ആകെ പേജ്‌കാഴ്‌ചകള്‍

2014, മേയ് 4, ഞായറാഴ്‌ച

ആത്മഗതം




പച്ചിലക്കുളിർതണൽ വിരിച്ചും, സൌഗന്ധിക-
പുഷ്പങ്ങൾ വാരിക്കോരിച്ചൊരിഞ്ഞും, പരിസര-
മൊക്കെയും സൌന്ദര്യത്തിൻ മഴവില്ലൊളി തൂകി
മുഗ്ധമാക്കിയ വൃക്ഷമിന്നു ഞാനുണങ്ങിപ്പോയ്

വേരുകളൊക്കെ മണ്ണിന്നൊലിപ്പിൽ പുറത്തായി
ശാഖകൾ  വിഷജ്ജ്വാലാമുഖിയാൽ  കരിഞ്ഞുപോയ്
പച്ചിലപോയിട്ടൊറ്റൊരിലയും കാണാനില്ല
വൃദ്ധയാം വൃക്ഷം ഞാനെൻ ജന്മത്തെ ശപിച്ചുപോയ്

എൺപത്തിനാലാണെന്റെ പ്രായം, ഞാനൊരായിരം
പൂർണ്ണചന്ദ്രനെ കണ്ടു കൈകൂപ്പി തൊഴുതവൾ
വസന്തം  തഴുകിയ നാളുകളെന്നെചുറ്റി
യസംഖ്യം കടന്നുപോയ് സുന്ദര സ്വപ്നം പോലെ

വണ്ടിനും തേനീച്ചയ്ക്കും  തേനില്ല. വിടരുന്ന
ചെണ്ടില്ല, ശലഭങ്ങളിതിലേ വരാറില്ല
പൂവിടാറില്ലെൻ ശാഖ, കമ്പുകളുണങ്ങിപ്പോയ്
പൂങ്കുയിൽ പാടാൻ വേണ്ടി വിരുന്നു വരാതായി.

ഈർച്ചവാളുമായല്ലൊ വന്നിവൻ ചിരിതൂകി
തീർച്ച,, യിന്നെന്നെ ഈർന്നു പിളർക്കും നിസ്സംശയം
ഒട്ടുമേ ചോരചിന്താതറക്കപ്പൊടിയായി
ഒട്ടി ഞാനീർച്ചവാളിന്നലകിൽ  ജന്മംതീർക്കും

വെട്ടിവീഴ്ത്തുമീ കർമ്മം ക്രൂരമീ ബലാത്സംഗം
വൃദ്ധയോടല്ലൊ   ചെയ് വൂ, ഈർച്ചവാളിനാൽ ദുഷ്ടൻ
മർത്ത്യാധമാ നീയോർക്ക ഞങ്ങൾതൻ വംശനാശം
അർത്ഥിക്കാതിരിക്കുക, ഞങ്ങളെ വണങ്ങുക..



16 അഭിപ്രായങ്ങൾ:

  1. കലികാലത്തിന്‍റെ ക്രൂരതകള്‍ പെരുകിക്കൊണ്ടിരിക്കുന്ന വേളയില്‍
    , ഈ കവിത ദുഷ്ട്ട ജന്മങ്ങളുടെ കണ്ണു തുറപ്പിക്കാന്‍ ഉതകുമെന്ന് തീര്‍ച്ച. ദൈനംദിനം കാണുന്ന ഭീതിപ്പെടുത്തുന്ന പത്ര വാര്‍ത്തകള്‍..ഇത്തരം സാഹിത്യ സൃഷ്ട്ടികളുടെ ആവശ്യകത ഊന്നി പ്പറയുന്നു.
    നമസ്ക്കാരം മധു സര്‍
    നല്ല കവിത.ഒരു വൃക്ഷമുത്തശ്ശിയെ അല്ല,ജീവിതാവസാനം ദുരന്തമായ് മാറുന്ന സ്ത്രീ ജന്മം തന്നെ കണ്ടു ...സങ്കടത്തോടെ .

