ആകെ പേജ്‌കാഴ്‌ചകള്‍

കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഡിസംബർ 9, തിങ്കളാഴ്‌ച

"പ്രവാസി കാഹളം"

കവി  ഉത്തമൻ  ചേടിക്കുന്ന്‌ നിരാശനായിരുന്നു. തനിക്ക്‌ വേണ്ട അംഗീകാരം കിട്ടുന്നില്ല. നാലാൾ തന്നെപ്പറ്റി സംസാരിക്കുന്നില്ല. തന്റെ കൃതികളേപ്പറ്റി മഹനീയം എന്നു പറയുന്നില്ല. ഒടുവിൽ ഉത്തമൻ സ്വയം ഒരു അവാർഡ്‌ സൃഷ്ടിക്കാൻ തീരുമാനിച്ചു.
അതിനുള്ള ഭാവനാവിലാസങ്ങൾ അയാൾക്ക്‌ ഉണ്ടായിരുന്നു.
ഒരു കടലാസെടുത്ത്‌ അയാൾ ഇങ്ങനെ എഴുതി.. "പ്രവാസി കാഹളം" അവാർഡ്‌ ഉത്തമൻ ചേടിക്കുന്നിന്‌. ടൈറ്റിലിന്‌ അടിവരയിട്ടു.
പിന്നീട്‌ കണ്ണുമടച്ചു കാച്ചി.  ഭീലായിലുള്ള “പ്രവാസികാഹളം” മാസിക സംഘടിപ്പിച്ച കവിതാമത്സരത്തിൽ ഉത്തമൻ ചേടിക്കുന്ന്‌ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.. 2013 ലെ പ്രവാസി കാഹളം അവാർഡ്‌ ഉത്തമൻ ചേടിക്കുന്നിന്‌ ഭീലായിയിൽ ഡിസമ്പർ 25ന്‌ നടക്കുന്ന പ്രത്യേക ചടങ്ങിൽ അവർഡ്‌ തുകയായ 11,111  രൂപയും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കുന്നതായിരിക്കും. യാത്രാചിലവും മറ്റും മാസിക വഹിക്കും. പ്രശസ്ത നോവലിസ്റ്റ്‌ ആനക്കുളം കുഞ്ഞിപ്പോക്കർ പുരസ്ക്കാരം നല്കുന്നതായിരിക്കും.
മാസികയുടെ ഒരു ലെറ്റർ ഹെഡ്ഡ്‌ തന്റെ ഭാവനപോലെ രൂപകല്പന ചെയ്തു കമ്പ്യൂട്ടറിൽ ഉണ്ടാക്കി. അയാൾ ഭംഗിയായി വാചകങ്ങൾ പകർത്തി എഴുതി. നിരവധി ഫോട്ടൊകോപ്പികൾ പ്രമുഖ പത്രമോഫീസുകളിൽ എത്തിച്ചു. അടുത്ത ദിവസത്തെ പത്രങ്ങളിലൊക്കെ ഫോട്ടൊ സഹിതം വാർത്ത അച്ചടിച്ചുവന്നു.
ഉത്തമന്‌ അഭിനന്ദനങ്ങളുടെ ഒരു തുലാവർഷം തന്നെയുണ്ടായി.  അവാർഡിനേക്കാൾ വലുതല്ലെ ജനങ്ങളുടെ ഈ അനുമോദനം. പുളകിത ഗാത്രനായ ഉത്തമൻ കോൾമയിർകൊണ്ടു.
പിറ്റേന്ന്‌   പത്രത്തിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു. :
"പ്രവാസി കാഹളം" എന്ന  മാസിക അങ്ങനെയൊരു അവാർഡ് ആർക്കും നല്കുവാൻ ഉദ്ദേശിച്ചിട്ടില്ല. പത്രത്തിൽ  വന്ന വാർത്ത ഉത്തമൻ ചേടിക്കുന്ന്‌  പ്രശസ്തിക്കുവേണ്ടി വ്യാജമായി സ്വയം  സൃഷ്ടിച്ചതാണെന്നും ആകയാൽ നിയമ നടപടികൾ കൈക്കൊള്ളുന്നതാണെന്നും മാസികയുടെ മാനേജർ അറിയിക്കുന്നു.
ഉത്തമൻ വാർത്ത വായിച്ചതും ബോധംകെട്ടു വീണു.

2013 നവംബർ 21, വ്യാഴാഴ്‌ച

എ.ടി.എം



ഇപ്പോൾ പ്രധാന സംസാരവിഷയം മലയാളി യുവതി എ.ടി.എം കൌണ്ടറിൽ ക്രൂരമായി അക്രമിക്കപ്പെട്ട സംഭവമാണല്ലൊ.
രാവിലെ മകൾ വന്നു പരഞ്ഞു “ അമ്മെ ഇന്നു ഫീസ്‌ കൊടുക്കേണ്ട ലാസ്റ്റ്‌ ഡെയ്റ്റ്‌ ആണ്‌. വൈകുന്നേരം  4 മണിക്കു മുൻപ് ഓഫീസിൽ കൊടുക്കണം.”.
അവൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നെങ്കിലും പല ബദ്ധപ്പാടുകൾക്കിടയിൽ  മറന്നുപോയി.
മകൾ സ്ക്കൂളിൽ പോകും മുൻപുതന്നെ അവൾക്ക്‌ കാശ്‌ ഏല്പിക്കാമെന്ന്‌ തീരുമാനിച്ച്‌ ഞാൻ ടൌണിലുള്ള എ.ടി.എം ലക്ഷ്യമാക്കി നടന്നു. സമയം രാവിലെ 7.30.
 ഞാൻ ചുറ്റും നോക്കി. വല്ല പിടിച്ചുപറിക്കാരോ ആയുധധാരികളോ എവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടോ എന്ന്‌. ആരുമില്ല. എല്ലാം ശാന്തം.  ഞാൻ എ.ടി.എം.കൌണ്ടറിന്റെ വാതിൽ തള്ളി അകത്തു കയറി.
കാശെടുക്കാൻ കാർഡ്‌ ഇൻസർട് ചെയ്തതും  ഒരു മോട്ടോർ ബൈക്ക്‌ കൌണ്ടറിനു മുന്നിൽ വന്നു നിന്നു.   അതിലുള്ള രണ്ട്‌ തടിമാടന്മാർ എ.ടി.എം.കൌണ്ടറിൽ പ്രവേശിച്ചു.  അവരുടെ കയ്യിൽ സാമാന്യം വലിയ ഹേന്റ്‌ ബാഗും ഉണ്ടായിരുന്നു. കൊടുവാൾ,.ഹാമർ, തോക്ക്   എന്നിവ ഏതു നിമിഷവും പുറത്തു വരാം.
ഞാൻ എല്ല ദൈവങ്ങളേയും ഉറക്കെ വിളിച്ചുപോയി. തല കറങ്ങുന്ന പോലെ എനിക്കു തോന്നി . എന്റെ മകളെ പെട്ടെന്നു ഞാൻ ഓർത്തു. വിദേശത്തുള്ള ഭർത്താവിനെയും.
ബോധമറ്റ്‌ ഞാൻ താഴെ വീണതു മാത്രം എനിക്ക്‌ ഓർമ്മയുണ്ട്‌. കണ്ണു തുറന്നപ്പോൾ. ഒരു ഭീകരൻ എന്റെ മുഖത്തു വെള്ളം കുടയുന്നു. മറ്റേ ഭീകരൻ. എ. ടി.എം മെഷിൻ തുറന്നു എന്തൊക്കെയോ ചെയ്യുന്നു. താഴെ സ്ക്രൂ ഡ്രൈവർ, ഹാമർ തുടങ്ങിയ ഉപകരണങ്ങൾ ചിതറിക്കിടക്കുന്നു..
അയാൾ എന്നോട്` പറഞ്ഞു.
“സഹോദരീ, മെഷിൻ നന്നാക്കാൻ വന്നവരാണ്‌ ഞങ്ങൾ. ഇങ്ങനെ പേടിച്ചാലോ ?”

2013 നവംബർ 20, ബുധനാഴ്‌ച

ശല്യം




എന്തൊരു ശല്യം !
രാവിലെത്തെ വീട്ടുജോലികളൊക്കെ തീർത്ത്‌ മകളെ സ്ക്കൂൾ ബസ്സിൽ കയറ്റിവിട്ട്‌, അമ്മയ്ക്ക്‌വേണ്ട മരുന്ന്‌, ഉച്ചഭക്ഷണം, വെള്ളം എന്നിവ കിടയ്ക്കക്കരികെ  കൊണ്ടുവച്ച്‌ ധൃതിയിൽ സാരി മാറ്റി ഞാൻ നടക്കുകയായി.   ഓഫീസിലേക്ക്‌. 
അപ്പോൾ  ഒരു കള്ളനെപ്പോലെ അവൻ എന്നെ പിൻതുടരാൻ തുടങ്ങും. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവനും തിരിഞ്ഞു നോക്കും. ഒന്നും അറിയാത്തപോലെ. 
ഒരുവിധത്തിൽ ഓടി ഞാൻ ബസ്സിൽ കയറിയാൽ പിന്നെ ആ ശല്യമില്ല.   ആശ്വാസം.
ഓഫീസ്‌ വിട്ട്‌ ബസ്സിറങ്ങി വീട്ടിലേക്ക്‌ മടങ്ങുമ്പോൾ വീണ്ടും അവൻ പിൻ തുടരും.  എന്തൊരു ശല്യം!  
ഞാനീ കാര്യം ചേട്ടനോട്‌ മടിച്ചു മടിച്ചു പറഞ്ഞു.
 “പ്രതിവിധിയുണ്ടാക്കാം. നീ വിഷമിക്കാതെ” ചേട്ടന്റെ മറുപടി.
അടുത്ത ദിവസം ഒരു പുത്തൻ കുട ചേട്ടൻ എനിക്ക്‌ സമ്മാനിച്ചു.

2013 ജൂലൈ 24, ബുധനാഴ്‌ച

റീത്ത്‌




ബസ്സ്സ്റ്റാന്റിലെ വാകമരച്ചോട്ടിൽ അയാൾ പൂക്കൾ വിൽക്കാൻ തുടങ്ങിയിട്ട്‌ 50 വർഷങ്ങളായി. പ്ലൈവൂഡ്‌കൊണ്ട്‌ തട്ടിക്കൂട്ടിയ ഒരു ആടുന്ന മേശപ്പുറത്താണ്‌ പൂക്കൊട്ടകളും ബൊക്കെയും റീത്തുമൊക്കെ നിരത്തിവച്ചിരുന്നത്‌.
അന്നും പൂമാല വാങ്ങാനും ഓർഡർ കൊടുക്കാനും പതിവുപോലെ ആളുകളുണ്ടായി. 
അയാൾ ഒരു റീത്ത്‌ തയ്യാറാക്കിക്കൊണ്ടിരിക്കയായിരുന്നു. 
പണി പൂർത്തിയായതും അയാൾ റീത്തും കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു മലർന്നുവീണു. 
മറ്റൊരാൾ റീത്ത്‌ വെക്കേണ്ട ആവശ്യം വന്നില്ല. 

2013 ഏപ്രിൽ 27, ശനിയാഴ്‌ച

വിശ്വാസം, അതല്ലേ എല്ലാം !





