ആകെ പേജ്‌കാഴ്‌ചകള്‍

2014, ജൂൺ 29, ഞായറാഴ്‌ച

ജവാന്റെ അമ്മ






കത്തുകാണാതെ മാസം രണ്ടായി, മന്മാനസം
കത്തി വെണ്ണീറായ് മാറുമീയന്ത്യ മുഹൂർത്തത്തിൽ
മകനെ, നിന്നെ കണ്ടു കണ്ണടച്ചിടാൻ മാത്രം
സുകൃതം ചെയ്യാതുള്ള പാപിയീ മാതാവല്ലോ !
ചൂളുമീ തണുപ്പത്ത്‌ നീ തന്ന പുതപ്പിന്റെ
ചൂടേശി മയങ്ങുന്ന മാതൃമാനസമെന്നും
മഞ്ഞമാമലകളിൽ ചെഞ്ചോരയുറയ്ക്കുന്ന
മഞ്ഞുവാതവുമേറ്റു നില്ക്കുന്ന നിന്നെയോർക്കും


നിന്മക്കൾ ദീപാവലിപ്പടക്കം പൊട്ടിക്കുമ്പോൾ
എന്മകൻ നീയോ തീയുണ്ടകളാൽ പന്താടുന്നു,
പായസച്ചോറുണ്ണുമ്പോൾ, പായനീർത്തുറങ്ങുമ്പോൾ
പാവം നീ പടയാളി “യമ്മയ്ക്ക്‌”  കാവൽനില്പ്പൂ
കാലുകളിടറാതെ പൊരുതാൻ നിനക്കായി
കോലത്തുനാടിൻ വീരകഥകൾ ചൊല്ലീടാം ഞാൻ
ജേതാവായ് തിരിച്ചെത്തുമാദിനം പ്രതീക്ഷിച്ചു
മാതാവാമീ ഞാൻ കണ്ണീർത്തുള്ളികൾ തുടയ്ക്കട്ടെ
അമ്മയ്ക്കു പറയുവാനില്ലൊന്നും  ചുടുചോര
നിന്മെയ്യിൽ തുടിപ്പോള“മമ്മ”യെ മറക്കാതെ

2014, ജൂൺ 22, ഞായറാഴ്‌ച

മകൻ



മകനേ, വിശക്കുമ്പോൾ നിന്റെ ചുണ്ടിലീയമ്മ
പകരാൻ തുറന്നതാമമൃതകുംഭങ്ങളെ
ഇന്നു നീ കാമാതുരൻ, മദ്യത്തിൻ ലഹരിയിൽ
വന്നാകെ കശക്കിക്കൊണ്ടെന്നെ നഗ്നയായ് മാറ്റി !!
.............                  ................
ടിയിൽ കിടത്തി ഞാൻ എണ്ണതേച്ചുഴിഞ്ഞപ്പോൾ
വികൃതിക്കുട്ടൻ നീയോ പുണ്യാഹം തളിച്ചില്ലെ ?
അമ്പിളിമാമൻ ദൂരെ പുഞ്ചിരിപ്പതുകാട്ടി-
യമ്പലത്തിലെ വെണ്ണനൈവേദ്യം, ചുണ്ടിൽ ചേർക്കെ,
അമ്മേ ! എന്നുരച്ചു നീ നല്കിയ മധുരിക്കും
ചുംബനമേറ്റെൻ മാതൃഹൃദയം കുളിർത്തില്ലെ?
ഓർത്തതില്ലന്നീവണ്ണം മാതൃത്വസങ്കല്പ്പത്തെ
തീർത്തും നീ നശിപ്പിക്കുമെന്നു ഞാനൊരിക്കലും
..............                 ..................
മകനേ ! മടിക്കുത്തു നീ വലിച്ചഴിക്കുമ്പോൾ
പുകയും ചുണ്ടാലെന്നെ കടിച്ചു കീറീടുമ്പോൾ
നീ ജന്മമെടുക്കാതെയിരുന്നാലെന്നാശിപ്പൂ
നീചനാം മൃഗമായ നീയെന്റെ മകനെന്നോ?


2014, ജൂൺ 6, വെള്ളിയാഴ്‌ച

വിരുന്നുകാരി



വിഷാദമെൻ വിപഞ്ചിയിൻ
വിമൂകരാഗമായ് സഖീ
വിദൂരെയെൻ വിഭാതമായ്
വരൂ പ്രിയേ മനോഹരീ
ഒരായിരം പ്രതീക്ഷതൻ
കിനാവുകണ്ടുണർന്നു നാം
അതാകവെ തകർന്നുവോ
വൃഥാ മനം തളർന്നുവോ ?
കരിഞ്ഞ മുല്ലവല്ലികൾ
വിരിഞ്ഞു മന്ദഹാസമായ്
അകന്നു നില്പതെന്തു നീ
മറഞ്ഞ ചന്ദ്രബിംബമായ് ?
വിരുന്നുകാരിയായി നീ
വരുന്ന നല്ലനാളിനായ്
ഇതാ, ഹൃദന്തവാതിൽ ഞാൻ
തുറന്നുവച്ചു കാത്തിടാം................