ആകെ പേജ്‌കാഴ്‌ചകള്‍

2014 ഏപ്രിൽ 14, തിങ്കളാഴ്‌ച

വെറുതെ












ന്റെ തോട്ടത്തിൽ ശ്രുതിമധുരം പാടാൻ വന്ന
പൂംകുയിലിനെയമ്പെയ്തിന്നലെയാരോ കൊന്നു.
കൊന്നവരൊപ്പംചുട്ടുതിന്നുല്ലസിക്കും നാടി-
ന്നിന്നത്തെ ഗതിയുടെ പാരമ്യം കണ്ടിട്ടാമോ
ഒന്നുമെ മിണ്ടാതെന്റെ മുറ്റത്തു പരിഹാസ-
മന്ദസ്മേരവുമായി നിൽക്കുന്നു കണിക്കൊന്ന.
“വന്നല്ലോ വിഷു” തെക്കൻ കാറ്റിലൂടൊരു മഴ-
ത്തുള്ളിയെൻ ജനൽപ്പാളി തള്ളിക്കൊണ്ടുണർത്തവെ,
എന്നന്തരംഗത്തിലെ തളത്തിൽ നിരത്തി ഞാൻ
സുന്ദരസ്വപ്നം മാത്രം കണികണ്ടിടാൻ വീണ്ടും
അറിയാം യാഥാർഥ്യമായ് മാറുകില്ലിവയെല്ലാം
വെറുതെ പറയുന്ന തേൻ ചേർത്ത പദം മാത്രം !
മരുഭൂമിയിലലയുന്ന പാന്ഥനു ദൂരെ
വിരിയും മരുപ്പച്ച മൃഗതൃഷ്ണയായ് മാറാം

2014 ഏപ്രിൽ 10, വ്യാഴാഴ്‌ച

ദ്വാരപാലകൻ




ഓർമ്മതൻ കളിവീടു കെട്ടിയും തകർത്തും ഞാ-
നോരോരോ വികൃതികളാടുകയാണെന്നാലും,
ഓതുവാൻ കഴിയാത്തൊരാത്മനിർവൃതി തന്നിൽ
വേദന മറപ്പൂ ഞാൻ, ചിരിക്കാൻ ശ്രമിപ്പൂ ഞാൻ.
മഴയെ ഗർഭംധരിച്ചിന്നലെ മാനത്തെത്തി
മഴവിൽത്തുടിപ്പുമായ് മേഘമാലകൾ മന്ദം
അഴൽ പോയ്മറഞ്ഞെങ്ങോ  മണ്ണിന്റെ ഹൃദന്തത്തിൽ
പൊഴിവൂ സന്തോഷാശ്രുവെൻ കവിൾത്തടത്തിലും
വിഷുവാണിന്നെൻ നാട്ടിലേവരുമൊരുദിനം
വിഷമം മറന്നൊത്തുചേരുന്നു, ചിരിക്കുന്നു
അവരോടൊപ്പം സ്നേഹം പങ്കിടാൻ കൊതിക്കുമീ
കവിയാം ജവാൻ തന്റെ മാനസം യുദ്ധക്കളം
ഈ ഹിമാലയശൃംഗഗോപുരം കടന്നെത്തും
ശീതളപവനനും വെള്ളിനക്ഷത്രങ്ങളും
ശാന്തസുന്ദരമൊരു പർണ്ണശാലയായ്മാറ്റും 
കാന്താരഹൃദന്തവുമെൻ വിഷുക്കണിയല്ലോ !
                        
