ആകെ പേജ്‌കാഴ്‌ചകള്‍

2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

ഓടക്കുഴലിന്റെ ഓർമ്മയ്ക്ക്‌.



ഒരു ‘നിമിഷ’മെന്മുന്നിൽ ‘സൂര്യകാന്തീ’ നല്കി
പുതു ‘വിശ്വദർശനം’, കാവ്യോപഹാരമായ്!
‘പഥികന്റെ പാട്ടു’മാ‘യോടക്കുഴൽ’നാദ-
മുയരവേ, ‘ജീവനസംഗീത’മൊഴുകവേ,
‘ഓർമ്മയുടെ ഓളങ്ങൾ’ മന്ദം തുടിക്കവേ,
ഓർക്കുന്നു ഞങ്ങളിന്നങ്ങതൻ സിദ്ധികൾ.
‘എന്റെ വെയിൽ’ എന്റെ നിഴലെന്നു ചിന്തിച്ചഹോ
സംതൃപ്തനായുള്ളൊരാ ‘പെരുന്തച്ചനെ’,
കൈകൂപ്പി വന്ദിച്ചിടട്ടെ ഞാൻ ‘ജീ’യെന്ന
കൈത്തിരിനാളത്തെ, കാവ്യപ്രപഞ്ചത്തെ,
ആദ്യമായ് കേരളമണ്ണിലേക്കെത്തിച്ചൊ-
രാജ്ഞാനപീഠവിശിഷ്ടജേതാവിനെ.
തൻ കാവ്യശില്പങ്ങളിൽ ചേർത്ത ‘സാഹിത്യ-
കൌതുകം‘ കാൺകവേ, വിസ്മയമെങ്ങുമേ.
ശ്രേഷ്ഠം, വിശിഷ്ടം, മലയാളമണ്ണിന്റെ
ഭാഗ്യം, സഹർഷം കുനിപ്പു ഞാൻ ശീർഷവും !