ആകെ പേജ്‌കാഴ്‌ചകള്‍

2013, മേയ് 23, വ്യാഴാഴ്‌ച

സൃഷ്ടി





കണ്ണിൽ കരിയും, കരളിൽ കുസൃതിയും
ചുണ്ടിൽ ചിരിയുമായ്‌ മേവുമെൻ കുഞ്ഞിനെ
നിർദ്ദയം താഡിച്ചു കോപകലുഷാത്മ-
മർദ്ദിതനായ ഞാൻ ചോരപൊട്ടുംവരെ

ഒന്നല്ല, രണ്ടല്ലിതേഴാം തവണയാ-
ണെന്മകൾ ധിക്കാരമീവിധം കാട്ടുന്നു
തെറ്റു തിരുത്തുവാനില്ലമ്മ ലാളിച്ചു
മുത്തം കൊടുക്കുവാ,നപ്പമേകീടുവാൻ

എങ്ങനെ മിണ്ടാതെ ഞാനിരിക്കും? കരൾ
തേങ്ങുകയാകിലും, കണ്ണു ചുവക്കണം !
നേരമിരുട്ടിയ നേരം പതുക്കവെ
ചാരിയ വാതിൽക്കതവു തുറന്നു ഞാൻ

ഏറെ കരയുകകാരണം നിദ്രയി-
ലൂറുമെൻ പൈതലെ കാണ്മാനണയവെ
കൂമ്പിയ താമരക്കൺകളിൽ കണ്ടു ഞാൻ
തേൻ തുള്ളിപോലുള്ള രണ്ടിറ്റു കണ്ണുനീർ

അക്കണ്ണുനീരെന്റെ ചുണ്ടാൽ തുടയ്ക്കവെ,
അക്കരിങ്കൂന്തലെൻ കണ്ണുനീരൊപ്പവെ,
തെറ്റുകൾ സർവ്വം
 പൊറുക്കേണ്ട മാനസ-
ശക്തിയുണർന്നെന്നിൽ വിദ്യുല്ലതികപോൽ

കണ്ടു ഞാൻ മെത്തയ്ക്കരികിൽ പളുങ്കിന്റെ
തുണ്ടുകൾ, വർണ്ണശബളമാം ചിപ്പികൾ,
കുപ്പിവളകൾ, പൂച്ചെണ്ടുകൾ, നിത്യവും
പെറ്റുപെരുകുന്ന പീലികൾ, മാലകൾ

ഒക്കെയും ചേർത്തു വിഷാദാർത്തചിത്തയെൻ
പുത്രി വിരചിച്ച നോവിന്റെ ചിത്രണം
എത്ര മനോഹരം ! നിശ്ചയം വേദനാ-
ചിത്രമാണെന്നും മനുഷ്യന്റെ സൃഷ്ടികൾ !

32 അഭിപ്രായങ്ങൾ:

  1. എത്ര മനോഹരമീ മനുഷ്യന്റെ സൃഷ്ടികൾ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. നന്ദി, കലാവല്ലഭൻ. അഭിപ്രായത്തിന്‌ നാന്ദി കുറിച്ചതിന്‌.

      ഇല്ലാതാക്കൂ
  2. അക്കണ്ണുനീരെന്റെ ചുണ്ടാൽ തുടയ്ക്കവെ,
    അക്കരിങ്കൂന്തലെൻ കണ്ണുനീരൊപ്പവെ,

    അത് തന്നെയാണ് നിഷ്കളങ്കത്തിൻ ശക്തി, പലപ്പോഴും ഉറക്കുവാൻ തോളിൽ എടുക്കുമ്പോൾ നമ്മുടെ തോളിൽ തട്ടി ഉറക്കുന്ന എന്റെ മോളെ എനിക്ക് കാണാം. അതാവും കുട്ടികളുടെ മുമ്പില നാം ശിശു ആയിപോകുന്നത്. പക്ഷെ അറിഞ്ഞോ അറിയാതെയോ എന്തെ നാം ശിക്ഷകരായി പോകുന്നത്, നമ്മുടെ അശക്തി മറക്കാനാവും ആ കടന്നാക്രമണം! മനോഹരമായി വരച്ചിട്ടു ആ സ്നേഹം ആ ശക്തി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, ബൈജു. താങ്കളുടെ അഭിപ്രായം എനിക്കു ചാരിതാർത്ഥ്യം നൽകുന്നു.

