ആകെ പേജ്‌കാഴ്‌ചകള്‍

2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

വെറുതെ












ന്റെ തോട്ടത്തിൽ ശ്രുതിമധുരം പാടാൻ വന്ന
പൂംകുയിലിനെയമ്പെയ്തിന്നലെയാരോ കൊന്നു.
കൊന്നവരൊപ്പംചുട്ടുതിന്നുല്ലസിക്കും നാടി-
ന്നിന്നത്തെ ഗതിയുടെ പാരമ്യം കണ്ടിട്ടാമോ
ഒന്നുമെ മിണ്ടാതെന്റെ മുറ്റത്തു പരിഹാസ-
മന്ദസ്മേരവുമായി നിൽക്കുന്നു കണിക്കൊന്ന.
“വന്നല്ലോ വിഷു” തെക്കൻ കാറ്റിലൂടൊരു മഴ-
ത്തുള്ളിയെൻ ജനൽപ്പാളി തള്ളിക്കൊണ്ടുണർത്തവെ,
എന്നന്തരംഗത്തിലെ തളത്തിൽ നിരത്തി ഞാൻ
സുന്ദരസ്വപ്നം മാത്രം കണികണ്ടിടാൻ വീണ്ടും
അറിയാം യാഥാർഥ്യമായ് മാറുകില്ലിവയെല്ലാം
വെറുതെ പറയുന്ന തേൻ ചേർത്ത പദം മാത്രം !
മരുഭൂമിയിലലയുന്ന പാന്ഥനു ദൂരെ
വിരിയും മരുപ്പച്ച മൃഗതൃഷ്ണയായ് മാറാം

2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

ദ്വാരപാലകൻ




ഓർമ്മതൻ കളിവീടു കെട്ടിയും തകർത്തും ഞാ-
നോരോരോ വികൃതികളാടുകയാണെന്നാലും,
ഓതുവാൻ കഴിയാത്തൊരാത്മനിർവൃതി തന്നിൽ
വേദന മറപ്പൂ ഞാൻ, ചിരിക്കാൻ ശ്രമിപ്പൂ ഞാൻ.
മഴയെ ഗർഭംധരിച്ചിന്നലെ മാനത്തെത്തി
മഴവിൽത്തുടിപ്പുമായ് മേഘമാലകൾ മന്ദം
അഴൽ പോയ്മറഞ്ഞെങ്ങോ  മണ്ണിന്റെ ഹൃദന്തത്തിൽ
പൊഴിവൂ സന്തോഷാശ്രുവെൻ കവിൾത്തടത്തിലും
വിഷുവാണിന്നെൻ നാട്ടിലേവരുമൊരുദിനം
വിഷമം മറന്നൊത്തുചേരുന്നു, ചിരിക്കുന്നു
അവരോടൊപ്പം സ്നേഹം പങ്കിടാൻ കൊതിക്കുമീ
കവിയാം ജവാൻ തന്റെ മാനസം യുദ്ധക്കളം
ഈ ഹിമാലയശൃംഗഗോപുരം കടന്നെത്തും
ശീതളപവനനും വെള്ളിനക്ഷത്രങ്ങളും
ശാന്തസുന്ദരമൊരു പർണ്ണശാലയായ്മാറ്റും 
കാന്താരഹൃദന്തവുമെൻ വിഷുക്കണിയല്ലോ !
                        
