ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂലൈ 24, ബുധനാഴ്‌ച

റീത്ത്‌




ബസ്സ്സ്റ്റാന്റിലെ വാകമരച്ചോട്ടിൽ അയാൾ പൂക്കൾ വിൽക്കാൻ തുടങ്ങിയിട്ട്‌ 50 വർഷങ്ങളായി. പ്ലൈവൂഡ്‌കൊണ്ട്‌ തട്ടിക്കൂട്ടിയ ഒരു ആടുന്ന മേശപ്പുറത്താണ്‌ പൂക്കൊട്ടകളും ബൊക്കെയും റീത്തുമൊക്കെ നിരത്തിവച്ചിരുന്നത്‌.
അന്നും പൂമാല വാങ്ങാനും ഓർഡർ കൊടുക്കാനും പതിവുപോലെ ആളുകളുണ്ടായി. 
അയാൾ ഒരു റീത്ത്‌ തയ്യാറാക്കിക്കൊണ്ടിരിക്കയായിരുന്നു. 
പണി പൂർത്തിയായതും അയാൾ റീത്തും കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു മലർന്നുവീണു. 
മറ്റൊരാൾ റീത്ത്‌ വെക്കേണ്ട ആവശ്യം വന്നില്ല. 

2013 ജൂലൈ 5, വെള്ളിയാഴ്‌ച

ഒരു താമരയുടെ കഥ



ദൂരെ, കവിത തിരയുന്ന കൺകൾക്ക്‌
പാരം കുളിരേകും ഗ്രാമമുണ്ട്‌
നാലുപേർ കേട്ടാലറിയും ഗൃഹമൊന്നിൽ
താലോലം പാടുന്നൊരമ്മയുണ്ട്‌
ആകാശനീലിമയാകെ പകർത്തിയ
ചേതോഹരമൊരു പൊയ്കയുണ്ട്‌
കോമളമാകും കമലം വിരിഞ്ഞതിൽ
കോൾമയിർക്കൊൾവൂ മധുപവൃന്ദം
നീർമാതളപ്പൂക്കൾ കാറ്റിലുലഞ്ഞാടി
നീലാംബരി പാടി കോകിലങ്ങൾ
ചൂളും തണുപ്പിൽ മതിലുകൾക്കപ്പുറം
ബാല്യകാലസ്മൃതി പൂവിടുമ്പോൾ
എന്റെ കഥ കേട്ടു ഞെട്ടരുതെന്നോതി
മുന്നിടുന്നൂ വണ്ടിക്കാളകളും
ആരെയും കണ്ടാലറിയാത്ത കേൾക്കാത്തൊ-
രാരവം ചൂഴും നഗരമൊന്നിൽ
അട്ടിയായ്‌ കെട്ടിയുയർത്തിയ വീടുകൾ
പട്ടണച്ചന്തമായ്‌ മാറിടുന്നു
കോൺക്രീറ്റുകൊണ്ടു പണിതുള്ള മുറ്റത്ത്‌
കോമളമായൊരുദ്യാനമൊന്നിൽ
ഓർക്കിഡുമാന്തൂറിയംതൊട്ടു മുന്തിയ
പൂച്ചെടിച്ചട്ടികളേറെയുണ്ട്‌
പാറക്കഷണങ്ങൾകൊണ്ടു പണിതീർത്ത
തൂമയേഴും ശിലാശിൽപ്പമുണ്ട്‌
അച്ഛസ്പടികസമാനമാം മാർബിളിൽ
കെട്ടിയൊരുദ്യാനവാപിയുണ്ട്‌
ആരുവാൻ കൊണ്ടുവന്നിട്ടൂ വേരറ്റൊരാ-
താമരപ്പൂമലരിന്നിവിടെ
നാനാ തരം വർണ്ണമീനുകൾ ചുറ്റിലും
നീന്തിത്തുടിപ്പുണ്ട്‌ ശങ്കയോടെ
സൂര്യകിരണങ്ങൾ മങ്ങി, സാന്ധ്യാംബര-
ശോണിമ മാഞ്ഞിരുൾ മൂടിടുമ്പോൾ
ആകവെ കൂമ്പും കമലദളങ്ങളെ
രാവിന്റെ മൂടുപടം മറച്ചൂ
രാകേന്ദു പൂനിലാച്ചുംബനം നൽകവെ
രാജീവനേത്രമടഞ്ഞു മന്ദം !