      ഇല്ലാതാക്കൂ
  3. കടുകിട തെറ്റിക്കൂടാത്ത കർത്തവ്യ ബോധവും,നിരുപാധികം നിർഗ്ഗളിക്കുന്ന വാത്സല്യ ധാരയും...!! ഈയൊരു ദ്വന്ദ്വബോധത്തിൽ അടിപതറാതെ, വികാരം മാറ്റിവച്ച്, വിചാരത്തെ മുറുകെപ്പിടിക്കുന്ന ഒരച്ഛന്റെ മനസ്സിതിൽ നന്നായി

    അവതരിപ്പിച്ചിരിക്കുന്നു.ഒന്നു തീർച്ച. ആ മകൾക്ക് ഭാവിയിൽ കണ്ണീരു പൊഴിയ്ക്കേണ്ടി വരില്ല. വളരെ ഇഷ്ടപ്പെട്ടു ഈ കവിത.



    ശുഭാശംസകൾ സർ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സൗഗന്ധികം, അഭിപ്രായത്തിന്‌ നന്ദി. അനുഭവങ്ങളാണല്ലോ നമ്മുടെ ഗുരു.

      ഇല്ലാതാക്കൂ
  4. എത്ര മനോഹരം ! നിശ്ചയം വേദനാ-
    ചിത്രമാണെന്നും മനുഷ്യന്റെ സൃഷ്ടികൾ !
    Manoharam thanne. Aashamsakal, Sir.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡോക്ടർ. കവിത ഇഷ്ടമായെന്നറിഞ്ഞു സന്തോഷം. നന്ദി.

      ഇല്ലാതാക്കൂ
  5. മറുപടികൾ
    1. നന്ദി, സുഹൃത്തെ
      , ഈ വരവിനും, അഭിപ്രായത്തിനും.

      ഇല്ലാതാക്കൂ
  6. അടിച്ചുവളര്‍ത്താത്ത മക്കളും അടച്ചുവേവിയ്ക്കാത്ത ഭോജ്യവും മെച്ചമാകില്ലെന്ന് പഴമക്കാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ്‌ അജിത്ത്‌.
      ഇപ്പോൾ മക്കളെ പേടിക്കുകയത്രെ മാതാപിതാക്കൾ. പിന്നെ ഭോജ്യത്തിന്‌ ഒരു ഫോൺകാൾ മതിയല്ലോ. അടയ്ക്കുകയോ വേവിക്കുകയോ ഒന്നും വേണ്ട. കാലം പോയ പോക്ക്‌.

      ഇല്ലാതാക്കൂ
  7. വേദനയുടെ സൃഷ്ടികൾക്ക് നോവിന്റെ ആഴമുണ്ടാവും , സ്നേഹത്തിന്റെ വിശാലതയുണ്ടാവും അതുകൊണ്ടവ ഹ്രുദയസ്പർഷി ആയിരിക്കും

    മറുപടിഇല്ലാതാക്കൂ
  8. എത്ര മനോഹരം !ഈ കവിതയെ കുറിച്ചാണ് ഞാൻ പറഞ്ഞത്..
    ലളിതമായ വരികൾ ,മനസ്സിലേക്ക് ആഞ്ഞു തറക്കുന്ന ആശയം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, നളിനകുമാരി. കവിത ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.

      ഇല്ലാതാക്കൂ
  9. തെറ്റുകൾ സർവ്വം
    പൊറുക്കേണ്ട മാനസ-
    ശക്തിയുണർന്നെന്നിൽ വിദ്യുല്ലതികപോൽ
    omanich vashalakki valarthunna pathivilninnum...marininnukondulla oru pithavinte ulvedana....manoharamayirikkunnu....hridayasparsiyayi...aasamsakal...

