ആകെ പേജ്‌കാഴ്‌ചകള്‍

2017, മാർച്ച് 30, വ്യാഴാഴ്‌ച

കാമുകി





ചിന്തകൾ - ഹൃദന്തത്തിൻ ചുമരിൽ പതിച്ചുള്ള
സുന്ദരമാകും വർണ്ണചിത്രങ്ങൾ - മനോജ്ഞങ്ങൾ
എന്തിനോ മധുരിക്കും വേദന പകർന്നെന്റെ-
യന്തരാത്മാവിൽ പേർത്തും നൊമ്പരം കിളിർപ്പിക്കേ,
വന്നതില്ലിന്നും നിദ്ര, നഷ്ടസങ്കല്പം നെയ്ത
പൊന്നുനൂലിഴമാത്രം താലോലിച്ചിരിപ്പൂ ഞാൻ
പട്ടുമെത്തയിലില്ല ചുളിവോ, കുടമുല്ല-
മൊട്ടിന്റെ ചതഞ്ഞതാം ദളമോ, പുളകമോ
എൻ വളക്കിലുക്കവും ദീർഘനിശ്വാസങ്ങളും
പൊൻനിലാക്കതിർ വീണ മുറിയിൽ തുടിക്കുമ്പോൾ
സങ്കടം തീരാതാഴി തേങ്ങുമ്പോൾ, കരിമുകിൽ
തിങ്കളെ ചുറ്റിച്ചുറ്റിയലയാൻ തുടങ്ങുമ്പോൾ
കേട്ടു ഞാനൊരു പാദവിന്യാസം പ്രതീക്ഷതൻ
കോട്ടവാതിലിലാരോ കൈമുട്ടി വിളിക്കുന്നോ ?
കാത്തു ഞാനിരുന്നിന്നു വൃദ്ധയായെന്നാകിലും
തീർത്ഥയാത്രയ്ക്കെൻകൂടെ തോഴനും വരുന്നെന്നോ ?
ഒടുവിൽ കതകല്പം തുറക്കുംമുമ്പേതന്നെ
തുടരെയൊരായിരം ചുംബനമുതിർത്തെന്നെ
ആ വിശാലമാം മാറിൽ ചേർത്തെന്റെ പ്രിയതോഴൻ
കേവലം കുളിർകാറ്റിൻ കാമുകിയീ ഞാൻ ധന്യ !