ആകെ പേജ്‌കാഴ്‌ചകള്‍
2014 മേയ് 22, വ്യാഴാഴ്‌ച
2014 മേയ് 9, വെള്ളിയാഴ്‌ച
2014 മേയ് 4, ഞായറാഴ്‌ച
ആത്മഗതം
പച്ചിലക്കുളിർതണൽ വിരിച്ചും, സൌഗന്ധിക-
പുഷ്പങ്ങൾ വാരിക്കോരിച്ചൊരിഞ്ഞും, പരിസര-
മൊക്കെയും സൌന്ദര്യത്തിൻ മഴവില്ലൊളി തൂകി
മുഗ്ധമാക്കിയ വൃക്ഷമിന്നു ഞാനുണങ്ങിപ്പോയ്
വേരുകളൊക്കെ മണ്ണിന്നൊലിപ്പിൽ പുറത്തായി
ശാഖകൾ വിഷജ്ജ്വാലാമുഖിയാൽ കരിഞ്ഞുപോയ്
പച്ചിലപോയിട്ടൊറ്റൊരിലയും കാണാനില്ല
വൃദ്ധയാം വൃക്ഷം ഞാനെൻ ജന്മത്തെ ശപിച്ചുപോയ്
എൺപത്തിനാലാണെന്റെ പ്രായം, ഞാനൊരായിരം
പൂർണ്ണചന്ദ്രനെ കണ്ടു കൈകൂപ്പി തൊഴുതവൾ
യസംഖ്യം കടന്നുപോയ് സുന്ദര സ്വപ്നം പോലെ
വണ്ടിനും തേനീച്ചയ്ക്കും തേനില്ല. വിടരുന്ന
ചെണ്ടില്ല, ശലഭങ്ങളിതിലേ വരാറില്ല
പൂവിടാറില്ലെൻ ശാഖ, കമ്പുകളുണങ്ങിപ്പോയ്
പൂങ്കുയിൽ പാടാൻ വേണ്ടി വിരുന്നു വരാതായി.
ഈർച്ചവാളുമായല്ലൊ വന്നിവൻ ചിരിതൂകി
തീർച്ച,, യിന്നെന്നെ ഈർന്നു പിളർക്കും നിസ്സംശയം
ഒട്ടുമേ ചോരചിന്താതറക്കപ്പൊടിയായി
ഒട്ടി ഞാനീർച്ചവാളിന്നലകിൽ ജന്മംതീർക്കും
വെട്ടിവീഴ്ത്തുമീ കർമ്മം ക്രൂരമീ ബലാത്സംഗം
വൃദ്ധയോടല്ലൊ ചെയ് വൂ, ഈർച്ചവാളിനാൽ ദുഷ്ടൻ
മർത്ത്യാധമാ നീയോർക്ക ഞങ്ങൾതൻ വംശനാശം
അർത്ഥിക്കാതിരിക്കുക, ഞങ്ങളെ വണങ്ങുക..
2014 ഏപ്രിൽ 14, തിങ്കളാഴ്‌ച
വെറുതെ

എന്റെ തോട്ടത്തിൽ ശ്രുതിമധുരം പാടാൻ വന്ന
പൂംകുയിലിനെയമ്പെയ്തിന്നലെയാരോ കൊന്നു.
കൊന്നവരൊപ്പംചുട്ടുതിന്നുല്ലസിക്കും നാടി-
ന്നിന്നത്തെ ഗതിയുടെ പാരമ്യം കണ്ടിട്ടാമോ
ഒന്നുമെ മിണ്ടാതെന്റെ മുറ്റത്തു പരിഹാസ-
മന്ദസ്മേരവുമായി നിൽക്കുന്നു കണിക്കൊന്ന.
“വന്നല്ലോ വിഷു” തെക്കൻ കാറ്റിലൂടൊരു മഴ-
ത്തുള്ളിയെൻ ജനൽപ്പാളി തള്ളിക്കൊണ്ടുണർത്തവെ,
എന്നന്തരംഗത്തിലെ തളത്തിൽ നിരത്തി ഞാൻ
സുന്ദരസ്വപ്നം മാത്രം കണികണ്ടിടാൻ വീണ്ടും
അറിയാം യാഥാർഥ്യമായ് മാറുകില്ലിവയെല്ലാം
വെറുതെ പറയുന്ന തേൻ ചേർത്ത പദം മാത്രം !