2013 ജൂൺ 30, ഞായറാഴ്‌ച

പഞ്ചാക്ഷരി




മിച്ചിടുന്നേൻ ശിവശങ്കരാ നിൻ
പദാംബുജം ഞാൻ പരിചോടു നിത്യം
കനിഞ്ഞു നൽകീടുക മോക്ഷമെന്നെ
കരേറ്റിടൂ പാപജഗത്തിൽനിന്നും

ഹാപരാധങ്ങൾ ദിനേ നടക്കും
മഹീതലേ ശോകമകറ്റിടാനായ്‌
മലർശരൻ തന്നെയെരിച്ച മുക്കൺ
തുറന്നു പാർത്തീടുക വിശ്വനാഥാ !

ശിരസ്സിൽ നീ ചൂടിയ ചന്ദ്രബിംബം
പരത്തിടട്ടെ പ്രഭ പാരിലെങ്ങും
കുളിർത്തിടട്ടെ വ്യഥയാൽ വരണ്ട
മനസ്സ്‌ ഗംഗാജലധാരയാലും

വാരുറ്റ നിൻ നീലഗളത്തിലെന്നും
ചേരുന്ന കാകോള ഫണിക്കു തുല്യം
മോഹാന്ധകാരച്ചുരുൾ ചുടിയിങ്ങു
മേവും ജനം നിന്നെ വണങ്ങിടട്ടെ

ഥാക്രമം നിൻ സവിധത്തിൽ വന്നു
ചേർന്നിന്നു പഞ്ചാക്ഷരി ചൊല്ലിടാനും
ദേവാ ! കനിഞ്ഞെന്നിലനുഗ്രഹങ്ങൾ
നേർന്നീടുവാനും തല കുമ്പിടുന്നേൻ !

2013 മേയ് 27, തിങ്കളാഴ്‌ച

വേഴാമ്പൽ



ദാഹിച്ചുനിൽക്കുന്ന മൺതരിയെക്കണ്ടു
മോഹിച്ചു നിൽക്കുന്ന നീരദവ്യൂഹമേ
നിന്നനുരാഗ സന്ദേശവുമായിതാ
വന്നു ശിരസ്സു കുനിക്കുന്നു മാരിവിൽ !

ആശിച്ചു മണ്ണുകുഴിച്ചു വെൺകല്ലിനാൽ
പേശലകാന്തിയിൽ കെട്ടിപ്പടുത്തു ഞാൻ
കൂപമൊന്നെന്നാലിതുവരെ കണ്ടില്ല
ദാഹം ശമിപ്പിച്ചിടാൻ ജലലേശവും

കൂടുതലാഴങ്ങൾ തേടുമെൻ ഭാവന-
കൂടി തളർന്നു, വിളർത്തുപോയ്‌ ചുണ്ടുകൾ
കത്തിജ്ജ്വലിക്കുന്ന ചൂടാണു ചുറ്റിലും
വറ്റിയ കൂപമായ്‌ മാറിയെൻ കണ്ണുകൾ

അന്നു പതിവിലും നേരത്തെ മാനത്തു
വന്നു നിരന്നൂ കരിമുകിൽ കന്യകൾ
മിന്നി അവരുടെ പൊന്നിൻ ചിലങ്കകൾ
പൊങ്ങി മൃദംഗരവവുമിടയ്ക്കിടെ

ചുട്ടുതപിക്കും ഗിരിനിര കൈകൂപ്പി
വൃഷ്ടിവരത്തിനായ്‌ പ്രാർത്ഥിച്ചു നിൽക്കവെ
ചില്ലകൾ വിണ്ണിൽ തൊടുക്കുവാനായ്‌ സ്വയം
വില്ലൂന്നി മാമരജാലമൊരുങ്ങവെ

ധാരയായ്‌ താഴോട്ടു വീണു കുളിരണി-
ത്തോരണം മണ്ണിനു  ചാർത്തുവാൻ മാരിയും
തോടും പുഴയും കവിഞ്ഞു, വരണ്ടുള്ള
നാടും നഗരവുമൊക്കെ കുളിർക്കിലും

ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
എന്തിനോ ഞാനറിയാതെയടർന്നുപോയ്‌
രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.
   

