എൻ മകൾ പൂപറിക്കാൻ പോയ് മണിക്കൂറി-
തൊന്നു കഴിഞ്ഞല്ലൊ, വൈകിയല്ലോ
മുറ്റത്തു മുല്ലയും, മല്ലികപ്പൂക്കളും
ഒത്തൊരുമിച്ചിതാ പുഞ്ചിരിപ്പൂ
തെച്ചിപ്പൂ വേണമൊരല്പം നടുവിലായ്
മെച്ചമായ് പൂക്കളം സജ്ജമാക്കാൻ
പൂതേടി കുന്നിൻ ചെരിവിലേക്കാണവൾ
പൂക്കളം പൂർത്തിയാക്കാതെയോടി
“അച്ഛനിന്നെത്തുമെൻ മുറ്റത്തപ്പോഴേക്കും
ഇഛപോൽ പൂക്കളം തീർത്തിടേണം”
ചൊന്നവൾ രാവിലെതന്നെയുത്സാഹമായ്
“അമ്മേ, ഞാൻ പൂക്കളം തീർത്തീടട്ടെ”
ചെന്നു ഞാൻ പ്രാതലൊരുക്കുവാനായ്, പ്രിയ-
നിന്നെത്തുമെന്ന പ്രതീക്ഷയോടെ.
എൻ മകൾ പൂപറിക്കാൻപോയ് മണിക്കൂറി-
തൊന്നു കഴിഞ്ഞല്ലൊ, വൈകിയല്ലോ
കൂട്ടിനു കൂട്ടുവാനാളില്ല, ഞാനെന്റെ
കുഞ്ഞിനെ തേടി പടിയിറങ്ങി
കുന്നിൻ ചെരിവിലും, തെച്ചിപ്പടർപ്പിലും
അമ്മുവെ കാണാതുഴറിനില്ക്കെ
ഒന്നു ഞാൻ ഞെട്ടിയോ?, താഴെ കുഴിയതിൽ
എന്മകൾ വീണുകിടക്കയല്ലോ.
പാവാടതന്നിൽ ചിതറിക്കിടപ്പത്
പൂവല്ല, ചോരതൻ തുള്ളിയല്ലോ.
രണ്ടുപേരോടിമറയുന്നു ദൂരെ, ഞാൻ
കണ്ടതു നാളത്തെ വാർത്തയെന്നോ?
മാവേലിനാടിന്റെ ദുർഗ്ഗതിയോ, പെണ്ണിൻ
മാനത്തിനേറ്റതാം ശാപമെന്നോ?
മണ്ണുപിളർന്നുടൻ സീതയെപ്പോലെ ഹാ !
ഒന്നു ഞാൻ താഴോട്ടു താഴ്ന്നുവെങ്കിൽ !