ആകെ പേജ്‌കാഴ്‌ചകള്‍

2014 ജൂൺ 29, ഞായറാഴ്‌ച

ജവാന്റെ അമ്മ






കത്തുകാണാതെ മാസം രണ്ടായി, മന്മാനസം
കത്തി വെണ്ണീറായ് മാറുമീയന്ത്യ മുഹൂർത്തത്തിൽ
മകനെ, നിന്നെ കണ്ടു കണ്ണടച്ചിടാൻ മാത്രം
സുകൃതം ചെയ്യാതുള്ള പാപിയീ മാതാവല്ലോ !
ചൂളുമീ തണുപ്പത്ത്‌ നീ തന്ന പുതപ്പിന്റെ
ചൂടേശി മയങ്ങുന്ന മാതൃമാനസമെന്നും
മഞ്ഞമാമലകളിൽ ചെഞ്ചോരയുറയ്ക്കുന്ന
മഞ്ഞുവാതവുമേറ്റു നില്ക്കുന്ന നിന്നെയോർക്കും


നിന്മക്കൾ ദീപാവലിപ്പടക്കം പൊട്ടിക്കുമ്പോൾ
എന്മകൻ നീയോ തീയുണ്ടകളാൽ പന്താടുന്നു,
പായസച്ചോറുണ്ണുമ്പോൾ, പായനീർത്തുറങ്ങുമ്പോൾ
പാവം നീ പടയാളി “യമ്മയ്ക്ക്‌”  കാവൽനില്പ്പൂ
കാലുകളിടറാതെ പൊരുതാൻ നിനക്കായി
കോലത്തുനാടിൻ വീരകഥകൾ ചൊല്ലീടാം ഞാൻ
ജേതാവായ് തിരിച്ചെത്തുമാദിനം പ്രതീക്ഷിച്ചു
മാതാവാമീ ഞാൻ കണ്ണീർത്തുള്ളികൾ തുടയ്ക്കട്ടെ
അമ്മയ്ക്കു പറയുവാനില്ലൊന്നും  ചുടുചോര
നിന്മെയ്യിൽ തുടിപ്പോള“മമ്മ”യെ മറക്കാതെ

2014 ജൂൺ 22, ഞായറാഴ്‌ച

മകൻ



മകനേ, വിശക്കുമ്പോൾ നിന്റെ ചുണ്ടിലീയമ്മ
പകരാൻ തുറന്നതാമമൃതകുംഭങ്ങളെ
ഇന്നു നീ കാമാതുരൻ, മദ്യത്തിൻ ലഹരിയിൽ
വന്നാകെ കശക്കിക്കൊണ്ടെന്നെ നഗ്നയായ് മാറ്റി !!
.............                  ................
ടിയിൽ കിടത്തി ഞാൻ എണ്ണതേച്ചുഴിഞ്ഞപ്പോൾ
വികൃതിക്കുട്ടൻ നീയോ പുണ്യാഹം തളിച്ചില്ലെ ?
അമ്പിളിമാമൻ ദൂരെ പുഞ്ചിരിപ്പതുകാട്ടി-
യമ്പലത്തിലെ വെണ്ണനൈവേദ്യം, ചുണ്ടിൽ ചേർക്കെ,
അമ്മേ ! എന്നുരച്ചു നീ നല്കിയ മധുരിക്കും
ചുംബനമേറ്റെൻ മാതൃഹൃദയം കുളിർത്തില്ലെ?
ഓർത്തതില്ലന്നീവണ്ണം മാതൃത്വസങ്കല്പ്പത്തെ
തീർത്തും നീ നശിപ്പിക്കുമെന്നു ഞാനൊരിക്കലും
..............                 ..................
മകനേ ! മടിക്കുത്തു നീ വലിച്ചഴിക്കുമ്പോൾ
പുകയും ചുണ്ടാലെന്നെ കടിച്ചു കീറീടുമ്പോൾ
നീ ജന്മമെടുക്കാതെയിരുന്നാലെന്നാശിപ്പൂ
നീചനാം മൃഗമായ നീയെന്റെ മകനെന്നോ?


2014 ജൂൺ 6, വെള്ളിയാഴ്‌ച

വിരുന്നുകാരി



വിഷാദമെൻ വിപഞ്ചിയിൻ
വിമൂകരാഗമായ് സഖീ
വിദൂരെയെൻ വിഭാതമായ്
വരൂ പ്രിയേ മനോഹരീ
ഒരായിരം പ്രതീക്ഷതൻ
കിനാവുകണ്ടുണർന്നു നാം
അതാകവെ തകർന്നുവോ
വൃഥാ മനം തളർന്നുവോ ?
കരിഞ്ഞ മുല്ലവല്ലികൾ
വിരിഞ്ഞു മന്ദഹാസമായ്
അകന്നു നില്പതെന്തു നീ
മറഞ്ഞ ചന്ദ്രബിംബമായ് ?
വിരുന്നുകാരിയായി നീ
വരുന്ന നല്ലനാളിനായ്
ഇതാ, ഹൃദന്തവാതിൽ ഞാൻ
തുറന്നുവച്ചു കാത്തിടാം................