"അച്ഛൻ വന്നേ..... അച്ഛൻ വന്നേ !"
 ഗായത്രി വറാന്തയിലും, മുറ്റത്തും തൊടിയിലും വിളിച്ചുകൂവിക്കൊണ്ടു നടന്നു.
മൂന്നു ദിവസത്തെ ട്രെയിൻ യാത്രാ ക്ഷീണം മുഖത്തുണ്ടെങ്കിലും മധു ചിരിച്ചുകൊണ്ട്‌ തന്റെ ഇളയ സന്താനം ഗോപനെ മടിയിൽ ചേർത്തു ചുംബിച്ചു.
"വരൂ എല്ലാം കുളി കഴിഞ്ഞ്‌"
ഭാര്യ വാതിൽക്കൽ നിന്നു വിളിച്ചു.
 നാളെ കഴിഞ്ഞു മറ്റന്നാൾ വിഷുവാണ്‌. ലീവ്‌  കറക്റ്റ്‌ ടൈമിന്‌ കിട്ടിയത്‌ ഭാഗ്യം.
കുളികഴിഞ്ഞ്‌  മക്കളോടൊപ്പം ഇരുന്ന്‌ സംതൃപ്തിയോടെ ഭക്ഷണം കഴിച്ചു. ഗായത്രി ഇപ്പൊ മൂന്നിലായി. ഗോപൻ യു.കെ.ജി. ബി യിലും. തന്റെ ട്രങ്ക്‌ പെട്ടി തുറന്ന്‌ മധു മക്കൾക്കുള്ള ഡ്രസ്സുകളും കളിക്കോപ്പുകളും ഭാര്യക്കു വാങ്ങിയ സാരിയും മറ്റും പുറത്തെടുത്തു. പെട്ടിയുടെ  അടിയിൽ വെച്ചിരുന്ന മിഠായിപ്പെട്ടി കൈക്കലാക്കി ഗായത്രി മോൾ പുറത്തേക്കോടി. പിറകെ ഗോപനും.  അവർ  തൊടിയിലെ മൂവാണ്ടൻ മാവിൻ ചോട്ടിലിരുന്നു. മിഠായികൾ എത്ര ആഹ്ലാദതോടെയാണ്‌ വായിലാക്കുന്നത്‌.
ആ മൂവാണ്ടൻ മാവോടാണ്‌ അച്ഛൻ തന്നെ ഒരു വിഷു ദിവസം കെട്ടിയിട്ടത്‌. പൊതിരെ തല്ലിയത്‌. ചെയ്ത അപരാധം കുറ്റകരം തന്നെ. കൂട്ടുകാരൻ തന്ന പടക്കം ഒളിപ്പിച്ചുകൊണ്ടുവന്നു അടുക്കളമുറ്റത്തു നിന്നു തീക്കൊളുത്തി. ഉച്ചത്തി
ലുള്ള ശബ്ദം കേട്ടാവണം അച്ഛനും അമ്മയും ഒക്കെ ഓടി എത്തിയത്‌. തനിക്ക്‌ തീക്കൊള്ളി തന്ന പാറുത്തള്ള കുറ്റ ബോധതൊടെ പേടിച്ചു വിറച്ച്‌ ചായ്പിന്റെ മൂലക്ക്‌ ഒളിച്ചു.
മേലാൽ പടക്കമോ വെടിമരുന്നു സാമഗ്രികളോ കൈകൊണ്ട്‌` തൊടില്ലെന്ന്‌ കുലദേവതയാണെ സത്യം ചെയ്ത ശേഷമാണ്‌ മൂവാണ്ടൻ മാവിൽ നിന്ന്‌ കെട്ടഴിച്ചത്‌.
അതിർത്തിയിൽ ഇരുപത്തിനാലു മണിക്കൂറും ശരീരത്തിൽ വെടിമരുന്നുമായി, ഹൃദയത്തിൽ തീക്കൊള്ളിയുമായി പട്ടാ‍ളക്കാരനായ താൻ കഴിഞ്ഞ കാര്യം പക്ഷെ ആ പരേതാത്മാക്കൾ അറിഞ്ഞു കാണില്ല.
"അച്ഛാ.. ഞങ്ങൾക്ക്‌ വിഷുവിന്‌പടക്കം വേണം. ചൈനീസ്‌ ബോമ്പ്‌, നിലച്ചക്രം, പൂക്കുറ്റി, കമ്പിത്തിരി ഒക്കെ വേണം."
മകൾ ഗായത്രി ആവശ്യപത്രിക സമർപ്പിച്ചു.
"മക്കളെ ഈ പൊട്ടുന്ന സാധനങ്ങളൊക്കെ അപകടകാരികളാണ്‌. നമുക്ക്‌ പൊട്ടാത്ത  കമ്പിത്തിരിയോ, പൂക്കുറ്റിയോ വേണേൽ വാങ്ങാം".
മക്കളുടെ മുഖം കറുത്തു.
"എന്നിട്ട്‌വിഷുദിവസം  നമുക്ക്‌ ഒരു സിനിമ കാണാൻ പോകാം."
 മക്കളുടെ മുഖത്ത്‌ നേരിയ പ്രകാശം പരക്കുന്നത്‌ അയാൾ ശ്രദ്ധിച്ചു.
വിഷുവിനു മുൻപ്‌ തന്നെ മറ്റു അനാദി സാധനങ്ങൾ, വെടിയുണ്ടയേക്കാൾ പൊള്ളുന്ന പച്ചക്കറികൾ എന്നിവയോടൊപ്പം മധു മക്കൾക്കായി പൊട്ടാത്ത ഇനമായ കമ്പിത്തിരി, നിലച്ചക്രം, പൂക്കുറ്റി ഒക്കെ വാങ്ങി.
രാത്രി ഉറക്കമൊഴിഞ്ഞ്‌ ഭാര്യ വിഷുക്കണി ഒരുക്കി.
അതിരാവിലെത്തന്നെ വിഷുക്കണി കാണാനായി തന്നെ തൊട്ടുണർത്തി.
പട്ടാളക്കാരന്റെ പരുക്കൻ കയ്യിൽ അവളുടെ മുഖകമലം ആദ്യ വിഷുക്കണിയായി. നാണം കൊണ്ടവൾ പുളഞ്ഞു.
താൻ വിഷുക്കണി കണ്ടശേഷം മക്കളെ സീനിയോറിറ്റി പ്രകാരം വിളിച്ചുണർത്തി കോടി വസ്ത്രം ഉടുപ്പിച്ചു വിഷുക്കണി കാണിച്ചു. എല്ലാവർക്കും താൻ കൈനീട്ടം നൽകി.
അടുത്ത ഇനം ഫയർ വർക്ക്സ്‌. നിലച്ചക്രങ്ങൾ ഓരോന്നായി  താനും മക്കളും കത്തിച്ചു. പൂക്കുറ്റിക്ക്‌ തീക്കൊളുത്തി. വിവിധ വർണ്ണത്തിലുള്ള ജലധാരപോലെ ഒരു അഗ്നിധാര. ഒടുവിൽ എല്ലാവരെയും പേടിപ്പിച്ചുകൊണ്ട്‌ അത്‌ ബോമ്പ്‌ പൊട്ടുന്നതുപോലെ പൊട്ടുകയും ചെയ്തു.  ഇതെന്തു കഥ !.
കമ്പിത്തിരി കത്തിച്ച്‌ മക്കളുടെയും ഭാര്യയുടെയും കയ്യിൽ കൊടുത്തു. തീപ്പൊരികൊണ്ട്‌ സുദർശന ചക്രം സൃഷ്ടിക്കുകയായിരുന്നു അവർ.  പെട്ടെന്നാണ്‌ അത്‌ സംഭവിച്ച്ത്‌ ഗായത്രിയുടെ കയ്യിലെ കമ്പിത്തിരി പടർന്നു കത്തി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
മോളേ എന്ന്‌ വിളിച്ചു താൻ അവളെ കോരിയെടുത്തു. അവളുടെ ഉള്ളങ്കൈ പൊള്ളി വികൃതമായിരിക്കുന്നു.പച്ചവെള്ളം കോരി തണുപ്പിച്ച ശേഷം   ഉടനെ ആസ്പത്രിയിലേക്കു കുതിച്ചു.
കൈ പൊള്ളിയ ഉടനെ ഗായത്രി കമ്പി വലിച്ചെറിഞ്ഞതു കൊണ്ട്‌ രക്ഷപ്പെട്ടു. അല്ലെങ്കിൽ കൂടുതൽ സങ്കീർണ്ണമാകുമായിരുന്നു.
"പടക്കം മാത്രമല്ല തീ ഉണ്ടാക്കുന്ന ഇത്തരം സാധനങ്ങളെല്ലാംതന്നെ നിരോധിക്കേണ്ടിയിരിക്കുന്നു."  മധു പറഞ്ഞു
"അതെ അതെ...  ഒന്നും വിശ്വസിക്കാൻ പറ്റില്ല." ഭാര്യയുടെ അഭിപ്രായം
രാത്രി ഗായത്രിമോൾക്ക്‌ ചോറുരുള വായിലിട്ടു കൊടുക്കുമ്പോൾ ചോദിച്ചു.
"മോൾക്ക്‌ അടുത്ത വിഷുവിനു പടക്കം വാങ്ങണോ?'
ഉ ഹും... ഉ ഹും... അവൾ നിഷേധഭാവത്തിൽ തലയാട്ടി.



2012 ഡിസംബർ 19, ബുധനാഴ്‌ച

അവാർഡ്‌




സീനിയർ സിറ്റിസൺസ്‌ അസോസേഷ്യൻ ഓഫീസിലിരുന്ന്‌ ഞാൻ 'വയോജനമിത്രം' മാസികയുടെ മാറ്റർ എഡിറ്റ്‌ ചെയ്യുകയായിരുന്നു.
സർവ്വീസിൽനിന്ന്‌ പിരിഞ്ഞശേഷം കാര്യമായ ജോലിക്കൊന്നും ശ്രമിച്ചില്ല എന്നതാണ്‌ വാസ്തവം. കുറച്ചു സാഹിത്യ പ്രവർത്തനവും, സാമൂഹ്യപ്രവർത്തനവും ധാരാളം സുഹൃത്തുക്കളെ സൃഷ്ടിച്ചു. ഏതാനും പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ചു. ചില വേദികളിൽ അദ്ധ്യക്ഷ നായും, പ്രസംഗകനായും പ്രത്യക്ഷപ്പെട്ടു. അങ്ങിനെയിരിക്കെയാണ്‌സീനിയർ സിറ്റിസൺസ്‌ അസോസേഷ്യനുമായി ബന്ധപ്പെട്ടത്‌. അവർ പ്രസിദ്ധീകരിക്കുന്ന 'വയോജനമിത്രം' മാസികയുടെ എഡിറ്ററായി എന്നെ നിർബന്ധപൂർവ്വം ക്ഷണിച്ചു. സേവനമല്ലാതെ വേതനമില്ലാത്ത ഒരു തസ്തിക.
സമയം നട്ടുച്ച.
വിരുന്നുകാരെപ്പോലെ രണ്ടുമൂന്നു യുവാക്കൾ ഓഫീസിലേക്ക്‌ സംശയത്തോടെ കയറിവരുന്നത്‌ ഞാൻ ശ്രദ്ധിച്ചു. അവർ നേരെ എന്റെ മുറിയിലേക്കാണ്‌ കയറിവന്നത്‌.
'ഇരിക്കൂ. ഇവിടെ സൗകര്യം പരിമിതമാണ്‌'
ഞാൻ അതിഥികളോട്‌ പറഞ്ഞു.
ഒരാൾ കസേരയിലും, മറ്റു രണ്ടുപേർ സ്റ്റൂളിലും ഇരുന്നു.
മദ്ധ്യവയസ്ക്കർപോലുമല്ലാത്ത ഈ യുവാക്കൾക്ക്‌ ഈ ഓഫീസിൽ എന്താണ്‌ കാര്യം?. എന്റെ മനസ്സ്‌ മന്ത്രിച്ചു.
കസേരയിലിരിക്കുന്ന താടിക്കാരനായ യുവാവ്‌ അക്ഷമനായി കാണപ്പെട്ടു. കൂടെ വന്ന മറ്റു രണ്ടുപേരെയും ഇടക്കിടെ അയാൾ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അതിലൊരാൾ കൈയിലുള്ള മാസികകൊണ്ടു വീശുവാൻ തുടങ്ങി.
ഞാൻ എഴുന്നേറ്റ്‌ ഫാൻ ഓൺ ചെയ്തു.
'എന്താണ്‌ കാര്യം? ആരാണ്‌ നിങ്ങൾ. മനസ്സിലായില്ല'.
ഞാൻ തന്നെ സംഭാഷണത്തിന്‌ തുടക്കമിട്ടു.
'ഞങ്ങൾ പയ്യന്നൂ രിൽ നിന്നു വരുന്നതാണ്‌. 2012 ലെ "കൈരളീ കലാ നിഷ്കുടം" അവാർഡിന്‌
താങ്കളെ തെരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിക്കാൻ വന്നതാണ്‌'
'എനിക്കോ? അങ്ങിനെ ഒരവാർഡുണ്ടോ?'.
'ഉണ്ട്‌ സാർ. 2008 മുതൽ ഞങ്ങൾ ജില്ലയിലെ ഏറ്റവും പ്രഗൽഭരായ ബഹുമുഖ പ്രതിഭകൾക്ക്‌ നൽകിവരുന്ന അവാർഡാണത്‌. ഇക്കൊല്ലം താങ്കളാണ്‌ ആ അവാർഡിന്‌ അർഹനായിരിക്കുന്നത്‌'
സത്യത്തിൽ ഞാൻ ഒന്നമ്പരന്നു.
അവാർഡിനോട്‌ എനിക്ക്‌ പുഛമുണ്ടായിട്ടല്ല. ഇത്രയും വയസ്സിനിടെ അവാർഡ്‌ പോയിട്ട്‌ ഒരു സർട്ടിഫിക്കറ്റോ, സമ്മാനമായി ഒരു കുപ്പിഗ്ലാസ്പോലുമോ ലഭിക്കാൻ എനിക്ക്‌ ഭാഗ്യമുണ്ടായിട്ടില്ല.
എന്ത്‌ അവാർഡായാലും അത്‌ കിട്ടുന്നത്‌ ഒര്‌ അംഗീകാരമല്ലേ? സന്തോഷമല്ലേ?. ഞാൻ മിണ്ടാതിരുന്നു.
'സാർ വേണ്ടെന്നു പറയരുത്‌. കമ്മറ്റി ഐകകണ്ഠ്യ്യേന എടുത്ത തീരുമാനമാണ്‌'.
ജനുവരി 2ന്‌ പയ്യന്നൂർ ടൗൺഹാളിലാണ്‌ ചടങ്ങ്‌. വൈകുന്നേരം 4 മണിക്ക്‌. പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരെയാണ്‌ പുരസ്കാരദാതാവായി കണ്ടിട്ടുള്ളത്‌.'
ചെറിയൊരു സന്തോഷം എനിക്കു തോന്നാതിരുന്നില്ല. ഷോകെയ്സിൽ തിളങ്ങുന്ന ഒരു അവാർഡ്‌ നാലാൾ കാണത്തക്കവിധം വെക്കാമല്ലോ. ഇപ്പോൾ പേരക്കുട്ടികൾക്ക്‌ കിട്ടിയ ക്ലാവ്‌പിടിച്ച രണ്ട്‌ കപ്പുകളാണ്‌ ഷോകെയ്സിൽ. ഒന്നു തവളച്ചാട്ടത്തിനും, മറ്റേത്‌ 100 മീറ്റർ ഓട്ടത്തിനും.
'അങ്ങിനെയാണ്‌` നിങ്ങളുടെ ആഗ്രഹമെങ്കിൽ നടക്കട്ടെ. ഞാൻ എതിരു പറയുന്നില്ല.'
ഒരു പുഞ്ചിരിയോടെ ഞാൻ അവരോട്‌ പറഞ്ഞു.
'ശരി സാർ, വളരെ നന്ദി'.
അവർ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.
'സാർ ഒരു ചെറിയ ഉപകാരം ഞങ്ങൾക്ക്‌ ചെയ്തുതരണം'
'എന്താണാവോ?'
'ഒരു 20 ഫ്ലക്സ്‌ ബോർഡ്‌ ഈ കടലാസ്സിലെഴുതിയ കുറിപ്പു പ്രകാരം തയ്യാറാക്കി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൊക്കെ സാർ വെപ്പിക്കണം. അന്നത്തെ ചായച്ചെലവും വേണ്ടിവരും. പിന്നെ, അവാർഡായി സാറിനു തരുന്ന ഫലകത്തിനും, സർട്ടിഫിക്കറ്റിനും, പൊന്നാടക്കും, നോട്ടീസ്‌ അച്ചടി, ടൗൺഹാൾ വാടകയിനത്തിനെല്ലാം കൂടി ഒരു 6500/- കാണേണ്ടിവരും. അഡ്വാൻസായി ഒരു 3000/- മണി ഇപ്പോൾതന്നെ തരികയാണെങ്കിൽ വളരെ സൗകര്യമായി'
'ഓഹോ!' എന്റെ രക്തം തിളച്ചുപൊങ്ങി. ജീവിതത്തിൽ ഒരിക്കലും കൈക്കൂലി വാങ്ങുകയോ, കൊടുക്കുകയോ ചെയ്യാത്ത എന്നെയാണോ ബലിയാടാക്കാൻ കണ്ടത്‌. ക്രോധം കൊണ്ട്‌ എന്റെ കണ്ണുകൾ ചുവന്നു. കാശ്‌ കൊടുത്ത്‌ അവാർഡ്‌` വാങ്ങുകയോ?
'ഈ അവാർഡ്‌ എനിക്ക്‌ വേണ്ട. നിങ്ങൾ സ്ഥലം വിടുക'. ഞാൻ ഗർജ്ജിച്ചു.
ആഗതർ അൽപം പരുങ്ങി. താടി ചൊറിഞ്ഞുകൊണ്ടു കസേരയിലിരുന്ന ആൾ മറ്റു രണ്ട്‌`പേരെയും ദയനീയമായി നോക്കി.
'അല്ല സാർ, നമുക്ക്‌ അഡ്‌`ജസ്റ്റ്‌ ചെയ്യാം'
'ഹും !. ഞാൻ ചവുട്ടി പുറത്താക്കേണ്ടെങ്കിൽ ഉടൻ ഇറങ്ങുക' രോഷാകുലനായി ഞാൻ എഴുന്നേറ്റു.
മൂന്നുപേരും തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ പുറത്തിറങ്ങി.
ഞാൻ ചിന്തിച്ചുപോയി.
ആരായിരിക്കും അടുത്ത അവാർഡ്‌ ജേതാവ്‌. ഒരുപക്ഷെ നിങ്ങളാകുമോ?





