ആകെ പേജ്‌കാഴ്‌ചകള്‍

2015, മാർച്ച് 29, ഞായറാഴ്‌ച

കടലാസുപൂക്കൾ




ആയിരം ദീർഘനിശ്വാസസന്ദേശവു-
മായിവരും കുളിർതെന്നലിൻകൈകളിൽ
തൻജീവചൈതന്യസത്തു പിഴിഞ്ഞേകി
സഞ്ചിതമോദം വരിക്കുന്ന പൂക്കളേ!
നിങ്ങളുയർത്തുന്ന വാസനയല്ലയോ
ഞങ്ങളിലൂറിടും ജീവിതസാധന
പൊങ്ങിപ്പറന്നുയർന്നെങ്ങോ മറയുന്ന
സംഗീതസാന്ദ്രവിലോലമാം ഭാവന !
സപ്തസ്വരസുരവല്ലകി മീട്ടി നി-
സ്തബ്ധരായ് മാറ്റുന്നു ഞങ്ങളെ പൂങ്കുയിൽ
വെള്ളിത്തളികയുമായ് വന്നുനില്ക്കുന്നു
വിണ്ണിലെ വീഥിയിൽ താരാകുമാരിമാർ
വട്ടത്തിലുള്ളൊരീ മേശമേൽ സ്ഥാപിച്ച
കൊച്ചുപളുങ്കുപൂപ്പാത്രത്തിലെന്നുമെ
വാടാതെനില്ക്കും, മനുഷ്യഹസ്തങ്ങൾതൻ-
പാടവം ചിന്തും കടലാസുപൂക്കളേ!
തട്ടിയുണർത്താത്തതെന്തഹോ നിദ്രയിൽ-
പ്പെട്ടിടും മാനസവീണയെ നിങ്ങളും ?
നിങ്ങളിലില്ലയോ പൂമണം ചുറ്റിക്ക-
റങ്ങുന്ന പങ്കതൻകാറ്റിൽ പരത്തുവാൻ?
പൊങ്ങുന്ന നാടിന്റെ ദുർഗന്ധമൊക്കെയും

അങ്ങനെ നീക്കുവാൻ ശുദ്ധീകരിക്കുവാൻ.

ജീവിതനശ്വരകടലാസുപൂക്കൾപാഠം പഠിപ്പിച്ചു
തേനലരെല്ലാമടർന്നു പതിച്ചിടും
വാടുന്ന പൂക്കളേ ! ദൈവഹസ്തങ്ങൾതൻ
പാടവം ചിന്തും മണമുള്ള പൂക്കളേ!
നിങ്ങൾതൻ ചൈതന്യമല്പം പകരുകീ
ഞങ്ങൾ ചമച്ചതാം കൃത്രിമപ്പൂക്കളിൽ.