2013 മേയ് 23, വ്യാഴാഴ്‌ച

സൃഷ്ടി





കണ്ണിൽ കരിയും, കരളിൽ കുസൃതിയും
ചുണ്ടിൽ ചിരിയുമായ്‌ മേവുമെൻ കുഞ്ഞിനെ
നിർദ്ദയം താഡിച്ചു കോപകലുഷാത്മ-
മർദ്ദിതനായ ഞാൻ ചോരപൊട്ടുംവരെ

ഒന്നല്ല, രണ്ടല്ലിതേഴാം തവണയാ-
ണെന്മകൾ ധിക്കാരമീവിധം കാട്ടുന്നു
തെറ്റു തിരുത്തുവാനില്ലമ്മ ലാളിച്ചു
മുത്തം കൊടുക്കുവാ,നപ്പമേകീടുവാൻ

എങ്ങനെ മിണ്ടാതെ ഞാനിരിക്കും? കരൾ
തേങ്ങുകയാകിലും, കണ്ണു ചുവക്കണം !
നേരമിരുട്ടിയ നേരം പതുക്കവെ
ചാരിയ വാതിൽക്കതവു തുറന്നു ഞാൻ

ഏറെ കരയുകകാരണം നിദ്രയി-
ലൂറുമെൻ പൈതലെ കാണ്മാനണയവെ
കൂമ്പിയ താമരക്കൺകളിൽ കണ്ടു ഞാൻ
തേൻ തുള്ളിപോലുള്ള രണ്ടിറ്റു കണ്ണുനീർ

അക്കണ്ണുനീരെന്റെ ചുണ്ടാൽ തുടയ്ക്കവെ,
അക്കരിങ്കൂന്തലെൻ കണ്ണുനീരൊപ്പവെ,
തെറ്റുകൾ സർവ്വം
 പൊറുക്കേണ്ട മാനസ-
ശക്തിയുണർന്നെന്നിൽ വിദ്യുല്ലതികപോൽ

കണ്ടു ഞാൻ മെത്തയ്ക്കരികിൽ പളുങ്കിന്റെ
തുണ്ടുകൾ, വർണ്ണശബളമാം ചിപ്പികൾ,
കുപ്പിവളകൾ, പൂച്ചെണ്ടുകൾ, നിത്യവും
പെറ്റുപെരുകുന്ന പീലികൾ, മാലകൾ

ഒക്കെയും ചേർത്തു വിഷാദാർത്തചിത്തയെൻ
പുത്രി വിരചിച്ച നോവിന്റെ ചിത്രണം
എത്ര മനോഹരം ! നിശ്ചയം വേദനാ-
ചിത്രമാണെന്നും മനുഷ്യന്റെ സൃഷ്ടികൾ !

2013 മേയ് 2, വ്യാഴാഴ്‌ച

ജവാന്റെ കവിത





വരു വരു ! സുരവര സുന്ദരിമാരെ
സുരുചിര നർത്തനമാടുക ചാരെ
തരിവളയിട്ട കരാംഗുലിയാലെ
പെരുമാറീടുക മാനസവീണ
തവപദ ധൂളികൾ വീണുകിടക്കും
ഗഗനതലത്തിലുതിർന്നു കിടന്നു
ചുരുൾ കാർകൂന്തലുമൊരു പൊൻപൂവും
തരള ഹൃദന്ത തരംഗംപോലെ
മുകുളിത ഹസ്തമുയർത്തുവതെന്തേ
പ്രകൃതി വിമൂകം മാമലയാലെ
മിഴിനീർത്തുള്ളി തുളുമ്പുവതെന്തേ
മഴമുകിലിൻ കൺപീലിയിലാകെ
വരു വരു ! സുരവര സുന്ദരിമാരെ
വിരവൊടു സൈനിക സങ്കേതത്തിൽ
പലവുരു സ്വപ്നം കണ്ടുകിടന്നേൻ
പകലിരവനിശം താവക ദൃശ്യം
കുതുകമൊടൊഴുകും ചോലകൾ തന്നിൽ
പുതുതായ്‌ കേട്ടു മോഹനഗാനം
മധുവൊഴുകും മലരിതളുകൾ തന്നിൽ
മധുപൻ വെച്ചു മറന്നു മരന്ദം
തിരമാലകളുടെ താരാട്ടുകളിൽ
കരിമിഴിപൂട്ടിയുറങ്ങി ദിനാന്തം
വരു വരു ! സുരവര സുന്ദരിമാരെ
കുളിരുവിതയ്ക്കുക മാനസമാകെ.

2013 ഏപ്രിൽ 27, ശനിയാഴ്‌ച

വിശ്വാസം, അതല്ലേ എല്ലാം !