2012 ഡിസംബർ 6, വ്യാഴാഴ്‌ച

ബോൺസായ്‌




ഫ്ലവർ ഷോ കാണാൻ മാധവമേനോനും പത്നി മാധവിയമ്മയും കാറിൽനിന്നിറങ്ങി. 
കീശയിൽ നിന്നെടുത്ത രണ്ട്‌ കോംപ്ലിമന്ററി പാസ്സുകൾ ഗെയ്റ്റിൽ കാണിച്ചു. 
പലരുടെ വീടുകളിൽനിന്നും കൊണ്ടുവന്നു നിരത്തിവച്ച വിവിധ സസ്യ പുഷ്പ ഫലപ്രദർശനം കാണാൻ അഭൂതപൂർവ്വമായ തിരക്കനുഭവപ്പെട്ടു. നെഴ്സറിക്കാരുടെ ഒരു പടതന്നെ അവിടെയുണ്ടായി. അതിനുപുറമെ വിത്തുകൾ, തോട്ടപ്പണിയുപകരണങ്ങൾ തുടങ്ങി ചാന്തുപൊട്ട്‌ കണ്മഷിവരെ പല ഉൽപന്നങ്ങളുടെയും സ്റ്റാളുകൾ നിരന്നു നിന്നു.
മാധവിയമ്മയുടെ കൊഴുത്തുതടിച്ച രണ്ടു കയ്യിലും വിവിധ ഇനം പൂച്ചെടികൾ നിറച്ച ബേഗുകൾ തൂങ്ങാൻ തുടങ്ങി.
മാധവ മേനോൻ അപ്പോൾ സസൂക്ഷ്മം ബോൺസായ്‌ വൃക്ഷങ്ങളെപ്പറ്റി
പഠിക്കുകയായിരുന്നു. ആൽ, അരയാൽ, മാവ്‌, പ്ലാവ്‌, പുളി തുടങ്ങിയ കായ്ച്ചുനിൽക്കുന്ന കുഞ്ഞൻ വൃക്ഷങ്ങൾക്കിടയിലൂടെ അയാൾ ഏറ്റവും സന്തോഷകരമായ ഒരു കാഴ്ച കണ്ടു.

.ഒരു ബോൺസായ്‌ തെങ്ങ്‌ !
ഹാവൂ ! ആശ്വാസമായി. തേങ്ങ പറിക്കാരനെ തേടി അലയേണ്ടല്ലോ. ഇത്‌ വികസിപ്പിച്ചെടുത്താൽ ദൈവത്തിന്റെ സ്വന്തം നാട്ടിന്‌ ഒരു മുതൽക്കൂട്ടാവും.  തേങ്ങ പറിക്കാൻ എന്തെളുപ്പമായിരിക്കും !
അയാൾ ബോൺസായ്‌ തെങ്ങ്‌ തലോടി. അതിന്റെ കുഞ്ഞോലകൾ തലമുടിയിഴകൾപോലെ മൃദുലം.

 പെട്ടെന്ന്‌ അയാൾക്ക്‌ മാധവിയമ്മയെ ഓർമ്മവന്നു. 
ആൾക്കൂട്ടത്തിനിടയിൽ അങ്ങകലെ ഒരു ബോൺസായ്‌ സ്ത്രീയായി മാധവിയമ്മ മാറിയത്‌ അയാൾ കണ്ടു.

2012 നവംബർ 25, ഞായറാഴ്‌ച

ഉഴുന്നുവട




രണ്ടാം ശനിയാഴ്ച. ഹോളിഡെ. മക്കൾക്ക്‌ സ്കൂളില്ല, എനിക്ക്‌ ഓഫീസും.
കുറെ ദിവസമായി മക്കൾ സർക്കസ്‌ കാണാൻ പോകണമെന്ന്‌ പറയാൻ തുടങ്ങിയിട്ട്‌. അവരുടെ ആഗ്രഹം നിറവേറ്റിയേക്കാം. വൈകുന്നേരത്തെ ഷോയ്ക്ക്‌ നല്ല തിരക്കാകും. അതുകൊണ്ട്‌ ഉച്ചകഴിഞ്ഞ്‌ 2 മണിക്കുള്ള ഷോയ്ക്ക്‌ പുറപ്പെട്ടോളാൻ മക്കളോടും ഭാര്യയോടും പറഞ്ഞു.
അടുക്കളയിൽ പാചകത്തിന്‌ അമ്മയെ സഹായിക്കാൻ പൊതുവെ മടിച്ചികളായ രണ്ടു പെണ്മക്കളും മത്സരിക്കുകയായി. അതുകഴിഞ്ഞാലല്ലേ വയറുനിറയ്ക്കാനും ഒരുങ്ങിപ്പുറപ്പെടാനും സാധിക്കൂ. സമയം 11 മണി ഞാൻ എന്റെ ഷർട്ടും പേന്റും ഇസ്ത്രി ഇടാൻ തുടങ്ങി..
പതിവിലും നേരത്തെ 12.30 ന്‌ തന്നെ ഇളയമകൾ നബിത വന്നു വിളിച്ചു.
"അച്ഛാ ! ചോറുണ്ണാൻ വാ !"
സാധാരണ 2 മണിയാവും എന്റെ ഉച്ചയൂണ്‌. നേരത്തെയായതുകൊണ്ട്‌ ഭക്ഷണം ശരിക്ക്‌ കഴിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.
ഊൺ` കഴിഞ്ഞ്‌ അടുക്കളയിൽ പാത്രം കഴുകുന്ന ബഹളം.
പിന്നെ അമ്മയും പെണ്മക്കളും കല്യാണത്തിനു പോകുന്ന ചമയവും ഒരുക്കവും തുടങ്ങി.. എല്ലാവരും ഒരുങ്ങി വീട്‌ പൂട്ടി പുറപ്പെട്ടപ്പോൾ സമയം 1.40.
നാല്‌പേർക്ക്‌ ഇരിക്കാവുന്ന ഓട്ടോറിക്ഷയിൽ ഞങ്ങൾ ടൗണിലെത്തി. ഇന്ദിരാ മൈതാനത്താണ്‌ സർക്കസ്‌ കൂടാരം. "ദ ഗ്രെയ്റ്റ്‌ കേരളാ സർക്കസ്‌' എന്ന പോസ്റ്ററുകൾ എവിടെ നോക്കിയാലുംകാണാം.ഞങ്ങൾ ടിക്കറ്റ്‌ എടുത്ത്‌ അകത്ത്‌ കയറി. എന്റെ കീശയിൽ നിന്ന്‌ ഒരു ഗാന്ധി പറന്നുപോയി.
തിരക്ക്‌ ഒഴിവാക്കാനായി നൂൺഷോയ്ക്ക്‌ എത്തിയവരുടെ തിരക്കാണ്‌ കൂടാരത്തിൽ.
സർക്കസ്‌ കൃത്യം 2 മണിക്ക്‌തന്നെ തുടങ്ങി. ജീവിതംതന്നെ ഒരു സർക്കസ്‌ ആയതുകൊണ്ടാവാം എനിക്ക്‌ വലിയ ആകർഷകത്വം സർക്കസിൽ തോന്നിയില്ല. മക്കളും ഭാര്യയും മതിമറന്ന്‌ ആസ്വദിച്ചു. കോമാളികളുടെ തമാശകൾ കണ്ട്‌ അവർ പൊട്ടിച്ചിരിച്ചു. അതു കണ്ട ഞാൻ സംതൃപ്തിയടഞ്ഞു.
സർക്കസ്‌ 4 മണിക്ക്‌ കഴിഞ്ഞു. ഞങ്ങൾ ആൾത്തിരക്കിലൂടെ പുറത്തിറങ്ങി. ഒരു ചായ കഴിക്കാമെന്നു തീരുമാനിച്ചു. അടുത്തുതന്നെയുള്ള ജനറൽ ആശുപത്രിക്ക്‌ മുൻ വശം നല്ല ഒരു ഹോട്ടലുണ്ട്‌ 'അതിഥി ദേവോ ഭവ' എന്നാണ്‌ ഹോട്ടലിന്റെ പേര്‌.
ഞങ്ങൾ അങ്ങോട്ട്‌ കയറി.
ഫേമിലി റൂമിൽ നാലുപേർക്ക്‌ ഇരിക്കാവുന്ന ഒരു മേശ ഞങ്ങൾ കയ്യടക്കി. തൊട്ടടുത്തുള്ള മേശയിൽ ഒരു ഭാര്യയും ഭർത്താവുമാണ്‌. കൂടെ കുട്ടികളോന്നുമില്ല. രണ്ടുപേരും മധ്യ്‌വയസ്ക്കർ.
'എന്താണ്‌ കഴിക്കാൻ വേണ്ടത്‌?' ഞാൻ മക്കളോട്‌ ചോദിച്ചു. മക്കൾ രണ്ടുപേർക്കും മസാലദോശയോടാണ്‌ ഇഷ്ടം. ഭാര്യയ്ക്ക്‌ ഉഴുന്നുവടയും. ഞാൻ ഉപ്പുമാവിലേക്ക്‌ ഒതുങ്ങി. ഭാര്യയ്ക്കും എനിക്കും വേഗംതന്നെ കിട്ടിയെങ്കിലും മക്കൾക്ക്‌ മസാലദോശ വരുന്നതുവരെ ഞങ്ങളും കാത്തിരുന്നു. ഒരു 5 മിനുട്ടിനുശേഷം കൊമ്പനാനയെപ്പോലെ രണ്ടു പ്ലെയ്റ്റ്‌ മസാലദോശ എത്തി.
മക്കൾക്ക്‌ മസാലദോശയോടൊപ്പം ഓരോ വടയും വേണമെന്നായി. അതാണത്രെ ഫേഷൻ. അങ്ങിനെ വിഭവ സമൃദ്ധമായ ഞങ്ങളുടെ ചായകുടി മുന്നിടവെ ഞാൻ അടുത്ത മേശയിലെ ദമ്പതികളെ ശ്രദ്ധിച്ചു. അതിൽ ഭർത്താവിന്റെ പ്ലേയ്റ്റിൽ രണ്ട്‌ ഉഴുന്നുവട. ഭാര്യ ചായ മാത്രം കഴിക്കുന്നു.
പെട്ടെന്ന്‌ ഒരു അലർച്ച കേട്ടു. ഭർത്താവ്‌ എഴുന്നേറ്റ്‌ നിൽക്കുന്നു. മേശയിൽ ഇടിക്കുന്നു. അയാളുടെ ഉഴുന്നുവട കാൽഭാഗം തീർന്നിട്ടുണ്ട്‌. അതു പൊക്കിപ്പിടിച്ചിരിക്കുന്നു. അതിൽ അർദ്ധന്ദ്രാകൃതിയിൽ ഒരു ബോൾപെന്നിന്റെ വണ്ണമുള്ള തേരട്ട !
'വെയ്റ്റർ. മേനേജരെവിടെ? കുക്കെവിടെ ?. ഇവിടെ തേരട്ടവടയാണോ കൊടുക്കുന്നത്‌. നോക്കൂ !'
അയാൾ മൊബെയിലെടുത്ത്‌ പോലിസിനെയും, ഹെൽത്ത്‌ ഇൻസ്പെക്റ്റരേയും മറ്റും വിളിക്കാൻ തുടങ്ങി.
'ബ്ബൗ' എന്ന ശബ്ദത്തോടെ എന്റെ ഭാര്യയും മക്കളും വാഷ്‌ ബെസിനിലേക്ക്‌ കുതിച്ചു. രാവിലെ കഴിച്ച ബ്രേയ്ക്ക്‌ഫാസ്റ്റ്‌വരെ അവർ ഛർദ്ദിച്ചു.
അപ്പോഴേക്കും ആൾക്കൂട്ടം ഹോട്ടൽ വളഞ്ഞു.  ടി.വി.ചാനൽകാർ രംഗം ഷൂട്ട്‌ ചെയ്യാൻ മത്സരിച്ചു..ഞങ്ങൾ ആൾത്തിരക്കിനിടയിലൂടെ ഒരുവിധം പുറത്തിറങ്ങി. പോലിസെത്തി ഹോട്ടലിന്റെ ഷട്ടർ ഇടുവിച്ചു. പിറ്റേന്നത്തെ പത്രത്തിൽ പന്ത്രണ്ടാം പേജിൽ വാർത്ത വെണ്ടക്ക അക്ഷരത്തിൽ വന്നു.
നല്ല പേരും പ്രശസ്തിയുമുള്ള ഹോട്ടലായിരുന്നു. ആശുപത്രിക്ക്‌ സമീപമായതുകൊണ്ട്‌ നല്ല ബിസിനസ്സും. ഹോട്ടൽ അടച്ചതോടെ എല്ലാർക്കും ബുദ്ധിമുട്ടായി. മൈതാനത്തിന്റെ മറുവശമുള്ള 'പുഞ്ചിരി' ഹോട്ടലായി എല്ലാവർക്കും ശരണം.
ഒരു മാസത്തിനുശേഷം ഒരു ദിവസം ഞാൻ എന്റെ ബന്ധുവായ രോഗിയെ കാണാൻ ആശുപത്രിയിൽ പോയി. 'അതിഥി ദേവോ ഭവ' വീണ്ടും തുറന്നിരിക്കുന്നു. മാത്രമല്ല പൂർവ്വാധികം തിരക്കും.
ഞാനും ഒരു ചായ കുടിക്കാമെന്നു കരുതി. അകത്തു കയറി. പലരും രുചിയോടെ ഉഴുന്നുവട കഴിക്കുന്നു. അതു കണ്ടപ്പോൾ തേരട്ടവട എനിക്കോർമ്മ വന്നു. മക്കളും ഭാര്യയും ഛർദ്ദിക്കാൻ ഓടിയതും.
എനിക്കു പരിചയമുള്ള ഒരു വെയിറ്ററോട്‌ ഞാൻ സുഖാന്വേഷണം നടത്തി.
'സാറെ, അയാൾ വീട്ടിൽനിന്നും തേരട്ടയെ ഉള്ളിലാക്കി ഉഴുന്നുവട ഉണ്ടാക്കി കൊണ്ടുവന്നതാ.. അയാളുടെ ബന്ധുവിന്റേതാ പുഞ്ചിരി ഹോട്ടൽ. ഈ ഹോട്ടൽ അടപ്പിച്ചാലല്ലേ അവിടെ ബിസിനസ്സ്‌ പച്ചപിടിക്കൂ. എല്ലാം തട്ടിപ്പും കുതന്ത്രങ്ങളുമാ.....'
ഞാൻ ഒന്നു പുഞ്ചിരിച്ചു.

