വിസ്മൃതിക്കുള്ളിൽ മറയാതെ നിത്യവു-
മസ്മൽ സ്മരണയിൽ മിന്നുന്ന താരമേ !
ഹാസ്യസാമ്രാട്ടേ !, മലയാളനാടിന്റെ
ഭാസുരദീപമെ പ്രോജ്ജ്വലിച്ചീടുക
നീതിതൻ ചാട്ടവാറേന്തി പരിഹാസ-
വീഥിയിലാശയാശ്വത്തിൽ കുതിച്ചു നീ
ആഞ്ഞടിച്ചല്ലോ നിരന്തരം രാഷ്ട്രീയ

ചുറ്റും ചെളിക്കുള്ളിലാണ്ടു കിടക്കുന്ന
മുത്തു ചൂഴ്ന്നോരോന്നെടുത്തു കാട്ടീടവെ
ഞങ്ങളണഞ്ഞതിൻ ദിവ്യപ്രകാശത്തിൽ
മുങ്ങി പരിസരംപോലും മറന്നുപോയ് !
നിത്യവും കാണുന്ന കാഴ്ചയിലങ്ങതൻ
യുക്തിയാം ഭാവന താഴ്ന്നിറങ്ങീടവെ
ആയിരമായിരമുജ്ജ്വലസൃഷ്ടികൾ
മായികമായിട്ടുയരുന്നു ഹാസ്യമായ്
സഞ്ജയനാമധേയത്തിന്റെ പിന്നിലെ
സഞ്ചിതഹാസ്യ സഞ്ജീവനഗായകാ !
കേരളത്തിന്നഭിമാനമാമങ്ങതൻ
തൂലികാസ്പർശങ്ങൾ ഹാസ്യശരങ്ങളായ്
ആംഗ്ലേയദാസ്യം തലയ്ക്കുപിടിച്ചുള്ള
സങ്കുചിതത്വത്തിൽ ചെന്നുകൊണ്ടീടവെ
നീങ്ങീ ദുരാചാരമെന്ന മൂടൽ മഞ്ഞു
നേടീ സമത്വസാഹോദര്യ സൌഹൃദം !
സ്വർഗലോകത്തിലും ഹാസ്യംതുളുമ്പുന്ന
സർഗ്ഗാത്മഭാവന പൂത്തുവിടരവെഹാസ്യാഞ്ജലികൾ ഹാ ! നേരുന്നു ഞങ്ങൾ-
ക്കൊരാശ്വാസമങ്ങതൻ ഹാസ്യസ്മരണകൾ.
ഇന്നത്തെ രാഷ്ട്രീയനാടകം ദർശിക്കെ,
അങ്ങതന്നാത്മാവു പൊട്ടിച്ചിരിക്കയാം !