"അച്ഛൻ വന്നേ..... അച്ഛൻ വന്നേ !"
 ഗായത്രി വറാന്തയിലും, മുറ്റത്തും തൊടിയിലും വിളിച്ചുകൂവിക്കൊണ്ടു നടന്നു.
മൂന്നു ദിവസത്തെ ട്രെയിൻ യാത്രാ ക്ഷീണം മുഖത്തുണ്ടെങ്കിലും മധു ചിരിച്ചുകൊണ്ട്‌ തന്റെ ഇളയ സന്താനം ഗോപനെ മടിയിൽ ചേർത്തു ചുംബിച്ചു.
"വരൂ എല്ലാം കുളി കഴിഞ്ഞ്‌"
ഭാര്യ വാതിൽക്കൽ നിന്നു വിളിച്ചു.
 നാളെ കഴിഞ്ഞു മറ്റന്നാൾ വിഷുവാണ്‌. ലീവ്‌  കറക്റ്റ്‌ ടൈമിന്‌ കിട്ടിയത്‌ ഭാഗ്യം.
കുളികഴിഞ്ഞ്‌  മക്കളോടൊപ്പം ഇരുന്ന്‌ സംതൃപ്തിയോടെ ഭക്ഷണം കഴിച്ചു. ഗായത്രി ഇപ്പൊ മൂന്നിലായി. ഗോപൻ യു.കെ.ജി. ബി യിലും. തന്റെ ട്രങ്ക്‌ പെട്ടി തുറന്ന്‌ മധു മക്കൾക്കുള്ള ഡ്രസ്സുകളും കളിക്കോപ്പുകളും ഭാര്യക്കു വാങ്ങിയ സാരിയും മറ്റും പുറത്തെടുത്തു. പെട്ടിയുടെ  അടിയിൽ വെച്ചിരുന്ന മിഠായിപ്പെട്ടി കൈക്കലാക്കി ഗായത്രി മോൾ പുറത്തേക്കോടി. പിറകെ ഗോപനും.  അവർ  തൊടിയിലെ മൂവാണ്ടൻ മാവിൻ ചോട്ടിലിരുന്നു. മിഠായികൾ എത്ര ആഹ്ലാദതോടെയാണ്‌ വായിലാക്കുന്നത്‌.
ആ മൂവാണ്ടൻ മാവോടാണ്‌ അച്ഛൻ തന്നെ ഒരു വിഷു ദിവസം കെട്ടിയിട്ടത്‌. പൊതിരെ തല്ലിയത്‌. ചെയ്ത അപരാധം കുറ്റകരം തന്നെ. കൂട്ടുകാരൻ തന്ന പടക്കം ഒളിപ്പിച്ചുകൊണ്ടുവന്നു അടുക്കളമുറ്റത്തു നിന്നു തീക്കൊളുത്തി. ഉച്ചത്തി
ലുള്ള ശബ്ദം കേട്ടാവണം അച്ഛനും അമ്മയും ഒക്കെ ഓടി എത്തിയത്‌. തനിക്ക്‌ തീക്കൊള്ളി തന്ന പാറുത്തള്ള കുറ്റ ബോധതൊടെ പേടിച്ചു വിറച്ച്‌ ചായ്പിന്റെ മൂലക്ക്‌ ഒളിച്ചു.
മേലാൽ പടക്കമോ വെടിമരുന്നു സാമഗ്രികളോ കൈകൊണ്ട്‌` തൊടില്ലെന്ന്‌ കുലദേവതയാണെ സത്യം ചെയ്ത ശേഷമാണ്‌ മൂവാണ്ടൻ മാവിൽ നിന്ന്‌ കെട്ടഴിച്ചത്‌.
അതിർത്തിയിൽ ഇരുപത്തിനാലു മണിക്കൂറും ശരീരത്തിൽ വെടിമരുന്നുമായി, ഹൃദയത്തിൽ തീക്കൊള്ളിയുമായി പട്ടാ‍ളക്കാരനായ താൻ കഴിഞ്ഞ കാര്യം പക്ഷെ ആ പരേതാത്മാക്കൾ അറിഞ്ഞു കാണില്ല.
"അച്ഛാ.. ഞങ്ങൾക്ക്‌ വിഷുവിന്‌പടക്കം വേണം. ചൈനീസ്‌ ബോമ്പ്‌, നിലച്ചക്രം, പൂക്കുറ്റി, കമ്പിത്തിരി ഒക്കെ വേണം."
മകൾ ഗായത്രി ആവശ്യപത്രിക സമർപ്പിച്ചു.
"മക്കളെ ഈ പൊട്ടുന്ന സാധനങ്ങളൊക്കെ അപകടകാരികളാണ്‌. നമുക്ക്‌ പൊട്ടാത്ത  കമ്പിത്തിരിയോ, പൂക്കുറ്റിയോ വേണേൽ വാങ്ങാം".
മക്കളുടെ മുഖം കറുത്തു.
