ആകെ പേജ്‌കാഴ്‌ചകള്‍

2015 മേയ് 5, ചൊവ്വാഴ്ച

കുഞ്ചൻ ദിനം

കുഞ്ചൻ ദിനം

പുഞ്ചിരിയില്ലാ ലോകം കാൺകേ,
വഞ്ചന ചുറ്റും വലകൾ വിരിക്കേ,
പഞ്ചാരച്ചിരി തൂകിത്തൂകി
തഞ്ചം നോക്കി കത്തി കഴുത്തിൽ
ഇഞ്ചിഞ്ചായി താഴ്ത്തും നാട്ടിൽ
കുഞ്ചൻ ദിനമിതു ചിന്തിച്ചിട്ടി-
ന്നഞ്ചോ പത്തോ വരികൾ കുറിക്കാൻ
വന്നൂ ഞാനൊട്ടിവിടെയിരിക്കെ
എന്നെ വിളിപ്പൂ ചിരിയുടെ ലോകം.
ഒന്നിനുമിപ്പോൾ സമയം പോരാ
എന്നിട്ടല്ലേ ചിരിയുടെ കാര്യം?
വീട്ടിലുമില്ല, നാട്ടിലുമില്ല
പൊട്ടിച്ചിരിയോ, കൂട്ടച്ചിരിയോ
എല്ലാവർക്കും ധൃതിയാണിപ്പോൾ
വല്ലാതുള്ളൊരു ലോകം തന്നെ.
ടീവീ സീരിയലൊക്കെ കോമഡി-
ഷോവായ് ഹാസ്യം കാട്ടീടുകിലും
കുഞ്ചൻ നല്കിയ ഹാസ്യം വഴിയും
പുഞ്ചിരി തീരേ കാണ്മാനില്ല
തുള്ളല്ക്കളിതൻ രൂപം മാറി
തുള്ളിക്കളിയായ് വേദിയിലെത്തി
എള്ളോളം ചിരി പകരാൻ നമ്മുടെ
തുള്ളല്ക്കാരനു കഴിയുന്നില്ല
മർമ്മം തന്നിൽ കൊണ്ടീടുന്നൊരു
നർമ്മവുമെങ്ങും കാണ്മാനില്ല
ഇതിലും ഭേദം നിയമസമാജികർ
പതിവായ് കാട്ടും കോപ്രായങ്ങൾ!
കുഞ്ചാ ! നല്കുക മാപ്പീ കലയുടെ
നെഞ്ചു പിളർക്കും ദ്രോഹികളെങ്ങും !






2015 മേയ് 2, ശനിയാഴ്‌ച

സ്വപ്നഗംഗ


സാഹസമെന്നോതീടാം നിങ്ങളെൻ പരിശ്രമ-
മീ ഹിമാലയശൃംഗാരോഹണ മഹത്കർമ്മം
സാമോദമയവിറക്കുന്നു ഞാൻ ഹിമാലയ-
സാനുവിൻ മധുരാനുഭൂതികൾ! രഹസ്യങ്ങൾ!
നിശ്ചലതപം ചെയ്യും നഗ്നമാമലകളെ
വല്ക്കലമുടുപ്പിക്കും വെള്ളിമേഘത്തിൻ ചുണ്ടിൽ
മൊട്ടിട്ടുനില്ക്കും ഹാസം കണ്ടതാണല്ലോ വിശ്വാ-
മിത്രന്റെ തപോവനപ്രാന്തങ്ങൾ പണ്ടേതന്നെ.
കെട്ടിറക്കട്ടേ ഞാനീ ദിവ്യഭൂമിയിൽ, പൊക്കി-
ക്കെട്ടട്ടെ, പഴകിയൊരോർമ്മതൻ കൂടാരങ്ങൾ.
ഉഗ്രമാം മരുത്തിലും ഹിമവാഹിനിയുടെ
ശക്തമാമൊഴുക്കിലും പ്രകൃതിക്ഷോഭത്തിലും
അശ്രാന്തം ശിവനാമമോതി ഞാനൊരുവേള
വിശ്രമിക്കട്ടേ മോക്ഷകമ്പളങ്ങളും മൂടി

