ആകെ പേജ്‌കാഴ്‌ചകള്‍

2015 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

വളയം





നീലക്കാടിൻ മുകളിൽ കുങ്കുമരാഗം പുലരൊളി പൂശുമ്പോൾ,
പൂമണമേന്തിയ കാറ്റിൽ കുയിലുകൾ പഞ്ചമരാഗം പാടുമ്പോൾ,
മഞ്ഞപ്പൂക്കൾ വിരിഞ്ഞൊരു പാടം മഞ്ഞിൻ കമ്പളമണിയുമ്പോൾ,
കുഞ്ഞലപോലെ നീരദനിരകൾ മഞ്ജുള നർത്തനമാടുമ്പോൾ,
ഓടിനടപ്പുണ്ടൊരുകുഞ്ഞകലെ, കൂടെ പിന്നിൽ മാതാവും.
കുന്നിൻ വളവുതിരിഞ്ഞവർ തെരുവിൽ നിന്നും ദൂരെയകന്നല്ലോ.
ലീലോത്സുകനായീടും കുഞ്ഞിൻ വളയം മുന്നിലുരുണ്ടപ്പോൾ,
കൈയിൽ  കോലുപിടിച്ചാ പൈതൽ വളയമുരുട്ടിപ്പാഞ്ഞപ്പോൾ,
വളയംതന്നിൽ കോർത്ത കിലുക്കുകൾ കിലുകിലെ പാടിയുണർന്നപ്പോൾ
ലോലതരം ചെറുകാറ്റാക്കുഞ്ഞിൻ നെറുകയിൽ മന്ദം ചുംബിച്ചു.  
                                      -2-

നാല്കവലയിലെ വഴിയോരത്തിൽ നില്ക്കുകയാണൊരു പടുവൃദ്ധൻ
വളയമുരുട്ടും കുഞ്ഞിൻ കളികൾ കിഴവനെയൊന്നു രസിപ്പിച്ചു.
കഷണ്ടി കയറിയ തലയിൽ പൊങ്ങീ കനത്ത ചിന്തകളീവിധമായ്:
‘നല്ലൊരു കുഞ്ഞിവനേതോ മാന്യൻ തന്മകനുന്നത കുലജാതൻ,
മാതാവിന്റെ ശകാരം, പ്രഹരം ഒന്നുമിവന്നു ലഭിക്കില്ല,
ബാലിശമാകിയ ചാപല്യം കണ്ടാളുകൾ പരുഷം ചൊല്ലില്ല,
താനൊരു കുഞ്ഞാം കാലം യാതനയൊന്നേ ലാളനയതു മാത്രം !
പട്ടിണിതിന്നും പ്രഹരം വാങ്ങിയുമത്രെ കഴിഞ്ഞൂ തൻ ബാല്യം.
കിട്ടിയതില്ലക്കാലം നല്ല കളിപ്പാട്ടങ്ങൾ, വളയങ്ങൾ.
ഓർമ്മിക്കാനൊരു നല്ല വസന്തം ജീവിതവാടിയിൽ വന്നില്ല‘
പല്ലില്ലാത്തൊരു നൊണ്ണു പിളർത്തി ചൊല്ലീ വൃദ്ധൻ സ്വയമേവം
“കഥയില്ലാത്തൊരു കളിയാണല്ലോ കഷ്ടം നോക്കിരസിപ്പൂ ഞാൻ”.