"എന്നിട്ട്‌വിഷുദിവസം  നമുക്ക്‌ ഒരു സിനിമ കാണാൻ പോകാം."
 മക്കളുടെ മുഖത്ത്‌ നേരിയ പ്രകാശം പരക്കുന്നത്‌ അയാൾ ശ്രദ്ധിച്ചു.
വിഷുവിനു മുൻപ്‌ തന്നെ മറ്റു അനാദി സാധനങ്ങൾ, വെടിയുണ്ടയേക്കാൾ പൊള്ളുന്ന പച്ചക്കറികൾ എന്നിവയോടൊപ്പം മധു മക്കൾക്കായി പൊട്ടാത്ത ഇനമായ കമ്പിത്തിരി, നിലച്ചക്രം, പൂക്കുറ്റി ഒക്കെ വാങ്ങി.
രാത്രി ഉറക്കമൊഴിഞ്ഞ്‌ ഭാര്യ വിഷുക്കണി ഒരുക്കി.
അതിരാവിലെത്തന്നെ വിഷുക്കണി കാണാനായി തന്നെ തൊട്ടുണർത്തി.
പട്ടാളക്കാരന്റെ പരുക്കൻ കയ്യിൽ അവളുടെ മുഖകമലം ആദ്യ വിഷുക്കണിയായി. നാണം കൊണ്ടവൾ പുളഞ്ഞു.
താൻ വിഷുക്കണി കണ്ടശേഷം മക്കളെ സീനിയോറിറ്റി പ്രകാരം വിളിച്ചുണർത്തി കോടി വസ്ത്രം ഉടുപ്പിച്ചു വിഷുക്കണി കാണിച്ചു. എല്ലാവർക്കും താൻ കൈനീട്ടം നൽകി.
അടുത്ത ഇനം ഫയർ വർക്ക്സ്‌. നിലച്ചക്രങ്ങൾ ഓരോന്നായി  താനും മക്കളും കത്തിച്ചു. പൂക്കുറ്റിക്ക്‌ തീക്കൊളുത്തി. വിവിധ വർണ്ണത്തിലുള്ള ജലധാരപോലെ ഒരു അഗ്നിധാര. ഒടുവിൽ എല്ലാവരെയും പേടിപ്പിച്ചുകൊണ്ട്‌ അത്‌ ബോമ്പ്‌ പൊട്ടുന്നതുപോലെ പൊട്ടുകയും ചെയ്തു.  ഇതെന്തു കഥ !.
കമ്പിത്തിരി കത്തിച്ച്‌ മക്കളുടെയും ഭാര്യയുടെയും കയ്യിൽ കൊടുത്തു. തീപ്പൊരികൊണ്ട്‌ സുദർശന ചക്രം സൃഷ്ടിക്കുകയായിരുന്നു അവർ.  പെട്ടെന്നാണ്‌ അത്‌ സംഭവിച്ച്ത്‌ ഗായത്രിയുടെ കയ്യിലെ കമ്പിത്തിരി പടർന്നു കത്തി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
മോളേ എന്ന്‌ വിളിച്ചു താൻ അവളെ കോരിയെടുത്തു. അവളുടെ ഉള്ളങ്കൈ പൊള്ളി വികൃതമായിരിക്കുന്നു.പച്ചവെള്ളം കോരി തണുപ്പിച്ച ശേഷം   ഉടനെ ആസ്പത്രിയിലേക്കു കുതിച്ചു.
കൈ പൊള്ളിയ ഉടനെ ഗായത്രി കമ്പി വലിച്ചെറിഞ്ഞതു കൊണ്ട്‌ രക്ഷപ്പെട്ടു. അല്ലെങ്കിൽ കൂടുതൽ സങ്കീർണ്ണമാകുമായിരുന്നു.
"പടക്കം മാത്രമല്ല തീ ഉണ്ടാക്കുന്ന ഇത്തരം സാധനങ്ങളെല്ലാംതന്നെ നിരോധിക്കേണ്ടിയിരിക്കുന്നു."  മധു പറഞ്ഞു
"അതെ അതെ...  ഒന്നും വിശ്വസിക്കാൻ പറ്റില്ല." ഭാര്യയുടെ അഭിപ്രായം
രാത്രി ഗായത്രിമോൾക്ക്‌ ചോറുരുള വായിലിട്ടു കൊടുക്കുമ്പോൾ ചോദിച്ചു.
"മോൾക്ക്‌ അടുത്ത വിഷുവിനു പടക്കം വാങ്ങണോ?'
ഉ ഹും... ഉ ഹും... അവൾ നിഷേധഭാവത്തിൽ തലയാട്ടി.