ചുറ്റിലുമിരുട്ടാണെന്നാകിലും കാണ്മൂ ദൂരെ
കത്തുന്ന തിരിയൊന്നെൻ മങ്ങിയ നയനങ്ങൾ
യതിതൻ കഥകളിലൂളമിട്ടുയർന്നെന്റെ
ഹൃദയം ഞൊടിനേരം മദ്ദളം മുഴക്കവെ
കേൾപ്പതുണ്ടൊരു വളക്കിലുക്കം, ചിലമ്പിട്ട കാല്പ്പെരുമാറ്റം
ലോലലോലമാമൊരുഗാനം
വന്നവൾ; സ്വരരാഗസുധയും സുദീപ്തിയും
ചിന്നിയെന്നിരുട്ടറ സ്വർഗ്ഗലോകമായ് മാറി.
“കവികൾ പുകഴ്ത്തുന്ന സൌഭാഗ്യത്തിടമ്പൊത്ത
കമനീമണിയാർനീ? എന്തുനിന്നഭിലാഷം?”
“പറയാം പരമാർത്ഥം, ഗംഗതൻ സഖി ഞാനെൻ
വിറയും കൈയാൽ നല്കും സന്ദേശം വായിച്ചാലും”
കൈനീട്ടി വാങ്ങി; നീർത്തി, മുന്നിൽ ഞാൻ കദനത്തിൻ
കൈരേഖപോൽ തോന്നിക്കും ഗംഗതൻ സന്ദേശത്തെ

“മനുജാ! കണ്ണീരിന്റെ കഥയാണല്ലോ നല്കാൻ
തുനിവൂ ഞാനങ്ങയ്ക്ക്‌ കാഴ്ചയായിവിടത്തിൽ.
ഗംഗയെ കേട്ടിട്ടില്ലേ? ഞാനവൾ വ്യഥയുടെ
തുംഗ ഗോപുരവാതില്പ്പടിയിൽ മയങ്ങുവോൾ
ഒന്നുവന്നെന്നെ കാണാൻ ദയയുണ്ടാമോ, പ്രേമ-
ഖിന്നയാമിവളുടെ കണ്ണുനീരൊപ്പീടാമോ?
പുഷ്ടയൌവ്വനമെന്റെ മാനസം മഥിക്കുന്നു
കെട്ടിയിട്ടിരിക്കുന്നു ശിവനെൻ സ്ത്രീത്വം സർവ്വം
വൃദ്ധനായ് ജരാനരബാധിതനായെന്നാലും
വിട്ടതില്ലെന്നെ കാമദഹനൻ, മഹാധമൻ!
എത്രനാൾ വാഴും ഞാനീ ജടതൻ കിളിക്കൂട്ടി-
ലെത്രനാൾ സഹിക്കുമീ ദുസ്സഹ ദുർഗന്ധങ്ങൾ?
വിടരാൻ കൊതിക്കുന്നൊരെന്റെ മോഹങ്ങൾക്കല്പം
മധുരം പകരുവാൻ മനുജാ കനിഞ്ഞാലും”

എന്നിലെ പുരുഷത്വമെന്തിനോ സടപൊക്കി 
നിന്നുപോയ് ഞൊടിയിട ഗംഗതൻ കത്തും നോക്കി.
“ഞാനിതാ വരുന്നെന്നു പറയൂ; നില്ക്കൂ! നീല
വാനിലേക്കുയരുന്നതെന്തു നീ സുരകന്യേ?
വീഴുന്നൂ ചിലങ്കകൾ, പൊന്മുത്തുവള, യര-
ഞ്ഞാണൂരി, യുടയാട കാറ്റിന്റെ കൈയ്യിൽ തങ്ങി.
ഭഗ്നമോഹങ്ങൾ തീർത്ത നിദ്രയിലൊഴുകുന്നു
സ്വപ്നഗംഗയും ഞാനുമൊരുപാൽനുരപോലെ!