2012 ഒക്‌ടോബർ 7, ഞായറാഴ്‌ച

കുടുംബസംഗമം




പത്രം നിവർത്തിയാൽ മിക്ക ദിവസവും കാണുന്ന ഒരു വാർത്തയുണ്ട്‌. കുടുംബസംഗമം. അതോടൊപ്പം കുഞ്ഞുകുട്ടി ആബാലവൃദ്ധം ജനങ്ങളുടെ ഗ്രൂപ്പ്‌ ഫോട്ടോയും. അതു കണ്ടു കൊതി തോന്നിയാണ്‌ ഞങ്ങൾ കുന്നുങ്കീൽ തറവാടുകാർ എന്തായാലും ഒരു കുടുംബസംഗമം സഘടിപ്പിക്കണമെന്ന്‌ തീരുമാനിച്ചത്‌.
ആദ്യമായി തറവാടുകാരുടെ ഒരു പ്രാഥമിക യോഗം വിളിച്ചുകൂട്ടി. 283 തറവാട്‌ അംഗങ്ങളെ ക്ഷണിച്ചിരുന്നെങ്കിലും എത്തിച്ചേർന്നവർ 28 പേർ. അതിൽനിന്ന്‌ പ്രസിഡണ്ടായി ചന്തുക്കുട്ടി മാസ്റ്റർ, സെക്രട്ടറിയായി കെ.പി.കെ.കോപ്പാലം, ട്രഷററായി സത്യവതി ടീച്ചർ (റിട്ട.ഹെഡ്‌ മിസ്റ്റ്‌റസ്സ്‌) എന്നിവരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
ട്രഷറർ സ്ഥാനത്ത്‌ വരാൻ പലരും തയ്യാറായിരുന്നുവെങ്കിലും സത്യസന്ധത മാനിച്ചാണ്‌ സത്യവതി ടീച്ചറെത്തന്നെ തിരഞ്ഞെടുത്തത്‌. അതെന്തെന്നല്ലേ ?
പതിവുപോലെ ലാസ്റ്റ്‌ ബെല്ലടിച്ചപ്പോൾ പുളിമൂട്‌ യു.പി.സ്കൂളിൽനിന്ന്‌ കുട്ടികളെല്ലാം മരണച്ചാട്ടം ചാടി വീട്ടിലേക്ക്‌ കുതിക്കുകയായിരുന്നു ഒരു ദിവസം.
VII. B.  യുടെ വാതിൽക്കൽനിന്ന്‌ സത്യവതി ടീച്ചർക്ക്‌ ഒരു സ്വർണ്ണമാല വീണുകിട്ടി. ടീച്ചർ അതെടുത്തു കൈവെള്ളയിൽ തൂക്കിനോക്കി. ഏകദേശം തൂക്കം ഒന്നര-രണ്ടു പവനോളം വരും. നല്ല ഭംഗിയുള്ള ഡിസൈൻ. കടലാസിൽ പൊതിഞ്ഞു ഭദ്രമായി ബേഗിൽ വെച്ചു. പിറ്റേന്ന്‌ സ്കൂൾ അസംബ്ലിയിൽവെച്ച്‌ ആരുടെയെങ്കിലും മാല കളഞ്ഞുപോയിട്ടുണ്ടോ ഉണ്ടെങ്കിൽ
എച്ച്‌.എം.ന്റെ റൂമിൽവന്ന്‌ വാങ്ങണമെന്ന്‌ ഉത്തരവിട്ടു.
അസംബ്ലി കഴിഞ്ഞപ്പോൾ എച്ച്‌.എം.ന്റെ റൂമിനുപുറത്ത്‌ സത്യസന്ധരായ നാല്‌ സാവിത്രിമാർ മാലയുടെ ഉടമസ്ഥാവകാശവുമായി വന്നുനിൽക്കുന്നു. ഓരോ കുട്ടിയും മാലയുടെ ഡിസൈൻ തൂക്കം തുടങ്ങിയ വിവരങ്ങൾ സത്യവതി ടീച്ചറുടെ മുമ്പാകെ വിനയപുരസ്സരം അവതരിപ്പിച്ചു. യഥാർത്ഥ ഉടമയെ ടീച്ചർ മനസ്സിലാക്കിയശേഷം കള്ളം പറഞ്ഞ മൂന്നു വിദ്യാർത്ഥിനികളുടെയും നെറ്റിയിൽ "മാല കിട്ടാൻ ഞാൻ കള്ളം പറഞ്ഞു" എന്ന്‌ വലിയ അക്ഷരത്തിൽ കാർഡ്‌`ബോഡ്‌ കഷണത്തിലെഴുതിയ നെറ്റിപ്പട്ടം കെട്ടി ഓരോ ക്ലാസ്സിലൂടെയും അവരെ നടത്തി പ്രദർശ്ശിപ്പിച്ചു.
മാലയുടെ ഉടമയായ കുട്ടിയോട്‌ രക്ഷിതാവിനെകൂട്ടി വന്നാലെ മാല തരാൻ പറ്റൂ എന്നും പറഞ്ഞു. അടുത്ത ദിവസം കുട്ടി അച്ഛനെയും കൂട്ടി വന്നു.
"എന്തിനാണ്‌ കുട്ടിയെ സ്വർണ്ണാഭരണം അണിയിച്ച്‌ സ്കൂളിൽ വിടുന്നത്‌. അത്‌ നഷ്ടപ്പെട്ടാലോ? സ്വർണ്ണത്തിന്റെ വില ഇപ്പോൾ എത്രയാണെന്ന്‌ നിങ്ങൾക്കറിയാമോ? ഇത്‌ ഞാനെടുത്ത്‌ മിണ്ടാതിരുന്നാലോ"
സത്യവതി ടീച്ചർ മാല ഉള്ളംകയ്യിലിട്ട്‌ കുലുക്കി കാണിച്ചുകൊടുത്തുകൊണ്ടു ചോദിച്ചു.
"അയ്യോ ടീച്ചർ അതു സ്വർണ്ണമല്ല. മുക്കു മാലയാ. സ്വർണ്ണം പൂശിയതാ......"
കുട്ടിയുടെ അച്ഛന്റെ മറുപടി.
ടീച്ചർ ഒന്നു ചമ്മി. പിന്നെ ജാള്യത മറയ്ക്കാനുള്ള ശ്രമമായി.
"ങ്‌ഹും. ങ്‌ഹും. ഇതാ മാല കൊണ്ടുപോയ്ക്കോ. മോളുടെ പഠിപ്പൊക്കെ മോശമാ... അതു പറയാൻ കൂടിയാണ്‌ വിളിപ്പിച്ചത്‌. ട്യൂഷന്‌ വിടണം"
ഇത്രയും സത്യസന്ധതയുള്ള സത്യവതി ടീച്ചർ തന്നെയല്ലേ ട്രഷറർ പദവിക്ക്‌ ഏറ്റവും അനുയോജ്യ.?
ഏതാനും ദിവസങ്ങൾക്കകം കമ്മിറ്റികൾ രൂപവൽക്കരിച്ചു.
സ്വാഗതസംഘം കൺവീനറായി- പുളീര കീഴിൽ രാഘവൻ.
 ഫൈനാൻസ്‌ കമ്മിറ്റി കൺവീനറായി - കുട്ടിരാമൻ വട്ടിപ്രം.
പ്രോഗ്രാം കമ്മിറ്റി കൺവീനറായി - ഈയുള്ളവൻ.
ഫുഡ്‌ കമ്മിറ്റി കൺവീനറായി - ലംബോദരൻ മാളത്തിൽ.
 സ്റ്റേജ്‌ ലൈറ്റ്‌ സൗൺഡ്‌ വീഡിയോ മീഡിയാ പബ്ലിസിറ്റി കൺവീനറായി - ഭാർഗവൻ വേറ്റുമ്മൽ എന്നിവരേയും സഹവകുപ്പു മേധാവികളെയും മെമ്പർമാരെയും ബാക്കിയുള്ളവരെയും തിരഞ്ഞെടുത്തു.
ജ്യോത്സ്യരെകണ്ടു കുടുംബസംഗമത്തിനുള്ള മുഹൂർത്തം കുറിച്ചു. ഒക്ടോബർ 7 ഞായർ രാവിലെ 9 മണി.
ഉദ്‌ഘാടകനായി ജില്ലാ ഡെപ്യൂട്ടി കലക്റ്ററെയും മുഖ്യ പ്രഭാഷകനായി കാഥികൻ കെ.എം.കെ.കുഴിമാടത്തിനെയും ക്ഷണിക്കാൻ തീരുമാനിച്ചു. ഉടനെ മോബേലിൽ വിളിച്ചു ഡെയ്റ്റ്‌ വാങ്ങി സാന്നിദ്ധ്യം ഉറപ്പുവരുത്തി. അഥവാ അവർക്ക്‌ ആ ദിവസം എന്തെങ്കിലുംവിഷമം അവിചാരിതമായി വരികയാണെങ്കിൽ സ്റ്റാൻഡ്‌ബൈ ഉദ്‌ഘാടകനായി പഞ്ചായത്ത്‌
സെക്രട്ടറി കുമാരനെയും മുഖ്യപ്രഭാഷകനായി റിട്ടേഡ്‌ ഹെഡ്‌മാസ്റ്റർ കൃഷ്ണപൊതുവാളെയും കണ്ടുവെച്ചു.
പരിപാടി നടത്തണമെങ്കിൽ ചുരുങ്ങിയത്‌ രണ്ട്‌ ലക്ഷമെങ്കിലും വേണ്ടിവരുമെന്നായിരുന്നു. നിഗമനം.
കുറെ പരസ്യം പിടിച്ച്‌ ഒരു കുന്നുങ്കീൽ തറവാട്‌ സുവനീർ ഇറക്കിയാലോ എന്ന അഭിപ്രായം കെട്ട്‌പ്രായം കഴിഞ്ഞ കുമാരിമാർ നളിനാക്ഷിയും ഭാരതിയും അവതരിപ്പിച്ചു.
"ആര്‌ തരും പരസ്യം? ആര്‌ പോകും പരസ്യ ഭിക്ഷാടനത്തിന്‌? എന്റെ കൂടെ വരാൻ നിങ്ങൾ രണ്ടുപേരും തയ്യാറാണോ?"
ഫൈനാൻസ്‌ കമ്മിറ്റി കൺവീനർ കുട്ടിരാമൻ ചോദിച്ചു.
തറവാടിന്റെ ചരിത്രവും, ഐതിഹ്യവും, കുലദേവതാ പുരാണവും പ്രതിപാദിക്കുന്ന, തറവാട്‌ അംഗങ്ങളുടെ പേര്‌ വിവരം ആൽഫബെറ്റിക്കൽ സീക്വൻസിൽ അടങ്ങുന്ന ഒരു ഡയറക്റ്ററി റഫറൻസ്‌ ഗ്രന്ഥം പ്രസിദ്ധീകരിച്ച്‌ വിറ്റാൽ നല്ല കലക്ഷൻ കിട്ടും എന്ന അഭിപ്രായവും ഉയർന്നു. കോപ്പി ഒന്നുക്ക്‌ നൂറുരൂപാവെച്ചു വിറ്റാൽ മതി. 500 കോപ്പി വിറ്റാൽ തന്നെ 50,000 നിഷ്പ്രയാസം ലഭിക്കുമെന്ന്‌ കണക്കുകൂട്ടൽ.
ആ കാര്യം കമ്മിറ്റി അംഗീകരിച്ചു. പുസ്തകമെഴുതാൻ തറവാടിലെ ആസ്ഥാന കവിയും സാഹിത്യകാരനുമായ മാധവൻ ഗുമസ്തനെ ഏൽപിക്കുകയും ചെയ്തു.
പ്രോഗ്രാം കൺവീനർ എന്ന് കുരിശ്‌ തലയിലേറ്റിയ ഞാൻ കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമില്ലാത്ത കുടുംബാംഗങ്ങളെയാണ്‌ ആദ്യം അന്വേഷിച്ചത്‌. ഈശ്വരകൃപയാൽ അങ്ങിനെയൊന്നുണ്ടായില്ല. എല്ലാവരുടെയും അവതരിപ്പിക്കുന്ന ഇനവും പേരുവിവരവും കുറിച്ചെടുത്തു.
അത്‌ മൊത്തം ഇങ്ങിനെ വരും. പ്രാർത്ഥന - 7 പേർ. കവിതാലാപനം - 11, ലളിതഗാനം - 8, മൊണോ‍ാക്റ്റ്‌ - 6, മിമിക്രി - 9, കഥാപ്രസംഗം - 5, ഓട്ടൻതുള്ളൽ - 4, സിനിമാറ്റിക്ക്‌ ഡാൻസ്‌ - 6, തിരുവാതിരക്കളി - 3, ഭരതനാട്യം - 10, മോഹിനിയാട്ടം - 7. കുച്ചുപ്പുഡി - 6 .ഇതൊക്കെ വേദിയിൽ അവതരിപ്പിക്കണമെങ്കിൽ ദിവസങ്ങളോളം പരിപാടി നടത്തേണ്ടിവരും. ഒടുവിൽ ടൈം സ്ലോട്ട്‌ ഇട്ട്‌ രണ്ട്‌ മണിക്കൂർ കൊണ്ടു തീരത്തക്കവിധത്തിൽ കലാപരിപാടികൾ ആസൂത്രണം ചെയ്തു.
