ആകെ പേജ്‌കാഴ്‌ചകള്‍

2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

ഗുരുസ്മൃതി




ഈറനായൊരു കർക്കിടകത്തിൻ
ചേല ചിങ്ങപ്പെണ്ണാറ്റിയണിഞ്ഞു
സൂനമെങ്ങും വിടർന്നു, മാവേലീ-
ഗാനം പാടി കിളികൾ പറന്നു.
എങ്ങുമുല്ലാസമെങ്ങും സമൃദ്ധി
തിങ്ങീടും നല്ല നാളുകളൊന്നിൽ
വന്നു നാരായണ ഗുരുദേവ
ജന്മനക്ഷത്രമാകും ചതയം
ദാരിദ്ര്യത്തിന്നിരുട്ടറയാകും
കൂരയൊന്നിൻ മടിത്തട്ടിൽനിന്നും
പൊന്തീ ദിവ്യ പ്രഭാപൂരമായ
സുന്ദരമൊരു ഭാസുരതാരം


പൊങ്ങീയന്ധവിശ്വാസങ്ങൾ വാനിൽ
തിങ്ങിക്കൂടും കരിങ്കാറുപോലെ
ധർമ്മമെങ്ങും ക്ഷയിച്ചു, മനുഷ്യ-
ജന്മം ഭീതിദമായി ഭവിച്ചു
ബിംബാരാധന, പൂജാദികർമ്മം
ഭിന്നിപ്പിച്ചു മനുഷ്യരെയാകെ
നാലുഭാഗവും ജാതിമതങ്ങൾ
വേലി കെട്ടി ജനത്തെയകറ്റി


എങ്ങും കാണുമസമത്വമോർത്തു
വിങ്ങീ താവക മാനസമാകെ
ജാതിതൻ വേലി നീക്കി, മനുഷ്യ-
ജാതിയൊന്നെന്നുപദേശമേകി
ദേവാരാധനയെല്ലാർക്കുമൊപ്പ-
മാവാമെന്നുള്ള സന്ദേശമേകി
തന്നിൽ ദൈവമിരിപ്പതു കാട്ടാൻ
മുന്നിൽ കണ്ണാടിബിംബം നിരത്തി
ഇന്നും ഞങ്ങൾതൻ ഹൃത്തിൽ വസിപ്പൂ
വന്ദ്യ നാരായണ ഗുരുദേവൻ


2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

പൂക്കളമത്സരം





വിരിയും പൂവിൻ ചുണ്ടിൽ പലപല
രാഗം ചിതറീ, വളകൾ കിലുങ്ങി,
തിരുവോണത്തിനു സ്വാഗതമോതാ-
നുണരുകയായി കേരളഭംഗി

പഴകിക്കീറിയ കർക്കിടകത്തി-

ന്നീറൻ ചേലയുണക്കിയെടുത്തി-
ട്ടഴകായ് ചിങ്ങപ്പെണ്ണു ഞൊറിഞ്ഞു ച-
മഞ്ഞു വരുന്നതു കാണുന്നേരം,


മഴവില്ലൊരു പൂ ചൂടിക്കുന്നു,
കുങ്കുമതിലകം  നെറ്റിയിലന്തി-
ക്കിഴവി വിറയ്ക്കും കയ്യാൽ ചാർത്തി
ചന്തം നോക്കി രസിക്കുന്നല്ലൊ !

മിഴികളിലഞ്ജനമെഴുതാൻ കരിമുകി-

ലിന്നലെ രാത്രിയുറങ്ങാതല്ലോ
മെഴുകിയെടുത്തൂ കണ്മഷി വിണ്ണിൻ
സ്ഫടികത്തളികയുണങ്ങും മുമ്പെ

കലിതാമോദം തന്മുഖകാന്തി നു-

കർന്നു രസിക്കാനല്ലൊ നീല-
ക്കടലൊരു കണ്ണാടിയുമായ് വന്നു വി-
ളിപ്പൂ പൂവിളിയെങ്ങും കേൾപ്പൂ !

വരവായ് വരവായ് ! മലനാടിന്റെ ഹൃ-

ദന്തം തോറും മധുരം വിതറാൻ
തിരുവോണത്തിൻ പുഷ്പവിമാനമി-
റങ്ങുന്നല്ലൊ  പുളകം പാകാൻ

മാറിവരുന്നൊരു കാലത്തിന്റെ മി-

ടിപ്പിനു മുന്നിൽ സൂര്യവെളിച്ചം
കീറിമുറിച്ചു വരുന്നു, മനുഷ്യൻ-
നേടിയ  മാന്ത്രിക വൈദ്യുതശക്തി

നീ|റിപ്പുകയും ചൂടിനെ വെല്ലാൻ

കൊട്ടിയടച്ച തലയ്ക്കകമെല്ലാം
കോരിനിറയ്പ്പൂ കുളിരല മർത്ത്യൻ
നേടിയ ശാസ്ത്രപരിജ്ഞാനങ്ങൾ

ഓണംകേറാമൂലകൾ കൂടി 

പൂക്കളമിട്ടു, പരിഷ്ക്കാരത്തിൻ
മോബൈൽ നാദമുയർന്നതിനൊപ്പം
സ്ത്രീയും ടീവിയുമൊന്നായ് മാറി

പുതുതായ് ഞങ്ങടെ നാട്ടിലുമങ്ങനെ 

ഓണപ്പൂക്കളമത്സരമെത്തി
കുതുകം സ്വാഗതമോതി പലരും
സമ്മാനത്തിനു പൂവുകൾ തേടി

പലവിധമഴകുകൾ തേടും തരുണികൾ 

‘പ്രേമം’ കണ്ടും കൊണ്ടും മലരായ്
മലയാളക്കരയാകെ കോൾമയിർ
കൊള്ളും സുന്ദര ഗാനം പാടി.