മരുഭൂമിയിലലയുന്ന പാന്ഥനു ദൂരെ
വിരിയും മരുപ്പച്ച മൃഗതൃഷ്ണയായ് മാറാം
2014 ഏപ്രിൽ 10, വ്യാഴാഴ്‌ച
ദ്വാരപാലകൻ
ഓർമ്മതൻ കളിവീടു കെട്ടിയും തകർത്തും ഞാ-
നോരോരോ വികൃതികളാടുകയാണെന്നാലും,
ഓതുവാൻ കഴിയാത്തൊരാത്മനിർവൃതി തന്നിൽ
വേദന മറപ്പൂ ഞാൻ, ചിരിക്കാൻ ശ്രമിപ്പൂ ഞാൻ.
മഴയെ ഗർഭംധരിച്ചിന്നലെ മാനത്തെത്തി
മഴവിൽത്തുടിപ്പുമായ് മേഘമാലകൾ മന്ദം
അഴൽ പോയ്മറഞ്ഞെങ്ങോ മണ്ണിന്റെ ഹൃദന്തത്തിൽ
പൊഴിവൂ സന്തോഷാശ്രുവെൻ കവിൾത്തടത്തിലും
വിഷുവാണിന്നെൻ നാട്ടിലേവരുമൊരുദിനം
വിഷമം മറന്നൊത്തുചേരുന്നു, ചിരിക്കുന്നു
അവരോടൊപ്പം സ്നേഹം പങ്കിടാൻ കൊതിക്കുമീ
കവിയാം ജവാൻ തന്റെ മാനസം യുദ്ധക്കളം
ഈ ഹിമാലയശൃംഗഗോപുരം കടന്നെത്തും
ശീതളപവനനും വെള്ളിനക്ഷത്രങ്ങളുംശാന്തസുന്ദരമൊരു പർണ്ണശാലയായ്മാറ്റും
കാന്താരഹൃദന്തവുമെൻ വിഷുക്കണിയല്ലോ !
* * *
ഉമ്മറത്തൊരു പുല്ലുപായയിലിരുന്നമ്മ
തന്മണികണ്ഠം മീട്ടി വായിപ്പൂ ‘ജ്ഞാനപ്പാന’
വെറ്റില മുറുക്കിയശേഷം തൻ വിരൽ വെള്ള-
ഭിത്തിയിൽ തുടച്ചച്ഛനതുകേട്ടിരിക്കുമ്പോൾ
അപ്പുറത്തടുക്കളക്കുള്ളിലായ് ചൂടുള്ളുണ്ണി-
യപ്പവും വിഷുവിന്റെ അടയും തിന്നല്ലോ ഞാൻ
കോടിമുണ്ടഴിക്കേണ്ട പാകമെത്തിയ നേരം
കോണകമഴിക്കേണ്ട ശങ്ക തോന്നിയ നേരം
ഞാനെഴുന്നേറ്റു (സത്യം അമ്മൂമ്മതൻ കൈത്തണ്ടിൽ
ഞാന്നാണേ !), പടിഞ്ഞാറെ പറമ്പിൽ കുതിച്ചെത്തി
മാമ്പഴം തിന്നും പാട്ടുപാടിയുമൂഞ്ഞാലാടീ-
ട്ടേമ്പക്കംവിട്ടെൻ കൂട്ടരവിടെ സമ്മേളിപ്പൂ
ഞാനതിൽ മുടങ്ങാത്തൊരംഗമാണതിൽ പ്പരം
സ്ഥാനമെന്തുണ്ടക്കാലമഭികാമ്യമായോർക്കിൽ !
പന്താടും ഞങ്ങൾ, വല്ല കാട്ടിലോ പടർപ്പിലോ,
പൊന്തയിലെങ്ങാൻ വീണു കാണാതെപോകുംവരെ
ഊഞ്ഞാലിലാടും ഞങ്ങൾ കയറോ പലകയോ
തേഞ്ഞുരഞ്ഞാരാൻ വീണു ചോരപൊട്ടീടുംവരെ
കൂട്ടരെ വിളിച്ചു ഞാൻ മുണ്ടിന്റെമടിക്കുത്തിൻ
കോന്തലയഴിച്ചെന്റെ വിഷുക്കൈനീട്ടം കാട്ടി
അത്രമേൽ ത്ളങ്ങുന്ന നാണയമവർകണ്ടി-
ല്ലിത്രയും നാളായ്, ഞാനോ വാനോളമുയർന്നുപോയ് !
അപ്പോഴാണുണ്ണിച്ചന്തുവന്നതു,മടിക്കുത്തി-
ലപ്പമല്ലെന്തോമറ്റു മുഴച്ചുകാണായ് വന്നു
അല്പമൊരധികാരം സ്ഫുരിക്കും മട്ടിൽ ചൊന്നാൻ
“അത്ഭുതം കാട്ടാം, മാറിനില്ക്കുക”, മാറീ ഞങ്ങൾ.