                     *   *   *
ഉമ്മറത്തൊരു പുല്ലുപായയിലിരുന്നമ്മ
തന്മണികണ്ഠം മീട്ടി വായിപ്പൂ ‘ജ്ഞാനപ്പാന’
വെറ്റില മുറുക്കിയശേഷം തൻ വിരൽ വെള്ള-
ഭിത്തിയിൽ തുടച്ചച്ഛനതുകേട്ടിരിക്കുമ്പോൾ
അപ്പുറത്തടുക്കളക്കുള്ളിലായ് ചൂടുള്ളുണ്ണി-
യപ്പവും വിഷുവിന്റെ അടയും തിന്നല്ലോ ഞാൻ
കോടിമുണ്ടഴിക്കേണ്ട പാകമെത്തിയ നേരം
കോണകമഴിക്കേണ്ട ശങ്ക തോന്നിയ നേരം
ഞാനെഴുന്നേറ്റു (സത്യം അമ്മൂമ്മതൻ കൈത്തണ്ടിൽ
ഞാന്നാണേ !), പടിഞ്ഞാറെ പറമ്പിൽ കുതിച്ചെത്തി
മാമ്പഴം തിന്നും പാട്ടുപാടിയുമൂഞ്ഞാലാടീ-
ട്ടേമ്പക്കംവിട്ടെൻ കൂട്ടരവിടെ സമ്മേളിപ്പൂ
ഞാനതിൽ മുടങ്ങാത്തൊരംഗമാണതിൽ പ്പരം
സ്ഥാനമെന്തുണ്ടക്കാലമഭികാമ്യമായോർക്കിൽ !
പന്താടും ഞങ്ങൾ, വല്ല കാട്ടിലോ പടർപ്പിലോ, 
പൊന്തയിലെങ്ങാൻ വീണു കാണാതെപോകുംവരെ
ഊഞ്ഞാലിലാടും ഞങ്ങൾ കയറോ പലകയോ
തേഞ്ഞുരഞ്ഞാരാൻ വീണു ചോരപൊട്ടീടുംവരെ
കൂട്ടരെ വിളിച്ചു ഞാൻ  മുണ്ടിന്റെമടിക്കുത്തിൻ
കോന്തലയഴിച്ചെന്റെ വിഷുക്കൈനീട്ടം കാട്ടി
അത്രമേൽ ത്ളങ്ങുന്ന നാണയമവർകണ്ടി-
ല്ലിത്രയും നാളായ്, ഞാനോ വാനോളമുയർന്നുപോയ് !
അപ്പോഴാണുണ്ണിച്ചന്തുവന്നതു,മടിക്കുത്തി-
ലപ്പമല്ലെന്തോമറ്റു മുഴച്ചുകാണായ് വന്നു
അല്പമൊരധികാരം സ്ഫുരിക്കും മട്ടിൽ ചൊന്നാൻ
“അത്ഭുതം കാട്ടാം, മാറിനില്ക്കുക”, മാറീ ഞങ്ങൾ.
പച്ചയും ചോപ്പും ചേർന്ന കടലാസ്സുറകളെ
മെച്ചമായ് മണ്ണിൽ കുത്തിനിർത്തിയശേഷം മന്ദം
തീപ്പെട്ടിയുരച്ചവൻ കൊളുത്തീ, ഇടിവെട്ടും
തീപ്പൊരിച്ചാർത്തും മാത്രം കണ്ടതായോർമ്മിപൂ ഞാൻ.
കൂട്ടുകാർ മിഴിക്കവെ പുഞ്ചിരിച്ചെത്തി മൂളി-
പ്പാട്ടുമായുണ്ണിച്ചന്തു “പടക്കം കണ്ടോ നിങ്ങൾ”
“അമ്മാമ വാങ്ങിക്കൊണ്ടുതന്നതാണല്ലോ നിങ്ങൾ-
ക്കെങ്ങാനുമുണ്ടോ കൈയിൽ താക്കോൽ പൊട്ടാസല്ലാതെ.” 
വിഷുക്കൈനീട്ടത്തിന്റെ വീലപോയഭിമാനം
പരക്കെ തകർന്നല്ലോ, വിയർത്തുകുളിച്ചല്ലോ !
വിറയുംകൈയിൽനിന്നു വീണുപോയ് വെള്ളിക്കാശ്‌
തറയിൽ, ഹൃദന്തത്തിൽ തന്ത്രീകൾ നുറുങ്ങിപ്പോയ്
“കാശിങ്ങു തന്നാൽ നല്കാം പടക്കം മുഴുവനു-
മാശയുണ്ടെങ്കിൽ” ഉണ്ണിച്ചന്തു വന്നെത്തി മുന്നിൽ.
പണമോ, പടക്കമോ മനസ്സിൽ തുലാസ്സാടി
പലവട്ടവുമപമാനമാനങ്ങൾ തൂക്കി
പടക്കം തരികെന്നു പറയും മുമ്പേ തന്നെ
പണവും വാങ്ങി ചന്തു പോയല്ലോ, ജയിച്ചൂ ഞാൻ !
ചാണകം മെഴുകിയ മുറ്റത്തു പുതിയൊരു
ജാലവിദ്യയുമായി ഞാനെത്തി ശരവേഗം
അമ്മൂമ്മ കാണാതൊരു തീക്കൊള്ളി വടക്കിനി-
യുമ്മറത്തൂടെ പാറുത്തള്ള തന്നതു ഭാഗ്യം !
തീക്കൊള്ളി വെച്ചൂ, മുറ്റത്തഗ്നിപർവ്വതം പൊട്ടി-
യൂക്കോടെ, നിന്നൂ ജ്ഞാനപ്പാനയും മുറുക്കലും
അച്ഛന്റെയിരുമ്പൊക്കും കൈയ്യുകൾ മുതുകിന്മേ-
ലിഛപോൽ പെരുമാറി, അമ്മയോ ശകാരവും.
“തീ കൊണ്ടു കളിക്കുമോ, തൊടുമോ വെടിമരു-
ന്നീവിധം നിരവധി ചോദ്യവുമിടയ്ക്കിടെ.
കോടിമുണ്ടഴിഞ്ഞുപോയ്, മുതുകോ പൊട്ടി, പട്ടു-
കോണകം മഴപെയ്തു തൂമുറ്റം വഷളാക്കി.
നിഷ്ക്കളങ്കമാം കൊച്ചുമനസ്സിന്നറകളി-
ലിത്തരമൊരു സത്യവാചകം കുറിച്ചുപോയ്
”ഇനിമേൽ തൊടില്ല ഞാൻ തീക്കൊള്ളി വെടിമരു-
ന്നിവകൾ രണ്ടും കുലദേവതയാണെ സത്യം“
                        *   *   *
ഈ ഹിമാലയശൃംഗ ഗോപുരം കാക്കും ദ്വാര-
പാലകനല്ലോ ഞാനെൻ കൈയ്യിലും മനസ്സിലും
നിറയെ വെടിമരുന്നാണതുപൊട്ടാൻ മാത്രം
സദയം തരികൊരു തീക്കൊള്ളി പൊൻ താരകേ !



