ആകെ പേജ്‌കാഴ്‌ചകള്‍

2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

പാഥേയം


നേർത്ത തിരശ്ശീല പോലെ വിഷാദമെ-
ന്നാത്മാവൊരുക്കിയ വേദിയിൽ വീഴവെ,
ഇത്രയും നാളായ് പണിതീർത്ത മാനസ-
ചിത്രവർണ്ണോജ്ജ്വല മണ്ഡപം മൂകമായ്
സ്തബ്ധമായ് നർത്തനശാല, ചിലങ്കതൻ
ശബ്ദം നിലച്ചൂ, നശിച്ചൂ പ്രതീക്ഷകൾ
പ്രേമസംഗീതത്തുടിപ്പുമായ് വിങ്ങുന്നി-
തോമൽ വിപഞ്ചിതൻ മീട്ടാത്ത തന്തികൾ
ചുണ്ടിന്റെ മാധുരിയേലാതെ കൈവിരൽ-
ത്തുമ്പാൽ പുളകമണിയാതെ മൂകമായ്
പാടാൻ കൊതിച്ചു കിടക്കുന്നു മൂലയി-
ലോടക്കുഴലെന്റെ ജീവിതചിത്രമായ് !
എത്രയോ മുഗ്ധവസന്തം വരച്ചിട്ട
ചിത്രങ്ങൾ മുന്നിലൂടോടി മറയവെ,
ഈ വഴിയമ്പലമുറ്റത്തു വന്നു ഞാൻ
നോവിന്റെ ഭാരച്ചിറകൊതുക്കീടുവാൻ
തീരെ പരിചയമില്ലാത്ത കൈകളാ-
ലാരോ പകർന്ന പാഥേയം നുകരവെ,
എന്തിനോ മോഹിച്ചു മാനസം, ഒന്നു നിൻ
സുന്ദരരൂപമുയിർത്തെഴുന്നേല്ക്കുവാൻ.

9 അഭിപ്രായങ്ങൾ:

  1. RAHOON VOH TERE NAINO KI, NAINO KI, NAINO KI CHAANV RE......

    NICE POEM

    GOOD WISHES SIR.........

    മറുപടിഇല്ലാതാക്കൂ
  2. നല്ല കവിതയ്ക്ക് നമസ്കാരം....

    മറുപടിഇല്ലാതാക്കൂ
  3. മറുപടികൾ
    1. റാംജി, ഇപ്പ ശരിയാക്കാ.... നന്ദി അഭിപ്രായതിനും വായനയ്ക്കും

      ഇല്ലാതാക്കൂ
  4. ആയിരം സ്വപ്നങ്ങൾ പൂവിട്ടുലഞ്ഞൊരെൻ
    മാനസമിന്നു വെറും മണൽ ക്കാടു താൻ
    ശപ്ത ദു:ഖങ്ങൾ തൻ വേനലിൻ ചൂടിലാ-
    പുഷ്പങ്ങളൊക്കെയും വാടിക്കരിഞ്ഞു പോയ്..

    നഷ്ടസ്വർഗ്ഗങ്ങളെ മാറാപ്പിലാക്കി ഞാ-
    നിക്കൊടും ചൂടിൽ നിൻ കാല്പാടു തേടവേ
    വ്യർത്ഥ മോഹങ്ങൾ മരീചികയായ് മുന്നിൽ
    നൃത്തം ചവിട്ടി,പ്പിടിതരാ,തോടുന്നു..

    കാതങ്ങ,ളൊത്തിരി മുന്നിലുണ്ടിപ്പൊഴും
    പാദം തളർ ന്നു ഞാൻ വീഴുന്നതിൻ മുൻപ്
    ഇത്തിരി സ്നേഹനീ,രേകാനൊരു മരു-
    പ്പച്ചയാ,യെത്തുമോ ഈ മരു ഭൂവിൽ നീ...

    --(---

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. സുന്ദരമാമഭിപ്രായം കവിതയിൽ
      താങ്കൾ കുറിച്ചതു വായിച്ചിരിക്കവെ
      പൂവിനു ചോദിച്ചു പൂന്തോട്ടമൊക്കെയും
      നേടിയൊരാത്മസംതൃപ്തി ലഭിച്ചുമേ !

      ഇല്ലാതാക്കൂ