ആകെ പേജ്‌കാഴ്‌ചകള്‍

2014 സെപ്റ്റംബർ 9, ചൊവ്വാഴ്ച

ഗുരുസ്മൃതി




ഈറനായൊരു കർക്കിടകത്തിൻ
ചേല ചിങ്ങപ്പെണ്ണാറ്റിയണിഞ്ഞു
സൂനമെങ്ങും വിടർന്നു, മാവേലീ-
ഗാനം പാടി കിളികൾ പറന്നു.
എങ്ങുമുല്ലാസമെങ്ങും സമൃദ്ധി
തിങ്ങീടും നല്ല നാളുകളൊന്നിൽ
വന്നു നാരായണ ഗുരുദേവ
ജന്മനക്ഷത്രമാകും ചതയം
ദാരിദ്ര്യത്തിന്നിരുട്ടറയാകും
കൂരയൊന്നിൻ മടിത്തട്ടിൽനിന്നും
പൊന്തീ ദിവ്യ പ്രഭാപൂരമായ
സുന്ദരമൊരു ഭാസുരതാരം


പൊങ്ങീയന്ധവിശ്വാസങ്ങൾ വാനിൽ
തിങ്ങിക്കൂടും കരിങ്കാറുപോലെ
ധർമ്മമെങ്ങും ക്ഷയിച്ചു, മനുഷ്യ-
ജന്മം ഭീതിദമായി ഭവിച്ചു
ബിംബാരാധന, പൂജാദികർമ്മം
ഭിന്നിപ്പിച്ചു മനുഷ്യരെയാകെ
നാലുഭാഗവും ജാതിമതങ്ങൾ
വേലി കെട്ടി ജനത്തെയകറ്റി


എങ്ങും കാണുമസമത്വമോർത്തു
വിങ്ങീ താവക മാനസമാകെ
ജാതിതൻ വേലി നീക്കി, മനുഷ്യ-
ജാതിയൊന്നെന്നുപദേശമേകി
ദേവാരാധനയെല്ലാർക്കുമൊപ്പ-
മാവാമെന്നുള്ള സന്ദേശമേകി
തന്നിൽ ദൈവമിരിപ്പതു കാട്ടാൻ
മുന്നിൽ കണ്ണാടിബിംബം നിരത്തി
ഇന്നും ഞങ്ങൾതൻ ഹൃത്തിൽ വസിപ്പൂ
വന്ദ്യ നാരായണ ഗുരുദേവൻ


2014 സെപ്റ്റംബർ 6, ശനിയാഴ്‌ച

പൂക്കളമത്സരം





വിരിയും പൂവിൻ ചുണ്ടിൽ പലപല
രാഗം ചിതറീ, വളകൾ കിലുങ്ങി,
തിരുവോണത്തിനു സ്വാഗതമോതാ-
നുണരുകയായി കേരളഭംഗി

പഴകിക്കീറിയ കർക്കിടകത്തി-

ന്നീറൻ ചേലയുണക്കിയെടുത്തി-
ട്ടഴകായ് ചിങ്ങപ്പെണ്ണു ഞൊറിഞ്ഞു ച-
മഞ്ഞു വരുന്നതു കാണുന്നേരം,


മഴവില്ലൊരു പൂ ചൂടിക്കുന്നു,
കുങ്കുമതിലകം  നെറ്റിയിലന്തി-
ക്കിഴവി വിറയ്ക്കും കയ്യാൽ ചാർത്തി
ചന്തം നോക്കി രസിക്കുന്നല്ലൊ !

മിഴികളിലഞ്ജനമെഴുതാൻ കരിമുകി-

ലിന്നലെ രാത്രിയുറങ്ങാതല്ലോ
മെഴുകിയെടുത്തൂ കണ്മഷി വിണ്ണിൻ
സ്ഫടികത്തളികയുണങ്ങും മുമ്പെ

കലിതാമോദം തന്മുഖകാന്തി നു-

കർന്നു രസിക്കാനല്ലൊ നീല-
ക്കടലൊരു കണ്ണാടിയുമായ് വന്നു വി-
ളിപ്പൂ പൂവിളിയെങ്ങും കേൾപ്പൂ !

