ആകെ പേജ്‌കാഴ്‌ചകള്‍

2012, ജൂൺ 7, വ്യാഴാഴ്‌ച

മാടായിപ്പാറ





മാടായിപ്പാറയെ കാണ്‍കെ എന്റെ മാനസമാനന്ദസാന്ദ്രം
 പോയൊരെന്‍ ബാല്യസ്മൃതികള്‍ മയില്‍പ്പീലി വിടര്‍ത്തുന്നു മുന്നില്‍
ആറുവയസ്സുമുതല്‍ക്കെ, ഞാനീ പാറയെ കണ്ടുവളര്‍ന്നു
പാറപ്പൂ പുഞ്ചിരി തൂകി, മുള്ളാല്‍ കാലടി മെല്ലെ തഴുകി
കാലം കഴിയവെ കാലില്‍ മുള്ളു കേറാത്തഴമ്പായി മാറി
 ഉച്ചയ്ക്കു വിദ്യാലയത്തിന്‍ മണിയൊച്ചയുയരുന്ന നേരം
പാറക്കുളങ്ങരെ ഞങ്ങള്‍ ചോറ്റുപാത്രവും തൂക്കിയണഞ്ഞു
 ഓലക്കുടതന്‍ ചുവട്ടില്‍ മഴക്കാലത്തും ചോറുണ്ടു ഞങ്ങള്‍
കാറ്റുവരുമ്പോള്‍ കിടാങ്ങള്‍ 'പാരച്യൂട്ടാ'യ്‌ കുടയ്ക്കൊപ്പം പൊങ്ങി
കൂട്ടുകാരൊത്തു കളിച്ചു പല പാട്ടുകള്‍ പാടി രസിച്ചു.
പാളയം മൈതാനംതന്നില്‍ ഫുട്ബോള്‍ പാഠങ്ങള്‍ ഞങ്ങള്‍ പഠിച്ചു
 ഓണമായാല്‍ ഞങ്ങള്‍ പൂക്കൂടയുമേന്തിയീ പാറയിലെത്തും
കാക്കപ്പൂ കണ്ണാന്തളിപ്പൂ പിന്നെ തെച്ചീപ്പൂവൊക്കെ പറിക്കും
 ജൂതക്കുളങ്ങരെ ചെന്നു നീണ്ട ചൂതു പറിച്ചു രസിക്കും
 ഓടും കുറുക്കനെ കാണ്‍കെ ഒട്ടു ഭീതിയാല്‍ കാലിടറീടും
കാലികള്‍ക്കൊപ്പം നടക്കും ധീരശാലികളായി നടിക്കും
 പാറയില്‍ മേഞ്ഞുനടക്കും കന്നുകാലികളെ കൊന്നുതിന്നാന്‍-
 എത്തും പുലികളെ കൊല്ലാന്‍ തീര്‍ത്ത തുപ്പാക്കിക്കല്‍മാടം നോക്കും
 അന്നത്തെയാ വടുകുന്ദപ്പൊയ്ക മുന്നില്‍ കടലുപോല്‍ തോന്നി
എന്നുമുറവവറ്റാത്ത ജലം പുണ്യതീര്‍ത്ഥം പോല്‍ വിശുദ്ധം
 മൂന്നു കിണറതിലുണ്ടെന്നല്ലൊ മൂത്തവര്‍ ചൊന്നതു മുന്നം
 ദേവനദങ്ങളിലേക്കു നീണ്ടുപോവുമവയെന്നു കേള്‍വി
 വാപിളര്‍ന്നീടും മുതലക്കൂട്ടം വാപിയില്‍ നീന്തിത്തുടിച്ചു
 പുസ്തകസഞ്ചിയുംതൂക്കി പോകും കുട്ടികള്‍ ഞങ്ങള്‍ ഭയന്നു
 പൂരക്കടവിലണഞ്ഞു പിന്നെ പൂരംകുളികണ്ടു നിന്നു
നേദ്യച്ചോര്‍ കൊട്ടയിലാക്കി തന്ത്രി നീന്തും മുതലകള്‍ക്കേകും
 തീരമൊരുത്സവമേളം പൊങ്ങിയാരവം ചന്തയിലെങ്ങും !