2014 ജനുവരി 11, ശനിയാഴ്‌ച

ഹൃദയക്ഷേത്രം


നന്ദി ഞാൻ ചൊല്ലീടട്ടെ നിങ്ങളേവർക്കുമെന്റെ
ഇന്നിന്റെ ഗതി മാറ്റി ആയുസ്സു നീട്ടി നിങ്ങൾ !
കർമ്മമണ്ഡലമിരുൾ മൂടവെ, വെളിച്ചത്തിൻ
കമ്രദീപിക നീട്ടി വന്നവരല്ലോ നിങ്ങൾ
വഴി തെറ്റിയും, ദിശ മാറിയും പലവുരു
മിഴിനീരൊഴുക്കിയും വിധിയെ പഴിച്ചെന്നും
അഴലിൽ മുഴുകുന്നൊരെന്നെ ഹാ! സമാശ്വാസം
വഴിയും കരസ്പർശംകൊണ്ടിന്നു തഴുകവെ,
അകതാരതിൽ പൂത്തുവിടരുന്നല്ലോ തൃപ്തി,
അകലുന്നല്ലോ ഭീതി, ഉണരുന്നല്ലോ ബുദ്ധി
അറിവാണല്ലോ ശക്തി, ഓർക്കുകിലതു കാണാ-
മറയത്തൊളിക്കുമ്പോൾ, മൂഢരായ് മാറും നമ്മൾ
സദയം അറിവുകൾ പകരും മഹോന്നത
ഹൃദയാലയത്തിന്നൊരായിരം നമോവാകം !
നിതരാം സ്പന്ദിക്കട്ടെ സ്നേഹസാന്ത്വനത്തിന്റെ
മധുരം പുരട്ടുമീ ഹൃദയക്ഷേത്രം പാരിൽ
ഇനിയും മുറിവേറ്റൊരായിരം ചിത്തങ്ങൾക്കു
കനിവിൻ പനിനീരിൻ തുള്ളികൾ തളിക്കട്ടെ
യോഗമെന്നോതുന്നൂ, ഹൃദ്രോഗശാന്തിക്കായ് തീർത്ത
ഭാഗധേയത്തിൻ മുന്നിൽ യോഗാസനസ്ഥർ ഞങ്ങൾ
നന്ദി ഞാൻ ചൊല്ലീടട്ടെ നിങ്ങളേവർക്കുമെന്റെ
ഇന്നിന്റെ ഗതി മാറ്റി നാളെയെ കാട്ടീ നിങ്ങൾ !