വരവായ് വരവായ് ! മലനാടിന്റെ ഹൃ-

ദന്തം തോറും മധുരം വിതറാൻ
തിരുവോണത്തിൻ പുഷ്പവിമാനമി-
റങ്ങുന്നല്ലൊ  പുളകം പാകാൻ

മാറിവരുന്നൊരു കാലത്തിന്റെ മി-

ടിപ്പിനു മുന്നിൽ സൂര്യവെളിച്ചം
കീറിമുറിച്ചു വരുന്നു, മനുഷ്യൻ-
നേടിയ  മാന്ത്രിക വൈദ്യുതശക്തി

നീ|റിപ്പുകയും ചൂടിനെ വെല്ലാൻ

കൊട്ടിയടച്ച തലയ്ക്കകമെല്ലാം
കോരിനിറയ്പ്പൂ കുളിരല മർത്ത്യൻ
നേടിയ ശാസ്ത്രപരിജ്ഞാനങ്ങൾ

ഓണംകേറാമൂലകൾ കൂടി 

പൂക്കളമിട്ടു, പരിഷ്ക്കാരത്തിൻ
മോബൈൽ നാദമുയർന്നതിനൊപ്പം
സ്ത്രീയും ടീവിയുമൊന്നായ് മാറി

പുതുതായ് ഞങ്ങടെ നാട്ടിലുമങ്ങനെ 

ഓണപ്പൂക്കളമത്സരമെത്തി
കുതുകം സ്വാഗതമോതി പലരും
സമ്മാനത്തിനു പൂവുകൾ തേടി

പലവിധമഴകുകൾ തേടും തരുണികൾ 

‘പ്രേമം’ കണ്ടും കൊണ്ടും മലരായ്
മലയാളക്കരയാകെ കോൾമയിർ
കൊള്ളും സുന്ദര ഗാനം പാടി.

പൂവുകൾ തേടി കാടും മേടും

തെണ്ടിയലഞ്ഞു, മറന്നൂ നോവുകൾ
പൂവിതളൊക്കും വിരലുകൾ നീട്ടി
പൂപ്പാലികയിൽ പൂക്കൾ കൂട്ടി


രാവിലുറങ്ങാതല്ലോ വീട്ടിൻ

മുറ്റത്തിട്ടവർ പൂക്കളമേതോ
ഭാവന കാട്ടിയ ചിത്രം പോലെ
വരച്ചും മായ്ച്ചും വീണ്ടും വീണ്ടും

പുതിയൊരു സൂര്യനുദിച്ചെൻ മുറ്റ-

ത്തായതു കാണ്മാനല്ലോ വന്നൂ
പരിശോധകർ,   മിഴിനട്ടുംകൊണ്ടു
കൊതിച്ചൂ, കിട്ടും സമ്മാനം ഞാൻ

പുലരിപ്പെണ്ണിനു കണ്ണു കലങ്ങി,

കോപം പൂണ്ടു മറഞ്ഞൂ സൂര്യൻ,
അലറിക്കൊണ്ടൊരു കാറ്റും മഴയും
മുറ്റത്തെത്തിയതപ്പോഴല്ലൊ !

പാറിപ്പോവുകയായീ പൂവുക-

ളെങ്ങോ മഴയിൽ ചിതറി, പൂക്കള-
മാകെ യുദ്ധക്കളമായ് തീർന്നു, ത-
കർന്നൂ കവിയുടെ ഭാവനപോലും

കാറ്റും മഴയും നിന്നൂ, സൂര്യനു-

യർന്നൂ, മഞ്ഞണി മാമലമേലൊരു
പൂക്കളമായി, പുലരിപ്പെണ്ണിനു
സമ്മാനവുമായ് തിരുവോണവുമായ് !

2014 സെപ്റ്റംബർ 2, ചൊവ്വാഴ്ച

ചോരക്കളി




ചോരക്കളിയിനി വേണ്ട, മണ്ണിലു-
യർത്തുക നമ്മൾ ശാന്തീമന്ത്രം
കാരുണ്യത്തിൻ മുല്ലപ്പൂവുകൾ
 ചോരയുണങ്ങാൻ വിതറീടുക നാം

ഇതിഹാസങ്ങൾ, വടക്കൻ പാട്ടുകൾ
നമ്മിലുണർത്തീ സമരാവേശം
അതിമോഹം താൻ സർവ്വ വിപത്തിനു-
മോർക്കിൽ കാരണമെന്നറിയുന്നേൻ