                                        -3-

ബാല്യം മുതലെ താൻ പോകും പണിശാലയിൽ വൃദ്ധൻ ചെന്നെത്തി
ചിന്തകൾ കെട്ടുതകർത്തു കവിഞ്ഞൊരു വൻ കടലായി പ്രവഹിച്ചു
യന്ത്രത്തിന്റെ കറക്കം തന്നിൽ വൃദ്ധൻ കണ്ടൂ വളയങ്ങൾ !
വളയമുരുട്ടും കുഞ്ഞിനെയോർത്തു, വഴിയിൽ കാണ്മാനാശിച്ചു.
കുഞ്ഞിക്കൈകൾ, വെളുത്തുകൊഴുത്തൊരു കാലുകൾ, രാജകുമാരനവൻ!
അന്നിരവിൽ പലവട്ടം കണ്ടൂ കുഞ്ഞിനെ വൃദ്ധൻ സ്വപ്നത്തിൽ.
’താനൊരു പൈതൽ, മാന്യ സ്ത്രീ തൻ തായ, കളിക്കോപ്പൊരു വളയം‘
കണ്ടൂ സങ്കല്പത്തിൻ ചില്ലിൽ, കണ്ണീർ കഥകൾ മറപ്പാനായ്.
ഏകാന്തതയിൽ തന്നെ തള്ളി, ദൂരെ മറഞ്ഞൂ ബന്ധുക്കൾ
ഒരു ദിവസം തൻ ജോലികഴിഞ്ഞാ കിഴവൻ വീട്ടിൽ വരുന്നേരം
തെരുവിൽ കണ്ടൂ മണ്ണിൽ പൂണ്ടൊരു വളയം (വീപ്പച്ചുറ്റാവാം)!
ആനന്ദത്താൽ കൈകൾ വിറച്ചൂ, പിന്നെ കണ്ണു നിറഞ്ഞൊഴുകി
വൃദ്ധൻ ചുറ്റും നോക്കി, എടുത്താ വളയം വിറയും കൈയോടെ
എന്തിനെടുത്തെന്നറിയില്ലപ്പോൾ ചിന്തകളങ്ങനെ തോന്നിച്ചു
താൻ പാർത്തീടും മുറിയുടെ മുക്കിൽ സ്ഥാപിച്ചാനാ വളയമയാൾ
നിത്യം കാലത്തെഴുനേറ്റാലാ വളയം വൃദ്ധൻ തഴുകീടും
വേദന നീക്കാനാനന്ദത്തിൻ വളയം വലയം ചെയ്തല്ലോ.
വാർദ്ധക്യത്തെ മറന്നൊരു കുഞ്ഞായ് മാറീ വൃദ്ധൻ ചെയ്തികളിൽ

                                           -4-

സുന്ദരമന്നൊരു ദിവസം തരുനിര ചന്തം ചോപ്പു പുതച്ചപ്പോൾ,
പറവകൾ തളിരുകൾ തേടിപ്പാറിപ്പോകും പുലരിയണഞ്ഞപ്പോൾ,
ബഹളം നിറയും നഗരം വിട്ടാ വൃദ്ധൻ കാട്ടിൽ നടന്നെത്തി.
തോളിൽ തൂക്കിയിരിപ്പൂ വളയം,  (ആളുകൾ വെറുതെ കളിയാക്കും !)
നീലപ്പൊന്തയിൽ മഞ്ഞിൻ തുള്ളികൾ  ചേലിൽ വളയം വരയുമ്പോൾ,
ചെറിയൊരു പൈതൽ പോലാ വൃദ്ധൻ കാട്ടിൽ വളയമുരുട്ടീടും
വള്ളിക്കെട്ടുകൾ, കാട്ടുമരങ്ങൾ, കാട്ടിൽ വിരിഞ്ഞൊരു കുസുമങ്ങൾ
ശബ്ദവിഹീനം കാഴ്ചക്കാരായ് വൃദ്ധന്നേകീയാവേശം !
ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയോടെ ചൊല്ലീ വൃദ്ധൻ സ്വയമേവം:
‘താനൊരു പൈതൽ, മാന്യസ്ത്രീ തൻ തായ, കളിക്കോപ്പൊരു വളയം’.
കളി മതിയാക്കി, വേർപ്പിൻ തുള്ളികളൊളിചിന്നീടും മെയ്യോടെ,
നഷ്ടപ്പെട്ടൊരു തൻ ബാല്യത്തിൻ ശിഷ്ടം കിട്ടിയ സുഖമോടെ,
കാട്ടുമരത്തിൻ തണൽ വിട്ടല്ലോ വീട്ടിൽ വൃദ്ധൻ ചെന്നെത്തി.
നാളുകൾ നിരവധിയിങ്ങനെ വൃദ്ധൻ വളയമുരുട്ടും കുഞ്ഞായി.
ഒരു നാൾ മരണം വന്നു വിളിച്ചൂ, കരയാനുറ്റവരില്ലാതെ.
മുറിയിൽ വീണു കിടപ്പൂ വൃദ്ധൻ, മുകളിൽ വളയം ‘റീത്താ’യും.
കളി മതിയാക്കിയുറങ്ങും കുഞ്ഞിൻ അനുപമ ശാന്തത വന്നെത്തി
ചുളിവീണുള്ള മുഖത്തു പരന്നൂ സകലം നേടിയ സംതൃപ്തി!

