ആകെ പേജ്‌കാഴ്‌ചകള്‍

2019, ഒക്‌ടോബർ 5, ശനിയാഴ്‌ച

ഒപ്പം

നരമൂടുമെൻമുടിനാരിഴ ചികഞ്ഞു ഞാൻ
തിരയും ഗതകാലസ്മൃതിതൻ മടിത്തട്ടിൽ
അലമാലയായ്പൊങ്ങും നേരിന്റെ തിരകളി -
ലലയും മനസ്സിന്റെ മഴവിൽത്തുടിപ്പുകൾ
ഏകനായ് പിറന്നു ഞാനെങ്കിലുമൊറ്റയ്ക്കൊന്നും
നേടുവാനാകില്ലെന്ന നിത്യസത്യത്തെ കാണ്മൂ
ഒന്നിനുംകഴിയാത്ത ശിശുവായ് മനുജന്മം
തന്നതാണീശൻ മററുജന്മങ്ങൾ സ്വപര്യാപ്തം
അന്യർതൻ സഹായമില്ലാതൊന്നും നേടാൻ മേലാ-
ജന്മമെന്നാലും മുന്നിൽ കണ്ടിടാം കരമേറെ
കുട്ടിയായിരിക്കുമ്പോളച്ഛനമ്മമാർ , പിന്നെ
കൂട്ടുകാർ, ഗുരുഭൂതർ, ബന്ധുക്കള,യൽക്കാരും
ജോലിയായാലോ സഹവർത്തികൾ നിരവധി
കാലചക്രത്തിൻ ചലനത്തിനൊത്തുയരവേ
താലി ചാർത്തുകയായി,  കൂട്ടിനായ് വരുന്നവൾ
താഴ്ചയിലുയർച്ചയിലൊപ്പമായുണ്ടായീടും
പൂത്തിടും കുസുമങ്ങൾ ദാമ്പത്യവല്ലിതന്നിൽ
ആത്തമോദത്തോടപ്പോൾ കുടുംബം സമ്പൂർണ്ണമായ്.
ഒറ്റയ്ക്കു നേടീ സർവ്വമെന്നാരാൻ പറയുകിൽ
ഒപ്പമാണതു കൈവന്നെന്നതു മാത്രം സത്യം !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