ആകെ പേജ്‌കാഴ്‌ചകള്‍

2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

ഗുരുസ്മൃതി




ഈറനായൊരു കർക്കിടകത്തിൻ
ചേല ചിങ്ങപ്പെണ്ണാറ്റിയണിഞ്ഞു
സൂനമെങ്ങും വിടർന്നു, മാവേലീ-
ഗാനം പാടി കിളികൾ പറന്നു.
എങ്ങുമുല്ലാസമെങ്ങും സമൃദ്ധി
തിങ്ങീടും നല്ല നാളുകളൊന്നിൽ
വന്നു നാരായണ ഗുരുദേവ
ജന്മനക്ഷത്രമാകും ചതയം
ദാരിദ്ര്യത്തിന്നിരുട്ടറയാകും
കൂരയൊന്നിൻ മടിത്തട്ടിൽനിന്നും
പൊന്തീ ദിവ്യ പ്രഭാപൂരമായ
സുന്ദരമൊരു ഭാസുരതാരം


പൊങ്ങീയന്ധവിശ്വാസങ്ങൾ വാനിൽ
തിങ്ങിക്കൂടും കരിങ്കാറുപോലെ
ധർമ്മമെങ്ങും ക്ഷയിച്ചു, മനുഷ്യ-
ജന്മം ഭീതിദമായി ഭവിച്ചു
ബിംബാരാധന, പൂജാദികർമ്മം
ഭിന്നിപ്പിച്ചു മനുഷ്യരെയാകെ
നാലുഭാഗവും ജാതിമതങ്ങൾ
വേലി കെട്ടി ജനത്തെയകറ്റി


എങ്ങും കാണുമസമത്വമോർത്തു
വിങ്ങീ താവക മാനസമാകെ
ജാതിതൻ വേലി നീക്കി, മനുഷ്യ-
ജാതിയൊന്നെന്നുപദേശമേകി
ദേവാരാധനയെല്ലാർക്കുമൊപ്പ-
മാവാമെന്നുള്ള സന്ദേശമേകി
തന്നിൽ ദൈവമിരിപ്പതു കാട്ടാൻ
മുന്നിൽ കണ്ണാടിബിംബം നിരത്തി
ഇന്നും ഞങ്ങൾതൻ ഹൃത്തിൽ വസിപ്പൂ
വന്ദ്യ നാരായണ ഗുരുദേവൻ


8 അഭിപ്രായങ്ങൾ:

  1. മുന്നിൽ കണ്ണാടിബിംബം നിരത്തി
    ഇന്നും ഞങ്ങൾതൻ ഹൃത്തിൽ വസിപ്പൂ
    വന്ദ്യ നാരായണ ഗുരുദേവൻ

    എത്ര മനോഹരം!

    മറുപടിഇല്ലാതാക്കൂ
  2. "ഇന്നും ഞങ്ങൾതൻ ഹൃത്തിൽ വസിപ്പൂ
    വന്ദ്യ നാരായണ ഗുരുദേവൻ"

    മനോഹരം മധു സാർ.

    മറുപടിഇല്ലാതാക്കൂ
  3. ഒരു ജാതിയൊരു മത-
    മൊരു ദൈവം പാടിയ
    ഗുരുദേവനെ പിടി-
    ച്ചൊരു ജാതി തൻ
    ദൈവമാക്കിയോർ നമ്മൾ ...!

    നമ്മളിങ്ങനെയൊക്കെയാണ്... പറഞ്ഞതല്ല കേൾക്കുക , കേട്ടതല്ല മനസ്സിലാക്കുക, മനസ്സിലാക്കിയതല്ല ചെയ്യുക, ചെയ്യുന്നതല്ല ഉപദേശിക്കുക, ഉപദേശിക്കുന്നതല്ല ചെയ്യുക.
    ഗാന്ധിജിയും ഗുരുദേവനും ആദി ശങ്കരനും ഒക്കെ ജനിച്ച മണ്ണിലാണ് നമ്മളും ജനിച്ചത് എന്നതാണൽഭുതം. മണ്‍ മറഞ്ഞ ഈ മഹാന്മാരൊക്കെ ഒന്ന് പുനർജനിച്ചെങ്കിൽ എന്ന് തീവ്രമായി ആശിച്ചു പോകുന്നു. കവിതയ്ക്ക് ആശംസകൾ സർ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗിരിജ ടീച്ചറെ, അർത്ഥവത്തായ ഈ നല്ല അഭിപ്രായത്തിന്‌ നന്ദി

      ഇല്ലാതാക്കൂ