2015 ഏപ്രിൽ 25, ശനിയാഴ്‌ച

അവകാശി


ആറടിമണ്ണിന്നവകാശികൾ നാമിന്നേറെ
വീറോടെയവകാശപ്പെട്ടതു വൃഥാവിലോ ?
ആദിവാസികളെന്നല്ലേതുജീവികൾക്കുമേ
മോദമോടിവിടത്തിൽ വാഴുവാനധികാരം !
ആരുടെ പിതൃസ്വത്തുമല്ലിതു, പ്രകൃതിതൻ
വാരുറ്റ കൈയാൽ തന്ന സൌജന്യമറിയുക.
പഞ്ചഭൂതങ്ങൾക്കേവമെങ്ങനെ മനുഷ്യന്റെ
വഞ്ചനാപരമായ സ്വാർത്ഥത നിരക്കുന്നു ?
വായു,വാകാശം, വെള്ള,മഗ്നിയെന്നതുപോലെ
ജീവികൾക്കവകാശപ്പെട്ടതാണീഭൂമിയും.
വേലികെട്ടിയോ, കരിങ്കല്ലിനാൽ മതിൽ കെട്ടി
വേർതിരിക്കുവാനില്ലൊരാൾക്കുമിന്നവകാശം.
കുന്നിടിക്കുവാൻ, മണലൂറ്റുവാൻ, പുഴയുടെ
മുന്നോട്ടെ ഗതിനിർത്തി മാലിന്യം നിക്ഷേപിക്കാൻ,
ഈ പരിസ്ഥിതി മാറ്റിമറിക്കാൻ, പ്രകൃതിതൻ
ശാദ്വലപ്രതലത്തിൻ ശാന്തത നശിപ്പിക്കാൻ
കാടിനെ നാടാക്കുവാൻ, കാട്ടിലെ മൃഗങ്ങളെ
വേട്ടയാടുവാൻ, നാട്ടുമൃഗമായ് മാറ്റീടുവാൻ
പുഴയിൽ വിഷംചേർക്കാൻ, കീടനാശിനികളാൽ
പഴവും ഫലങ്ങളും രോഗവാഹിനിയാക്കാൻ
ആരുവാൻ നല്കീ മർത്ത്യന്നനുവാദമിന്നോർത്താൽ
ക്രൂരതതന്നെയെല്ലാം, ഒക്കെയുമഹങ്കാരം !
എവിടെ കാട്ടാറുകൾ, കിളികൾ കപോതങ്ങൾ,
കവികൾ പുകഴ്ത്തുന്ന മോഹനമയൂരങ്ങൾ ?
എവിടെ കാട്ടാനകൾ, സിംഹങ്ങൾ, മുയലുകൾ,
ചെവികളടപ്പിക്കും ചീവീടിൻ മൂളിച്ചകൾ ?
കാട്ടിലെവാസം വിട്ടിട്ടഭയം തേടുന്നല്ലോ
വീട്ടിലെ മുറിക്കുള്ളിൽ രാജവെമ്പാലക്കൂട്ടം !
മണ്ണിനെ മലീമസമാക്കുന്ന മനുഷ്യന്റെ
കണ്ണുകൾ ദയാപൂർണ്ണമാകുവതെന്നാണാമോ ?
കണ്ണീരു വറ്റിക്കേഴും ഭൂമിതൻ നെടുവീർപ്പിൽ
വെണ്ണീറായ്മാറും ലോകം, കല്പാന്തമടുത്തുപോയ്.
ആറടിമണ്ണിന്നവകാശികളൊരിക്കലു-
മാവില്ല നമ്മൾ, പഞ്ചഭൂതത്തിൻ കണിക നാം !
------------------------------
(2015- അന്താരാഷ്ട്ര മണ്ണ്‌ വർഷം)

