ആകെ പേജ്‌കാഴ്‌ചകള്‍

2014, മേയ് 22, വ്യാഴാഴ്‌ച

മനക്കണക്ക്‌


പത്തു മാങ്ങയിൽ നിന്ന്‌ ഏഴു മാങ്ങ കാക്ക കൊത്തി പറന്നു പോയി. 
ബാക്കി എത്ര മാങ്ങ ?
മൂന്ന്‌.
തെറ്റി. രണ്ടു മാത്രം. 
അതാണ്‌ ഇപ്പോൾ ചില ബസ്സ്‌ കണ്ടക്റ്റർമാർ പഠിപ്പിക്കുന്ന ഗണിതം

2014, മേയ് 9, വെള്ളിയാഴ്‌ച

ന്യൂനമർദ്ദം



നിന്റെ ഹൃദന്തത്തിൽ രൂപാന്തരംകൊണ്ട-
തെന്തിനീ പുത്തനാം ന്യൂനമർദ്ദം
നിന്മുഖമാകെ കറുത്തു നിൻ കണ്ണിലോ
മിന്നൊളി നെഞ്ചിലിടിമുഴക്കം
ആഞ്ഞുവീശുന്ന ചുഴലിപോൽ നിന്റെയാ ദീർഘമാം
ശ്വാസനിശ്വാസങ്ങളും
വേനൽ മഴയോ സഖീ നിൻ മിഴികളിൽ
തൂമന്ദഹാസമിന്നെങ്ങു പോയി.
നിൻപ്രിയനെത്തിടും വേളയിലാകുമോ
വീണ്ടും ദിനകരസ്മേരകാന്തി ?


2014, മേയ് 4, ഞായറാഴ്‌ച

ആത്മഗതം




പച്ചിലക്കുളിർതണൽ വിരിച്ചും, സൌഗന്ധിക-
പുഷ്പങ്ങൾ വാരിക്കോരിച്ചൊരിഞ്ഞും, പരിസര-
മൊക്കെയും സൌന്ദര്യത്തിൻ മഴവില്ലൊളി തൂകി
മുഗ്ധമാക്കിയ വൃക്ഷമിന്നു ഞാനുണങ്ങിപ്പോയ്

വേരുകളൊക്കെ മണ്ണിന്നൊലിപ്പിൽ പുറത്തായി
ശാഖകൾ  വിഷജ്ജ്വാലാമുഖിയാൽ  കരിഞ്ഞുപോയ്
പച്ചിലപോയിട്ടൊറ്റൊരിലയും കാണാനില്ല
വൃദ്ധയാം വൃക്ഷം ഞാനെൻ ജന്മത്തെ ശപിച്ചുപോയ്

എൺപത്തിനാലാണെന്റെ പ്രായം, ഞാനൊരായിരം
പൂർണ്ണചന്ദ്രനെ കണ്ടു കൈകൂപ്പി തൊഴുതവൾ
വസന്തം  തഴുകിയ നാളുകളെന്നെചുറ്റി
യസംഖ്യം കടന്നുപോയ് സുന്ദര സ്വപ്നം പോലെ

വണ്ടിനും തേനീച്ചയ്ക്കും  തേനില്ല. വിടരുന്ന
ചെണ്ടില്ല, ശലഭങ്ങളിതിലേ വരാറില്ല
പൂവിടാറില്ലെൻ ശാഖ, കമ്പുകളുണങ്ങിപ്പോയ്
പൂങ്കുയിൽ പാടാൻ വേണ്ടി വിരുന്നു വരാതായി.

ഈർച്ചവാളുമായല്ലൊ വന്നിവൻ ചിരിതൂകി
തീർച്ച,, യിന്നെന്നെ ഈർന്നു പിളർക്കും നിസ്സംശയം
ഒട്ടുമേ ചോരചിന്താതറക്കപ്പൊടിയായി
ഒട്ടി ഞാനീർച്ചവാളിന്നലകിൽ  ജന്മംതീർക്കും

വെട്ടിവീഴ്ത്തുമീ കർമ്മം ക്രൂരമീ ബലാത്സംഗം
വൃദ്ധയോടല്ലൊ   ചെയ് വൂ, ഈർച്ചവാളിനാൽ ദുഷ്ടൻ
മർത്ത്യാധമാ നീയോർക്ക ഞങ്ങൾതൻ വംശനാശം
അർത്ഥിക്കാതിരിക്കുക, ഞങ്ങളെ വണങ്ങുക..