ആകെ പേജ്‌കാഴ്‌ചകള്‍

2014, ഡിസംബർ 20, ശനിയാഴ്‌ച

വൃദ്ധവിലാപം





“എവിടെ പോയെൻ വടി?” ബാബുമോനതു വെട്ടി-
യഴകായ് സ്റ്റമ്പുണ്ടാക്കി ക്രിക്കറ്റ് കളിക്കുന്നു.
“എവിടെ പോയെൻ ചില്ലുകണ്ണട?” അമ്മുക്കുട്ടി
മുടിയിൽ ഹേർബാന്റായി ഭംഗിയിൽ ചൂടീടുന്നു.
“എവിടെ പോയെൻ നോട്ടുപുസ്തകം?” സുധാകരൻ
കടലാസൊക്കെ ചീന്തി വഞ്ചികളുണ്ടാക്കുന്നു.
“എവിടെ പോയെൻ ഫൌണ്ടെൻപേന?” കോമളവല്ലി
പുതിയ പീച്ചാങ്കുഴലാക്കുവാൻ മുതിരുന്നു.
“എവിടെ പോയെൻ വള്ളിച്ചെരിപ്പ്?” മനോഹരൻ
കവണകെട്ടാനതിൻ വാറുകൾ മുറിക്കുന്നു.
“എവിടെ പോയെൻ കൊച്ചു പിച്ചളച്ചെല്ലപ്പെട്ടീ?”
സവിത സ്കൂൾബേഗിൽ പെൻസില്ബോക്സാക്കീടുന്നു.
“എവിടെ പോയെൻ ചൂടിക്കട്ടിൽ?” മോഹനറാണി
അയകെട്ടുവാനതു മുഴുവനഴിക്കുന്നു.
“എവിടെ പോയെൻ പിണ്ഡതൈലം?” ആനന്ദകൃഷ്ണൻ
പഴയ സൈക്കിൾചെയിനിൻ തുരുമ്പിൽ പുരട്ടുന്നു.
“എവിടെ പോയെൻ വെപ്പുപല്ലുകൾ?” പാണ്ടൻ നായ
അതിനെ കടിച്ചല്ലോ മുറ്റത്തു കളിക്കുന്നു.
“എവിടെ പോയെൻ മക്കൾ?” അച്ഛനെ വയോജന-
ഭവനം തന്നിലാക്കാൻ സ്ഥാപനം തേടീടുന്നു.
“എവിടെ പോയെൻ ഭാര്യ?” അവളാ ടെലിവിഷൻ
പരിപാടിയും കണ്ടു കണ്ണുനീർ വാർത്തീടുന്നു.
“എവിടെ പോയെൻ സ്വത്വം?” ഞാനാർക്കുംവേണ്ടാതുള്ള
കിഴവൻ; കറിവേപ്പിന്നിലയായ് ചമഞ്ഞവൻ !

17 അഭിപ്രായങ്ങൾ:

  1. പല്ലു കൊഴിഞ്ഞാൽ പിന്നെ
    പുല്ലു വില തന്നെ... നല്ല കവിത സർ.

    മറുപടിഇല്ലാതാക്കൂ
  2. പിള്ളാരുടേത് വെറും കുരുത്തക്കേടുകള്‍ എന്ന് കരുതി സമാധാനിക്കാം....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. പിള്ളാരുടേത്‌ അങ്ങനെ വിചാരിക്കാം, മുതിർന്നവരുടേതോ ?

      ഇല്ലാതാക്കൂ
  3. വാര്‍ദ്ധകം എങ്ങനെയാവുമോ എന്തോ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്തൊക്കെ വയസ്സനാകുമെന്നു തോന്നുന്നില്ല. നിത്യയൌവ്വനമല്ലേ ? !

      ഇല്ലാതാക്കൂ
  4. ഒരു വ്യക്തി വാർദ്ധക്യത്തിൽ എഴുതുന്നത്‌ കവിതയോ വിലാപമോ?

    മറുപടിഇല്ലാതാക്കൂ
  5. ഇത് വായിച്ചപ്പഴാ ഒരു കാര്യം ഓർമ വന്നേ .എന്റെ അച്ഛച്ചന്റെലൊരു മുറുക്കാൻ കത്തീണ്ടായിരുന്നു .അതാരേലും എടുക്കണത് മൂപ്പർക്ക്തീരേ ഇഷ്ടല്ല ന്നാലോ അമ്മമ്മ കറിക്കരിയാനും മാമന്മാര് ഓല ചീന്താനും ചേച്ചിമാര് മടലുപശൂന് ചന്തം കൂട്ടാനൊക്കെ എടുത്തോണ്ട് പോവും.ന്നട്ട് അച്ഛച്ചനതു തെരയുമ്പോ എന്റടുത്തു കൊണ്ടൊടുക്കാൻ പറയും .ഞാൻ നന്നേ ചെറുതായിരുന്നേ അപ്പൊ .ഇപ്പഴും കത്തി അവടെത്തന്നെണ്ട് .പക്ഷേ ആരും എടുത്തോണ്ട് പോവാറില്ല .എല്ലാരും വലുതായിപ്പോയി.
    കവിത നന്നായി .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാതീ, സന്തോഷം. ഈ ഭാഷ എനിക്ക് ഒത്തിരി ഇഷ്ടായി...ട്ടോ

      ഇല്ലാതാക്കൂ
  6. സ്വത്വം നഷ്ട്ടപ്പെടുന്ന വാര്‍ദ്ധക്യം , വാക്കുകളാല്‍ വരച്ച ചിന്തോദ്ധ്വീപക ചിത്രം ..
    അസ്സലായി സര്‍ ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സലീം, ഈ വായനയ്ക്കും അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  7. ഇതു സത്യമാണു സർ, കലികാല യാഥാർത്ഥ്യം, ഏതായാലും എന്റെ അച്ഛനും അമ്മയും ഇന്നും അവശനായ എന്നോടൊത്ത് കഴിയുന്നു. വൃദ്ധ സദനത്തിൽ പോകാം എന്ന് സ്വയമേവ അമ്മ പറഞ്ഞു. കാരണം മരുമകൾക്ക് എന്റെ കാര്യങ്ങൾ നോക്കാൻ തന്നെ നേരമില്ല !. ഇന്നും അമ്മ എന്റെ കാര്യത്തിനും, വീട്ടു ജോലികൾക്കും കഴിയും വിധം സഹായിക്കുന്നു. പ്രമേഹം വന്ന് മുറിച്ച ഉപ്പൂറ്റി മാത്രമുള്ള ഇടതുകാലും വച്ച്.

    രണ്ടാം ബാല്യത്തിന്റെ വാശിയും പേറി
    എന്റെയച്ഛനുണ്ടെൻ വീട്ടിൽ സോദരാ-
    ഏറെപ്രായമായെങ്കിലുമെനമ്മ-
    കുഞ്ഞുകുട്ടിയെ പ്പോലെ ശുശ്രൂഷിപ്പു.
    പാർശ്വ ഭാഗം തളർന്നു കിടക്കും ഞാൻ
    എന്നാൽ ചെയ്യാവുന്ന്തെല്ലമെ ചെയ്യുന്നു.
    വൃദ്ധസദനക്കാർ വന്നെങ്കിലും ഞ്ഞങ്ങൾ
    വേണ്ടയെന്നുചോല്ലി പറഞ്ഞയ്ചു.

    സ്വകാര്യ ദുഃഖം പങ്കുവെച്ചതിന് ക്ഷമിക്കുക

    മറുപടിഇല്ലാതാക്കൂ