2015 ഏപ്രിൽ 14, ചൊവ്വാഴ്ച

ബ്ലോഗ്ഗർ വിഷു



ചാണകം തേച്ചുള്ള നീലവിൺമുറ്റത്തു
താരകൾ മത്താപ്പു കത്തിച്ചെറിയവെ,
പൂമണം പൂശുന്ന മന്ദാനിലൻ വന്നു
പൂമുഖ വാതിലിൽ മുട്ടിവിളിക്കവെ,

നാണംകുണുങ്ങിച്ചിരിക്കുന്നു പൂങ്കൊന്ന
നാളെ വിടരും കനക പ്രതീക്ഷയിൽ
ഇത്തിരുമുറ്റത്തു വീണു കിടക്കുന്നു
പുത്തൻ മലരും മണവും മധുരവും.

"എന്റെ ബ്ലോഗെന്റെ ഗ്രൂപ്പെന്റെ കൂട്ടാളിക-
ളെന്യേ മുടിയണം മറ്റുള്ളോരൊക്കെയും
എന്നെ ചുമലിലുയർത്തി നടക്കണം
പിന്നിൽ ജയഭേരി മാത്രം മുഴക്കണം........"

വ്യർത്ഥമാം സങ്കല്പശയ്യയിൽ പാഴില-
വ്യക്തമാം ചിന്തയിൽ മൂടിക്കിടപ്പു നാം
കണ്ണു തുറന്നൊന്നു നോക്കിയാൽ പോരുമീ
മണ്ണൊരു വിണ്ണായി മാറ്റുവാൻ സോദരാ!

വന്നു വിളിക്കുന്നു കർമ്മപ്രബുദ്ധത,
വന്നു കുലുക്കുന്നു കർത്തവ്യനിഷ്ഠകൾ
ഒന്നെഴുന്നേല്ക്കൂ! തുറക്കൂ മിഴിയിണ
മുന്നിലരുണകിരണമുയരുന്നു.

ഓർമ്മകൾ തീർക്കും യമുനതൻ തീരത്ത്‌
കാർമുകിൽവർണ്ണന്റെ വേണുവെന്നോർത്തു ഞാൻ
പാടാൻ ശ്രമിക്കുകയാണൊരു ഗീതിക
പാടാനറിയാത്ത ഗായകനെങ്കിലും

ഈ സൈബർശൃംഖല നീക്കിമുന്നേറുമെൻ
ഗീതി പകരുന്നൊരാവേശധാരകൾ
കാറ്റിലും മണ്ണിലും തീർക്കട്ടെ പുത്തനാം
മാറ്റൊലി മർത്ത്യന്റെ മാനസം തന്നിലും

കണ്ണു തുറന്നെഴുന്നേല്ക്കുവിൻ വൈകാതെ
വന്നു വിഷുക്കണി കാണുവിൻ തോഴരേ!
നിങ്ങൾ വളർത്തുന്ന സങ്കുചിതത്വത്തിൻ
വള്ളികളൊക്കെയറുത്തു കളയുക

നമ്മളൊന്നാണെന്ന ബോധം വളർത്തുക
നന്മയിൽ വിശ്വാസമർപ്പിച്ചു നീങ്ങുക
വിണ്ണിനെ വെല്ലുന്നൊരൈശ്വര്യസിദ്ധിക്കു
മണ്ണിൻ ഹൃദന്തം തുടിക്കയാണിപ്പൊഴും





2015 ഏപ്രിൽ 3, വെള്ളിയാഴ്‌ച

വിഷുക്കണി




മുറ്റത്തെ കണിക്കൊന്നമൊട്ടുകൾ വിരിഞ്ഞല്ലോ
മുത്തമിട്ടല്ലോ മീനമാസത്തെ ചുടുതെന്നൽ
എന്തിത്ര നേരത്തേ നീ മന്ദഹാസവുമായി
വന്നെത്തീ?” വിഷുപ്പക്ഷി ചോദിച്ചൂ ഭയത്തോടെ

പൊന്നിനു വിലകൂടി, മേടമാകുമ്പോഴേക്കും
ഉന്നതമാകും വിലയെന്നു നീ നിരൂപിച്ചോ
മണ്ണിനു മണിത്താലി നേരത്തേ ചാർത്തീ ? ദൂരെ
വിണ്ണിലെ പെണ്ണിന്നപ്പോൾ തുടുത്തൂ കവിളുകൾ !

