ആകെ പേജ്‌കാഴ്‌ചകള്‍

2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ജവാന്റെ ഓണം




പണ്ടൊരു യക്ഷന്റെ മാനസവേദന
പങ്കിട്ട മേഘമേ ! നീയറിഞ്ഞീടുമോ
മൂകസന്ദേശം കുറിക്കുമെന്നോർമ്മതൻ
രൂപവും നാദവും താളലയങ്ങളും

മഞ്ഞലയ്ക്കുള്ളിൽ തളരാതെ, വീശുന്ന
മഞ്ഞുവാതത്തിൽ മരവിച്ചു പോവാതെ
ഈ ഹിമശൈലശൃംഗത്തിലെൻ ചേതന
ചൂടിനായ്‌ നിത്യസ്മൃതിയെ പുണർന്നുപോയ്‌ !

കാക്കിയുടുപ്പിന്റെ കീശയിലോമലിൻ
കാത്തിരിപ്പിൻ നെടുവീർപ്പുകൾ ചേർക്കവെ,
കത്തല്ല; മുന്നിൽ നിൻ ചിത്രമാണോമനെ
ചിത്രവുമല്ല ചലിക്കുന്ന രൂപമാം

കാഞ്ചി വലിച്ചു തഴമ്പിച്ച കൈവിരൽ-
ത്തുമ്പാലെടുത്തു ഞാൻ കത്തു നിവർത്തവെ
നിൻ ചുണ്ടനങ്ങിയോ, കേട്ടുവോ നേർത്തൊരു
മന്ദ്രണമാത്മവിപഞ്ചിയിലൂടെ ഞാൻ

"നാഥാ ! വരുന്നു തിരുവോണ, മങ്ങയ്ക്കു
നേരട്ടെ നന്മകൾ ഞാനുമെന്നുണ്ണിയും
ഉണ്ണിതന്നാദ്യത്തെയോണമാണങ്ങത-
ന്നുള്ളിലീ ചിന്തകൾ വല്ലതും കാണുമോ ?

ഒന്നു കണ്ടീടാൻ കൊതിക്കുന്നു മാനസം
പൊന്നുമോനങ്ങതൻ രൂപമെന്നാകിലും
(ആറേഴു കൊല്ലം ഭജിച്ചും ജപിച്ചുമാ-
ണീ ദിവ്യസമ്പത്തു കൈവന്ന തെങ്കിലും)

നിൽക്കാത്ത പേമാരി നാട്ടിൽ, മനുഷ്യരും
നാൽക്കാലിയും ചത്തു തോട്ടിലൊഴുകുന്നു
വീടിന്നടുക്കള ചാഞ്ഞു, മോന്തായത്തി-
ലോടുതകർന്നു മുഴുക്കെ പ്രളയമായ്‌

കാറ്റിൽ നിലം പൊത്തി വീണുപോയ്‌ തെങ്ങുകൾ
ഏത്തക്കുലവാഴയൊക്കെയൊടിഞ്ഞുപോയ്‌
ഏക്കമാണമ്മയ്ക്കു വീണ്ടുമീ വാവിന്റെ-
നീക്കം കഴിവോളമൊക്കെയും ദുസ്സഹം

ഓണം വരികയാണെങ്കിലുമങ്ങയെ-
ക്കാണും ദിനമാണെനിക്കു തിരുവോണം
എന്നു വരും ? എന്തു സമ്മാനമേകിടും
പൊന്നോമനയ്ക്കുമെനിക്കുമീയോണനാൾ ?"

അന്തിമയങ്ങി ഇരുട്ടിന്റെ കൈകളിൽ
സന്ധ്യ വിയർത്തു തളർന്നു മയങ്ങവെ,
നൊന്തിടുമെന്നന്തരംഗത്തുടിപ്പിന്റെ
മുന്തിരിമുത്തം തരട്ടെ സമ്മാനമായ്‌ !







2 അഭിപ്രായങ്ങൾ:

  1. കവിതയെ കുറിച്ച് അഭ്പ്രായം പറയാന്‍ ഞാന്‍ ആളല്ല
    ഗൃഹാതുരതത്തിന്റെ വൈഷമ്യം തോന്നിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