 ബാല്യം കൊഴിഞ്ഞുപോയ്‌ മെല്ലെ മുന്നില്‍ കാവ്യാംഗന വന്നു നിന്നു
പാറയില്‍ കാവ്യം രചിക്കും വെറും പാവമാമെന്നെ തഴുകി
ഏഴിമലയതുകണ്ടു മേഘപാളിയാല്‍ നാണം മറച്ചു
ആഴിയലകള്‍ കൈകൊട്ടി, തൂവെണ്‍പൂഴിയില്‍ ചിത്രം വരച്ചു
 എന്‍ കാവ്യജീവിതയാത്രയ്ക്കൊത്തു സങ്കല്‍പചിത്രം രചിക്കാന്‍
പൂവിടും ഭാവനയെല്ലാം കാവ്യഹാരമായ്‌ മാറ്റിയെടുക്കാന്‍
 ഇന്നുമീ മാടായിപ്പാറ എന്നെ വന്നുവിളിക്കുന്നു വീണ്ടും
സസ്യങ്ങള്‍, പുഷ്പജാലങ്ങള്‍, വന്യജന്തുക്കള്‍, ജൈവസമ്പത്തും
 അത്യപൂര്‍വ്വം ശലഭങ്ങള്‍, വിരുന്നെത്തുന്ന പക്ഷികളെല്ലാം
 മാടായിപ്പാറയില്‍ വാണു ഒരു മാവേലിനാടെന്നപോലെ

 എങ്ങുപോയാനല്ലകാലം, കാറ്റില്‍ പൊങ്ങുന്നു ദുര്‍ഗന്ധമിപ്പോള്‍
 പാറയോവെട്ടീപ്പൊളിച്ചു, രാജപാതകള്‍ ഹര്‍മ്മ്യങ്ങളെങ്ങും
 ക്ഷേത്രങ്ങള്‍, പൂര്‍വ്വചരിത്ര സ്മൃതിസാക്ഷ്യങ്ങളൊക്കെ തകര്‍ക്കാന്‍
വാ പിളര്‍ന്നോടിവരുന്നു യന്ത്രകീചകന്‍ മാറു പിളര്‍ക്കാന്‍
നിന്‍ ചോരയൂറ്റിക്കുടിക്കാന്‍, പിന്നെ നിന്‍ കുടല്‍മാലയെടുക്കാന്‍
കുന്നും മലയുമിടിക്കാന്‍ വടുകുന്ദയില്ലാതാക്കിത്തീര്‍ക്കാന്‍
 വെള്ളമില്ലാതെ വലയ്ക്കാന്‍, കുടിവെള്ളവും തേടി നടത്താന്‍
 വെള്ളനിറം പൂണ്ട മണ്ണു മാന്തി , വെള്ളിക്കാശാക്കുന്നിതെങ്ങും
ടൂറിസമെന്നുള്ള പേരില്‍ ചിലരാഭാസമല്ലോ ചമയ്പ്പൂ
 മദ്യമൊഴിഞ്ഞതാം കുപ്പി, ഒപ്പം പൊട്ടിയ കുപ്പിവളകള്‍....!
 പ്ളാസ്റ്റിക്‌ സഞ്ചികളെങ്ങും കാറ്റില്‍ പ്ളാവിലപോലെ പറപ്പൂ
നാറുമറവുമാലിന്യം തേടി പാറിവരുന്നു കഴുകന്‍
 ദാരികനെ കൊന്നൊരമ്മേ വീശൂ താവക നാന്ദക ഖഡ്ഗം
താരമ്പനെ കൊന്ന ദേവാ വീണ്ടും താവക തൃക്കണ്‍ തുറക്കൂ
 നേരമായ്‌ മാടായിക്കോട്ടതന്നില്‍ പീരങ്കി വീണ്ടും പടുക്കാന്‍
പാറയെക്കൊല്ലും കിരാതര്‍ തന്റെ മാറിലായ്‌ തീയുണ്ടതുപ്പാന്‍
ഒത്തുചേര്‍ന്നെത്തിടും ഞങ്ങള്‍, കാവ്യ ഖഡ്ഗമുയര്‍ത്തും കവികള്‍.






3 അഭിപ്രായങ്ങൾ:

  1. ഈ മനോഹര അക്ഷരങ്ങള്‍ മാടായിപ്പാറയെ മനസ്സില്‍ മയില്‍പീലി പോലെ വിടര്‍ത്തി .കാലം മാറുന്നത് അക്ഷരങ്ങളില്‍ തെളിയുന്നു .ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പ്പീലി

    മറുപടിഇല്ലാതാക്കൂ
  2. തീർച്ചയായും. കവിത ഒഴുകി വന്നോളും. വയിച്ചതിനു നന്ദി അജിത്ത്‌.

    മറുപടിഇല്ലാതാക്കൂ