കാവ്യസമ്പത്താൽ ധന്യമാകിയ മലയാള-
കന്യയ്ക്കു ചാർത്താൻ കാവ്യഹാരങ്ങളില്ലാതാണോ
ഒരു ഗ്രാം തങ്കംകൊണ്ടു തീർത്തുള്ള പൂശുമാല
കവികൾ ചാർത്തിക്കുന്നൂ? മോഹനമെന്നോതുന്നൂ?

അക്ഷരം തെറ്റില്ലാതെ എഴുതാൻ പഠിക്കാത്തോർ
വിശ്രുത മഹാകവിയെന്നല്ലോ ചമയുന്നു
ലജ്ജിക്ക മലയാളമങ്കേ ! നീ പറയുന്ന-
തൊക്കെയും മംഗ്ളീഷായി മാറിപ്പോയ് ദയനീയം...

മന്ത്രിമാർ പൂരപ്പാട്ടു പാടുന്നൂ, അരങ്ങതിൽ
ചന്തത്തിൽ ശിവതാണ്ഡവത്തിനു മുതിരുന്നു.
ഗുരുവെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്നൂ ശിഷ്യർ,
ഇരുകാലിയാം മൃഗം മകളെ പ്രാപിക്കുന്നു.

കള്ളന്മാർ പോലീസിനെ ചാക്കിട്ടു പിടിക്കുന്നു,
വെള്ളവും മണലുമിന്നുറക്കം കെടുത്തുന്നു,
കണ്ണീരു പൊഴിക്കുന്നു മാലിന്യക്കൂമ്പാരങ്ങൾ,
ഉണ്ണാതെയിരിക്കുന്നു വായയില്ലാത്തോർ നാട്ടാർ.

ക്രൂരമാം കൊലപാതകങ്ങളോ പെരുകുന്നു
കോടികൾ ഗാന്ധിച്ചിത്രം പേറി ഹാ! മറയുന്നു
നീതിദേവതയെന്ന ഗാന്ധാരിതൻ കണ്മുന്നിൽ
നൂറ്റവർ ചിരിക്കുന്നു, പാഞ്ചാലി വിതുമ്പുന്നു.

ആരൊരുക്കീടും വിഷുക്കണി, യെന്നകത്തളം
നോവുമ്പോൾ, ചിരിതൂകി ചൊല്ലുന്നു ടീവീ ചാനൽ:
ചാരിയീ കസേലയിലിരിക്കൂ സഖേ ! നാടിൻ
ചാരുദൃശ്യങ്ങൾ കാണാൻ ബട്ടനൊന്നമർത്തുക.

2015 ഏപ്രിൽ 2, വ്യാഴാഴ്‌ച

വേഴാമ്പൽ



ദാഹിച്ചുനില്ക്കുന്ന മൺതരിയെക്കണ്ടു
മോഹിച്ചു നില്ക്കുന്ന നീരദവ്യൂഹമേ,
നിന്നനുരാഗ സന്ദേശവുമായിതാ
വന്നൂ ശിരസ്സു കുനിക്കുന്നു മാരിവിൽ !

ആശിച്ചു മണ്ണുകുഴിച്ചു വെൺകല്ലിനാൽ
പേശലകാന്തിയിൽ കെട്ടിപ്പടുത്തു ഞാൻ
കൂപമൊന്നെന്നാലിതുവരെ കണ്ടില്ല
ദാഹം ശമിപ്പിച്ചിടാൻ ജലലേശവും

കൂടുതലാഴങ്ങൾ തേടുമെൻ ഭാവന-
കൂടി തളർന്നു, വരണ്ടുപോയ് ചുണ്ടുകൾ
കത്തിജ്ജ്വലിക്കുന്ന ചൂടാണു ചുറ്റിലും
വറ്റിയ കൂപമായ് മാറിയെൻ കണ്ണുകൾ