ബാങ്ക്‌ ലോൺ എടുത്ത്‌ സാമ്പത്തികം ഒപ്പിക്കാൻ നിശ്ചയിച്ചു.
നോട്ടീസ്‌ അടിച്ചു. ബാനർ കെട്ടി. പത്രസമ്മേളനം വിളിച്ചുകൂട്ടി. കേബിൾ ടി വി യിൽ പരസ്യം നൽകി. മാധവൻ ഗുമസ്തന്റെ 'കുന്നുങ്കീൽ തറവാട്‌ മാഹാത്മ്യം' എന്ന ഗ്രന്ഥം അച്ചടിച്ചുവന്നു. പ്രകാശനകർമ്മം കുടുംബസംഗമവേദിയിൽ വെച്ച്‌. റവ.ഫാദർ.തോമാസ്‌ വർഗീസ്‌ ചട്ടുകപ്പാറ. ആദ്യപ്രതി ഏറ്റുവാങ്ങുന്നത്‌ ജനാബ്‌ മൗലാന ഉസ്മാൻ ഹാജി സാഹബ്‌. മതമൈത്രി ഊട്ടിയുറപ്പിക്കുന്ന കുടുംബസംഗമവേദി കണ്ട്‌ മഹാത്മജി ഹർഷാശ്രുബിന്ദുക്കൾ തൂകിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
സംഗമവേദിയായി സത്യവതി ടീച്ചറുടെ പുളിമൂട്‌ സ്കൂൾ അങ്കണം. സമയം രാവിലെ ഒൻപതു മുതൽ ഒരുമണി വരെ.. 10.30 ന്‌ ചായ വിത്ത്‌ ആൻഡ്‌ വിത്തൗട്ട്‌ സ്നാക്ക്‌. ഒരുമണിക്ക്‌ വിഭവ സമൃദ്ധമായ സദ്യ. കോമളവിലാസം ഹോട്ടലിൽ ഏർപ്പാട്‌ ചെയ്തത്‌. ഫുഡ്‌ കമ്മിറ്റി ഒരിലയ്ക്ക്‌ 60 രൂപാ നിരക്കിൽ ഉറപ്പിച്ച്‌ മെനു. നല്ല സൂപ്പർ വെള്ള കുറുവ അരിയുടെ ചോറ്‌, സാമ്പാർ, കുറുക്ക്‌ കാളൻ, കൂട്ടുകറി, അവിയൽ, ഓലൻ, പച്ചടി, തോരൻ, നാരങ്ങാക്കറി, ഇഞ്ചിക്കറി, വറുത്തുപ്പേരി രണ്ടുതരം, പപ്പടം, പഴം, അടപ്രഥമൻ, പിന്നെ യഥേഷ്ടം മോര്‌, രസം, വെള്ളം. പരിപ്പും നെയ്യും വേണ്ടെന്നു തീരുമാനിച്ചു.
അങ്ങിനെ ഒക്ടോബർ 7 എന്ന പുണ്യ ദിനം മിഴിതുറന്നു. കുന്നുങ്കീൽ തറവാട്‌ കുടുംബസംഗമം ഒരു ചരിത്രസംഭവംതന്നെയാവാൻ പോകയാണ്‌. സദസ്സ്‌ നിറഞ്ഞുകവിഞ്ഞു. പരിചിതവും അല്ലാത്തതുമായ നിരവധി മുഖങ്ങൾ. ഇവരൊക്കെ കുന്നുങ്കീൽ തറവാടുകാർ തന്നെയോ ? അലങ്കരിച്ച വേദി വിശിഷ്ടവ്യക്തികൾക്കായി കാത്തിരിക്കുന്നു.
സമയം 9 മണി. വേദിയിൽ അദ്ധ്യക്ഷൻ ചന്തുക്കുട്ടി മാസ്റ്റർ, റവ.ഫാദർ.തോമാസ്‌ വർഗീസ്‌ ചട്ടുകപ്പാറ, ജനാബ്‌ മൗലാന ഉസ്മാൻ ഹാജി സാഹബ്‌ എന്നിവർ ഉപവിഷ്ടരായിരിക്കുന്നു. ഉദ്ഘാടകനും മുഖ്യ പ്രഭാഷകനും എത്തിയിട്ടില്ല. ജില്ലാ ഡെപ്യൂട്ടി കലക്റ്റർ അത്യാവശ്യമായി പുറത്തു പോയതാണ്‌ ഏതു നിമിഷവും എത്തിച്ചേർന്നേക്കാം. മുഖ്യ പ്രഭാഷകനായ കാഥികൾ കെ.എം.കെ.കുഴിമാടത്തിന്‌ ലൂസ്‌ മോഷ്യൻ കാരണം വരാൻ പറ്റുകയില്ല എന്ന സന്ദേശം ലഭിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി പനി ബാധിച്ച്‌ കിടപ്പിലാണ്‌. വടിയും കുത്തിപ്പിടിച്ചുകൊണ്ട്‌ അപ്പോഴാണ്‌ റിട്ട.ഹെഡ്‌ മാസ്റ്റർ കൃഷ്ണ പൊതുവാൾ രംഗപ്രവേശം ചെയ്തത്‌. അദ്ദേഹത്തെ സ്വീകരിച്ച്‌ വേദിയിൽ ഉപവിഷ്ടനാക്കി. ഡെപ്യ്യൂട്ടി കലക്ടരെ കാത്ത്‌ ക്ഷമയുടെ നെല്ലിപ്പടി കണ്ടതുകൊണ്ടാവാം ഒടുവിൽ 11 മണിയോടെ പ്രസിഡന്റ്‌ ചന്തുക്കുട്ടി മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. സ്കൂൾ അങ്കണവും വറാന്തയും നിറഞ്ഞുകവിഞ്ഞു. ഇടക്ക്‌ വീശിയടിക്കുന്ന ചുടുകാറ്റിൽ സാമ്പാറിന്റെയും വറവിന്റേയും മണം വായിൽ വെള്ളമൂറിച്ചു. പുസ്തകപ്രകാശന കർമ്മത്തിനു ശേഷം റിട്ടേഡ്‌ ഹെഡ്‌ മാസ്റ്റർ കൃഷ്ണ പൊതുവാൾ മുഖ്യ പ്രഭാഷണം തുടങ്ങി. ഉച്ചഭാഷിണി ഇല്ലാതെതന്നെ അദ്ദേഹത്തിന്റെ ഭാഷണം സ്കൂൾ മുഴുവൻ മുഴങ്ങിക്കേൾക്കുമായിരുന്നു.
'കൂടുമ്പോൾ ഇമ്പമുള്ളത്‌ കുടുംബം' എന്ന്‌ തുടങ്ങിയ കൃഷ്ണ പൊതുവാൾ മാഷിന്റെ പ്രസംഗം ശ്രീഹരിക്കോട്ടയിൽനിന്ന്‌ വിട്ട S.L.V. റോക്കറ്റ്‌ പോലെ കത്തിക്കയറി. സമയം 12 കഴിഞ്ഞു. പ്രസംഗം തീരുന്ന യാതൊരു ലക്ഷണവും കാണായ്കയാൽ അദ്ധ്യക്ഷൻ ഒരു കടലാസ്‌ തുണ്ടിൽ കുറിപ്പെഴുതി പൊതുവാൾ മാഷ്‌ക്ക്‌ സമർപ്പിച്ചു. കൃത്യം 12.45 ന്‌ എല്ലാവരെയും ഉറക്കത്തിലും, മടുപ്പിലും, കോട്ടുവായിലും, വിശപ്പിലും മുക്കിയ പ്രഭാഷണം അവസാനിച്ചു.
അടുത്തത്‌ കലാപരിപാടികളാണ്‌.
ആദ്യമായി ഐഡിയാ സ്റ്റാർ സിംഗർ ഓഡിഷ്യൻ ഫെയിം രൂപേഷ്‌ കുമാർ കരോക്കെ അകമ്പടിയോടെ 'അമ്മായി ചുട്ടത്‌ മരുമോന്‌ക്ക്‌' എന്ന കേരളഗാനം ആലപിച്ചു. പിന്നീട്‌ 'മന്മഥ രാജാ...' എന്ന ക്ലാസിക്കൽ ഡാൻസ്‌ കുമാരിമാർ സരിതയും ഉണ്ണിയാർച്ചയും ചേർന്ന്` അവതരിപ്പിച്ചു. അതിനുശേഷം 'നോക്കെടാ നമ്മൾക്കു മാർക്കു കുറക്കുന്ന മർക്കടാ നീയങ്ങു മാറിക്കിടാ ശഠാ' എന്ന ഓട്ടൻതുള്ളൽ മാസ്റ്റർ ബാലഗോകുലൻ കുഞ്ഞമ്പു തന്റെ റൺജമ്പായി അവതരിപ്പിച്ചത്‌ അദ്ധ്യാപകരൊഴിച്ച്‌ എല്ലാവരുടെയും കയ്യടി വാങ്ങി. ഇത്രയുമായപ്പോൾതന്നെ വിശപ്പിന്റെ വിളിയാൽ പലരും ഭക്ഷണ ഹാളിലേക്ക്‌ നീങ്ങിത്തുടങ്ങി. കലാപരിപാടികൾ അങ്ങിനെ നിർത്താൻ പറ്റില്ലല്ലോ.
അടുത്തതായി പ്രേമരാജൻ മാസ്റ്റരുടെ ചാല ഗേസ്‌ ദുരന്തത്തെപ്പറ്റിയുള്ള കവിതാലാപനമാണ്‌.
"ഹേ ചാലേ ! നീയൊരഗ്നിഗോളമായുയരുന്നല്ലോ
കരിയുന്നല്ലോ, പുകയുന്നല്ലോ, ഞാൻ കരയുന്നല്ലോ"
എന്ന സ്വന്തം കവിത അദ്ദേഹം കരഞ്ഞുകൊണ്ടുതന്നെ 'യമവാഹനസോദരി രാഗ'ത്തിൽ വേദിയിൽ വയലിനിന്റെ അകമ്പടിയോടെ അവതരിപ്പിച്ചപ്പോൾ ശ്രോതാക്കൾ അക്ഷരാർത്ഥത്തിൽ കരയുകയും വയർ ഒന്നുകൂടി കരിയുകയും ചെയ്തു. പലരും കൂട്ടത്തോടെ എഴുന്നേറ്റുപോകുന്നതും കണ്ടു.
ചുരുക്കത്തിൽ കലാപരിപാടികളൊക്കെ തീർന്ന്‌ പങ്കെടുത്ത കലാകാരന്മാർക്കുള്ള സമ്മാനവിതരണം കൂടി കഴിഞ്ഞപ്പോൾ സമയം 3 മണി. സദസ്സിൽ വാടക സാധനക്കാർ മാത്രം.
പൈദാഹ വിവശരായ ഞങ്ങൾ ഭക്ഷണശാലയിലേക്ക്‌ കുതിച്ചു. എന്നോടൊപ്പം എന്നെ കാത്ത്‌ വിശന്നു തളർന്ന എന്റെ കുടുംബാംഗങ്ങളും. ഭക്ഷണശാല ശൂന്യം,, പാവനം, പവിത്രം. ഒന്നുരണ്ടു കലാകാരന്മാർ ബ്രെഡ്ഡ്‌ നാരങ്ങാക്കറിയിൽ മുക്കി ശാപ്പിടുന്നു. ചിലർ പാത്രം കഴുകി വെക്കുന്നു. 500 പേർക്ക്‌ ഒരുക്കിയ സദ്യ. ഉണ്ടവർ 650. ഒന്നും ബാക്കിയില്ല.
നഷ്ടസദ്യയെ ഓർത്തുകോണ്ടു അടുത്തുള്ള ലിന്റാസ്‌ ഹോട്ടലിലേക്ക്‌ പതിയെ ഞങ്ങൾ കയറി. അവിടെ ഞാൻ മാധവൻ ഗുമസ്തനെ കണ്ടുമുട്ടി. ആയിരം കോപ്പി പ്രിന്റ്‌ ചെയ്ത 'കുന്നുങ്കീൽ തറവാട്‌ മാഹാത്മ്യം' വിറ്റത്‌ 45 കോപ്പികൾ മാത്രം എന്ന്‌ അദ്ദേഹം എന്റെ ചെവിയിൽ മന്ത്രിച്ചു.

