ആകെ പേജ്‌കാഴ്‌ചകള്‍

2015, ഡിസംബർ 31, വ്യാഴാഴ്‌ച

ഓലക്കുട





ഇന്നലെയുച്ചയുറക്കിൽ പുതിയൊരു
സ്വപ്നം കണ്ടോ കണ്ണൂതുറന്നൂ
പൊന്മുകിൽമാലകൾ ? കവിളുതുടുത്തൊരു
മഴവില്ലഴകു വിരിഞ്ഞുവരുന്നു.
ആരും കാണാതാപ്പൂംകവിളിൽ
തുടരെത്തുടരെ ചുംബനമേകാൻ
വാരിപ്പുണരാൻ, കോൾമയിരേകാൻ
മാമലനിരകൾക്കെന്തോ മോഹം !
അമിതാനന്ദംകൊണ്ടോ ചൊല്ലൂ
കണ്ണുനിറഞ്ഞു, കവിളുനനഞ്ഞു,
അറിയാതോ നിൻ വളകൾ കിലുങ്ങീ
പട്ടുടയാടകൾ കാറ്റിലുലഞ്ഞൂ ?
പുതുമഴപെയ്തെന്നാരോ ചൊന്നു
കാറ്റോ, മണമോ, കുളിരോ, മണ്ണിൻ-
പുളകച്ചാർത്തോ, വറ്റിയ കിണറി-
ന്നടിയിലുയർന്നൊരു നാദസ്വരമോ?
എന്റെ മനസ്സിൻകൂട്ടിലുറങ്ങിയ
വേഴാമ്പൽപിട കണ്ണുതുറന്നു,
ചുണ്ടുവിടർത്തീ, ചിറകുവിരുത്തീ-
ട്ടതിദയനീയം ചുറ്റും നോക്കി
പീലിച്ചുരുളുനിവർത്തിയ മയിലിൻ
നൃത്തം കാണ്മൂ ഞാനീപഴകിയൊ-
രോലക്കുടയിൽ മങ്ങിമയങ്ങിയൊ-
രോർമ്മയുയർത്തിയ വെള്ളിത്തിരയിൽ
പത്തുവയസ്സിൻ പ്രസരിപ്പോടെൻ
കൌമാരത്തിൻ പദയാത്രകളുടെ
മുദ്രാവലികൾ തെളിഞ്ഞുകിടപ്പു-
ണ്ടിന്നും മുന്നിൽ, സ്മൃതിയുടെ മണ്ണിൽ
കൈയിൽ ചട്ടംപൊട്ടിയ കല്പല,
താളുകൾകീറിയപുസ്തക, മതിനുടെ-
യുള്ളിൽ പ്രസവം കാത്തുകിടക്കും
നീലപ്പീലികൾ, കടലാസുറകൾ,
കുപ്പായത്തിൻ കീശയ്ക്കുള്ളിൽ
ഗോട്ടികളൊപ്പം കിങ്കിലമാടും
കുപ്പിച്ചില്ലുകൾ, അങ്ങനെ പലതും
പേറി ഞാനൊരു വിദ്യാർത്ഥിയുമായ്
ഓർമ്മിക്കുന്നേനിന്നും പഴയൊരു
കാറ്റും മഴയും, ചക്രംപൂട്ടിയൊ-
രോലക്കുടയും, അതുപങ്കിട്ടൊരു
പാവാടപ്പെൺകൊടിയുടെ ചൊടിയും
ആലിൻചോട്ടിൽ വിരിഞ്ഞൊരു മഴവി-
ല്ലൊളിപോൽ നില്പ്പാണവളന്നൊരുനാൾ
കാലുവിറയ്ക്കും കുളിരിൽ, മഴയി-
ലുരുമ്മും കാറ്റിൽ കുടയില്ലാതെ.
“കൂടെ വരുന്നോ?” ചൊന്നൂ ഞാനതു-
കേൾക്കുംപൊഴുതവൾ വന്നെൻകുടയുടെ
ചോടെ നിന്നൂ, വിരിയും മുല്ല-
പ്പൂവിൻ പുഞ്ചിരിയല്ലോ തന്നൂ.
“എന്തിനു പെണ്ണേ പഞ്ചാരച്ചിരി,
നിൻമണവാളൻ വന്നിട്ടുണ്ടോ?
എന്തെന്തെല്ലാം സമ്മാനങ്ങൾ
തന്നൂ, തളയോ, വളയോ ചൊല്ലൂ”
ഒന്നു ചൊടിച്ചവൾനിന്നൂ, പിന്നെ
ചെവിയിൽ ചൊന്നൂ പരമരഹസ്യം...
“തന്നതു പറയാം...പിന്നെ...പിന്നെയൊ-
രോലക്കുടയാണോടിമറഞ്ഞൂ.”

9 അഭിപ്രായങ്ങൾ:

  1. ഓലക്കുട പോലെ തെളിയുന്നത്...
    മനോഹരമായി.

    മറുപടിഇല്ലാതാക്കൂ
  2. വിശദമായി എന്തെങ്കിലും പറയാൻ വരാം താമസിയാതെ.

    മറുപടിഇല്ലാതാക്കൂ