പച്ചയും ചോപ്പും ചേർന്ന കടലാസ്സുറകളെ
മെച്ചമായ് മണ്ണിൽ കുത്തിനിർത്തിയശേഷം മന്ദം
തീപ്പെട്ടിയുരച്ചവൻ കൊളുത്തീ, ഇടിവെട്ടും
തീപ്പൊരിച്ചാർത്തും മാത്രം കണ്ടതായോർമ്മിപൂ ഞാൻ.
കൂട്ടുകാർ മിഴിക്കവെ പുഞ്ചിരിച്ചെത്തി മൂളി-
പ്പാട്ടുമായുണ്ണിച്ചന്തു “പടക്കം കണ്ടോ നിങ്ങൾ”
“അമ്മാമ വാങ്ങിക്കൊണ്ടുതന്നതാണല്ലോ നിങ്ങൾ-
ക്കെങ്ങാനുമുണ്ടോ കൈയിൽ താക്കോൽ പൊട്ടാസല്ലാതെ.”
വിഷുക്കൈനീട്ടത്തിന്റെ വീലപോയഭിമാനം
പരക്കെ തകർന്നല്ലോ, വിയർത്തുകുളിച്ചല്ലോ !
വിറയുംകൈയിൽനിന്നു വീണുപോയ് വെള്ളിക്കാശ്
തറയിൽ, ഹൃദന്തത്തിൽ തന്ത്രീകൾ നുറുങ്ങിപ്പോയ്
“കാശിങ്ങു തന്നാൽ നല്കാം പടക്കം മുഴുവനു-
മാശയുണ്ടെങ്കിൽ” ഉണ്ണിച്ചന്തു വന്നെത്തി മുന്നിൽ.
പണമോ, പടക്കമോ മനസ്സിൽ തുലാസ്സാടി
പലവട്ടവുമപമാനമാനങ്ങൾ തൂക്കി
പടക്കം തരികെന്നു പറയും മുമ്പേ തന്നെ
പണവും വാങ്ങി ചന്തു പോയല്ലോ, ജയിച്ചൂ ഞാൻ !
ചാണകം മെഴുകിയ മുറ്റത്തു പുതിയൊരു
ജാലവിദ്യയുമായി ഞാനെത്തി ശരവേഗം
അമ്മൂമ്മ കാണാതൊരു തീക്കൊള്ളി വടക്കിനി-
യുമ്മറത്തൂടെ പാറുത്തള്ള തന്നതു ഭാഗ്യം !
തീക്കൊള്ളി വെച്ചൂ, മുറ്റത്തഗ്നിപർവ്വതം പൊട്ടി-
യൂക്കോടെ, നിന്നൂ ജ്ഞാനപ്പാനയും മുറുക്കലും
അച്ഛന്റെയിരുമ്പൊക്കും കൈയ്യുകൾ മുതുകിന്മേ-
ലിഛപോൽ പെരുമാറി, അമ്മയോ ശകാരവും.
“തീ കൊണ്ടു കളിക്കുമോ, തൊടുമോ വെടിമരു-
ന്നീവിധം നിരവധി ചോദ്യവുമിടയ്ക്കിടെ.
കോടിമുണ്ടഴിഞ്ഞുപോയ്, മുതുകോ പൊട്ടി, പട്ടു-
കോണകം മഴപെയ്തു തൂമുറ്റം വഷളാക്കി.
നിഷ്ക്കളങ്കമാം കൊച്ചുമനസ്സിന്നറകളി-
ലിത്തരമൊരു സത്യവാചകം കുറിച്ചുപോയ്
”ഇനിമേൽ തൊടില്ല ഞാൻ തീക്കൊള്ളി വെടിമരു-
ന്നിവകൾ രണ്ടും കുലദേവതയാണെ സത്യം“
* * *
ഈ ഹിമാലയശൃംഗ ഗോപുരം കാക്കും ദ്വാര-
പാലകനല്ലോ ഞാനെൻ കൈയ്യിലും മനസ്സിലും
നിറയെ വെടിമരുന്നാണതുപൊട്ടാൻ മാത്രം
സദയം തരികൊരു തീക്കൊള്ളി പൊൻ താരകേ !
2014 ജനുവരി 11, ശനിയാഴ്‌ച
ഹൃദയക്ഷേത്രം
നന്ദി ഞാൻ ചൊല്ലീടട്ടെ നിങ്ങളേവർക്കുമെന്റെ
ഇന്നിന്റെ ഗതി മാറ്റി ആയുസ്സു നീട്ടി നിങ്ങൾ !