സമയം 3 മണി കഴിഞ്ഞതുകൊണ്ട്‌ ചിക്കൻ ബിരിയാണി മാത്രമെ ഹോട്ടലിൽ ഉണ്ടായിരുന്നുള്ളു. സസ്യഭുക്കുകളായ ഞങ്ങൾ പുറത്തിറങ്ങി. അടുത്തുകണ്ട ഫ്രൂട്ട്‌ കടയിൽനിന്ന്‌ അരക്കിലോ മൈസൂർ പഴം വാങ്ങി തൽക്കാലം വിശപ്പിന്‌ ആശ്വാസം കണ്ടെത്തി.
"അച്ഛാ ! അടുത്ത കൊല്ലവും കുടുംബസംഗമം ഉണ്ടാവുമോ?"
എന്റെ ഇളയമകൾ നബിതയുടെ ചോദ്യത്തിനു മുന്നിൽ ഞാൻ പരുങ്ങി.



2012 സെപ്റ്റംബർ 23, ഞായറാഴ്‌ച

കൊടിമരം




ഇന്ന്‌ ഫെബ്രവരി 13.
പണ്ടേ മനസ്സിൽ പതിഞ്ഞ വിശ്വാസം, 13 അശുഭത്തെ സൂചിപ്പിക്കുന്നു എന്ന്‌. ശരിയാണോ?
സമയം ഉച്ച കഴിഞ്ഞു. 3 മണി. നല്ല ചൂട്‌. വൈദ്യുതി ഇല്ലാത്തതുകൊണ്ട്‌ ഫാൻ   പണിമുടക്കിലാണ്‌. ഇല്ലായ്മയുടേയും മുടക്കിന്റേയും ദിവസങ്ങളാണല്ലോ ഇപ്പോൾ. അൽപം കാറ്റ്‌ തേടി മുറ്റത്ത്‌ ഇറങ്ങി. ഇലകൾപോലും അനങ്ങുന്നില്ല. അപ്പോഴാണ്‌ അടുത്ത വീട്ടിൽനിന്നും ഒരു കൂട്ട നിലവിളി കേട്ടത്‌. ശബ്ദത്തിന്റെ ഉടമകൾ സ്ത്രീകളാണ്‌.
ഞാൻ ഷർട്ട്‌ എടുത്തിട്ട്‌ അയൽപക്കത്തേക്ക്‌ ധൃതിയിൽ നടന്നു. വൃദ്ധയായ നാണിയമ്മയും മകന്റെ ഭാര്യ രോഹിണിയും മത്സരിച്ച്‌ നിലവിളിക്കുകയാണ്‌. എന്നെ കണ്ടപ്പോൾ നിലവിളി ഉച്ചസ്ഥായിയിലായി.മുറ്റത്തുതന്നെ അടുത്ത ടെലിഫോൺ ബൂത്തിൽനിന്ന്‌ വന്ന ഒരു പയ്യൻ നിൽപ്പുണ്ട്‌. അവന്റെ കയ്യിലെ കുറിപ്പിൽ നിന്നും സംഗതി പിടികിട്ടി. നാണിയമ്മയുടെ മകൻ പ്രഭാകരൻ രാവിലെത്തന്നെ ജോലിക്കായി കണ്ണൂരിലേക്ക്‌ പോയതാണ്‌. അത്യാസന്ന നിലയിൽ ഇപ്പോൾ കണ്ണൂർ ഗവൺമന്റ്‌ ആശുപത്രിയിൽ ഐ.സി.യു.വിലാണ്‌.ഉടനെ ബന്ധുക്കൾ എത്തണം എന്നാണ്‌ ബൂത്ത്‌ ഉടമ എഴുതിക്കൊടുത്തിരിക്കുന്നത്‌.
നാണിയമ്മയും മകൻ പ്രഭാകരനും ഭാര്യ രോഹിണിയുമടങ്ങുന്നതാണ്‌ ആ കൊച്ചുകുടുംബം. പ്രഭാകരൻ സർക്കാർ ഓഫീസിൽ ഗുമസ്തനാണ്‌. രോഹിണി വീട്ടമ്മ കൂടാതെ 6 മാസം ഗർഭിണിയും.
എന്തു സഹായത്തിനും ഓടിയെത്തുക എന്റെ വീട്ടിലേക്കാണ്‌.
"നമക്ക്‌ കണ്ണൂര്‌ ആശുപത്രീല്‌ പോവ്വാ വാസ്വേട്ടാ" രോഹിണി ദയനീയമായി എന്നെ നോക്കി അപേക്ഷിച്ചു.. നല്ല അയൽവാസിയായ ഞാൻ സമ്മതിച്ചു.
നാണിയമ്മയെ ആശ്വസിപ്പിച്ചശേഷം ഞാനും രോഹിണിയും പുറപ്പെട്ടു. ഫ്ലാസ്ക്‌,ടിഫിൻ പാത്രം, പ്ലാസ്റ്റിക്ക്‌കുപ്പി, കുറച്ചു വസ്ത്രം എന്നിവ രോഹിണി ഒരു ബേഗിൽ കൂടെ എടുത്തു. പെരളശ്ശേരിയിൽനിന്ന്‌ ഭാഗ്യത്തിന്‌ ഒരു ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസ്സ്‌ കിട്ടി. രോഹിണിക്ക്‌ ഇരിക്കാൻ ഒരു സ്ത്രീ അൽപം ഇടം കൊടുത്തു. ഞാൻ കമ്പിയിൽ തൂങ്ങിനിന്നു.
യാത്രയിൽ ഞാൻ പ്രഭാകരനെപ്പറ്റി ചിന്തിച്ചു. അധികം സംസാരിക്കാത്ത താടിക്കാരനായ ആ നല്ല മനുഷ്യൻ സർക്കാർ ഗുമസ്തനുപരി അൽപം സാഹിത്യകാരൻ കൂടിയായിരുന്നു.
ആറടി പൊക്കം, വെളുത്തു മെലിഞ്ഞ ശരീരം. ആരെയും ആകർഷിക്കുന്ന പുഞ്ചിരി. എഴുതുന്ന സൃഷ്ടികൾ എന്നെ കാണിച്ച്‌ അഭിപ്രായം ചോദിക്കും. തെറ്റുകൾ തിരുത്താൻ ആവശ്യപ്പെടും. രണ്ടുമൂന്നു കവിതകൾ വാരികയിൽ അച്ചടിച്ചുവന്നിട്ടുണ്ട്‌.
നാണിയമ്മയ്ക്ക്‌ സ്ഥിരം നടുവേദനയാണ്‌.. നാലഞ്ചു കൊല്ലമായി നമ്പീശൻ വൈദ്യരുടെ ചികിത്സയിലാണ്‌.
"എങ്ങിനെയുണ്ട്‌ നാണിയമ്മേ നടുവേദന...?"
"ഒന്നും പറയേണ്ട മോനെ. ഇരിക്കാനും നിൽക്കാനും പറ്റുന്നില്ലാ.. എല്ലാറ്റിനും ഞാൻ തന്നെ വേണ്ടേ"?
അങ്ങിനെയാണ്‌ 25 പൂർത്തിയായ ദിവസം പ്രഭാകരൻ വിവാഹിതനായത്‌.മുറപ്പെണ്ണ്‌ രോഹിണി ഭാര്യയായി. മുൻപ്‌ മഹിളാപ്രധാൻ ജോലിയുണ്ടായിരുന്നു. അതും പോയി.
ഇപ്പോൾ കുടുംബിനി.
ബസ്സ്‌ താഴെചൊവ്വ ബൈപ്പാസ്സ്‌ തുടങ്ങുന്നേടത്ത്‌ നിന്നു. ട്രാഫിക്ക്‌ ബ്ലോക്കാണ്‌. പാർട്ടിസമ്മേളനത്തിനുള്ള കൊടിമരജാഥ അൽപം മുൻപ്‌ കടന്നുപോയതേയുള്ളൂ.
വെയിലിന്‌ ചൂട്‌ കുറയുന്നു. സമയം 5 മണി കഴിഞ്ഞു. വാഹനങ്ങൾ ഇഴഞ്ഞു മുന്നോട്ട്‌ നീങ്ങാൻ തുടങ്ങി. താഴെചൊവ്വ തെഴുക്കിലെപീടികയിലെത്തിയപ്പോൾ വീണ്ടും ബ്ലോക്ക്‌. വാഹനങ്ങൾ ഇടത്തോട്ട്‌ തിരിഞ്ഞ്‌ ചൊവ്വ സ്പിന്നിംഗ്‌ മില്ല്‌ വഴി കണ്ണൂർ സിറ്റിയിലൂടെ തിരിച്ചുവിടുകയാണ്‌.
ആശ്വാസമായി. ആശ്വാസം പെട്ടെന്നുതന്നെ ദീർഘനിശ്വാസമായി നിന്നു. റെയിൽവെ ഗെയ്റ്റ്‌ അടച്ചിരിക്കുന്നു. ഒരു നീണ്ട ചരക്കുവണ്ടി കുറെ കാത്തിരിപ്പിനുശേഷം കടന്നുപോയി.
ബസ്സ്‌ കുതിച്ചുപായാൻ തുടങ്ങി. ഇടുങ്ങിയ വളഞ്ഞുപുളഞ്ഞ റോഡ്‌. പരിചിതമല്ലാത്ത സ്ഥലങ്ങൾ. കുളിർമയുള്ള കടൽക്കാറ്റ്‌. പെട്ടെന്നാണ്‌ ബസ്സ്‌ ഗവണ്മന്റ്‌ ആശുപത്രിക്ക്‌ മുൻപിലൂടെ കടന്നുപോയത്‌. ഞാൻ ചാടി എഴുന്നേറ്റു. ബസ്സ്‌ നിർത്താൻ അപേക്ഷിച്ചു.
"ഇല്ല. നിർത്താൻ പറ്റില്ല. ഇത്‌ ലിമിറ്റഡ്‌ സ്റ്റോപ്പാ... ഇനി സ്റ്റാന്റിലേ നിർത്തൂ." കണ്ടക്ടരുടെ മറുപടി.
എന്തൊരു കഷ്ടം !.
ആശുപത്രിക്കു പുറപ്പെട്ട ഞങ്ങൾ ആശുപത്രിയുടെ സമീപം ഇറങ്ങാൻ പറ്റാതെ രണ്ടു കിലോമീറ്റർ അപ്പുറത്ത്‌ ഇറങ്ങാൻ നിർബന്ധിതരായിത്തീരുന്നു.. ഞങ്ങളുടെ വിഷമവും പരിഭ്രമവുമൊന്നും കണ്ടക്റ്റരെ സ്വാധീനിച്ചില്ല. ആ മുഖത്ത്‌ ഒരു നിർവ്വികാരത.
"സാരമില്ല. സ്റ്റാന്റിൽ നിന്നും ഒരു ഓട്ടൊ പിടിച്ച്‌ നമുക്ക്‌ ആശുപത്രിക്ക്‌ വരാം"
ഞാൻ രോഹിണിയെ സമാധാനിപ്പിച്ചു.
ബസ്സ്‌ മെയിൻ റോഡിൽനിന്ന്‌ മുൻസിപ്പാൽ ബസ്സ്‌ സ്റ്റാന്റിൽ കയറ്റിയിട്ടു.
ഭാഗ്യത്തിന്‌ ഏതാനും ഓട്ടോറിക്ഷകൾ കാണാനുണ്ട്‌`.
ഏറ്റവും മുൻപിൽ കണ്ട ഓട്ടോയിൽ ഞാനും രോഹിണിയും കയറി ആശുപത്രിക്ക്‌ വിട്ടോ എന്നു പറഞ്ഞു.
"എ.കെ.ജി.യോ ധനലക്ഷ്മിയോ" ഓട്ടോ ഡ്രൈവർ
"ഗവണ്മന്റ്‌ അശുപത്രി"
"താവക്കര അണ്ടർബ്രിഡ്ജ്‌ വഴി മാത്രമെ പോകാൻ പറ്റൂ. അതും കൊടിമരജാഥ കാരണം ട്രാഫിക്ക്‌ ബ്ലോക്ക്‌ ഇല്ലെങ്കിൽ."
ഓട്ടോ മുന്നോട്ടു നീങ്ങി.
കണ്ണൂർ പട്ടണമാകെ ചുവന്നിരിക്കുന്നു.
കൊടിമരജാഥ, ദീപശിഖാജാഥ, സ്വീകരണ സമ്മേളനം.
കാൾടെക്സ്‌ ജംഗ്ഷനിൽ എത്തിയപ്പോൾ താവക്കര റോഡിലൂടെയാണ്‌ ഇപ്പോൾ ജാഥ നീങ്ങുന്നതെന്നു മനസ്സിലായി.
റോഡ്‌ ബ്ലോക്ക്‌. ഇനിയെന്തു വഴി ?
സമയം ആറ്‌ മണി കഴിഞ്ഞിരിക്കുന്നു.
പ്രഭാകരന്റെ ആശുപത്രിയിലെ അവസ്ഥ എന്തായിരിക്കും? എന്താണ്‌ പറ്റിയത്‌ ?
ഒന്നും വ്യക്തമല്ല.
അടുത്തുകണ്ട ട്രാഫിക്ക്‌ പോലീസിനോട്‌` ചോദിച്ചു : ബസ്സ്‌ സ്റ്റാന്റ്‌ അണ്ടർബ്രിഡ്ജ്‌ വഴി പോകാൻ പറ്റുമോ എന്ന്‌.
"ഇപ്പോൾ വിടുന്നുണ്ട്‌" എന്ന്‌ മറുപടി.
ട്രാഫിക്ക്‌ ഐലന്റ്‌ ചുറ്റി പുറപ്പെട്ട ദിശയിലേക്കുതന്നെ ഞങ്ങൾ തിരിച്ചു. ചില വാഹനങ്ങൾ അണ്ടർബ്രിഡ്ജ്‌ കടന്നു പോകുന്നത്‌ ഞങ്ങൾ കണ്ടു. ഞങ്ങളും അവരോടൊപ്പം മുന്നോട്ട്‌ നീങ്ങി.
അണ്ടർബ്രിഡ്ജ്‌ കടന്നു റെയിൽവെ സ്റ്റേഷനടുത്തെത്തി. അപ്പോൾ ജാഥ വരുന്നത്‌ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.
ഇനി മുന്നോട്ട്‌ പോകാൻ പറ്റില്ല.എന്നായി.
"നിങ്ങൾ ഇറങ്ങിക്കോളൂ" ഓട്ടോ ഡ്രൈവർ.
ഞങ്ങൾ താഴെ ഇറങ്ങീ കാശുകൊടുത്തു. അപ്പോഴേക്കും ജാഥ അടുത്തെത്തിക്കഴിഞ്ഞിരുന്നു.
ഞാനും രോഹിണിയും റോഡ്‌ മുറിച്ചുകടന്നു മറുവശത്തെത്തി.
ബേന്റ്‌ വാദ്യം തകൃതിയായിമുഴങ്ങുന്നു. ചുകന്ന പട്ടിൽ പൊതിഞ്ഞ വാഹനത്തിൽ ചുകപ്പു വർണ്ണം പൂശിയ നീണ്ട കൊടിമരം. ലോറിക്കു പുറത്തു നീണ്ടുകിടക്കുന്ന അതിന്റെ പാദം ബന്ധിച്ചിരിക്കുന്നു. അതിന്റെ തലക്കൽ ഒരു ദീപം എരിയുന്നുണ്ട്‌. ചുകന്ന ദീപം.
ഇത്‌ കൊടിമരമോ, പ്രഭാകരനോ ?
കൊടിമരവും ദീപശിഖയുമേന്തിയ ചുകപ്പിൽ മുങ്ങിയ ജാഥ ഞങ്ങളെ തൊട്ടുരുമ്മി കടന്നുപോയി.
റോഡ്‌ ചുകന്നു. കടകൾ ചുകന്നു...
ഞങ്ങൾ രണ്ടുപേരും കൂടുതൽ വെളുത്തു വിളറി.
എങ്ങിനെയാണ്‌ വേഗം ആശുപത്രിയിൽ എത്താൻ പറ്റുക എന്നായിരുന്നു എന്റെ ചിന്ത.
ഓട്ടോ ഡ്രൈവർമാർക്ക്‌ ജാഥ കണ്ട്‌ ആസ്വദിക്കാനായിരുന്നു താൽപര്യം. ആശുപത്രിയിലേക്ക്‌ ട്രിപ്പ്‌ വരാൻ അവരാരും തയ്യാറായില്ല.
"സാരമില്ല. നമുക്ക്‌ വേഗം നടക്കാം" രോഹിണി പറഞ്ഞു.
രോഹിണിയുടെ കയ്യിലെ ബാഗ്‌ ഞാൻ വാങ്ങി. അതിനു കനമുണ്ടായിരുന്നില്ല.
ഞങ്ങൾ നടക്കാൻ തുടങ്ങി. ആശുപത്രിയിലെത്താൻ 20 മിനുട്ട്‌ എടുത്തു.
ഐ. സി. യു.വിന്റെ വാതിൽക്കലെത്തി. പ്രഭാകരനെ ഞങ്ങൾ അന്വേഷിച്ചു.
നഴ്സ്‌ പറഞ്ഞു.
"നിങ്ങൾ അൽപം വൈകിപ്പോയി.
പ്രഭാകരൻ....പോയി.......
ഇപ്പോൾ താഴെ കൊണ്ടുപോയതേയുള്ളു. രണ്ടു കൂട്ടുകാർ കൂടെയുണ്ട്‌.
അവരാ സ്റ്റ്രച്ചർ എടുത്തത്‌.
ജനറൽ വാഡിലാ ബെഡ്ഡ്‌ കിട്ടിയത്‌"
കീശയിൽനിന്ന്‌ കർച്ചീഫെടുത്തു ഞാൻ വിയർപ്പൊപ്പി.
രോഹിണി ഒരു ദീർഘ നിശ്വാസം വിട്ടു. ഞങ്ങൾ ജനറൽ വാഡിലേക്കു നടന്നു.
ജനറൽ വാഡിന്റെ വരാന്തയിൽ വച്ച്‌ പ്രഭാകരന്റെ കൂട്ടുകാരിലൊരാൾ ഞങ്ങളുടെ അടുത്തുവന്നു. ഞങ്ങളെ കൂട്ടി വർഡിനകത്തു പ്രവേശിച്ചു.
വെളിച്ചം കുറഞ്ഞ ഹാൾ.
പടിഞ്ഞാറ്‌ അറബിക്കടലിന്റെ ബേന്റ്‌ വാദ്യം കേൾക്കാമായിരുന്നു.
പെയിന്റ്‌ അടിക്കാത്ത കട്ടിലിൽ,
ചുകന്ന പട്ട്‌ വിരിക്കാത്ത കിടക്കയിൽ,
കിടക്കക്കപ്പുറം നീണ്ട കാലുകളുമായി,
പാദം ബന്ധിക്കപ്പെടാതെ,
തലയ്ക്കൽ ദീപനാളം എരിയാതെ,
ഈ കിടക്കുന്നത്‌ പ്രഭാകരനോ
അതോ മറ്റൊരു കൊടിമരമോ?