-----------------------------------------------------------------------------------------
( ഫെയൊദോർ സോലോഗുബ് (1863) എന്ന റഷ്യൻ സാഹിത്യകാരന്റെ സൃഷ്ടിയുടെ പുനരാവിഷ്കരണം)




               








2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച

"പുകവലി ആരോഗ്യത്തിനു ഹാനികരം"



എന്തിനോ കണ്ണുനീരിറ്റിറ്റുവീഴുന്നു
ചിന്ത ചിറകു വിടർത്തിപ്പറക്കുന്നു
വെന്തുനീറീടുകയാണു മന്മാനസം
ഹന്ത! നിന്നോർമ്മകളെന്നിൽ തുടിക്കുന്നു.
കേവലം സുന്ദരിമാത്രമായ് വന്നു നിൻ
ഭാവനാലോകം പടുത്തു ഞാനെന്തിനോ
ആയിരമായിരം ചുംബനം നല്കി നീ
ഗായകാ മാനസതന്ത്രികൾ മീട്ടവെ,
തന്നു ഞാൻ മാമക ദേഹവും ദേഹിയു-
മൊന്നുപോൽ ദേവാ തവസവിധത്തിലായ്
നിൻ ഗീതകങ്ങൾക്കുറവിടമായി ഞാൻ
ഭംഗിയിൽ നർത്തനലാസ്യം തുടരവെ
പൊന്തിപ്പടർന്നു സ്വയമെരിഞ്ഞെന്നിലെ
ഗന്ധം, പരിസരം മാദകമാകയായ്
എൻ കാല്ച്ചിലങ്കകൾ പൊട്ടിനുറുങ്ങവെ,
എൻ നൂപുരമഴിഞ്ഞൂർന്നു വീണീടവെ,
എന്നെയും നോക്കി നുകർന്നു നീ കൺകളിൽ
നന്ദിയും ചുണ്ടിൽ ചിരിയുമായ് ജീവിതം
കെട്ടിപ്പുണർന്നു മുകർന്നെന്നെയന്ത്യമായ്
തട്ടിത്തെറിപ്പിച്ചു മണ്ണിലേക്കിന്നു നീ
കത്തിക്കരിയുന്ന ചിത്തവുമായി ഞാ-
നെത്തി നിൻ കാലടിക്കീഴിലമരുവാൻ
ശപ്തയാം ഞാനാരഹല്യയോ, കേവലം
തപ്തയാകും ‘ചാരസുന്ദരി’ മാത്രമോ?