അന്നു പതിവിലും നേരത്തെ മാനത്തു
വന്നുനിരന്നു കരിമുകിൽ കന്യകൾ
മിന്നി അവരുടെ പൊന്നിൻ ചിലങ്കകൾ
പൊങ്ങി മൃദംഗരവവുമിടയ്ക്കിടെ

ചുട്ടുതപിക്കും ഗിരിനിര കൈകൂപ്പി
വൃഷ്ടിവരത്തിനായ് മോഹിച്ചു നില്ക്കവെ,
ചില്ലകൾ വിണ്ണിൽ തൊടുക്കുവാനായ് സ്വയം
വില്ലൂന്നി മാമരജാലമൊരുങ്ങവെ

ധാരയായ് താഴോട്ടു വീണു കുളിരണി-
ത്തോരണം മണ്ണിന്നു ചാർത്തുവാൻ മാരിയും
തോടും പുഴയും കവിഞ്ഞു, വരണ്ടുള്ള
നാടും നഗരവുമൊക്കെ കുളിർക്കിലും

ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
എന്തിനോ ഞാനറിയാതെയടർന്നുപോയ്
രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.

2015 മാർച്ച് 29, ഞായറാഴ്‌ച

കടലാസുപൂക്കൾ




ആയിരം ദീർഘനിശ്വാസസന്ദേശവു-
മായിവരും കുളിർതെന്നലിൻകൈകളിൽ
തൻജീവചൈതന്യസത്തു പിഴിഞ്ഞേകി
സഞ്ചിതമോദം വരിക്കുന്ന പൂക്കളേ!
നിങ്ങളുയർത്തുന്ന വാസനയല്ലയോ
ഞങ്ങളിലൂറിടും ജീവിതസാധന
പൊങ്ങിപ്പറന്നുയർന്നെങ്ങോ മറയുന്ന
സംഗീതസാന്ദ്രവിലോലമാം ഭാവന !
സപ്തസ്വരസുരവല്ലകി മീട്ടി നി-
സ്തബ്ധരായ് മാറ്റുന്നു ഞങ്ങളെ പൂങ്കുയിൽ
വെള്ളിത്തളികയുമായ് വന്നുനില്ക്കുന്നു
വിണ്ണിലെ വീഥിയിൽ താരാകുമാരിമാർ
വട്ടത്തിലുള്ളൊരീ മേശമേൽ സ്ഥാപിച്ച
കൊച്ചുപളുങ്കുപൂപ്പാത്രത്തിലെന്നുമെ
വാടാതെനില്ക്കും, മനുഷ്യഹസ്തങ്ങൾതൻ-
പാടവം ചിന്തും കടലാസുപൂക്കളേ!
തട്ടിയുണർത്താത്തതെന്തഹോ നിദ്രയിൽ-
പ്പെട്ടിടും മാനസവീണയെ നിങ്ങളും ?
നിങ്ങളിലില്ലയോ പൂമണം ചുറ്റിക്ക-
റങ്ങുന്ന പങ്കതൻകാറ്റിൽ പരത്തുവാൻ?
പൊങ്ങുന്ന നാടിന്റെ ദുർഗന്ധമൊക്കെയും

അങ്ങനെ നീക്കുവാൻ ശുദ്ധീകരിക്കുവാൻ.

ജീവിതനശ്വരകടലാസുപൂക്കൾപാഠം പഠിപ്പിച്ചു
തേനലരെല്ലാമടർന്നു പതിച്ചിടും
വാടുന്ന പൂക്കളേ ! ദൈവഹസ്തങ്ങൾതൻ
പാടവം ചിന്തും മണമുള്ള പൂക്കളേ!
നിങ്ങൾതൻ ചൈതന്യമല്പം പകരുകീ
ഞങ്ങൾ ചമച്ചതാം കൃത്രിമപ്പൂക്കളിൽ.