2012 ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ശാസ്ത്രപുരോഗതി

 ഡോക്ടറുടെ പടി ഇറങ്ങിവരുമ്പോള്‍ മാഷ്‌ വിയര്‍ക്കുകയായിരുന്നു.
 "മാഷേ!" പരിശോധനമുറിയുടെ കര്‍ട്ടന്‍ നീക്കി ഡോക്ടര്‍ തിരികെ വിളിച്ചു.
 "മാഷ്‌ കണ്ണട മറന്നു. ടെന്‍ഷന്‍ കുറക്കണം. പേടിക്കേണ്ട. ഈ പ്രായത്തില്‍ ഇത്തരം അസുഖം സാധാരണയാ. ഇതാ മാഷ്ടെ കണ്ണട "
കരുണന്‍ മാഷ്‌ ഒന്നു ചമ്മി. പിന്നെ ഡോക്ടര്‍ നീട്ടിയ കറുത്ത ഫ്രെയ്മുള്ള കണ്ണട വാങ്ങി. കഴുത്തില്‍ ചുറ്റിയ തോര്‍ത്ത്‌ മുണ്ട്കൊണ്ട്‌ മാഷ്‌ വിയര്‍പ്പൊപ്പി. എന്നാലും തന്നെയും അവന്‍ പിടികൂടിയല്ലൊ. ദുഷ്ടന്‍! എഴുപതു കൊല്ലം തന്നെ സ്പര്‍ശിക്കാത്ത ഈ രോഗം വരാന്‍ കണ്ട സമയം! ഇനി ചായസല്‍ക്കാരങ്ങളില്‍ 'വിത്തൌട്ട്‌' ഗ്രൂപ്പില്‍ താനും അംഗമാകേണ്ടിവരുമല്ലോ. കരുണന്‍ മാഷ്‌ ശീലക്കുട നിവര്‍ത്തി. കര്‍ക്കിടക മാസത്തെ വെയിലിന്‌ ചൂട്‌ കൂടുതലാണ്‌. നല്ല പോലെ വിയര്‍ക്കുന്നു. റോഡ്‌ നിറയെ വാഹനങ്ങള്‍. വഴിയോരം നിറയെ ജനങ്ങള്‍. അന്തമില്ലാത്ത യാത്ര, എങ്ങോട്ടേക്ക്‌? എന്തിനാണീ ധൃതി?
 ഡോക്ടര്‍ പ്രത്യേകം പറയുകയുണ്ടായി 'പേടിക്കേണ്ട, സ്റ്റാര്‍ട്ടിംഗാണ്‌. ഗുളികയൊന്നും ഇപ്പോള്‍ വേണ്ട. ഡയറ്റ്‌ കണ്ട്രോള്‍ മതി. മധുരം ഒഴിവാക്കുക. ചോറ്‌ അല്‍പം മാത്രം. പച്ചക്കറി വര്‍ഗ്ഗം കഴിക്കാം. ചീര, കാബേജ്‌, പാവയ്ക്ക, മുരിങ്ങയില, ഉലുവയില എല്ലാം. പിന്നെ നടത്തം അമാന്തിക്കരുത്‌.'
 'നമസ്തെ മാഷേ!'. താന്‍ എട്ടില്‍ പഠിപ്പിച്ച കുട്ടിയാണ്‌ മുന്നില്‍. ഇപ്പോള്‍ മൂന്നു മക്കളുടെ അച്ഛനായ 'റിലീഫ്‌ മെഡിക്കല്‍ സ്‌' എന്ന ഇംഗ്ളീഷ്‌ മരുന്നുകടയുടെ ഉടമ. എന്തൊക്കെ പുതിയ മരുന്നുകളാണ്‌ കടയില്‍! മറ്റുള്ളവരേപ്പോലെ മരുന്നു വാങ്ങാനൊന്നും തന്റെ കടയില്‍ ഈ ആരോഗ്യവാന്‍ മാഷ്‌ വരുന്നില്ലല്ലൊ എന്നാവാം ആ 'നമസ്തെ'യുടെ അര്‍ത്ഥം.
കരുണന്‍ മാഷ്‌ പ്രത്യഭിവാദനം ചെയ്ത്‌ റോഡ്‌ മുറിച്ചു കടക്കാനായി കാത്തു നിന്നു. സീബ്രാലൈന്‍ ഇടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്തൊരു ട്രാഫിക്ക്‌! എത്രയാണ്‌ വാഹനങ്ങള്‍ ! എന്തെല്ലാം വര്‍ണപ്പൊലിമയുള്ളവ. ഏതെല്ലാം മോഡലുകള്‍. ഒരു വനിതാ കോളജ്‌ വിട്ട പ്രതീതി.
തന്റെ  ചെറുപ്പകാലത്ത്‌ ഈ റോഡ്‌ ഒരു ഇടവഴിയായിരുന്നു. ചരല്‍ക്കല്ലും, മണ്ണും ചളിയും, മഴവെള്ളത്തില്‍ ഒഴുകിയെത്തിയ ചപ്പുചവറും നിറഞ്ഞ ഒരിടവഴി. മനുഷ്യരോടൊപ്പം കന്നുകാലികളും സ്വൈരമായി വിഹരിച്ചിരുന്ന വഴി. കുട്ടിയായ താന്‍ നാല്‍ക്കാലികളെ പേടിച്ച്‌ കയ്യാലപ്പുറത്ത്‌ പുസ്തകക്കെട്ടുമായി നിന്ന സംഭവം അയാള്‍ ഒരുനിമിഷം ഓര്‍ത്തുപോയി.
 ഇടവഴി പഞ്ചായത്ത്‌ റോഡായി. കൊല്ലം കഴിയുന്തോറും വീതി കൂട്ടി. ഇപ്പോള്‍ മുന്‍സിപ്പാലിറ്റിയായി. നാല്‍ക്കവലയായി. ട്രാഫിക്‌ അയലന്റായി. റോഡ്‌ ഡിവൈഡറായി. വാഹനപ്പെരുപ്പമായി. പോലീസായി.
 റോഡ്‌ മുറിച്ചുകടക്കാന്‍ കുറെ കാത്തുനില്‍ക്കേണ്ടിവന്നു.
 'ഗുഡ്‌ ഈവ്നിംഗ്‌ സാര്‍' കരുണന്‍ മാഷ്‌ തലയുയര്‍ത്തി
 മുന്നില്‍നില്‍ക്കുന്ന തന്നേക്കാള്‍ പൊക്കമുള്ള മനുഷ്യനെ നോക്കി. താന്‍ പഠിപ്പിച്ച മണ്ടന്‍ പോക്കര്‍ എന്ന വിദ്യാര്‍ത്ഥി. പരിഷ്കൃത വേഷം.കയ്യില്‍ സ്വര്‍ണ്ണ വാച്ച്‌. സ്വര്‍ണ്ണ മോതിരം . വിദേശ പര്‍ഫ്യൂം പൂശിയിട്ടുണ്ട്‌. കയ്യില്‍ വിലകൂടിയ ഒരു മൊബൈല്‍ ഫോണ്‍ മൃദുസംഗീതം മുഴക്കിക്കൊണ്ടിരിക്കുന്നു. 'സാര്‍, ഇതെന്റെ  പുതിയ കടയാ''മൊബൈല്‍ കിങ്ങ്ഡം' എന്നാണ്‌ പേര്‌. 'ഇവിടെ എല്ലാവിധ മൊബൈല്‍ ഫോണും കിട്ടും.നോക്കിയ, സാംസങ്ങ്‌, എല്‍.ജി, ത്രീ ജി. അല്ല, മാഷ്ടെ കയ്യില്‍ മൊബൈലില്ലേ? ഇന്‍സ്റ്റാള്‍മെണ്റ്റായി തരാം മാഷെ. കേമറയുള്ളതുണ്ട്‌, റേഡിയൊ ഉള്ളതുണ്ട്‌, വീഡിയൊ ഉള്ള........ '
പോക്കറേ ഇപ്പോ ഒന്നും വേണ്ട' മാഷ്‌ തടഞ്ഞു. എനിക്ക്‌ നല്ല സുഖമില്ല. ഡോക്ടറെ കണ്ടു വരികയാണ്‌. വേഗം വീട്ടിലെത്തണം'. കരുണന്‍ മാഷ്‌ നടക്കാന്‍ തുടങ്ങി.
 ശാസ്ത്രത്തിന്റെ  ഓരോ പുരോഗതിയേ ! സമ്മതിച്ചു കൊടുക്കണം കണ്ടുപിടുത്തങ്ങളെ.. കുറെ വര്‍ഷം മുമ്പ്‌ ഇവിടെ ടെലഫോണ്‍ പോയിട്ട്‌ വൈദ്യുതിപോലും ഇല്ലായിരുന്നു. തന്റെ  വിദ്യാഭ്യാസകാലം മുഴുവന്‍ മണ്ണെണ്ണ വിളക്കിന്‌ കടപ്പെട്ടിരിക്കുന്നു. ഇന്നു മര്‍ക്കുറി ലൈറ്റ്‌ കത്തുന്ന ഈ കവലയില്‍ അന്ന്‌ കത്തിയിരുന്നത്‌ ചാത്തൂട്ടിനായര്‍ കൊളുത്തിയ പഞ്ചായത്തിന്റെ  മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ തെരുവു വിളക്കായിരുന്നു. മാറ്റം എത്രവേഗമാണ്‌ ഇവിടെ കടന്നുവന്നത്‌. കട്ടന്‍ കാപ്പിയും പുട്ടും കടലയും കിട്ടിയിരുന്ന ഓലമേഞ്ഞ രാമേട്ടന്റെ  കാപ്പിക്കട ഇന്ന്‌ 'റാംസ്‌ റസ്റ്റോറന്റ്‍ ആയി.രാമേട്ടന്റെ  പേരമക്കളാണ്‌ കട നടത്തുന്നത്‌. കൂറ്റന്‍ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളാണ്‌ എവിടെയും. അന്തരീക്ഷത്തിലേക്ക്‌ തല ഉയര്‍ത്തിനില്‍ക്കുന്ന മൈക്രോവേവ്‌ ടവറുകള്‍. എല്ലാം മൊബൈല്‍ഫോണ്‍ കമ്പനികളുടേത്‌. പഠിക്കാത്ത കുട്ടികളെ ബെഞ്ചില്‍ കയറ്റി നിര്‍ത്തിയപോലെ അവിടെയും ഇവിടെയുമായി അവ പൊങ്ങിക്കാണുന്നു. ഏതെല്ലാം രംഗത്താണ്‌ ശാസ്ത്രം പുരോഗമിച്ചിരിക്കുന്നത്‌ ? വാര്‍ത്താവിനിമയം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, കാര്‍ഷികം തുടങ്ങി എല്ലാ മേഖലകളിലും രാജ്യം അസൂയാര്‍ഹമായ പുരോഗതിയാണ്‌ കൈവരിച്ചു വരുന്നത്‌. ഈ ശാസ്ത്രയുഗത്തില്‍ ജീവിക്കാന്‍ ഭാഗ്യം കിട്ടിയത്‌ തന്റെ  മുജ്ജന്‍മ സുകൃതം. കരുണന്‍ മാഷ്‌ അഭിമാനിച്ചു.
 നടന്നു നടന്ന്‌ പച്ചക്കറി മാര്‍ക്കറ്റിലെത്തിയത്‌ അറിഞ്ഞില്ല. 'മാഷെ, നല്ല ഫ്രഷ്‌ പച്ചക്കറി ഐറ്റംസ്‌ എത്തിയിട്ടുണ്ട്‌. വേണ്ടേ ?'കരുണന്‍ മാഷ്‌ ഒന്നു നിന്നു.
 സര്‍ക്കസ്‌ ഗാലറിയില്‍ കാണികള്‍ ഇരിക്കുന്നതുപോലെ പെട്ടി നിരത്തി പച്ചക്കറികള്‍ വച്ചിരിക്കുന്നു. വെണ്ട, വഴുതിന, തക്കാളി, കേരറ്റ്‌, പാവയ്ക്ക, വെള്ളരിക്ക. എന്തൊരു മിനുമിനുപ്പ്‌. എന്തൊരു വര്‍ണ്ണപ്പൊലിമ !
ഷുഗറിന്‌ പാവയ്ക്ക നല്ലതാണല്ലൊ. ശരി പാവയ്ക്ക ജ്യൂസാക്കി കഴിച്ചുകളയാം.
 'അര കിലോ പാവയ്ക്ക എടുത്തോളൂ' മാഷ്‌ പറഞ്ഞു. ഒന്നും വാങ്ങിയില്ലെന്നുവേണ്ട.
 'അര കിലോ പാവയ്ക്ക. പിന്നെ ?..... '
'പിന്നെ ഒന്നും ഇപ്പോ വേണ്ട. 'പാവയ്ക്കയുമായി മാഷ്‌ വീട്ടിലെത്തി.
ഭാര്യ അമ്മാളുക്കുട്ടി ടി. വി. സീരിയലിന്റെ  മുമ്പില്‍ കരയാന്‍ റെഡിയായി ഇരിപ്പുണ്ട്‌  മക്കളെല്ലാം പല സ്ഥലങ്ങളിലും കൂട്‌ കൂട്ടിയിരിക്കുന്നു. ഡെല്‍ഹി, കാണ്‍പൂര്‍, സൌദി, സിംഗപ്പൂര്‍.
 'ഡോക്ടറെ കണ്ടോ, എന്താ പറഞ്ഞെ ?' ഭാര്യയുടെ ചോദ്യം.
 'പഞ്ചാര ലാഭിക്കാം നിണക്ക്‌ ! സന്തോഷമായില്ലേ ?
'ഈ പാവയ്ക്ക നീ മിക്സിയിലിട്ട്‌ ജ്യൂസാക്കി താ...... '
ഭാര്യ കൊടുത്ത പാവയ്ക്ക ജ്യൂസ്‌ മുഴുവനും ഒറ്റ വലിക്കു മാഷ്‌ കുടിച്ചു തീര്‍ത്തു. എന്നിട്ടു പറഞ്ഞു. 'അടുത്ത തവണ ഡോക്ടര്‍ പറയും മാഷ്ക്ക്‌ ഷുഗര്‍ ഇപ്പോള്‍ തീരെയില്ല. വേണെങ്കില്‍ ലഡു രണ്ടെണ്ണം തിന്നോളൂ' എന്ന്‌.
 ഓക്കാനത്തിന്റെ  കനത്ത ശബ്ദം കേട്ടാണ്‌ മാഷ്ടെ ഭാര്യ അമ്മാളുക്കുട്ടി പുലര്‍ച്ചെ ഉണര്‍ന്നത്‌. സമയം മൂന്നു മണി കഴിഞ്ഞതേ ഉള്ളൂ. ടോയ്ലറ്റില്‍ മുഖം കുനിച്ച്‌ ഗംഭീരമായി ഛര്‍ദ്ദിക്കുകയാണ്‌ കരുണന്‍ മാഷ്‌. ഭാര്യ പുറം തടവി വീശിക്കൊടുത്തു. രാവിലെ ഏഴു മണിക്കു മുമ്പായി മൂന്നു പ്രാവശ്യം വീണ്ടും ഛര്‍ദിച്ചു. കൂടെ വയറിളക്കവും. മാഷ്‌ തളര്‍ന്നുവീണു. അമ്മാളുക്കുട്ടി അയല്‍പക്കക്കാരെ വിളിച്ചു. ഓട്ടോ പിടിച്ചു ഏറ്റവും അടുത്ത ക്ളിനിക്കില്‍ മാഷെ എത്തിച്ചു.
 പരിശോധിച്ചശേഷം ഡോക്ടര്‍ പറഞ്ഞു 'പരിഭ്രമിക്കാനൊന്നുമില്ല. ചെറിയ ഒരു ഫുഡ്‌ പോയിസണിംഗ്‌ !'ഛര്‍ദ്ദിയും വയറിളക്കവും രക്ഷപ്പെടുത്തി. '
നല്ല മിനുമിനുപ്പും വണ്ണവും നിറവും ഉണ്ടാവാന്‍ പാവയ്ക്കായില്‍ ഏതോ മാരകമായ രാസവസ്തു ഉപയോഗിച്ചിരിക്കുന്നു.
 ശാസ്ത്രപുരോഗതിയില്‍ കരുണന്‍ മാഷ്‌ ആദ്യമായി ലജ്ജിച്ചു.