2015 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

പെൺകുട്ടി




പത്തൊമ്പതല്ലോ പ്രായം, പേടിയാവുന്നു, തൊട്ടാൽ
പൊട്ടുന്ന പളുങ്കിന്റെ പാത്രമാണീ പെൺകുട്ടി.
എങ്ങിനെ വിളിക്കും ഞാൻ ‘കുട്ടീ’ യെന്നിക്കാൽ വെപ്പിൽ
പൊങ്ങിടും യുവത്വത്തിൻ ശിഞ്ജിതം കേൾക്കുന്നേരം.
കുട്ടിയല്ലിനിമുതൽ, വിടരാൻ വേണ്ടിക്കാക്കും
മൊട്ടല്ല; തിരിതാഴ്ത്തിവച്ചതാം വിളക്കല്ല,
സ്വർണ്ണനൂലിഴകളാൽ ജീവിതം ചരിത്രത്തിൻ
വർണ്ണത്തൂവാലത്തുമ്പിൽ തുന്നും നീ കലാകാരി.
എന്തൊരു തിളക്കമാക്കൺകൾക്ക്‌, നിഗൂഢമാ-
മന്തരീക്ഷത്തിൽ വെള്ളിത്താരകളൊളിക്കുന്നു.
സന്ധ്യകൾ മുഖം താഴ്ത്തി നില്ക്കുന്നു, പ്രവഹിക്കും
സിന്ദൂരഛവിയാൽ നിൻ പൂങ്കവിൾ തുടുക്കുമ്പോൾ
തൂമിന്നലൊളി വീണ്ടും വീശുന്നു, കരിങ്കൂന്തൽ
തൂമയിലലസം നിൻ കൈവിരൽ തലോടുമ്പോൾ
ഓരോ നിൻ ചലനവുമെന്റെയീ ഹൃദന്തത്തിൽ
മാരിവിൽച്ചായം വാരിപ്പൂശുകയല്ലോ ചെയ് വൂ.
അന്ധനായ് പോകുന്നൂ ഞാൻ മോദത്താൽ, പരസ്പര-
ബന്ധത്താൽ, നുകരുമീ ഗന്ധത്താലനുവേലം !
തേന്മഴ ചൊരിയുന്നു കാതിലും മനസ്സിലു-
മോമലേ നിൻ സംഗീതം ഗന്ധർവലോകം തീർക്കെ
ഓർമ്മകൾ കെട്ടിത്തന്ന ചിറകും പൊക്കീട്ടേവം
വാർമഴവില്ലിൻ മീതെ പൊന്തി ഞാൻ പറക്കുന്നു.
വേനലിൽ, കൊടുംചൂടിലന്നൊരു മരച്ചോട്ടിൽ
ദീനയായ് കേഴും സ്ത്രീയെ കണ്ടു ഞാൻ നടുങ്ങിപ്പോയ്
പട്ടിണിത്തീച്ചൂളയിൽ വെന്തൊരാരൂപം കാൺകെ
പട്ടടയനാവശ്യമെന്നല്ലോ പറയേണ്ടു
കഷ്ടിച്ചു നാണം മൂടാൻ വസ്ത്രമില്ലെന്നാല്ക്കൂടി
ഗർഭമാം ഭാണ്ഡം ലോകമേഴയാമിവൾക്കേകി
ഉണ്ടൊരു പുതുജീവൻ വെമ്പുന്നു, തുടിക്കുന്നു
ചുണ്ടുകൾ പിളർന്നീടാൻ, പ്രാണവായുവേറ്റീടാൻ
ബന്ധനവിമുക്തമായ് നാളിതുവരെ താണ്ടു-
മന്ധകാരത്തിന്നന്ത്യം കാണുവാൻ കൊതിക്കുന്നു.
സ്വാതന്ത്ര്യമാകും ദിവ്യപദമേറീടാൻ, നീണ്ട
പാരതന്ത്ര്യത്തിൻ പൊക്കിൾച്ചങ്ങലയറുത്തീടാൻ,
മുഷ്ടികൾ ചുരുട്ടുന്നു, പൊങ്ങുന്നു മുദ്രാവാക്യ-
മഷ്ടദിക്കുകൾ തോറും മാറ്റൊലി മുഴങ്ങുന്നു.
വേദനയനുഭവിച്ചല്പവും കരയാതെ
നോവുന്നൊരുദരത്തിൻ ഭാരവും പേറിപ്പേറി,
ഏകയായ്, കൊടുംചൂടിൽ പച്ചിലത്തണൽ പറ്റി
ദീനയായഗതിയായമ്മേ നീ പ്രസവിച്ചു.
“ആഗസ്ത്‌ പതിനഞ്ചാ”ണാദിനം, നിൻ കുഞ്ഞിന്റെ
ജാതകം കുറിച്ചതുമന്നല്ലോ ദൈവജ്ഞന്മാർ
കണ്ടുനിന്നവർ ചൊല്ലീയീവിധം: “ഈ കുഞ്ഞെന്തേ
മിണ്ടാത്തൂ?, കൈകാലിട്ടു തല്ലാത്തൂ, കരയാത്തൂ ?
ജീവനീ കുഞ്ഞിന്നില്ലേ?” സത്യത്തിൽ സ്വാതന്ത്ര്യത്തിൻ
ജീവവായുവേറ്റാകുഞ്ഞങ്ങനെ മയങ്ങിപ്പോയ് !
വളർന്നു വളർന്നു നീ ഞങ്ങൾതൻ കണ്ണിൻ മുത്തായ്
പകർന്നൂ മധുരമീ മാനസ ചഷകത്തിൽ
ഈ നവലഹരിയിലാമഗ്നമാമെൻ ചിത്തം
നീ തീർത്ത വികാസത്തിലറിയാതല്ലോ ചൊല്ലീ?
പത്തൊമ്പതല്ലോ പ്രായം, പേടിയെന്തിനു? തൊട്ടാൽ
പൊട്ടുന്ന പളുങ്കിന്റെ പാത്രമല്ലീ പെൺകുട്ടീ. !
(15-08-1966)

