ആകെ പേജ്‌കാഴ്‌ചകള്‍

2016, ജൂലൈ 4, തിങ്കളാഴ്‌ച

അന്തിവെളിച്ചം



വിങ്ങുമീ കരളിനൊരാശ്വാസംപകർന്ന നീ
തേങ്ങുവതെന്തേ? പുണ്യമംഗളമുഹൂർത്തത്തിൽ
പൊങ്ങുന്നിതെങ്ങും വാദ്യഘോഷം, പൂമണമേന്തി
തെന്നലുമണയുന്നു കല്യാണപ്പൂപ്പന്തലിൽ
പട്ടുതൊങ്ങലും, പൊന്നിൻകസവും, പനിനീരിൻ
പുത്തനാം സുഗന്ധവും നിന്നെ കാത്തിരിക്കുന്നു
ചന്ദനച്ചാറും, മഞ്ഞക്കളഭച്ചാന്തും ചേർന്നു
വന്നിതാ മണിയറവാതിലും തുറക്കുന്നു.
പോവുകെന്നനുജത്തീ വിരിയുംദാമ്പത്യത്തിൻ-
പൂവുകൾ കൊരുക്കാനായ്, തേൻകനി നുകരാനായ്
പഴുതേ പാഴാക്കാതെ നിമിഷം, കണ്ണീരൊപ്പൂ
പവിഴം ചൊരിയേണ്ട ചുണ്ടുകൾ ചുവപ്പിക്കൂ.
നീലനീൾമിഴികളിൽ ചേർക്കുക സുറുമ, നിൻ-
ലോലമാം കൈയിൽ മയിലാഞ്ചിയുമണിയുക
ഒക്കെയും കാണാൻ ദൈവം കണ്ണുകൾ തന്നില്ലെന്നാ-
ലുൾക്കണ്ണാൽ കാണ്മൂ സർവ്വം ദുർഭഗയാമീ ചേച്ചി
മിഥ്യയാം സങ്കല്പത്തിൻ മേഖലയേറിപ്പോകും
മദ്ധ്യാഹ്നമാണെൻ ജന്മമെന്നിരുന്നാലും പാഴിൽ
എന്തിനോ പ്രതീക്ഷതൻ കുമ്പിളുമായ് ഞാൻ നിന്നൂ
നൊന്തിടും ഹൃത്തിൽപൂത്ത പൂക്കളുമായന്നാളിൽ
മുറ്റത്തെ കണിക്കൊന്ന പൂത്തും ഹാ! കൊഴിഞ്ഞുമേ
മുപ്പതു സംവത്സരം മുന്നോട്ടു കടന്നുപോയ്
നിറയും കണ്ണീർത്തുള്ളിയിറ്റിറ്റുവീണീമണ്ണിൻ-
തറയിൽ കുറിച്ചെത്ര കഥകൾ, കവിതകൾ.
തകരും പ്രതീക്ഷകൾക്കൊപ്പമെന്നാത്മാവിൽ നീ
പകരും സമാശ്വാസമെന്നെ ജീവിപ്പിക്കുന്നു.
പോവുകെന്നനുജത്തീ വിരിയും ദാമ്പത്യത്തിൻ-
പൂവുകൾ കൊരുക്കാനായ്, ഭാവുകമേകുന്നൂ ഞാൻ.

2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

ഓടക്കുഴലിന്റെ ഓർമ്മയ്ക്ക്‌.



ഒരു ‘നിമിഷ’മെന്മുന്നിൽ ‘സൂര്യകാന്തീ’ നല്കി
പുതു ‘വിശ്വദർശനം’, കാവ്യോപഹാരമായ്!
‘പഥികന്റെ പാട്ടു’മാ‘യോടക്കുഴൽ’നാദ-
മുയരവേ, ‘ജീവനസംഗീത’മൊഴുകവേ,
‘ഓർമ്മയുടെ ഓളങ്ങൾ’ മന്ദം തുടിക്കവേ,
ഓർക്കുന്നു ഞങ്ങളിന്നങ്ങതൻ സിദ്ധികൾ.
‘എന്റെ വെയിൽ’ എന്റെ നിഴലെന്നു ചിന്തിച്ചഹോ
സംതൃപ്തനായുള്ളൊരാ ‘പെരുന്തച്ചനെ’,
കൈകൂപ്പി വന്ദിച്ചിടട്ടെ ഞാൻ ‘ജീ’യെന്ന
കൈത്തിരിനാളത്തെ, കാവ്യപ്രപഞ്ചത്തെ,
ആദ്യമായ് കേരളമണ്ണിലേക്കെത്തിച്ചൊ-
രാജ്ഞാനപീഠവിശിഷ്ടജേതാവിനെ.
തൻ കാവ്യശില്പങ്ങളിൽ ചേർത്ത ‘സാഹിത്യ-
കൌതുകം‘ കാൺകവേ, വിസ്മയമെങ്ങുമേ.
ശ്രേഷ്ഠം, വിശിഷ്ടം, മലയാളമണ്ണിന്റെ
ഭാഗ്യം, സഹർഷം കുനിപ്പു ഞാൻ ശീർഷവും !

2016, ജനുവരി 15, വെള്ളിയാഴ്‌ച

ഇത്തിരി മധുരം



കയ്പുനീർ മോന്തിക്കുടിച്ചു ശീലിച്ച ഞാൻ കൈക്കുമ്പിൾ നീട്ടീ മധുരം നുകരുവാൻ നീലക്കറവീണപാടുള്ള മാനസ- ത്താലത്തിലല്പമമമൃതം നുണയുവാൻ മാരിവില്ലൂന്നി തുടരെ കരിമേഘ- പാളികൾ മിന്നൽ തൊടുക്കുന്നു ചുറ്റിലും പാടേവരണ്ട കവിൾത്തട്ടിൽ രണ്ടിറ്റു ചൂടുള്ള കണ്ണീരുതിർന്നു തകരവേ കണ്ടൂ പുതുമഴ, കർഷകരാദ്യമാ- യുണ്ടൂ മധുരം, മണലിൻതരികളും വിങ്ങുന്നൊരായിരം ചിന്താശകലങ്ങൾ തിങ്ങി ഹാ! നിശ്ചലം നില്ക്കുമീരാവിതിൽ ചന്ദനക്കൈയിൽ വിശറിയുമായുടൻ വന്നൂ മധുരം പകരുവാൻ തെന്നലും നീറുന്ന മാനസവേദിയിൽ വീഴുന്നു നീളുന്ന നിശബ്ദതതൻ യവനിക ലോലമായ് പാടുന്നിതെങ്ങുനിന്നോ ഗാന- മാല മധുരം പുരട്ടിയാ പൂങ്കുയിൽ കണ്ണിണ പൂട്ടിയുയരുന്നു സ്വപ്നമാം- വിണ്ണിലുറക്കിൻ ചിറകിലൂടെങ്കിലും തന്മണിപ്പൈതലി‘ന്നമ്മാ’വിളിമതി യമ്മയ്ക്കു നിത്യം മധുരം പകരുവാൻ യാതനാനിർഭര ജീവിതയാത്രയിൽ പാതിയും തോണി തുഴയും കരങ്ങളിൽ
ഒട്ടിപ്പിടിച്ചു കിടപ്പതു തന്നെയാം തട്ടിപ്പറിക്കാൻ കഴിയാത്ത മാധുരി ലോകം മുഴുവൻ മധുരമമാണെങ്കിലും ശോകമുണ്ടീ കയ്പുനീരു കുടിക്കുവാൻ.