2012 ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

രാമായണം : കൃഷ്ണായണം


"ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ!
 ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ!"
കര്‍ക്കിടകമാസം മുഴുവന്‍ രാമായണത്തിലെ ഈരടികള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ മുഴങ്ങിയത്‌ കൃഷ്ണന്‍ പണിക്കരുടെ കണ്ഠത്തിലൂടെയായിരുന്നു. അക്ഷരസ്ഫുടവും ഘനഗംഭീരവുമായ ശബ്ദമാധുരി.  അറുപത്‌ കൊല്ലം മുമ്പത്തെ കഥയാണ്‌. അന്ന് സിനിമയോ, ടീവിയോ, ഫോണോ,വൈദ്യുതിപോലുമോ ഞങ്ങളുടെ നാട്ടില്‍ ഇല്ലാത്ത കാലം. ഗ്രാമത്തില്‍ ജനങ്ങളുടെ മാനസീകോല്ലാസത്തിന്‌ ഉത്സവങ്ങള്‍, നാടകങ്ങള്‍, ഹരികഥാകാലക്ഷേപങ്ങള്‍ എന്നിവയൊക്കെയായിരുന്നു.   ടൂറിംഗ്‌ ടോക്കീസുകളും, സര്‍ക്കസ്സുകളും വേനല്‍ക്കാലത്ത്‌ മൈതാനങ്ങളില്‍ ചിലപ്പോള്‍ തമ്പടിക്കാറുണ്ടായിരുന്നു.
കര്‍ക്കിടകമാസം തുടങ്ങിയാല്‍ ഉത്സവപ്പറമ്പുകളും മൈതാനങ്ങളുമൊക്കെ ശൂന്യം. അതോടൊപ്പം ജനങ്ങളുടെ പോക്കറ്റും ! ദിവസങ്ങള്‍ നീണ്ടുപോകുന്ന കനത്തു പെയ്യുന്ന തിമിര്‍ത്ത മഴ.
 ദാരിദ്ര്യം, പട്ടിണി. വിശക്കുന്ന വയറുകള്‍. വാഴത്തട കെട്ടിയും, തേങ്ങാത്തൊണ്ട്‌ കെട്ടിയും കുട്ടികള്‍ വെള്ളത്തില്‍ നീന്തിക്കളിക്കും. വയലെല്ലാം വെള്ളം കയറി പുഴപോലെയാകുന്നത്‌ കാണുമ്പോള്‍ പേടിതോന്നുമായിരുന്നു.
 ഞങ്ങളുടെ നാട്ടിലെ പേരുകേട്ട ക്ഷേത്രമാണ്‌ തൃക്കുന്ന് ശിവക്ഷേത്രം. അവിടെ കര്‍ക്കിടകമാസം രാമായണം സ്ഥിരമായി പാരായണം ചെയ്തിരുന്നത്‌ കൃഷ്ണന്‍ പണിക്കരായിരുന്നു. ക്ഷേത്രഗോപുരത്തിലിരുന്നായിരുന്നു വായന.  ഒരു കിലോമീറ്റര്‍ അകലെ ആ ശബ്ദം മുഴങ്ങി കേള്‍ക്കാമായിരുന്നു. വായന കേള്‍ക്കാന്‍ സ്ഥലത്തെ പൌരമുഖ്യന്‍മാരോടൊപ്പം വിദ്യാര്‍ത്ഥികളായ ഞങ്ങളും ചില ക്ഷേത്രസന്ദര്‍ശകരും.
 കൃഷ്ണന്‍ പണിക്കരുടെ നാട്‌ കൈതപ്പാടിയാണ്‌. അവിടെ സഹോദരിയും, ഭാര്യയും മരുമക്കളുമുണ്ട്‌. അനപത്യതാദു:ഖം പണിക്കരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ദശരഥനേപ്പോലെ മൂന്ന് ഭാര്യമാരെ സംരക്ഷിക്കാനും പുത്രകാമേഷ്ടിയാഗം നടത്താനുമൊന്നും പാവം കൃഷ്ണന്‍ പണിക്കര്‍ക്ക്‌ ആവില്ലല്ലോ.
 കര്‍ക്കിടകമാസം മുഴുവന്‍ പണിക്കര്‍ക്ക്‌ തൃക്കുന്ന് അമ്പലത്തില്‍ രാമായണം വായന. അതുകഴിഞ്ഞ്‌ ചിങ്ങത്തില്‍ പുല്ല്യോട്ട്‌ യശമാനന്റെ വീട്ടില്‍ പൂമുഖത്തിരുന്ന് കൃഷ്ണഗാഥാ പാരായണം തുടങ്ങും. ക്ഷേത്രത്തില്‍ നിന്നു കിട്ടുന്ന തുഛമായ വരുമാനവും, പുല്ല്യോട്ട്‌ യശമാനന്‍ കൃഷ്ണപ്പാട്ട്‌ കേട്ട്‌ സന്തോഷിച്ച്‌ നല്‍കുന്ന പാരിതോഷികവും പണിക്കര്‍ക്ക്‌ വറുതിമാസങ്ങളില്‍ ആശ്വാസമായിരുന്നു. കാക്ക കണ്ണു തുറക്കാത്ത കര്‍ക്കിടകമാസത്തെ കോരിച്ചൊരിയുന്ന മഴയുള്ള ഒരു ദിവസം ക്ഷേത്രഗോപുരത്തില്‍ രാമായണ പാരായണം പതിവുപോലെ നടക്കുകയാണ്‌. കേള്‍വിക്കാര്‍ കുറവാണെങ്കിലും ഞാനും ഗോപാലേട്ടനും പിന്നെ തൊഴാന്‍ വന്ന കുറച്ചു സ്ത്രീകളും. അയോദ്ധ്യാകാണ്ഡം പാരായണം ചെയ്യുകയാണ്‌ കൃഷ്ണന്‍ പണിക്കര്‍.
 "ഹാ രാമ! ഹാ ഗുണവാരിധേ! ലക്ഷ്മണ!
വാരിജലോചനേ! ബാലേ! മിഥിലജേ!
 ദുഖം മുഴുത്തു മരിപ്പാന്‍ തുടങ്ങുന്ന
 ദുഷ്കൃതിയാമെന്നരികത്തിരിപ്പാനും
 മക്കളേയും കണ്ടെനിക്കു മരിപ്പാനു-
 മിക്കാലമില്ലാതെ വന്നു സുകൃതവും"
പെട്ടെന്ന് കൃഷ്ണന്‍ പണിക്കര്‍ വായിച്ചുകൊണ്ടിരുന്ന രാമായണ ഗ്രന്ഥത്തിലേക്കു തലകുമ്പിട്ടു വീണു. പിന്നീട്‌ ശബ്ദമില്ല !. ഞാനും ഗോപാലേട്ടനും ഓടിച്ചെന്നു പണിക്കരെ പിടിച്ചുയര്‍ത്തി. ആകെ വിയര്‍പ്പില്‍ മുങ്ങിക്കുളിച്ചിരുന്നു. കണ്ണുകള്‍ അടഞ്ഞുപോകുന്നു.
ആരോ ഓടിപ്പോയി പുല്ല്യോട്ട്‌ യശമനന്റെ കാറ്‌ പിടിച്ചുകൊണ്ടുവന്നു. മുന്നില്‍ ഡ്രൈവര്‍, പിന്‍സീറ്റില്‍ നടുവില്‍ കൃഷ്ണന്‍ പണിക്കര്‍, ഇടത്തും വലത്തുമായി ഞാനും, ഗോപാലേട്ടനും. പണിക്കരുടെ തല ഞങ്ങളുടെ ചുമലില്‍ ഇടക്കിടെ കുഴഞ്ഞു വീഴുന്നുണ്ട്‌. കാര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ കുതിച്ചു.
 ധാരാളം രോഗികള്‍ വരാന്തയില്‍ നില്‍ക്കുന്നുണ്ട്‌. കാര്‍ മുറ്റത്ത്‌ നിര്‍ത്തി ഞാനും ഗോപാലേട്ടനും കൂടി കൃഷ്ണന്‍ പണിക്കരെ താങ്ങിയെടുത്ത്‌ ഡോക്ടരുടെ പരിശോധനാമുറിയിലേക്കു കയറി. കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയ മറ്റു രോഗികളും നഴ്സ്മാരും സഹകരിച്ചു. ഡോക്ടര്‍ പണിക്കരുടെ അടഞ്ഞ കണ്‍പോളകള്‍ തുറന്ന് ടോര്‍ച്ചടിച്ചു.. കൃഷ്ണമണികള്‍ നിശ്ചലം.
 "വേഗം വീട്ടിലേക്ക്‌ എടുത്തോളൂ. എല്ലാം കഴിഞ്ഞു. ഹാര്‍ട്ട്‌ അറ്റാക്ക്‌"
ഞാനും ഗോപാലേട്ടനും അമ്പരന്നുപോയി.
"കാറിലല്ലേ വന്നത്‌? മരിച്ച വിവരം ഡ്രൈവറോട്‌ പറയേണ്ട. സീരിയസ്സാണ്‌ വീട്ടിലേക്ക്‌ എടുക്കാനാണ്‌ ഡോക്ടര്‍ പറഞ്ഞത്‌ എന്നു പറഞ്ഞാല്‍ മതി. ഇല്ലെങ്കില്‍ ഡെഡ്ബോഡി കാറില്‍ കയറ്റില്ല. ഇവിടെ ആംബുലന്‍സും ഇല്ല"
ഞാനും ഗോപാലേട്ടനും അകത്ത്‌ കയറിയ അതേ വേഗതയില്‍ കൃഷ്ണന്‍ പണിക്കരേയും പൊക്കിയെടുത്ത്‌ നാടകീയമായിത്തന്നെ കാറിനകത്ത്‌ പഴയപടി ഇരിപ്പുറപ്പിച്ചു. ഒരു വ്യത്യാസം മാത്രം. ഇപ്പോള്‍ ഞങ്ങളുടെ തോളുരുമ്മി ഇരിക്കുന്നത്‌ ഒരു ശവശരീരമാണ്‌.
  ഞങ്ങള്‍ ഡ്രൈവറോട്‌ നേരെ കൈതപ്പാടിയില്‍ പണിക്കരുടെ വീട്ടിലേക്ക്‌ വണ്ടി വിടാന്‍ പറഞ്ഞു. 'സംഗതി കുറച്ച്‌ സീരിയസ്സാണ്‌. വീട്ടിലേക്ക്‌ എടുക്കാനും ബന്ധുക്കളെ വിവരം അറിയിക്കാനുമാണ്‌ ഡോക്ടര്‍ പറഞ്ഞത്‌' എന്നും കൂട്ടിച്ചേര്‍ത്തു. പാവം ഡ്രൈവര്‍ അതു വിശ്വസിച്ചു.
 കൈതപ്പാടി എന്ന കുഗ്രാമത്തില്‍ അരമണിക്കൂറ്‍ നീണ്ട യാത്രയ്ക്കുശേഷം ഞങ്ങള്‍ എത്തി. ഞങ്ങള്‍ക്ക്‌ ആര്‍ക്കും പണിക്കരുടെ വീട്‌ അറിയാമായിരുന്നില്ല. പലരോടും വഴി ചോദിക്കേണ്ടിവന്നു. കൈതപ്പാടി ഗോവിന്ദന്‍ മേസ്ത്രിയുടെ ടൈലറിംഗ്‌ ഷോപ്പുവരെയേ വണ്ടി പോകൂ. കാര്‍ അവിടെ നിര്‍ത്തി. മേസ്ത്രി കാറിന്നടുത്തേക്കു വന്നു. അപ്പോഴേക്കും ചുറ്റുവട്ടത്തുമുള്ള ആള്‍ക്കാര്‍ കാറിനുചുറ്റും കൂടി.
 'ഇത്‌ നമ്മുടെ കൃഷ്ണന്‍ പണിക്കരല്ലേ! എന്തു പറ്റി ? അയ്യോ നല്ല ക്ഷീണമുണ്ടല്ലോ, കണ്ണൂ മിഴിയുന്നില്ലല്ലോ'
മേസ്ത്രി വന്നു കൈ പിടിച്ചുനോക്കി. മുഖം ഉയര്‍ത്തി നോക്കി. ഭാഗ്യത്തിന്‌ അപ്പോഴും ദേഹത്തില്‍ ലേശം ചൂട്‌ അവശേഷിച്ചതുകൊണ്ട്‌ ഇത്‌ ശവശരീരമാണെന്ന് മനസ്സിലായില്ല.
 കൃഷ്ണന്‍ പണിക്കരുടെ വീട്ടിലെത്താന്‍ തോട്ടുവക്കിലൂടെ പതിനഞ്ച്‌ മിനുട്ട്‌ നടക്കണം. ആളുകള്‍ ഒരു ഈസിച്ചെയര്‍ സംഘടിപ്പിച്ചു. ഗോവിന്ദന്‍ മേസ്ത്രി എല്ലാറ്റിനും നേതൃത്വം വഹിച്ചു.
 'ബോധം കെട്ട്‌ കിടപ്പാണ്‌. സൂക്ഷിച്ച്‌ എടുക്കണം. കഴുത്ത്‌ ഒടിഞ്ഞുപോകല്ലേ കുഞ്ഞിരാമാ' മേസ്ത്രി നിര്‍ദ്ദേശം നല്‍കി.
കൃഷ്ണന്‍ പണിക്കരെ രണ്ടുമൂന്നുപേര്‍ താങ്ങി കസേരയില്‍ കിടത്തി വീട്ടിലേക്ക്‌ ഒരു ഘോഷയാത്രപോലെ തോട്ടുവക്കിലൂടെ നീങ്ങി. നിറഞ്ഞൊഴുകുന്ന തോട്‌. മുള്ള് നിറഞ്ഞ കൈതക്കാടുകള്‍. കുളക്കോഴിയുടെ ശബ്ദം. വഴുതുന്ന ഇടിഞ്ഞുപൊളിഞ്ഞ തോട്ടിന്‍ കരയിലെ നടവഴി. കാലുകള്‍ പൂണ്ടുപോകുന്ന പശിമയുള്ള ചെളി. ഘോഷയാത്രയുടെ പിന്‍ നിരയില്‍ വി.ഐ.പി പോലെ ഞാനും ഗോപാലേട്ടനും നീങ്ങി.
 വീട്ടില്‍നിന്ന് ഒരു കൂട്ട നിലവിളി കേട്ടു. മരുമക്കള്‍, ഭാര്യ, സഹോദരി.
 മരിച്ചതൊഴികെ ബാക്കിയൊക്കെ ഞങ്ങള്‍ കലാപരമായി വിശദീകരിച്ചു. 'ഇവിടെ കിടത്തിയതുകൊണ്ട്‌ കാര്യമില്ല. സീരിയസ്സാണ്‌. വീട്ടിലേക്ക്‌ എടുത്തോളൂ , ബന്ധുക്കളെ വിവരമറിയിച്ചോളൂ എന്നാണ്‌ ഡോക്ടര്‍ പറഞ്ഞത്‌' എന്നും.
 ഒരു പായ വിരിച്ച്‌ കൃഷ്ണന്‍ പണിക്കരെ അകത്ത്‌ കിടത്തി. നിലവിളക്ക്‌ കത്തിക്കാഞ്ഞത്‌ ഞങ്ങള്‍ക്ക്‌ ആശ്വാസമായി. ഇനി അധികസമയം ആ വീട്ടില്‍ നില്‍ക്കുന്നത്‌ ആരോഗ്യത്തിന്‌ പറ്റിയതല്ല എന്ന തിരിച്ചറിവോടെ ഞാനും ഗോപാലേട്ടനും അവരോട്‌ യാത്ര പറഞ്ഞു.
 'ഇങ്ങോട്ട്‌ വന്ന കാറ്‌ റോഡില്‍ കാത്തുനില്‍ക്കുന്നുണ്ട്‌. ഞങ്ങള്‍ പോകുന്നു'.
 മരുമക്കളിലൊരാള്‍ അകത്തുപോയി കുറച്ചു രൂപയുമായി തിരിച്ചു വന്നു.
 'കാറിന്റെ ചാര്‍ജ്ജ്‌'
'വേണ്ട ! ഇപ്പോള്‍ ഒന്നും വേണ്ട'
ഞങ്ങള്‍ ഉമ്മറപ്പടിയിറങ്ങി അതിവേഗം റോഡിലേക്ക്‌ കുതിച്ചു. തിരിഞ്ഞുനോക്കാന്‍ ധൈര്യമില്ലാതെ.