ആകെ പേജ്‌കാഴ്‌ചകള്‍

2016, ജനുവരി 15, വെള്ളിയാഴ്‌ച

ഇത്തിരി മധുരം



കയ്പുനീർ മോന്തിക്കുടിച്ചു ശീലിച്ച ഞാൻ കൈക്കുമ്പിൾ നീട്ടീ മധുരം നുകരുവാൻ നീലക്കറവീണപാടുള്ള മാനസ- ത്താലത്തിലല്പമമമൃതം നുണയുവാൻ മാരിവില്ലൂന്നി തുടരെ കരിമേഘ- പാളികൾ മിന്നൽ തൊടുക്കുന്നു ചുറ്റിലും പാടേവരണ്ട കവിൾത്തട്ടിൽ രണ്ടിറ്റു ചൂടുള്ള കണ്ണീരുതിർന്നു തകരവേ കണ്ടൂ പുതുമഴ, കർഷകരാദ്യമാ- യുണ്ടൂ മധുരം, മണലിൻതരികളും വിങ്ങുന്നൊരായിരം ചിന്താശകലങ്ങൾ തിങ്ങി ഹാ! നിശ്ചലം നില്ക്കുമീരാവിതിൽ ചന്ദനക്കൈയിൽ വിശറിയുമായുടൻ വന്നൂ മധുരം പകരുവാൻ തെന്നലും നീറുന്ന മാനസവേദിയിൽ വീഴുന്നു നീളുന്ന നിശബ്ദതതൻ യവനിക ലോലമായ് പാടുന്നിതെങ്ങുനിന്നോ ഗാന- മാല മധുരം പുരട്ടിയാ പൂങ്കുയിൽ കണ്ണിണ പൂട്ടിയുയരുന്നു സ്വപ്നമാം- വിണ്ണിലുറക്കിൻ ചിറകിലൂടെങ്കിലും തന്മണിപ്പൈതലി‘ന്നമ്മാ’വിളിമതി യമ്മയ്ക്കു നിത്യം മധുരം പകരുവാൻ യാതനാനിർഭര ജീവിതയാത്രയിൽ പാതിയും തോണി തുഴയും കരങ്ങളിൽ
ഒട്ടിപ്പിടിച്ചു കിടപ്പതു തന്നെയാം തട്ടിപ്പറിക്കാൻ കഴിയാത്ത മാധുരി ലോകം മുഴുവൻ മധുരമമാണെങ്കിലും ശോകമുണ്ടീ കയ്പുനീരു കുടിക്കുവാൻ.