2013 ഡിസംബർ 30, തിങ്കളാഴ്‌ച

സ്വാഗതം 2014




വർണ്ണപ്പൊലിമയെഴും പീലി കാലമാം
സ്വർണ്ണകിരീടത്തിൽ വീണ്ടും തിരുകിയും
സ്വപ്നം നുണയുന്ന താമരമൊട്ടുകൾ-
ക്കർക്കകിരണങ്ങൾ കുങ്കുമം പൂശിയും
പൊട്ടിവിടരുന്ന പൂവുകൾ തന്നുള്ളി-
ലിറ്റിറ്റു പൂന്തേൻ കണം ഹാ ചുരത്തിയും
മത്തുപിടിപ്പിച്ചിടുംവിധം തൂമണം
ചുറ്റിലും കാറ്റിന്റെ കൈയാൽ പരത്തിയും
ആർത്തലച്ചെത്തി വിഭാതം, കടൽത്തിര-
ച്ചാർത്തുപോൽ തൂനുരപ്പാലല ചാർത്തിയും
പന്ത്രണ്ടു കൂറ്റൻ കുതിരയെ കെട്ടിയൊ-
രിന്ദ്രന്റെ തേരിൽ കയറി നീയെത്തവെ
സ്വാഗതം നൂതന വത്സരമേ, നിന്റെ-
യാഗമം ഞങ്ങൾക്കു സന്തോഷദായകം
യാത്രയിൽ നേരിട്ട ദാഹവും ക്ഷീണവും
രാത്രിയിൽ പന്ഥാവു തെറ്റിയ കാര്യവും
ഓടും കുതിരകൾ കാൽ തെറ്റി വീണതും,
നാടും നഗരവും തെണ്ടിയലഞ്ഞതും
ഒക്കെയും ഞങ്ങൾ മറക്കുന്നു കേവലം
ത്വൽ കൃപാ വീക്ഷണ കോണിൽ പതിയവെ
സല്ക്കലാ വല്ലഭയായി നീ വന്നെത്തി
സല്ക്കരിച്ചാലും സമൃദ്ധികളംബികേ
ഉല്ക്കട ദാഹാർത്തർ ഞങ്ങൾ ഹാ ! നീട്ടുന്നി-
തല്പവും കെല്പെഴാതുള്ളൊരീ കൈയുകൾ
ആത്മാവിൽ നിന്നുയർന്നുള്ളൊരീ ഗീതിയിൽ
സാത്മ്യം പ്രപഞ്ചം വരിക്കാനൊരുങ്ങവെ
ഞങ്ങൾ മറക്കുന്നു ഞങ്ങളെത്തന്നെയും
പൊങ്ങിടും ഭീതിയിൽ സംതൃപ്തരാകവെ.

2013 ഡിസംബർ 17, ചൊവ്വാഴ്ച

കവികൾ അറിയാൻ



“അക്ഷര ജാലകം” എന്ന പംക്തിയിൽ ശ്രീ. എം.കെ. ഹരികുമാർ എഴുതിയ ‘യാഥാർത്ഥ്യം വേശ്യയോ’ എന്ന ലേഖനത്തിലെ ചില ഭാഗങ്ങളാണ്‌. ചുവടെ ചേർത്തിരിക്കുന്നത്‌. മാന്യ വായനക്കാരുടെ - പ്രത്യേകിച്ചു കവികളുടെ- പ്രതികരണം അറിയുവാൻ ആഗ്രഹമുണ്ട്‌.


