾ വന്നു പരഞ്ഞു “ അമ്മെ ഇന്നു ഫീസ് കൊടുക്കേണ്ട ലാസ്റ്റ് ഡെയ്റ്റ് ആണ്. വൈകുന്നേരം 4 മണിക്കു മുൻപ് ഓഫീസിൽ കൊടുക്കണം.”.
അവൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നെങ്കിലും പല ബദ്ധപ്പാടുകൾക്കിടയിൽ മറന്നുപോയി.
മകൾ സ്ക്കൂളിൽ പോകും മുൻപുതന്നെ അവൾക്ക് കാശ് ഏല്പിക്കാമെന്ന് തീരുമാനിച്ച് ഞാൻ ടൌണിലുള്ള എ.ടി.എം ലക്ഷ്യമാക്കി നടന്നു. സമയം രാവിലെ 7.30.
ഞാൻ ചുറ്റും നോക്കി. വല്ല പിടിച്ചുപറിക്കാരോ ആയുധധാരികളോ എവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടോ എന്ന്. ആരുമില്ല. എല്ലാം ശാന്തം. ഞാൻ എ.ടി.എം.കൌണ്ടറിന്റെ വാതിൽ തള്ളി അകത്തു കയറി.
കാശെടുക്കാൻ കാർഡ് ഇൻസർട് ചെയ്തതും ഒരു മോട്ടോർ ബൈക്ക് കൌണ്ടറിനു മുന്നിൽ വന്നു നിന്നു. അതിലുള്ള രണ്ട് തടിമാടന്മാർ എ.ടി.എം.കൌണ്ടറിൽ പ്രവേശിച്ചു. അവരുടെ കയ്യിൽ സാമാന്യം വലിയ ഹേന്റ് ബാഗും ഉണ്ടായിരുന്നു. കൊടുവാൾ,.ഹാമർ, തോക്ക് എന്നിവ ഏതു നിമിഷവും പുറത്തു വരാം.
ഞാൻ എല്ല ദൈവങ്ങളേയും ഉറക്കെ വിളിച്ചുപോയി. തല കറങ്ങുന്ന പോലെ എനിക്കു തോന്നി . എന്റെ മകളെ പെട്ടെന്നു ഞാൻ ഓർത്തു. വിദേശത്തുള്ള ഭർത്താവിനെയും.
ബോധമറ്റ് ഞാൻ താഴെ വീണതു മാത്രം എനിക്ക് ഓർമ്മയുണ്ട്. കണ്ണു തുറന്നപ്പോൾ. ഒരു ഭീകരൻ എന്റെ മുഖത്തു വെള്ളം കുടയുന്നു. മറ്റേ ഭീകരൻ. എ. ടി.എം മെഷിൻ തുറന്നു എന്തൊക്കെയോ ചെയ്യുന്നു. താഴെ സ്ക്രൂ ഡ്രൈവർ, ഹാമർ തുടങ്ങിയ ഉപകരണങ്ങൾ ചിതറിക്കിടക്കുന്നു..
അയാൾ എന്നോട്` പറഞ്ഞു.
“സഹോദരീ, മെഷിൻ നന്നാക്കാൻ വന്നവരാണ് ഞങ്ങൾ. ഇങ്ങനെ പേടിച്ചാലോ ?”