ആകെ പേജ്‌കാഴ്‌ചകള്‍

2014, ജൂലൈ 31, വ്യാഴാഴ്‌ച

വിഷപർവ്വം



ഇന്ത്യതൻ പ്രതിരോധസേനയ്ക്കായിനിനമ്മ-
ളെന്തിനായന്യരാജ്യവെടിക്കോപ്പിറക്കണം?
എന്തിനും തികയുന്നൊരായുധം നമുക്കില്ലേ !
‘എൻഡോസൾഫാനെ’ന്നുള്ള മാരകവിഷായുധം
ശത്രുക്കൾനേരെ വർഷിച്ചീടുകിൽ അവരുടെ
ശത്രുതയ്ക്കൊപ്പംതന്നെ രാജ്യവും നശിച്ചീടും
അണുവായുധം പോലെ മാരകമല്ലോ ശത്രു-
പിണമായ്ത്തീരും, സർവ്വം നിശ്ശബ്ദം നിസ്സംശയം
കേരളമല്ലാതെങ്ങും കണ്ടില്ലേ പരീക്ഷണ
കേളികൾ നടത്തീടാൻ പറ്റിയ സ്ഥലം നിങ്ങൾ?
നിർത്തുകീ കരാളത, പൂട്ടുകീ കൊടുംവിഷം-
നിർമ്മിക്കും പണിശ്ശാലയൊക്കെയുമുടനടി
കേരളസംസ്ഥാനത്തിൻ ശിരസ്സാം കാസർക്കോട്ടിൽ
കേണുകൊണ്ടിഴയുന്നു കൊച്ചുങ്ങൾ വികലാംഗർ
അല്പവും സഹജീവിസ്നേഹമോ, ദയാവായ്‌പോ
കെല്പ്പെഴും നേതാക്കളേ നിങ്ങൾക്കു തോന്നുന്നില്ലേ ?
നിങ്ങൾതൻ കുടുംബങ്ങൾക്കീവിധം ദുരവസ്ഥ
വന്നാലേ പാഠം നിങ്ങൾ പഠിക്കുവെന്നാണെങ്കിൽ
ഭാരതതലസ്ഥാനം ‘എൻ മകജെ’യാക്കീടൂ
പോരുക സകൗടുംബമിവിടെ കുടിയേറൂ
നേരിട്ടൊന്നറിയുക ക്രൂരമാം കരാളത
ആരിലും ഭയംചേർക്കും ബീഭത്സനിഗൂഢത
നോവിന്റെ കരിനിഴൽ വീഴുമീ മണ്ണിന്മാറിൽ
ഭാവിയില്ലാതെ നില്പ്പൂ വർത്തമാനമാം കാലം
ഈ വിഷപർവ്വം താണ്ടാൻ കെല്പ്പില്ലാതുഴലുന്നു
ജീവിതം, മണ്ണും വിണ്ണും വിഷലിപ്തമായ്‌ മാറി
തേങ്ങുന്നു ചന്ദ്രഗിരിപ്പുഴയും, കാര്യങ്കോടും,
മൊഗ്രാലും, ചിത്താരിയും മറ്റൊരു കാളിന്ദിയായ്
അമ്മിഞ്ഞപ്പാലിൽ പോലും വിഷമാണിവിടത്തിൽ
അമ്മമാർക്കാരുനല്കും പൂതനാമോക്ഷം കൃഷ്ണാ ?
കൺ തുറക്കുക, കൊല്ലാക്കൊല ചെയ്തിടും നാടിൻ
കണ്മണികൾതൻ നോവിൽ പങ്കുചേരുക നമ്മൾ.

2014, ജൂലൈ 25, വെള്ളിയാഴ്‌ച

നർത്തകി




അമരപുരിക്കഴകേ തവ
കളമൊഴിയെൻ കാതിൽ
അമൃത മഴത്തുള്ളികളാ-
യണയുകയാണല്ലൊ !
അനുപമമാം തവ നടനം
മഴവില്ലൊളിചേർക്കു-
ന്നനവരതം മഹിയിൽ ജനം
നിർവൃതിയിൽ മുഴുകെ.
തവ നർത്തനവേദിക്കൊരു
മലർമാല്ല്യം ചാർത്തി
നവമല്ലിക സുരഭിലമാ-
തനുവിൽനിന്നൊഴുകി
അറിവിന്നുറവിടമായ് തവ-
നയനങ്ങൾ വിടർന്നു
അനുലാസിത നടനത്താൽ 
ഹൃദയങ്ങൾ കവർന്നൂ
പരിതപ്തം പരിദേവിത
ജലനിധിയിൽനിന്നും
സുരുചിരമാം തവ തനുവി-
ന്നരവിന്ദമുയർന്നു
ഉയരുന്നൊരു നിശ്വാസ-
ച്ചുടുകാറ്റിലുലഞ്ഞു
ഉതിരുന്നൊരു കണ്ണീർമഴ-
യതിൽ വീണു നനഞ്ഞു
തവദർശനമനുവേലം
മിഴികൾക്കുയിരേകി
കവിതേ ! യഭിരാമം തവ 
പദചലനം തുടരൂ !

2014, ജൂലൈ 5, ശനിയാഴ്‌ച

ബേപ്പൂർ സുൽത്താൻ




ഓർക്കുന്നു നിന്നെ ഞങ്ങൾ സുൽത്താനേ! കഥയുടെ-
പോർക്കുതിരകൾക്കൊപ്പം നിൻ രഥം മറഞ്ഞാലും
“ഓർമ്മക്കുറിപ്പി”ൽ കാണും നിൻ “ജന്മദിനം” നോക്കി
“പാവപ്പെട്ടവരുടെ വേശ്യ”യോ നടക്കുന്നു ?
നിൻ “ബാല്യകാലസഖി” “എന്റെ തങ്കമെ”ന്നോതി 
തന്ന “പ്രേമലേഖനം”  “ശബ്ദങ്ങൾ” ഉയർത്തവെ
“വിഡ്ഢികളുടെ സ്വർഗ്ഗമെന്നോതി” “ആനപ്പൂട” 
“വിശ്വവിഖ്യാതമായ മൂക്കി”ൽ നീയുയർത്തവെ
“അനർഘനിമിഷം” വന്നെത്തിയോ ? വെറുതെയാ-
“സ്ഥലത്തെ പ്രധാന ദിവ്യൻ” “കഥാബീജം” പാകി
ആരു “പാത്തുമ്മയുടെ ആടി”നെ കെട്ടീ കഷ്ടം !
“ഭാർഗ്ഗവീനിലയ”ത്തിൽ “വിശപ്പാ”ണവയ്ക്കെന്നും
ആ “മതിലുകൾ” ചാടിക്കടന്നു വരുന്നല്ലോ
“മാന്ത്രികപ്പൂച്ച”യ്ക്കൊപ്പം “ചിരിക്കും മരപ്പാവ”
“ഈ ഭൂമിയുടെ അവകാശികൾ” വന്നൂ, “ആന-
വാരിയും പൊൻ കുരിശും“ ഹാ! ”നേരും നുണയും“ പോൽ !
എന്റുപ്പാപ്പാക്കൊരാനയുണ്ടാർന്നൂ’ പറയുന്നു
സുന്ദരി ഏതോ ‘പോലീസ്കാരന്റെ മകളാ’വാം !
“മുച്ചീട്ടുകളിക്കാരൻ മകളോ” നടത്തുന്നു
“സർപ്പയജ്ഞ”മെൻ മുന്നിൽ ആത്മശാന്തിക്കായ് വീണ്ടും !