2015 ജൂലൈ 1, ബുധനാഴ്‌ച

നമോവാകം


(ഡോ. സാമുവൽ ഹാനിമാനെ  ഡോക്ടേഴ്സ്‌ ദിനമായ ഇന്നു അനുസ്മരിച്ചുകൊണ്ട്‌ ഞാനെഴുതിയ കവിത. ഈ കവിതയുടെ “മ്യൂസിക്ക് വീഡിയോ ആല്ബം” കണ്ണൂർ ജില്ലാ കലക്ടർ പി. ബാലകിരൺ  I.A.S. ഹോമിയോ ഡോക്ടർമാരുടെ സമ്മേളനത്തിൽ  പ്രകാശനം ചെയ്തു.)

ഈശ്വര ചൈതന്യത്തിൻ തെളിമയിൽ ശാസ്ത്രീയതയുടെ തേജസ്സേ
ഞങ്ങൾ നമോവാകം ചൊല്ലട്ടെ, ജന്മം നിൻ കൃപയാൽ സഫലം
വിജ്ഞാനത്തിൻ പാരാവാരം ശാന്തമപാരം നീന്തീ നാം
ബൌദ്ധികമീ തേജസ്സിൻ ദീപ്തിയിൽ സാന്ത്വനമേകാനണയുന്നു.
കർമ്മപഥം തെളിയിച്ചിട്ടല്ലോ മുന്നോട്ടേക്കു നടപ്പൂ നാം
വർണ്ണസ്വപ്നം താലോലിക്കും സ്നേഹം മാത്രം പകരുന്നോർ
മുന്നിൽ വന്നുഴലുന്നൊരു ജീവനു രക്ഷകനായണയുന്നൂ നാം
ഒന്നിച്ചീ വൈദ്യത്തിൻ ശാസ്ത്രച്ചിറകു വിരുത്തീട്ടുയരുന്നു.
കരിയില്ലൊട്ടും നമ്മുടെ ചിറകുകൾ സൂര്യൻ കനലായ് നിന്നാലും
അലകടൽ തിരമാലകളാൽ നമ്മുടെ തൂവൽ നനക്കാൻ വന്നാലും
അതിശക്തം തന്മാത്രകൾ കാട്ടും പൊരുളായറിവായുയരും നാം
അതിനില്ലൊട്ടും സംശയമറിയുക പൊരുതും നമ്മൾ മരിപ്പോളം
അറിവിൻ പാല്ക്കടൽ മഥനം ചെയ്തിട്ടല്ലോ നേടീ സാന്ത്വനമാ-
മമൃതിൻ കുംഭം ദിവ്യൌഷധിയായ് സുഖദായിനിയായെന്നും നാം
പകരൂ കഴിവുകൾ പുണ്യാക്ഷരിയായെഴുതാനൌഷധമോരോന്നും
കടലാസ്സിൽ വിരിയട്ടെ മുല്ലപ്പൂപോൽ നമ്മുടെ കുറിമാനം
പകരട്ടെ നറുപരിമളമെങ്ങും പൂങ്കാവനമായ് മാറട്ടെ
അകലട്ടെ ദുർഗന്ധം രോഗഗ്രസിതർ വിമോചിതരാവട്ടെ
കയറട്ടെ നവവിജ്ഞാനത്തിൻപടവുകൾ കാലിടറാതെ നാം
ഉയരട്ടെ ഉണർവിൻ ബോധതലം അകലട്ടെ അജ്ഞാനതമം
ഡോക്ടർ ഹാനിമാൻ നല്കിയ കൈത്തിരിയണയാതല്ലോ സൂക്ഷിപ്പൂ
നീട്ടുക തെളിയിച്ചീടുക നിരവധി ദീപിക നമ്മൾ തുടർച്ചക്കാർ
കൂപ്പുക കൈ ഹൃദയത്തിൽ തൊട്ടു നമിക്കുക, ഗുരുവിൻ കാരുണ്യം
കൂടെയെന്നും ദിശ കാട്ടട്ടെ ദീപസ്തംഭം പോൽ മുന്നിൽ
ഇന്നീ യാത്രയിലോർമ്മിപ്പൂ നാമേകകുടുംബക്കാരേപ്പോൽ
നിൻ ചൈതന്യം സർവ്വസുഖങ്ങളുമേകീടട്ടെ നേർവഴിയിൽ.
---------------------------------------------------------------------------


