ആകെ പേജ്‌കാഴ്‌ചകള്‍

44,407

2014, ഡിസംബർ 24, ബുധനാഴ്‌ച

വർഷോദയം


ഓർമ്മതൻ താളുകൾക്കെല്ലാം പിറകിലായ്
ധർമ്മസംത്യാഗിയായ് ക്രൂശിതനായൊരാൾ
ഇന്നെൻ സ്മരണതൻ പട്ടുതൂവാലയിൽ
പൊന്നിഴ തുന്നുന്നു, പൂക്കൾ വിരിക്കുന്നു
കൊല്ലങ്ങൾ തൊങ്ങലായ് തൂങ്ങിനിന്നീടുന്നു
നിന്നങ്കിതൻ തുമ്പിലൊന്നിനോടൊന്നുപോൽ
വിസ്മൃതി പുല്കുമുലകിനെ നിത്യവും
ക്രിസ്തുദേവൻ സ്മരിപ്പിപ്പതുണ്ടീവിധം
നീലഗഗനത്തിൽ മിന്നുന്നൊരുജ്ജ്വല
താരകതൻ പ്രഭാനാളം പതിക്കവെ,
മഞ്ഞിൽ കുതിർന്നുള്ള വൈക്കോലിഴകളിൽ
മഞ്ജുളഹാസം വിരിയുന്നിതിപ്പൊഴും
സർവ്വലോകാരാദ്ധ്യനാം സൃഷ്ടിതന്നാദ്യ-
സംരക്ഷണം ചെയ്തതീ പുൽത്തുറുകുതാൻ
മൂർച്ചയേറീടുന്ന കല്ലുകളിൽ പട്ടു-
നീർത്തി പതത്തിൽ വിരിച്ചതീ പുല്ലുകൾ
നിന്നിൽനിന്നാദ്യം ഗ്രഹിച്ചിരിക്കാമവൻ
മന്നിലെ കാരുണ്യ സാന്ത്വനസ്പർശവും,
ഭിന്നമല്ലാത്ത സാഹോദര്യചിന്തയാ-
മുന്നോട്ട് പോകണമെന്നുള്ള സത്യവും,
പ്രാണൻ ത്യജിച്ചും ജനക്ഷേമവീഥിയിൽ
ജീവിതമർപ്പിച്ചിടേണ്ടൊരാ ത്യാഗവും,
ദൈവമല്ലാത്ത മനുഷ്യൻ കൊളുത്തിയ
കൈവിളക്കിൻ പ്രഭാകാന്തിയാം ധർമ്മവും
യേശുമഹേശനായ് മാറിയീ പ്രാഥമീ-
കാശയം കർമ്മമായ് മാറ്റിയതോർത്തു നാം
മാതൃകയാക്കി കൈകാലുകൾ നീക്കുക
നൂതന വർഷോദയത്തെ നമിക്കുക !

8 അഭിപ്രായങ്ങൾ:

  1. നൂതന വർഷോദയത്തെ നമിക്കുക !
    Aasamsakal.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. നന്ദി.ഡോക്ടർ. നമുക്ക്‌ ഒരുമിച്ച്‌ നമിക്കാം, പിന്നീട്‌ സ്മരിക്കാം.

      ഇല്ലാതാക്കൂ