മതിയാക്കുക നാം ക്രൂരത, വന്യമൃ-
ഗങ്ങൾ പോലും മർത്ത്യർ കാട്ടും
അതിഭീകരമാം ചെയ്തികൾ കണ്ടു ശി-
രസ്സു കുനിച്ചു ശപിക്കുന്നുണ്ടാം

ഇനിയൊരു യുദ്ധം വേണ്ടാ, മണ്ണിൽ,
വിണ്ണിൽ, നമ്മുടെ നാട്ടിൽ, വീട്ടിൽ
കിനിയട്ടെ കനിവിൻ തേൻ തുള്ളികൾ
ചോരത്തുള്ളികൾ ചിന്തിയ വഴിയിൽ

ഹിമഗിരി ചൂഴും കാർഗിൻ നെറുകയി-
ലിന്ത്യ തൊടീച്ചൊരു കുങ്കുമതിലകം
നിരവധിയംഗനമാരുടെ നെറ്റിയിൽ
നിന്നുമടർത്തിച്ചാർത്തിയതല്ലോ !

വിരഹച്ചൂടിൽ കരിയും കരളുക-
ളായിരമിവിടെ അനാഥർ പെരുകും
ധരയാണിവിടം “ഭ്രാന്താലയമെൻ
കേരള“മെന്നു പറഞ്ഞാൽ സത്യം !

ഇവിടെ തേടി നടപ്പൂ ദ്രൌപദി-
മാരെ ദുശ്ശാസനരും, സീതയെ
കപട പരാശരിവേഷം പൂണ്ടു
നടക്കും രാവണരും തെരുതോറും

അധികാരത്തിൻ മോഹച്ചൂടിൽ 
പൊട്ടും ബോംബുകൾ തട്ടിയെടുപ്പൂ
അരുമക്കുഞ്ഞിൻ കൈയും കാലും
കണ്ണും പുതിയൊരു സംസ്കാരം പോൽ

മതിയാക്കുക നാം നരബലി: വാളും
പരിചയുമെറിയുക ദൂരെ, രക്ത-
ക്കൊതിയിൽ നേടുക ദുരിത മാത്രം
ഓർത്താൽ സർവ്വവിനാശം നേട്ടം !

ഇനിയീ ചാവേർ വേണ്ട, മണ്ണി-
ലുയർത്തുക നമ്മൾ  മൈത്രീ മന്ത്രം
കനിവിൻ തുമ്പപ്പൂവുകൾ ചോരയു-
ണങ്ങിയ വീഥിയിൽ വിതറീടുക നാം.




2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ആഗസ്ത്‌ 15





ധീരമാം പരീക്ഷണഘട്ടങ്ങളോരോന്നായി
വീരമാതാവെ, നിന്റെ കോവണിപ്പടിയായി
നീയുയർത്തിയ കാലിന്നടിയിൽനിന്നാണല്ലോ
തീതുപ്പും മുള്ളും കല്ലും പാപമോചനം ചെയ് വൂ

പണ്ടൊരു മഹാബലിക്കേകിപോൽ മോക്ഷം പുണ്യ
പൊൻപാദ,മതുപോലെ പാപിയാമഹല്യയ്ക്കും
നന്മതിന്മകൾ തിരിച്ചറിയാൻ കഴിയാത്ത
ജന്മങ്ങൾക്കംബേ നിന്റെ കൈകളാൽ വഴി കാട്ടൂ

നിന്മഹിമാവാൽ മാത്രമല്ലയോ ദിഗന്തങ്ങ-
ളെന്നുമേ സ്തുതിഗീതമാലപിക്കുനൂ തായേ,
ഞങ്ങളീ സുദിനത്തിലോർമ്മിപ്പൂ ഭക്ത്യാ നിന്റെ-
മംഗളചരിതങ്ങളാവേശത്തുടിപ്പോടെ

കെട്ടുപോയിതുവരെ കത്തിയ ദീപം, നിന്റെ
കൊട്ടാരപ്പടിവാതിലന്ധകാരത്തിൽ താണൂ
നിൻ തിരുമുറ്റത്തന്നേ വാടിയ പനിനീരി-
ന്നന്തിമദളംകൂടി മണ്ണിലേക്കിതാ വീണു

നൊമ്പരപ്പെട്ടൂ ഞങ്ങൾ: ചുറ്റിലും നോക്കീട്ടല്പ-
മമ്പരന്നമ്മയ്ക്കെങ്ങാനാപത്തു പിണയുമോ ?
എന്തിനീയപശ്രുതി, ശകുനപ്പിഴ ?, പാഴിൽ
പിന്തിരിഞ്ഞോടും ഭീതർ ഞങ്ങളല്ലറിഞ്ഞാലും !