2015 മേയ് 19, ചൊവ്വാഴ്ച

അരുണം




മരണമണി ചെവിയോർത്തു ബോധശൂന്യം തന്റെ
മനവുമുടലും സദാ കാരാഗൃഹത്തിലായ്
കരുണവധമില്ലാതെ പരലോകമണയുന്ന
അരുണയൊരു നോവായി നൊമ്പരപ്പൂവായി.

വിടരുമൊരു പൂവുപോൽ പൂമണം പൂശി നീ
വനികയിതിൽ മേവവെ വന്നുവോ കശ്മലൻ
അതികഠിനമായ് നിന്റെ ഞെട്ടറുത്തീവിധം
മൃദുലദളമാകെ കശക്കിയെറിഞ്ഞുവോ

വിധിവിഹിതമായിടാമെന്നു നീയോർത്തതി-
ല്ലതിനുമുമ്പാതുരശുശ്രൂഷവ്യഗ്രയായ്
മനുജസംസേവനം ദീനർതൻ വേദന-
യ്ക്കിനിയതാം സാന്ത്വനം നിൻ സത്യചിന്തനം

കപടതയറിഞ്ഞിടാതുള്ള നീ വീണുപോ-
യപകട മഹാഗർത്തമൊന്നിൽ മാൻപേടപോൽ
മധുരതര സ്വപ്നങ്ങളൊക്കെ തകർന്നുപോയ്
വ്യഥയുടെ ശാപാഗ്നികുണ്ഡത്തിലാണ്ടുപോയ്

അവനിയിതിൽ സസുഖമൊരു മാന്യനായ് വാഴുന്നി-
തവനെന്ന നീചനാം നായാടിയെങ്കിലും
ഒരുദിനമവൻ ചെല്ലുമീശന്റെ കോടതി
തരുമതിനൊത്തുള്ള ശിക്ഷയെന്നോർത്തു ഞാൻ

അരിശമിയലുന്നൊരെൻ ചിന്തയിൽ ചാമ്പലാം
കരിനിറമെഴും പുഷ്പചക്രമർപ്പിച്ചിടാം
ഒരുവൾക്കുമീ ഗതി നല്കല്ലെയൊന്നോതി
ഒരു നിമിഷമാത്മശാന്തിക്കു പ്രാർത്ഥിച്ചിടാം.