"ഏതു പരീക്ഷണവും കുറെ കഴിയുമ്പോ ചീയും. അതു മനുഷ്യന്റെ ആവശ്യങ്ങക്ക് പോരാതെ വരും. അപ്പോ വിണ്ടും കണ്ടെത്തണം.സ്വയം പഴയതാകാതിരുന്നാ വലിയ വലിയ ലോകങ്ങ എങ്ങനെ ഉയിരെടുക്കുന്നു എന്ന് മനസ്സിലാക്കാം.ആപ്രതീക്ഷിതവും അവിചാരിതവുമായ കൂടിച്ചേരലിലൂടെ സഗാത്മകതയിലെത്താം.ഗാത്മകത ഒരു രാഗ നിമ്മിതിയാണ്. അതു നമ്മുടെ ദൈനംദിന സാന്നിദ്ധ്യങ്ങക്കു മുകളി വ്യത്യസ്തമായ ഒരു ലോകത്തെ അന്വേഷിക്കുകയാണ്.
ഛന്ദസ്സല്ല , ഛന്ദസ്സിനു പുറത്തുള്ള പരുഷമായ തലങ്ങളാണ് ആരായേണ്ടത്. പിതാവ് കാലു തല്ലിയൊടിച്ച് ആശുപത്രിയി കഴിയുന്ന ഒരു ബാല കാകളി പാടണോ?
ഗീതാത്മകതയെ  നാം പരിഹസിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്. വൃത്തത്തിലും ഈണത്തിലും പാടി    ഉറക്കേണ്ടജീവിതാവസ്ഥയുടെ കലയാണോ  പിതാവിന്റെ ചവിട്ടുകൊണ്ട് മരണാസന്നനായി കഴിയുന്ന കുട്ടിയുടേത്?
കേരളത്തിന്റെ ആത്മനിന്ദയും ചതിയും കരാളതയും തുടിച്ചുനിക്കുന്ന അവസ്ഥക കണ്ടിട്ടു അതിനെയൊക്കെ പദ്യവക്കരിച്ച് ഈണമായി ആഘോഷിക്കുന്നത്  ജീവിതത്തെ പരിഹസിക്കുന്നതിനു തുല്യമല്ലേ?
വല്ലാതെ ചതിക്കപ്പെട്ട് അപമാനിതനായി തലതാഴ്ത്തി നിക്കുമ്പോ ഒരുവ വഞ്ചിപ്പാട്ട് പാടണോ? കളകാഞ്ചിയി സ്വാനുഭവങ്ങളെ പൊലിപ്പിക്കണോ?
https://mail.google.com/mail/u/0/images/cleardot.gif


നമ്മുടെ അതിരുകളെ ഭേദിക്കാനാണ് എഴുതേണ്ടത്.
ഇത് എപ്പോഴും പ്രായോഗികമല്ലെന്നറിയാം.
എങ്കിലും ഒരു  borderless whole ഉണ്ടാക്കാ പ്രയത്നിക്കുക എന്നതായിരിക്കണം ലക്ഷ്യം. ഇതൊന്നുമല്ല അതിത്തി.
അതു വിവിധ സംസ്കാരങ്ങളിലും നാടുകളിലുമായിചിതറിക്കിടക്കുന്നു.അല്ലെങ്കി അതിത്തി ഉണ്ടായിക്കൊള്ളണമെന്നില്ല.
ഒരു നിശ്ചിതമേഖലയുടെ വളത്തുപുത്രനാകാ എന്തിനു ശ്രമിക്കണം?
മലയാളസാഹിത്യത്തിന്റെ പരാധീനത അതിനു ഇപ്പോഴും അതിത്തിക്കപ്പുറത്തേക്ക് നോക്കാ പറ്റുന്നില്ല എന്നതാണ്. ലോകം വലുതാകുന്നത് അതിന്റെ ദൃഷ്ടി പഥത്തിലില്ല.
എപ്പോഴും ഗ്രാമത്തിലേക്ക് ഓടുകയാണ്.
എഴുത്ത് എന്ന കലയുടെ ചരിത്രപരമായ വ്യവസ്ഥയി സ്വയമേ ഉണ്ടാകുന്ന അത്ഥങ്ങളുടെ ആനുകൂല്യത്തി നിന്ന് വഴുതി മാറാ സാഹിത്യത്തിനാവണം.അല്ലെങ്കി അത് ഗതാനുഗതികത്വത്തിന്റെ ചെളിക്കുണ്ടി പുതഞ്ഞുപോകും."