    മറുപടിഇല്ലാതാക്കൂ
  2. ഈ എണ്‍പത്തിനാലിലും സജീവരചനയിലേര്‍പ്പെടുന്ന മാഷിന് വണക്കം. പൂവിടാറില്ല ശാഖ കമ്പുകളു....... മനോഹരം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എനിക്ക്‌ 84 വയസ്സ്` ആയിട്ടില്ല. ക്രൂരമായി ബലാത്സംഗംചെയ്ത്‌ കൊല്ലപ്പെട്ട മുത്തശ്ശിയുടെ പ്രായമാണത്‌. അഭിപ്രായത്തിന്‌ നന്ദി ജോസ്‌

      ഇല്ലാതാക്കൂ
  3. മറുപടികൾ

    1. വായിച്ചതിലും അഭിപ്രായം കുറിച്ചതിലും നന്ദി ഡോക്ടർ


      ഇല്ലാതാക്കൂ
  4. നമ്മുടെ നിയമസംവിധാനത്തിലെ ശിക്ഷാനടപടികളുടെ, അകാരണവും ദുർഗ്രാഹ്യവുമായ കാർക്കശ്യമില്ലായ്മ തന്നെയാണ്‌ ഇത്തരം സംഭവങ്ങൾക്ക്‌ കാരണമെന്നു തോന്നുന്നു. മരണശിക്ഷ തന്നെ ഒഴിവാക്കണമെന്ന മുറവിളിയും ഇപ്പൊ ഉയർന്നു വരുന്നുണ്ട്‌. ബലാൽസംഗ കൊലപാതകങ്ങൾക്ക്‌ മരണശിക്ഷ വേണ്ടെന്നു വാദിക്കുന്നവർ പറയുന്നത്‌, സംഭവത്തിലേക്ക്‌ നയിക്കാനിടയുണ്ടായ സാഹചര്യം സൃഷ്ടിക്കുന്നതിൽ ഇര, ചെറുതെങ്കിലുമായ പങ്ക്‌ വഹിക്കുന്നുണ്ടെങ്കിൽ അതും പരിഗണിച്ച്‌, പ്രതിക്ക്‌ പുനർവിചിന്തനത്തിനുള്ള അവകാശം നിഷേധിക്കരുതെന്നാണല്ലോ. എന്നാൽ, പിഞ്ചുകുഞ്ഞിനേയും, വൃദ്ധമാതാവിനേയും വരെ കാമാന്ധതയോടെ സമീപിക്കുന്ന മൃഗീയസംഭവങ്ങളിൽ, എങ്ങനെയാണ്‌, ഇരയുടെ പങ്ക്‌ ഒരു വിഷയം തന്നെയാവുന്നത്‌ ??!! തികച്ചും അക്ഷന്തവ്യമായ ഇത്തരം മനോനിലയുള്ള പ്രതികൾക്ക്‌ പുനർവിചിന്തനത്തിനും, പശ്ചാത്താപത്തിനുമുള്ള അവസരം നൽകുന്ന നിയമസംവിധാനം അനുചിതവും, അപക്വവുമാണെന്ന് സധാരണക്കാരനു തോന്നിയാൽ കുറ്റം പറയാനാവില്ല.

    ഒരാത്മഗതമാണെങ്കിലും മനുഷ്യത്വം നശിച്ചിട്ടില്ലാത്ത അനേകായിരം മനസ്സുകളുടെ പ്രതിഷേധത്മക ബഹുസ്വരതയുടെ അനുരണനങ്ങളോടൊത്ത്‌ ഈ കവിത തദാത്മ്യം പ്രാപിക്കുന്നുണ്ട്‌. ഒരെഴുത്തുകാരന്റെ തൂലികയുടെ ശക്തി സാർത്ഥകമായിത്തീരുന്ന സന്ദർഭം കൂടിയാകുന്നു അത്‌.

    കാലികപ്രസക്തിയുള്ള മികച്ച ഒരു കവിതയായി അനുഭവപ്പെട്ടു.



    ശുഭാശംസകൾ സർ.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സൌഗന്ധികം. താങ്കളുടെ അഭിപ്രായം ഏറെ വിലമതിക്കുന്നു. സൃഷ്ടിയുടെ ഉള്ളിൽ കടന്നുചെന്ന്‌ എഴുത്തുകാരനോടൊപ്പം അഭിരമിക്കുന്ന ഈ സർഗ്ഗവൈഭവത്തിനു കേവലം ഒരു നന്ദി മാത്രം മതിയാവില്ല.