അമ്മതൻ മാനം കാക്കാൻ രക്ഷിക്കാൻ മടിക്കാത്ത
കർമ്മധീരരാം മക്കളാണുനാം പണ്ടേ തന്നെ.
കെട്ടതാം മണിദീപം മാറ്റി വെച്ചിതാ പുത്തൻ
ഭദ്രദീപിക വീണ്ടും കത്തിച്ചുവെച്ചു ഞങ്ങൾ

കൂരിരുട്ടകലട്ടെ, ദുർഗന്ധമെല്ലാം ദൂരെ
മാറട്ടെ, യുയർത്തൂ നിൻ ദീപവും, സുഗന്ധവും
ഉയർന്നു പാറീടട്ടെ മൂവർണ്ണക്കൊടി വാനിൽ,
ഉണർന്നു പാടീടട്ടെ നിൻ സ്തുതിഗീതം ലോകം  !

2014 ജൂലൈ 31, വ്യാഴാഴ്‌ച

വിഷപർവ്വം



ഇന്ത്യതൻ പ്രതിരോധസേനയ്ക്കായിനിനമ്മ-
ളെന്തിനായന്യരാജ്യവെടിക്കോപ്പിറക്കണം?
എന്തിനും തികയുന്നൊരായുധം നമുക്കില്ലേ !
‘എൻഡോസൾഫാനെ’ന്നുള്ള മാരകവിഷായുധം
ശത്രുക്കൾനേരെ വർഷിച്ചീടുകിൽ അവരുടെ
ശത്രുതയ്ക്കൊപ്പംതന്നെ രാജ്യവും നശിച്ചീടും
അണുവായുധം പോലെ മാരകമല്ലോ ശത്രു-
പിണമായ്ത്തീരും, സർവ്വം നിശ്ശബ്ദം നിസ്സംശയം
കേരളമല്ലാതെങ്ങും കണ്ടില്ലേ പരീക്ഷണ
കേളികൾ നടത്തീടാൻ പറ്റിയ സ്ഥലം നിങ്ങൾ?
നിർത്തുകീ കരാളത, പൂട്ടുകീ കൊടുംവിഷം-
നിർമ്മിക്കും പണിശ്ശാലയൊക്കെയുമുടനടി
കേരളസംസ്ഥാനത്തിൻ ശിരസ്സാം കാസർക്കോട്ടിൽ
കേണുകൊണ്ടിഴയുന്നു കൊച്ചുങ്ങൾ വികലാംഗർ
അല്പവും സഹജീവിസ്നേഹമോ, ദയാവായ്‌പോ
കെല്പ്പെഴും നേതാക്കളേ നിങ്ങൾക്കു തോന്നുന്നില്ലേ ?
നിങ്ങൾതൻ കുടുംബങ്ങൾക്കീവിധം ദുരവസ്ഥ
വന്നാലേ പാഠം നിങ്ങൾ പഠിക്കുവെന്നാണെങ്കിൽ
ഭാരതതലസ്ഥാനം ‘എൻ മകജെ’യാക്കീടൂ
പോരുക സകൗടുംബമിവിടെ കുടിയേറൂ
നേരിട്ടൊന്നറിയുക ക്രൂരമാം കരാളത
ആരിലും ഭയംചേർക്കും ബീഭത്സനിഗൂഢത
നോവിന്റെ കരിനിഴൽ വീഴുമീ മണ്ണിന്മാറിൽ
ഭാവിയില്ലാതെ നില്പ്പൂ വർത്തമാനമാം കാലം
ഈ വിഷപർവ്വം താണ്ടാൻ കെല്പ്പില്ലാതുഴലുന്നു
ജീവിതം, മണ്ണും വിണ്ണും വിഷലിപ്തമായ്‌ മാറി
തേങ്ങുന്നു ചന്ദ്രഗിരിപ്പുഴയും, കാര്യങ്കോടും,
മൊഗ്രാലും, ചിത്താരിയും മറ്റൊരു കാളിന്ദിയായ്
അമ്മിഞ്ഞപ്പാലിൽ പോലും വിഷമാണിവിടത്തിൽ
അമ്മമാർക്കാരുനല്കും പൂതനാമോക്ഷം കൃഷ്ണാ ?
കൺ തുറക്കുക, കൊല്ലാക്കൊല ചെയ്തിടും നാടിൻ
കണ്മണികൾതൻ നോവിൽ പങ്കുചേരുക നമ്മൾ.

