ആകെ പേജ്‌കാഴ്‌ചകള്‍

2019, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

പാവം സരസ്വതി



‘ഇന്നല്ലോ ആദ്യാക്ഷരം കുറിക്കും സുദിനം, ഞാൻ
വന്നതു വെറുതെയോ?’ ചോദിപ്പൂ സരസ്വതി.
‘ഒന്നു ഞാൻ മുങ്ങാൻ പോയി പൊയ്കയിലതിനിടെ
ഒന്നൊന്നായ് തകർത്തെന്റെ സർവ്വവും ക്രൂരർ നിങ്ങൾ
’ആരുപൊട്ടിച്ചെൻ വീണ?‘, കേഴുന്നെൻ സരസ്വതി
ചാരിവച്ചൊരു ’ഗിത്താർ‘ കാണുന്നുണ്ടരികിലായ്
’എങ്ങനെയിരിക്കാൻ ഞാൻ, ചെളിയിൽ ചവുട്ടിത്താൻ
നിങ്ങളെൻ വെൺതാമര നിർദ്ദയമാഴ്ത്തീ കഷ്ടം
എന്റെ ഗ്രന്ഥക്കെട്ടയ്യോ കാണ്മീല, കൊന്നൂ നിങ്ങ-
ളെന്റെ വെൺഹംസങ്ങളെ ‘ഫ്രൈ’യാക്കി കഴിച്ചുവോ?
എന്നുടുപുടവയും മോഷ്ടിച്ചു നിങ്ങൾ, കാണാ-
നെന്റെ നഗ്നത, ചിത്രമാക്കുവാനാഘോഷിക്കാൻ
എന്റെയക്ഷരമാലയോരോന്നായ് നശിപ്പിച്ചു
എന്നെ ഞാനല്ലാതാക്കി ശ്രേഷ്ഠത പകരുന്നോ?
അക്ഷരംകുറിക്കേണ്ടകുഞ്ഞുങ്ങളോരോന്നായി
ഇക്ഷിതിതന്നിൽനിന്നു കാമാന്ധരില്ലാതാക്കി.
കാണ്മതുണ്ടൊരു കീബോർഡെങ്ങനെയേന്താൻ കൈയിൽ
കാണുന്നുണ്ടൊരു സോഫ ഞാനതിലിരിക്കാനോ?
എന്നെ ഹാ! നിങ്ങൾക്കിന്നുവേണ്ടാതായ്, മാത്രം വേണം
മിന്നുന്നനാണ്യംതൂകും ധനലക്ഷ്മിയെ, കഷ്ടം!
കൊതിപ്പൂ ദുർഗ്ഗാരൂപംപൂണ്ടൊന്നു വന്നീടാൻ ഞാൻ
ചിലപ്പോൾ, നിങ്ങൾ ചെയ്യും ക്രൂരത കണ്ടീടുമ്പോൾ.'
---------------------------------------------------------------------

2019, ഒക്‌ടോബർ 5, ശനിയാഴ്‌ച

ഒപ്പം

നരമൂടുമെൻമുടിനാരിഴ ചികഞ്ഞു ഞാൻ
തിരയും ഗതകാലസ്മൃതിതൻ മടിത്തട്ടിൽ
അലമാലയായ്പൊങ്ങും നേരിന്റെ തിരകളി -
ലലയും മനസ്സിന്റെ മഴവിൽത്തുടിപ്പുകൾ
ഏകനായ് പിറന്നു ഞാനെങ്കിലുമൊറ്റയ്ക്കൊന്നും
നേടുവാനാകില്ലെന്ന നിത്യസത്യത്തെ കാണ്മൂ
ഒന്നിനുംകഴിയാത്ത ശിശുവായ് മനുജന്മം
തന്നതാണീശൻ മററുജന്മങ്ങൾ സ്വപര്യാപ്തം
അന്യർതൻ സഹായമില്ലാതൊന്നും നേടാൻ മേലാ-
ജന്മമെന്നാലും മുന്നിൽ കണ്ടിടാം കരമേറെ
കുട്ടിയായിരിക്കുമ്പോളച്ഛനമ്മമാർ , പിന്നെ
കൂട്ടുകാർ, ഗുരുഭൂതർ, ബന്ധുക്കള,യൽക്കാരും
ജോലിയായാലോ സഹവർത്തികൾ നിരവധി
കാലചക്രത്തിൻ ചലനത്തിനൊത്തുയരവേ
താലി ചാർത്തുകയായി,  കൂട്ടിനായ് വരുന്നവൾ
താഴ്ചയിലുയർച്ചയിലൊപ്പമായുണ്ടായീടും
പൂത്തിടും കുസുമങ്ങൾ ദാമ്പത്യവല്ലിതന്നിൽ
ആത്തമോദത്തോടപ്പോൾ കുടുംബം സമ്പൂർണ്ണമായ്.
ഒറ്റയ്ക്കു നേടീ സർവ്വമെന്നാരാൻ പറയുകിൽ
ഒപ്പമാണതു കൈവന്നെന്നതു മാത്രം സത്യം !