“ആരുണ്ട്, ചൊല്ലുകെൻ കാന്തിക്കെതിരാളി-
യാരുണ്ടറിവാൻ തുടിക്കുന്നിതെൻ മനം”
ദന്തസിംഹാസനാരൂഢയായ് സങ്കടം
തൻപതിയോടോതി റാണി വിവശയായ്.
രത്നം പതിച്ചാഭയോലും മുകുരത്തി-
ലെത്തും മുഖത്തിൻ പ്രതിബിംബ സൌഷ്ഠവം
നോക്കി നെടുവീർപ്പിടും റാണിയാൾക്കെന്തി-
താകുലം വൈരിയൊന്നില്ലാതിരിക്കവെ ?
ചൊല്ലിനാൾ: “അങ്ങുന്നു സർവ്വമെനിക്കേകി-
യല്ലോ, സഫലീകരിക്കുകീയാശയെ,
ആരുണ്ട് ചൊല്ലുകെൻ മോടിക്കെതിരാളി-
യാരുണ്ടറിവാൻ തുടിക്കുന്നിതെൻ മനം”.
ചിന്തയിൽ മുറ്റും മുഴുകിടും മന്നവ-
ന്നന്തക്കരണമെരിപൊരികൊള്ളവെ,
മന്ത്രിപ്രവരനോടൊത്തീ വിഷമത്തി-
നന്തം വരുത്തുവാൻ മുന്നിട്ടിറങ്ങയായ്.
ഏഴുകടലിനുമക്കരെയുണ്ട് ന-
ല്ലൂഴി, മഹാസുന്ദരികൾ തൻ പാർപ്പിടം
രാജഭൃത്യന്മാരവിടെയും ചെന്നെത്തി
രാജീവലോചനമാരെ തിരയുവാൻ.
അന്നൊരു സായാഹ്നവേളയിൽ വന്നെത്തി
മന്നവൻ തന്മുന്നിലേഴു സുമുഖികൾ
സപ്തസൌന്ദര്യധാമങ്ങളുമായി സ-
ന്തപ്തയാം റാണിതൻ മുന്നിലണയവെ
ചുറ്റും മരതകക്കല്ലിൻ നടുവിലെ
വെട്ടിത്തിളങ്ങിടും വജ്രമോ റാണിയാൾ !
“എൻ മോടി വെല്ലുവാൻ സാദ്ധ്യമിവർക്കില്ല
മന്മനം വീണ്ടും വിവശം തളരുന്നു.
ആരുണ്ട് ചൊല്ലുകെൻ കാന്തിക്കെതിരാളി-
യാരുണ്ടറിവാൻ കൊതിക്കുന്നിതെൻ മനം”
പാരം പ്രതീക്ഷതകർന്നപോൽ മന്നവൻ
പാടെ വിമൂകനായ് ദൂരത്തു നില്ക്കവെ
താരിളം കാൽ വെപ്പിനൊപ്പം സുമോഹന
സ്മേരവദനം വിടരും ചിരിയുമായ്
റാണിതൻ കൊച്ചുകുമാരിക വന്നുടൻനാണം കുണുങ്ങിയൊന്നമ്മയെ പുല്കവെ,
ആനന്ദബാഷ്പം പൊഴിച്ചോതി റാണിയാ-
ളാനവ്യ നിർവൃതിക്കൊപ്പമായീവിധം:
“എൻ കാന്തി വെല്ലുവാൻ സാദ്ധ്യമിവൾക്കുതാൻ
സന്മസസ്സംതൃപ്തിയേകിയെന്നോമലാൾ !”
(സരോജിനി നായഡുവിന്റെ "Queen's rival" എന്ന കവിതയോട് കടപ്പാട്)