2014 ജൂലൈ 25, വെള്ളിയാഴ്‌ച

നർത്തകി




അമരപുരിക്കഴകേ തവ
കളമൊഴിയെൻ കാതിൽ
അമൃത മഴത്തുള്ളികളാ-
യണയുകയാണല്ലൊ !
അനുപമമാം തവ നടനം
മഴവില്ലൊളിചേർക്കു-
ന്നനവരതം മഹിയിൽ ജനം
നിർവൃതിയിൽ മുഴുകെ.
തവ നർത്തനവേദിക്കൊരു
മലർമാല്ല്യം ചാർത്തി
നവമല്ലിക സുരഭിലമാ-
തനുവിൽനിന്നൊഴുകി
അറിവിന്നുറവിടമായ് തവ-
നയനങ്ങൾ വിടർന്നു
അനുലാസിത നടനത്താൽ 
ഹൃദയങ്ങൾ കവർന്നൂ
പരിതപ്തം പരിദേവിത
ജലനിധിയിൽനിന്നും
സുരുചിരമാം തവ തനുവി-
ന്നരവിന്ദമുയർന്നു
ഉയരുന്നൊരു നിശ്വാസ-
ച്ചുടുകാറ്റിലുലഞ്ഞു
ഉതിരുന്നൊരു കണ്ണീർമഴ-
യതിൽ വീണു നനഞ്ഞു
തവദർശനമനുവേലം
മിഴികൾക്കുയിരേകി
കവിതേ ! യഭിരാമം തവ 
പദചലനം തുടരൂ !

2014 ജൂലൈ 5, ശനിയാഴ്‌ച

ബേപ്പൂർ സുൽത്താൻ




ഓർക്കുന്നു നിന്നെ ഞങ്ങൾ സുൽത്താനേ! കഥയുടെ-
പോർക്കുതിരകൾക്കൊപ്പം നിൻ രഥം മറഞ്ഞാലും
“ഓർമ്മക്കുറിപ്പി”ൽ കാണും നിൻ “ജന്മദിനം” നോക്കി
“പാവപ്പെട്ടവരുടെ വേശ്യ”യോ നടക്കുന്നു ?
നിൻ “ബാല്യകാലസഖി” “എന്റെ തങ്കമെ”ന്നോതി 
തന്ന “പ്രേമലേഖനം”  “ശബ്ദങ്ങൾ” ഉയർത്തവെ
“വിഡ്ഢികളുടെ സ്വർഗ്ഗമെന്നോതി” “ആനപ്പൂട” 
“വിശ്വവിഖ്യാതമായ മൂക്കി”ൽ നീയുയർത്തവെ
“അനർഘനിമിഷം” വന്നെത്തിയോ ? വെറുതെയാ-
“സ്ഥലത്തെ പ്രധാന ദിവ്യൻ” “കഥാബീജം” പാകി
ആരു “പാത്തുമ്മയുടെ ആടി”നെ കെട്ടീ കഷ്ടം !
“ഭാർഗ്ഗവീനിലയ”ത്തിൽ “വിശപ്പാ”ണവയ്ക്കെന്നും
ആ “മതിലുകൾ” ചാടിക്കടന്നു വരുന്നല്ലോ
“മാന്ത്രികപ്പൂച്ച”യ്ക്കൊപ്പം “ചിരിക്കും മരപ്പാവ”
“ഈ ഭൂമിയുടെ അവകാശികൾ” വന്നൂ, “ആന-
വാരിയും പൊൻ കുരിശും“ ഹാ! ”നേരും നുണയും“ പോൽ !
എന്റുപ്പാപ്പാക്കൊരാനയുണ്ടാർന്നൂ’ പറയുന്നു
സുന്ദരി ഏതോ ‘പോലീസ്കാരന്റെ മകളാ’വാം !
“മുച്ചീട്ടുകളിക്കാരൻ മകളോ” നടത്തുന്നു
“സർപ്പയജ്ഞ”മെൻ മുന്നിൽ ആത്മശാന്തിക്കായ് വീണ്ടും !