2013 ഡിസംബർ 9, തിങ്കളാഴ്‌ച

"പ്രവാസി കാഹളം"

കവി  ഉത്തമൻ  ചേടിക്കുന്ന്‌ നിരാശനായിരുന്നു. തനിക്ക്‌ വേണ്ട അംഗീകാരം കിട്ടുന്നില്ല. നാലാൾ തന്നെപ്പറ്റി സംസാരിക്കുന്നില്ല. തന്റെ കൃതികളേപ്പറ്റി മഹനീയം എന്നു പറയുന്നില്ല. ഒടുവിൽ ഉത്തമൻ സ്വയം ഒരു അവാർഡ്‌ സൃഷ്ടിക്കാൻ തീരുമാനിച്ചു.
അതിനുള്ള ഭാവനാവിലാസങ്ങൾ അയാൾക്ക്‌ ഉണ്ടായിരുന്നു.
ഒരു കടലാസെടുത്ത്‌ അയാൾ ഇങ്ങനെ എഴുതി.. "പ്രവാസി കാഹളം" അവാർഡ്‌ ഉത്തമൻ ചേടിക്കുന്നിന്‌. ടൈറ്റിലിന്‌ അടിവരയിട്ടു.
പിന്നീട്‌ കണ്ണുമടച്ചു കാച്ചി.  ഭീലായിലുള്ള “പ്രവാസികാഹളം” മാസിക സംഘടിപ്പിച്ച കവിതാമത്സരത്തിൽ ഉത്തമൻ ചേടിക്കുന്ന്‌ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.. 2013 ലെ പ്രവാസി കാഹളം അവാർഡ്‌ ഉത്തമൻ ചേടിക്കുന്നിന്‌ ഭീലായിയിൽ ഡിസമ്പർ 25ന്‌ നടക്കുന്ന പ്രത്യേക ചടങ്ങിൽ അവർഡ്‌ തുകയായ 11,111  രൂപയും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കുന്നതായിരിക്കും. യാത്രാചിലവും മറ്റും മാസിക വഹിക്കും. പ്രശസ്ത നോവലിസ്റ്റ്‌ ആനക്കുളം കുഞ്ഞിപ്പോക്കർ പുരസ്ക്കാരം നല്കുന്നതായിരിക്കും.
മാസികയുടെ ഒരു ലെറ്റർ ഹെഡ്ഡ്‌ തന്റെ ഭാവനപോലെ രൂപകല്പന ചെയ്തു കമ്പ്യൂട്ടറിൽ ഉണ്ടാക്കി. അയാൾ ഭംഗിയായി വാചകങ്ങൾ പകർത്തി എഴുതി. നിരവധി ഫോട്ടൊകോപ്പികൾ പ്രമുഖ പത്രമോഫീസുകളിൽ എത്തിച്ചു. അടുത്ത ദിവസത്തെ പത്രങ്ങളിലൊക്കെ ഫോട്ടൊ സഹിതം വാർത്ത അച്ചടിച്ചുവന്നു.
ഉത്തമന്‌ അഭിനന്ദനങ്ങളുടെ ഒരു തുലാവർഷം തന്നെയുണ്ടായി.  അവാർഡിനേക്കാൾ വലുതല്ലെ ജനങ്ങളുടെ ഈ അനുമോദനം. പുളകിത ഗാത്രനായ ഉത്തമൻ കോൾമയിർകൊണ്ടു.
പിറ്റേന്ന്‌   പത്രത്തിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു. :
"പ്രവാസി കാഹളം" എന്ന  മാസിക അങ്ങനെയൊരു അവാർഡ് ആർക്കും നല്കുവാൻ ഉദ്ദേശിച്ചിട്ടില്ല. പത്രത്തിൽ  വന്ന വാർത്ത ഉത്തമൻ ചേടിക്കുന്ന്‌  പ്രശസ്തിക്കുവേണ്ടി വ്യാജമായി സ്വയം  സൃഷ്ടിച്ചതാണെന്നും ആകയാൽ നിയമ നടപടികൾ കൈക്കൊള്ളുന്നതാണെന്നും മാസികയുടെ മാനേജർ അറിയിക്കുന്നു.
ഉത്തമൻ വാർത്ത വായിച്ചതും ബോധംകെട്ടു വീണു.