      ഇല്ലാതാക്കൂ
  5. ഇനിയും കൃത്യമായ കാരണം കണ്ടെത്തിയില്ലാത്ത ഒരു പകര്‍ച്ചവ്യാധി പോലെ രോഗം വളരുന്തോറും ഭീതിയും വര്‍ദ്ധിക്കുകയാണ്. ശിക്ഷ കൊണ്ടൊന്നും പൂര്‍ണ്ണമായി ശമിക്കാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നില്ല. എങ്കിലും ചെറിയ ഒരു മരുന്ന് എന്ന രൂപത്തില്‍ ചെയ്യാം.
    കാലത്തിനനുസരിച്ച കവിത ഏറെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. നന്ദി റാംജി. താങ്കളിലെ മനുഷ്യസ്നേഹിയേയും പ്രകൃതിസ്നേഹിയെയും കഥകളിലൂടെ ഞാൻ വായിച്ചറിഞ്ഞതാണ്‌

      ഇല്ലാതാക്കൂ
  6. കവിത ഇഷ്ടമായി സർ.മാറി മാറി വരുന്ന ഭരണാധികാരികൾ സ്വന്തം ലാഭത്തിനായി അവരവർ ചെയ്തുകൂട്ടുന്നതും, അബദ്ധത്തിൽ പെട്ടുപോകുന്നതുമായ കുറ്റകൃത്യങ്ങളെ കുറ്റകൃത്യമല്ലാതാക്കാനും പരമാവധി ലഘൂകരിക്കാനും വേണ്ടി വളച്ചും തിരിച്ചും ഒടിച്ചും ഏച്ചുകെട്ടിയും...നിയമത്തെ പീഡിപ്പിച് പീഡിപ്പിച് കൊന്നിരിക്കുന്നു. ആ നിയമം ഇവിടെ ആരുടെ രക്ഷയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കാനാണ് സർ.
    ഇപ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യാനും ചെയ്യിപ്പിക്കാനും ഏറ്റവും അനുയോജ്യർ പതിനെട്ടു വയസ്സിനു താഴെയുള്ളവർ എന്ന രീതിയിലേക്ക് കാര്യങ്ങൾ വഷളായി വരുന്നു. അനവസരത്തിലും, അർഹിക്കാത്തവർക്കും വച്ച് നീട്ടുന്ന നിയമത്തിന്റെ അനുകമ്പ കാര്യങ്ങൾ ഇനിയും വഷളാക്കുകയേ ഉള്ളൂ. നിയമത്തിന്റെ ലക്ഷ്യമില്ലാത്ത പോക്ക് കണ്ടു സങ്കടമുണ്ട്.
    വരും തലമുറയെയെങ്കിലും ശരിയാംവണ്ണം വാർത്തെടുക്കാൻ ഉള്ള ഉത്തരവാദിത്തം നമുക്ക് എല്ലാവർക്കും ഉണ്ട്. അതിലേക്കായി ഇങ്ങിനെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കാം. കേൾക്കുന്നവർ കേൾക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ


    1. അധികാരസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം, പ്രശസ്തി,. സുഖം. ന്യായത്തിന്റെ കണ്ണ്‌` വെറുതെയല്ല കെട്ടിയിട്ടത്‌


      ഇല്ലാതാക്കൂ
  7. സാർ, കാണരുതാത്തത് കാണുമ്പോൾ സങ്കടപെടുവാൻ മാത്രമേ കഴിയു..
    നല്ല കാലം വരുമെന്ന് ആശിക്കാം.
    വരികൾ വളരെ ഇഷ്ടമായി..

    മറുപടിഇല്ലാതാക്കൂ
  8. കവിത സമകാലികജീവിതത്തെ തന്മയത്വമായി പകര്‍ത്തി..കിരാതന്മാരുടെ ക്രൂരതകള്‍ക്ക് ഇരയാകെണ്ടിവരുമ്പോള്‍ മനുഷ്യരും മരങ്ങളും ഒരുപോലെ നിസ്സഹായര്‍ തന്നെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. കവികൾക്ക്‌ ഇങ്ങനെ പ്രതിഷേധിക്കാനല്ലാതെ മറ്റെന്തു ചെയ്യാൻ പറ്റും ?

      ഇല്ലാതാക്കൂ