    മറുപടിഇല്ലാതാക്കൂ
  10. വളരെ ഹൃദയസ്പര്‍ശിയായ വരികള്‍.....ആശംസകള്‍ നേരുന്നു..........

    മറുപടിഇല്ലാതാക്കൂ
  11. "എത്ര മനോഹരം ! നിശ്ചയം വേദനാ-
    ചിത്രമാണെന്നും മനുഷ്യന്റെ സൃഷ്ടികൾ !"

    വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്ന വരികള്‍....

    മറുപടിഇല്ലാതാക്കൂ
  12. അച്ഛന്റെ മനസ്സ് വളരെ മനോഹരമായി വരച്ചു കാട്ടി.
    നല്ല വരികള്‍ ...
    അഭിനന്ദനങ്ങള്‍ ....

    മറുപടിഇല്ലാതാക്കൂ
  13. ഒക്കെയും ചേർത്തു വിഷാദാർത്തചിത്തയെൻ
    പുത്രി വിരചിച്ച നോവിന്റെ ചിത്രണം
    എത്ര മനോഹരം ! നിശ്ചയം വേദനാ-
    ചിത്രമാണെന്നും മനുഷ്യന്റെ സൃഷ്ടികൾ !

    മനോഹരം മാഷേ....

    മറുപടിഇല്ലാതാക്കൂ
  14. കവിത വളരെ ഇഷ്ടപ്പെട്ടു. ലളിതം..സുന്ദരം...ആര്‍ക്കും മനസ്സിലാകാത്ത കവിതകള്‍ എഴുതി ,സായൂജ്യമടയുന്ന കവികളുടെ കൂട്ടത്തില്‍ നിന്ന് താങ്കള്‍ വേറിട്ടു നില്ക്കുന്നു.എങ്കിലും ഈ കവിതയ്ക്ക് സൃഷ്ടി എന്നു പേരിട്ടതിന്റെ യുക്തി മനസ്സിലാകുന്നില്ല...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പളുങ്കിന്റെ തുണ്ടുകൾ, ചിപ്പികൾ,
      കുപ്പിവളകൾ, പൂച്ചെണ്ടുകൾ, പീലികൾ, മാലകൾ
      എന്നിവ ചേർത്തു വിഷാദാർത്തചിത്തയായ
      പുത്രി വിരചിച്ച നോവിന്റെ ചിത്രണംതന്നെയാണ്‌ അവളുടെ
      സൃഷ്ടികൾ !

      ഇല്ലാതാക്കൂ
  15. ഏറെ കരയുകകാരണം നിദ്രയി-
    ലൂറുമെൻ പൈതലെ കാണ്മാനണയവെ
    കൂമ്പിയ താമരക്കൺകളിൽ കണ്ടു ഞാൻ
    തേൻ തുള്ളിപോലുള്ള രണ്ടിറ്റു കണ്ണുനീർ

    എനിക്ക് സങ്കടം വരുന്നു ..........ആര്‍ദ്രമായ അച്ഛന്‍റെ സ്നേഹം !

    മറുപടിഇല്ലാതാക്കൂ

  16. മിനി ഒരുപാടു നന്ദി. വായിച്ചതിനും അഭിപ്രായം കുറിച്ചതിനും

    മറുപടിഇല്ലാതാക്കൂ
  17. നല്ല ഒരു വായനാനുഭവം ആയി സർ.
    പ്രശസ്ത ഇംഗ്ളീഷ് കവി കവെന്ട്രി പാട്മോറിന്റെ 'The Toys' എന്ന കവിത പ്രീ ഡിഗ്രീ ക്ളാസുകളിൽ പഠിച്ചത് ഓർമ വരുന്നു.

    മറുപടിഇല്ലാതാക്കൂ