ആകെ പേജ്‌കാഴ്‌ചകള്‍

2014, നവംബർ 28, വെള്ളിയാഴ്‌ച

ദേശാടനപ്പക്ഷിയോട്‌




പോകാതെയാലപ്പുഴ പ്രാന്തത്തിൽ ദിശ തെറ്റി
പോരിക തിരിച്ചുനീ ദേശാടനപ്പക്ഷീ.
ചുട്ടുകൊന്നീടും നാടാണവിടം,അറിയുക
ഒട്ടുമേ ദയാവായ്പ്പില്ലാതവർ പെരുമാറും
പക്ഷി, നീ മിണ്ടാപ്രാണി, രോഗവാഹിനിയെന്ന
മുദ്രയുംകുത്തി നിന്നെ നിർദ്ദയം കരിച്ചേക്കും
ആരറിവൂ നിൻ ശാപമഗ്നിപ്രവേശം മുന്നെ
മാനവരൊക്കെ നാളെ ഇതുപോൽ കരിഞ്ഞാലോ
വേഗം നീ മടങ്ങുക ഹിമസാനുവും താണ്ടി
മാതൃരാജ്യത്തിൽ തന്നെ ചാവുന്നതല്ലോ ഭേദം !






2014, നവംബർ 16, ഞായറാഴ്‌ച

ചുംബനം



രാജകുമാരി
--------------

പുതുപനിനീർദളരാജികൾതൻ
മൃദുലത വെല്ലുന്ന തല്പമൊന്നിൽ
അഴകിനെവെന്നു കിടക്കയാണാ-
തളിരിളം മേനി കിനാവിൽ മുങ്ങി.
മുകളിലിളംകാറ്റിലാടി നീല-
ഞൊറികളും പട്ടുമേലാപ്പുമെല്ലാം
മുറിയതിൽ മങ്ങി പ്രഭപരത്തും
മണിവിളക്കിൻ മഞ്ജുകാന്തി ചിന്നി
കുനുകൂന്തൽ നീലച്ചുരുളുതന്നിൽ
പവിഴമണികൾ തെളിഞ്ഞുമിന്നി.
കസവിട്ട പട്ടുതലയണയിൽ
ചുളിവുകൾ മന്ദമമർത്തിനിർത്തി
കവിത വിരിയുന്ന നീലരാവിൽ
അവളാ സുഷുപ്തിയിലാണ്ടുപോയി.
മദനവികാരവിജൃംഭിതമാം
മുഴുമാറിൽ സൌഗന്ധകുന്തളത്തിൻ
കരലാളനങ്ങളുമേറ്റുമന്ദ-
മവൾ ഗാഢനിദ്രയിലാണ്ടുപോയി.

രാജകുമാരൻ
-----------------

അണയുകയാണവൻ, കിട്ടിടാത്തോ-
രസുലഭരത്നം കവർന്നെടുക്കാൻ
ഹൃദയം മിടിക്കുന്നു, കാത്തിരുന്നോ-
രുദയമടുക്കുന്നു മുന്നിലിപ്പോൾ
പിടയുകയാണവൻ, തന്മുഖത്തിൽ
സ്ഫുടമായ് തെളിയുന്നതുണ്ടു ചിത്തം
അടിവെച്ചടിവെക്കേ, കാലടികൾ-
ക്കടിയിൽ നിന്നൂർന്നൊരു മന്ദ്രനാദം
അതിശാന്തമന്ത:പുരത്തിനുള്ളി-
ലൊരു യുദ്ധമേഖല തീർത്തിരുന്നു.

ഈരടികൾ
---------------


ഒരു ഞെട്ടൽ, ചുണ്ടിന്നിണകൾതീർത്ത
സ്മരശരചുംബനമത്രമാത്രം !
അവളുണർന്നാപ്പട്ടുമെത്ത ഞെങ്ങി
പവിഴമണിക്കവിളൊന്നുരുമ്മി
പടപട വാതിൽ പലക തട്ടി
പടിവാതിൽ കാവല്ക്കാരൊന്നു ഞെട്ടി
പടപട നീണ്ട കുളമ്പടികൾ
ഇടയിലീ പ്രേമത്തിന്നീരടികൾ:
“കമിതാവാമെന്നെ വലിച്ചിഴച്ചോ-
രമിതസൌന്ദര്യമേ മാപ്പു നല്കൂ !”

(ടെനിസൺ എഴുതിയ ‘സ്ലീപ്പിങ്ങ്‌ ബ്യൂട്ടി’ എന്ന കവിതയോട്` കടപ്പാട്‌)