2015 മേയ് 13, ബുധനാഴ്‌ച

പാദമുദ്ര


എത്രനേരമായ് നിന്നെ
കാത്തു ഞാനിരിക്കുന്നു
എത്തുവാൻ വൈകുന്നെന്തു
നീയെന്റെ പ്രിയതോഴി ?

കൺചിമ്മിച്ചിരിപ്പാണു
താരകൾ, സന്ധ്യാംബരം
കുങ്കുമക്കുറിമായ്ച്ചു
കാർകൂന്തലഴിച്ചിട്ടു

ആഴിവീചികൾ കൊച്ചു
കൈകളാൽ തള്ളി കളി-
ത്തോഴനാം കാറ്റിൻ കൈകൾ
ചിത്രമൊന്നെഴുതവെ,

ആരുവാൻ കമഴ്ത്തിയീ
വാനിന്റെ നീലച്ചായം
കോരിയ താമ്പാളമീ-
ക്കടലിൻ കടലാസിൽ ?

മൂടിടും വിജനത
ചുറ്റിലുമൊരു മുനി
നേടിയ മന:ശാന്തി
പോലെ വന്നെതിരേല്ക്കെ,

പാടല സൌന്ദര്യം ഞാൻ
കാണുന്നു പ്രകൃതിതൻ
പാടവം പണിതീർത്ത
ദിനരാത്രാന്ത്യങ്ങളിൽ

മൂകനായിരിപ്പൂ ഞാൻ
സ്മൃതിതന്നിഴപൊട്ടി-
പ്പോകാതെയുയരുന്ന
വീചികളെണ്ണിത്തന്നെ

കേൾപ്പീല നിൻ കാലൊച്ച
യെങ്കിലും നിൻ ചൈതന്യം
കാണ്മു ഞാൻ മണലിലെ
പാദമുദ്രകൾ തോറും !

2015 മേയ് 10, ഞായറാഴ്‌ച

സ്നേഹാമൃതം


വാടകയ്ക്കൊരു വീട്‌, മാസവാടകയ്ക്കതിൽ
മേശയും, കസേരയും, കട്ടിലും, പാത്രങ്ങളും.
വാടകയ്ക്കൊരുപെണ്ണ്‌, ക്രിക്കറ്റ്‌ കാണാനായി
വാടകയ്ക്കൊരു ടീവി, മറ്റെന്തുവേണം പിന്നെ?
കൃത്യമായ് പണമെണ്ണിക്കൊടുത്താൽ മതിയല്ലോ
ഉത്തരവാദിത്വത്തിൻ തലവേദനയില്ല!
വാടകയ്ക്കൊരു യാത്രാവണ്ടിയിൽ കയറുമ്പോൾ
പേടിയോ കടലുണ്ടിപ്പുഴപോൽ മുന്നിൽ കാണ്മൂ?
വാടകയ്ക്കൊരു രക്ഷിതാവിനെ കൂട്ടി പ്രിൻസി-
പ്പാളിനു സമർപ്പിക്കാം,തുടർന്നും ക്ലാസ്സിൽ പോകാം
വാടകയ്ക്കൊന്നോ രണ്ടോ വൃദ്ധരെകൂട്ടി പെണ്ണു-
കാണുവാൻ പോകാം, സദ്യയുണ്ടിടാം പലനാട്ടിൽ
വാടകയ്ക്കുടൻ കിട്ടാം കണ്ണും, വൃക്കയും, ഹൃത്തും
ചോരയും, പുതിയൊരു ഗർഭപാത്രവും, കുഞ്ഞും !
പ്രേമവും, അനുശോചനാനുമോദനങ്ങളും
കേവലം കാശെത്തീടും ദൂരത്തു കിടക്കുന്നു.
വാടകയ്ക്കൊരിക്കലും കിട്ടാത്ത നിധിയൊന്നേ
പാരിതിൽ, അതാണമ്മചുരത്തും സ്നേഹാമൃതം !