                     *   *   *
ഉമ്മറത്തൊരു പുല്ലുപായയിലിരുന്നമ്മ
തന്മണികണ്ഠം മീട്ടി വായിപ്പൂ ‘ജ്ഞാനപ്പാന’
വെറ്റില മുറുക്കിയശേഷം തൻ വിരൽ വെള്ള-
ഭിത്തിയിൽ തുടച്ചച്ഛനതുകേട്ടിരിക്കുമ്പോൾ
അപ്പുറത്തടുക്കളക്കുള്ളിലായ് ചൂടുള്ളുണ്ണി-
യപ്പവും വിഷുവിന്റെ അടയും തിന്നല്ലോ ഞാൻ
കോടിമുണ്ടഴിക്കേണ്ട പാകമെത്തിയ നേരം
കോണകമഴിക്കേണ്ട ശങ്ക തോന്നിയ നേരം
ഞാനെഴുന്നേറ്റു (സത്യം അമ്മൂമ്മതൻ കൈത്തണ്ടിൽ
ഞാന്നാണേ !), പടിഞ്ഞാറെ പറമ്പിൽ കുതിച്ചെത്തി
മാമ്പഴം തിന്നും പാട്ടുപാടിയുമൂഞ്ഞാലാടീ-
ട്ടേമ്പക്കംവിട്ടെൻ കൂട്ടരവിടെ സമ്മേളിപ്പൂ
ഞാനതിൽ മുടങ്ങാത്തൊരംഗമാണതിൽ പ്പരം
സ്ഥാനമെന്തുണ്ടക്കാലമഭികാമ്യമായോർക്കിൽ !
പന്താടും ഞങ്ങൾ, വല്ല കാട്ടിലോ പടർപ്പിലോ, 
പൊന്തയിലെങ്ങാൻ വീണു കാണാതെപോകുംവരെ
ഊഞ്ഞാലിലാടും ഞങ്ങൾ കയറോ പലകയോ
തേഞ്ഞുരഞ്ഞാരാൻ വീണു ചോരപൊട്ടീടുംവരെ
കൂട്ടരെ വിളിച്ചു ഞാൻ  മുണ്ടിന്റെമടിക്കുത്തിൻ
കോന്തലയഴിച്ചെന്റെ വിഷുക്കൈനീട്ടം കാട്ടി
അത്രമേൽ ത്ളങ്ങുന്ന നാണയമവർകണ്ടി-
ല്ലിത്രയും നാളായ്, ഞാനോ വാനോളമുയർന്നുപോയ് !
അപ്പോഴാണുണ്ണിച്ചന്തുവന്നതു,മടിക്കുത്തി-
ലപ്പമല്ലെന്തോമറ്റു മുഴച്ചുകാണായ് വന്നു
അല്പമൊരധികാരം സ്ഫുരിക്കും മട്ടിൽ ചൊന്നാൻ
“അത്ഭുതം കാട്ടാം, മാറിനില്ക്കുക”, മാറീ ഞങ്ങൾ.
പച്ചയും ചോപ്പും ചേർന്ന കടലാസ്സുറകളെ
മെച്ചമായ് മണ്ണിൽ കുത്തിനിർത്തിയശേഷം മന്ദം
തീപ്പെട്ടിയുരച്ചവൻ കൊളുത്തീ, ഇടിവെട്ടും
തീപ്പൊരിച്ചാർത്തും മാത്രം കണ്ടതായോർമ്മിപൂ ഞാൻ.
കൂട്ടുകാർ മിഴിക്കവെ പുഞ്ചിരിച്ചെത്തി മൂളി-
പ്പാട്ടുമായുണ്ണിച്ചന്തു “പടക്കം കണ്ടോ നിങ്ങൾ”
“അമ്മാമ വാങ്ങിക്കൊണ്ടുതന്നതാണല്ലോ നിങ്ങൾ-
ക്കെങ്ങാനുമുണ്ടോ കൈയിൽ താക്കോൽ പൊട്ടാസല്ലാതെ.” 
വിഷുക്കൈനീട്ടത്തിന്റെ വീലപോയഭിമാനം
പരക്കെ തകർന്നല്ലോ, വിയർത്തുകുളിച്ചല്ലോ !
വിറയുംകൈയിൽനിന്നു വീണുപോയ് വെള്ളിക്കാശ്‌
തറയിൽ, ഹൃദന്തത്തിൽ തന്ത്രീകൾ നുറുങ്ങിപ്പോയ്
“കാശിങ്ങു തന്നാൽ നല്കാം പടക്കം മുഴുവനു-
മാശയുണ്ടെങ്കിൽ” ഉണ്ണിച്ചന്തു വന്നെത്തി മുന്നിൽ.
പണമോ, പടക്കമോ മനസ്സിൽ തുലാസ്സാടി
പലവട്ടവുമപമാനമാനങ്ങൾ തൂക്കി
പടക്കം തരികെന്നു പറയും മുമ്പേ തന്നെ
പണവും വാങ്ങി ചന്തു പോയല്ലോ, ജയിച്ചൂ ഞാൻ !
ചാണകം മെഴുകിയ മുറ്റത്തു പുതിയൊരു
ജാലവിദ്യയുമായി ഞാനെത്തി ശരവേഗം
അമ്മൂമ്മ കാണാതൊരു തീക്കൊള്ളി വടക്കിനി-
യുമ്മറത്തൂടെ പാറുത്തള്ള തന്നതു ഭാഗ്യം !
തീക്കൊള്ളി വെച്ചൂ, മുറ്റത്തഗ്നിപർവ്വതം പൊട്ടി-
യൂക്കോടെ, നിന്നൂ ജ്ഞാനപ്പാനയും മുറുക്കലും
അച്ഛന്റെയിരുമ്പൊക്കും കൈയ്യുകൾ മുതുകിന്മേ-
ലിഛപോൽ പെരുമാറി, അമ്മയോ ശകാരവും.
“തീ കൊണ്ടു കളിക്കുമോ, തൊടുമോ വെടിമരു-
ന്നീവിധം നിരവധി ചോദ്യവുമിടയ്ക്കിടെ.
കോടിമുണ്ടഴിഞ്ഞുപോയ്, മുതുകോ പൊട്ടി, പട്ടു-
കോണകം മഴപെയ്തു തൂമുറ്റം വഷളാക്കി.
നിഷ്ക്കളങ്കമാം കൊച്ചുമനസ്സിന്നറകളി-
ലിത്തരമൊരു സത്യവാചകം കുറിച്ചുപോയ്
”ഇനിമേൽ തൊടില്ല ഞാൻ തീക്കൊള്ളി വെടിമരു-
ന്നിവകൾ രണ്ടും കുലദേവതയാണെ സത്യം“
                        *   *   *
ഈ ഹിമാലയശൃംഗ ഗോപുരം കാക്കും ദ്വാര-
പാലകനല്ലോ ഞാനെൻ കൈയ്യിലും മനസ്സിലും
നിറയെ വെടിമരുന്നാണതുപൊട്ടാൻ മാത്രം
സദയം തരികൊരു തീക്കൊള്ളി പൊൻ താരകേ !