2013 നവംബർ 21, വ്യാഴാഴ്‌ച

എ.ടി.എം



ഇപ്പോൾ പ്രധാന സംസാരവിഷയം മലയാളി യുവതി എ.ടി.എം കൌണ്ടറിൽ ക്രൂരമായി അക്രമിക്കപ്പെട്ട സംഭവമാണല്ലൊ.
രാവിലെ മകൾ വന്നു പരഞ്ഞു “ അമ്മെ ഇന്നു ഫീസ്‌ കൊടുക്കേണ്ട ലാസ്റ്റ്‌ ഡെയ്റ്റ്‌ ആണ്‌. വൈകുന്നേരം  4 മണിക്കു മുൻപ് ഓഫീസിൽ കൊടുക്കണം.”.
അവൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നെങ്കിലും പല ബദ്ധപ്പാടുകൾക്കിടയിൽ  മറന്നുപോയി.
മകൾ സ്ക്കൂളിൽ പോകും മുൻപുതന്നെ അവൾക്ക്‌ കാശ്‌ ഏല്പിക്കാമെന്ന്‌ തീരുമാനിച്ച്‌ ഞാൻ ടൌണിലുള്ള എ.ടി.എം ലക്ഷ്യമാക്കി നടന്നു. സമയം രാവിലെ 7.30.
 ഞാൻ ചുറ്റും നോക്കി. വല്ല പിടിച്ചുപറിക്കാരോ ആയുധധാരികളോ എവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടോ എന്ന്‌. ആരുമില്ല. എല്ലാം ശാന്തം.  ഞാൻ എ.ടി.എം.കൌണ്ടറിന്റെ വാതിൽ തള്ളി അകത്തു കയറി.
കാശെടുക്കാൻ കാർഡ്‌ ഇൻസർട് ചെയ്തതും  ഒരു മോട്ടോർ ബൈക്ക്‌ കൌണ്ടറിനു മുന്നിൽ വന്നു നിന്നു.   അതിലുള്ള രണ്ട്‌ തടിമാടന്മാർ എ.ടി.എം.കൌണ്ടറിൽ പ്രവേശിച്ചു.  അവരുടെ കയ്യിൽ സാമാന്യം വലിയ ഹേന്റ്‌ ബാഗും ഉണ്ടായിരുന്നു. കൊടുവാൾ,.ഹാമർ, തോക്ക്   എന്നിവ ഏതു നിമിഷവും പുറത്തു വരാം.
ഞാൻ എല്ല ദൈവങ്ങളേയും ഉറക്കെ വിളിച്ചുപോയി. തല കറങ്ങുന്ന പോലെ എനിക്കു തോന്നി . എന്റെ മകളെ പെട്ടെന്നു ഞാൻ ഓർത്തു. വിദേശത്തുള്ള ഭർത്താവിനെയും.
ബോധമറ്റ്‌ ഞാൻ താഴെ വീണതു മാത്രം എനിക്ക്‌ ഓർമ്മയുണ്ട്‌. കണ്ണു തുറന്നപ്പോൾ. ഒരു ഭീകരൻ എന്റെ മുഖത്തു വെള്ളം കുടയുന്നു. മറ്റേ ഭീകരൻ. എ. ടി.എം മെഷിൻ തുറന്നു എന്തൊക്കെയോ ചെയ്യുന്നു. താഴെ സ്ക്രൂ ഡ്രൈവർ, ഹാമർ തുടങ്ങിയ ഉപകരണങ്ങൾ ചിതറിക്കിടക്കുന്നു..
അയാൾ എന്നോട്` പറഞ്ഞു.
“സഹോദരീ, മെഷിൻ നന്നാക്കാൻ വന്നവരാണ്‌ ഞങ്ങൾ. ഇങ്ങനെ പേടിച്ചാലോ ?”