പൂവുകൾ തേടി കാടും മേടും

തെണ്ടിയലഞ്ഞു, മറന്നൂ നോവുകൾ
പൂവിതളൊക്കും വിരലുകൾ നീട്ടി
പൂപ്പാലികയിൽ പൂക്കൾ കൂട്ടി


രാവിലുറങ്ങാതല്ലോ വീട്ടിൻ

മുറ്റത്തിട്ടവർ പൂക്കളമേതോ
ഭാവന കാട്ടിയ ചിത്രം പോലെ
വരച്ചും മായ്ച്ചും വീണ്ടും വീണ്ടും

പുതിയൊരു സൂര്യനുദിച്ചെൻ മുറ്റ-

ത്തായതു കാണ്മാനല്ലോ വന്നൂ
പരിശോധകർ,   മിഴിനട്ടുംകൊണ്ടു
കൊതിച്ചൂ, കിട്ടും സമ്മാനം ഞാൻ

പുലരിപ്പെണ്ണിനു കണ്ണു കലങ്ങി,

കോപം പൂണ്ടു മറഞ്ഞൂ സൂര്യൻ,
അലറിക്കൊണ്ടൊരു കാറ്റും മഴയും
മുറ്റത്തെത്തിയതപ്പോഴല്ലൊ !

പാറിപ്പോവുകയായീ പൂവുക-

ളെങ്ങോ മഴയിൽ ചിതറി, പൂക്കള-
മാകെ യുദ്ധക്കളമായ് തീർന്നു, ത-
കർന്നൂ കവിയുടെ ഭാവനപോലും

കാറ്റും മഴയും നിന്നൂ, സൂര്യനു-

യർന്നൂ, മഞ്ഞണി മാമലമേലൊരു
പൂക്കളമായി, പുലരിപ്പെണ്ണിനു
സമ്മാനവുമായ് തിരുവോണവുമായ് !

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

ചോരക്കളി




ചോരക്കളിയിനി വേണ്ട, മണ്ണിലു-
യർത്തുക നമ്മൾ ശാന്തീമന്ത്രം
കാരുണ്യത്തിൻ മുല്ലപ്പൂവുകൾ
 ചോരയുണങ്ങാൻ വിതറീടുക നാം

ഇതിഹാസങ്ങൾ, വടക്കൻ പാട്ടുകൾ
നമ്മിലുണർത്തീ സമരാവേശം
അതിമോഹം താൻ സർവ്വ വിപത്തിനു-
മോർക്കിൽ കാരണമെന്നറിയുന്നേൻ

മതിയാക്കുക നാം ക്രൂരത, വന്യമൃ-
ഗങ്ങൾ പോലും മർത്ത്യർ കാട്ടും
അതിഭീകരമാം ചെയ്തികൾ കണ്ടു ശി-
രസ്സു കുനിച്ചു ശപിക്കുന്നുണ്ടാം

ഇനിയൊരു യുദ്ധം വേണ്ടാ, മണ്ണിൽ,
വിണ്ണിൽ, നമ്മുടെ നാട്ടിൽ, വീട്ടിൽ
കിനിയട്ടെ കനിവിൻ തേൻ തുള്ളികൾ
ചോരത്തുള്ളികൾ ചിന്തിയ വഴിയിൽ

ഹിമഗിരി ചൂഴും കാർഗിൻ നെറുകയി-
ലിന്ത്യ തൊടീച്ചൊരു കുങ്കുമതിലകം
നിരവധിയംഗനമാരുടെ നെറ്റിയിൽ
നിന്നുമടർത്തിച്ചാർത്തിയതല്ലോ !

വിരഹച്ചൂടിൽ കരിയും കരളുക-
ളായിരമിവിടെ അനാഥർ പെരുകും
ധരയാണിവിടം “ഭ്രാന്താലയമെൻ
കേരള“മെന്നു പറഞ്ഞാൽ സത്യം !

ഇവിടെ തേടി നടപ്പൂ ദ്രൌപദി-
മാരെ ദുശ്ശാസനരും, സീതയെ
കപട പരാശരിവേഷം പൂണ്ടു
നടക്കും രാവണരും തെരുതോറും

അധികാരത്തിൻ മോഹച്ചൂടിൽ 
പൊട്ടും ബോംബുകൾ തട്ടിയെടുപ്പൂ
അരുമക്കുഞ്ഞിൻ കൈയും കാലും
കണ്ണും പുതിയൊരു സംസ്കാരം പോൽ

മതിയാക്കുക നാം നരബലി: വാളും
പരിചയുമെറിയുക ദൂരെ, രക്ത-
ക്കൊതിയിൽ നേടുക ദുരിത മാത്രം
ഓർത്താൽ സർവ്വവിനാശം നേട്ടം !

ഇനിയീ ചാവേർ വേണ്ട, മണ്ണി-
ലുയർത്തുക നമ്മൾ  മൈത്രീ മന്ത്രം
കനിവിൻ തുമ്പപ്പൂവുകൾ ചോരയു-
ണങ്ങിയ വീഥിയിൽ വിതറീടുക നാം.