കർമ്മമണ്ഡലമിരുൾ മൂടവെ, വെളിച്ചത്തിൻ
കമ്രദീപിക നീട്ടി വന്നവരല്ലോ നിങ്ങൾവഴി തെറ്റിയും, ദിശ മാറിയും പലവുരു
മിഴിനീരൊഴുക്കിയും വിധിയെ പഴിച്ചെന്നും
അഴലിൽ മുഴുകുന്നൊരെന്നെ ഹാ! സമാശ്വാസം
വഴിയും കരസ്പർശംകൊണ്ടിന്നു തഴുകവെ,
അകതാരതിൽ പൂത്തുവിടരുന്നല്ലോ തൃപ്തി,
അകലുന്നല്ലോ ഭീതി, ഉണരുന്നല്ലോ ബുദ്ധി
അറിവാണല്ലോ ശക്തി, ഓർക്കുകിലതു കാണാ-
മറയത്തൊളിക്കുമ്പോൾ, മൂഢരായ് മാറും നമ്മൾ
സദയം അറിവുകൾ പകരും മഹോന്നത
ഹൃദയാലയത്തിന്നൊരായിരം നമോവാകം !
നിതരാം സ്പന്ദിക്കട്ടെ സ്നേഹസാന്ത്വനത്തിന്റെ
മധുരം പുരട്ടുമീ ഹൃദയക്ഷേത്രം പാരിൽ
ഇനിയും മുറിവേറ്റൊരായിരം ചിത്തങ്ങൾക്കു
കനിവിൻ പനിനീരിൻ തുള്ളികൾ തളിക്കട്ടെ
യോഗമെന്നോതുന്നൂ, ഹൃദ്രോഗശാന്തിക്കായ് തീർത്ത
ഭാഗധേയത്തിൻ മുന്നിൽ യോഗാസനസ്ഥർ ഞങ്ങൾ
നന്ദി ഞാൻ ചൊല്ലീടട്ടെ നിങ്ങളേവർക്കുമെന്റെ
ഇന്നിന്റെ ഗതി മാറ്റി നാളെയെ കാട്ടീ നിങ്ങൾ !
2013 ഡിസംബർ 30, തിങ്കളാഴ്‌ച
സ്വാഗതം 2014
വർണ്ണപ്പൊലിമയെഴും പീലി കാലമാം
സ്വർണ്ണകിരീടത്തിൽ വീണ്ടും തിരുകിയും
സ്വപ്നം നുണയുന്ന താമരമൊട്ടുകൾ-
ക്കർക്കകിരണങ്ങൾ കുങ്കുമം പൂശിയും
പൊട്ടിവിടരുന്ന പൂവുകൾ തന്നുള്ളി-
ലിറ്റിറ്റു പൂന്തേൻ കണം ഹാ ചുരത്തിയുംമത്തുപിടിപ്പിച്ചിടുംവിധം തൂമണം
ചുറ്റിലും കാറ്റിന്റെ കൈയാൽ പരത്തിയും
ആർത്തലച്ചെത്തി വിഭാതം, കടൽത്തിര-
ച്ചാർത്തുപോൽ തൂനുരപ്പാലല ചാർത്തിയും
പന്ത്രണ്ടു കൂറ്റൻ കുതിരയെ കെട്ടിയൊ-
രിന്ദ്രന്റെ തേരിൽ കയറി നീയെത്തവെ
സ്വാഗതം നൂതന വത്സരമേ, നിന്റെ-
യാഗമം ഞങ്ങൾക്കു സന്തോഷദായകം
യാത്രയിൽ നേരിട്ട ദാഹവും ക്ഷീണവും
രാത്രിയിൽ പന്ഥാവു തെറ്റിയ കാര്യവും
ഓടും കുതിരകൾ കാൽ തെറ്റി വീണതും,
നാടും നഗരവും തെണ്ടിയലഞ്ഞതും
ഒക്കെയും ഞങ്ങൾ മറക്കുന്നു കേവലം
ത്വൽ കൃപാ വീക്ഷണ കോണിൽ പതിയവെ
സല്ക്കലാ വല്ലഭയായി നീ വന്നെത്തി
സല്ക്കരിച്ചാലും സമൃദ്ധികളംബികേ
ഉല്ക്കട ദാഹാർത്തർ ഞങ്ങൾ ഹാ ! നീട്ടുന്നി-
തല്പവും കെല്പെഴാതുള്ളൊരീ കൈയുകൾ
ആത്മാവിൽ നിന്നുയർന്നുള്ളൊരീ ഗീതിയിൽ
സാത്മ്യം പ്രപഞ്ചം വരിക്കാനൊരുങ്ങവെ
ഞങ്ങൾ മറക്കുന്നു ഞങ്ങളെത്തന്നെയും
പൊങ്ങിടും ഭീതിയിൽ സംതൃപ്തരാകവെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)