2014 മേയ് 22, വ്യാഴാഴ്‌ച

മനക്കണക്ക്‌


പത്തു മാങ്ങയിൽ നിന്ന്‌ ഏഴു മാങ്ങ കാക്ക കൊത്തി പറന്നു പോയി. 
ബാക്കി എത്ര മാങ്ങ ?
മൂന്ന്‌.
തെറ്റി. രണ്ടു മാത്രം. 
അതാണ്‌ ഇപ്പോൾ ചില ബസ്സ്‌ കണ്ടക്റ്റർമാർ പഠിപ്പിക്കുന്ന ഗണിതം

2014 മേയ് 9, വെള്ളിയാഴ്‌ച

ന്യൂനമർദ്ദം



നിന്റെ ഹൃദന്തത്തിൽ രൂപാന്തരംകൊണ്ട-
തെന്തിനീ പുത്തനാം ന്യൂനമർദ്ദം
നിന്മുഖമാകെ കറുത്തു നിൻ കണ്ണിലോ
മിന്നൊളി നെഞ്ചിലിടിമുഴക്കം
ആഞ്ഞുവീശുന്ന ചുഴലിപോൽ നിന്റെയാ ദീർഘമാം
ശ്വാസനിശ്വാസങ്ങളും
വേനൽ മഴയോ സഖീ നിൻ മിഴികളിൽ
തൂമന്ദഹാസമിന്നെങ്ങു പോയി.
നിൻപ്രിയനെത്തിടും വേളയിലാകുമോ
വീണ്ടും ദിനകരസ്മേരകാന്തി ?


2014 മേയ് 4, ഞായറാഴ്‌ച

ആത്മഗതം




പച്ചിലക്കുളിർതണൽ വിരിച്ചും, സൌഗന്ധിക-
പുഷ്പങ്ങൾ വാരിക്കോരിച്ചൊരിഞ്ഞും, പരിസര-
മൊക്കെയും സൌന്ദര്യത്തിൻ മഴവില്ലൊളി തൂകി
മുഗ്ധമാക്കിയ വൃക്ഷമിന്നു ഞാനുണങ്ങിപ്പോയ്

വേരുകളൊക്കെ മണ്ണിന്നൊലിപ്പിൽ പുറത്തായി
ശാഖകൾ  വിഷജ്ജ്വാലാമുഖിയാൽ  കരിഞ്ഞുപോയ്
പച്ചിലപോയിട്ടൊറ്റൊരിലയും കാണാനില്ല
വൃദ്ധയാം വൃക്ഷം ഞാനെൻ ജന്മത്തെ ശപിച്ചുപോയ്

എൺപത്തിനാലാണെന്റെ പ്രായം, ഞാനൊരായിരം
പൂർണ്ണചന്ദ്രനെ കണ്ടു കൈകൂപ്പി തൊഴുതവൾ
വസന്തം  തഴുകിയ നാളുകളെന്നെചുറ്റി
യസംഖ്യം കടന്നുപോയ് സുന്ദര സ്വപ്നം പോലെ

വണ്ടിനും തേനീച്ചയ്ക്കും  തേനില്ല. വിടരുന്ന
ചെണ്ടില്ല, ശലഭങ്ങളിതിലേ വരാറില്ല
പൂവിടാറില്ലെൻ ശാഖ, കമ്പുകളുണങ്ങിപ്പോയ്
പൂങ്കുയിൽ പാടാൻ വേണ്ടി വിരുന്നു വരാതായി.

ഈർച്ചവാളുമായല്ലൊ വന്നിവൻ ചിരിതൂകി
തീർച്ച,, യിന്നെന്നെ ഈർന്നു പിളർക്കും നിസ്സംശയം
ഒട്ടുമേ ചോരചിന്താതറക്കപ്പൊടിയായി
ഒട്ടി ഞാനീർച്ചവാളിന്നലകിൽ  ജന്മംതീർക്കും

വെട്ടിവീഴ്ത്തുമീ കർമ്മം ക്രൂരമീ ബലാത്സംഗം
വൃദ്ധയോടല്ലൊ   ചെയ് വൂ, ഈർച്ചവാളിനാൽ ദുഷ്ടൻ
മർത്ത്യാധമാ നീയോർക്ക ഞങ്ങൾതൻ വംശനാശം
അർത്ഥിക്കാതിരിക്കുക, ഞങ്ങളെ വണങ്ങുക..



2014 ഏപ്രിൽ 14, തിങ്കളാഴ്‌ച

വെറുതെ












ന്റെ തോട്ടത്തിൽ ശ്രുതിമധുരം പാടാൻ വന്ന
പൂംകുയിലിനെയമ്പെയ്തിന്നലെയാരോ കൊന്നു.
കൊന്നവരൊപ്പംചുട്ടുതിന്നുല്ലസിക്കും നാടി-
ന്നിന്നത്തെ ഗതിയുടെ പാരമ്യം കണ്ടിട്ടാമോ
ഒന്നുമെ മിണ്ടാതെന്റെ മുറ്റത്തു പരിഹാസ-
മന്ദസ്മേരവുമായി നിൽക്കുന്നു കണിക്കൊന്ന.
“വന്നല്ലോ വിഷു” തെക്കൻ കാറ്റിലൂടൊരു മഴ-
ത്തുള്ളിയെൻ ജനൽപ്പാളി തള്ളിക്കൊണ്ടുണർത്തവെ,
എന്നന്തരംഗത്തിലെ തളത്തിൽ നിരത്തി ഞാൻ
സുന്ദരസ്വപ്നം മാത്രം കണികണ്ടിടാൻ വീണ്ടും
അറിയാം യാഥാർഥ്യമായ് മാറുകില്ലിവയെല്ലാം
വെറുതെ പറയുന്ന തേൻ ചേർത്ത പദം മാത്രം !
മരുഭൂമിയിലലയുന്ന പാന്ഥനു ദൂരെ
വിരിയും മരുപ്പച്ച മൃഗതൃഷ്ണയായ് മാറാം