ആകെ പേജ്‌കാഴ്‌ചകള്‍

2014, ഒക്‌ടോബർ 1, ബുധനാഴ്‌ച

കൂപ്പുകൈ







വന്ദിപ്പൂ സരസ്വതീ വിദ്യതൻ മാതാവേ നിൻ-
മന്ദിരം ഭുവനത്തിൽ സംസ്ക്കാരം ചൊരിയട്ടെ !
പുലർകാലത്തിൽ തവ കീർത്തനം പാടീടുന്നു
പുതുപുഷ്പത്തിൽ താളം മുട്ടുന്ന മന്ദാനിലൻ
അതുകേട്ടല്ലോ പക്ഷിജാലങ്ങൾ ജാതോന്മേഷം
പതിവായ് പാടീടുന്നു താവക സ്തുതിഗീതം
നർത്തനം ചെയ്തീടുന്നു പർണ്ണപാളികൾ സ്വഛ-
നിമ്നഗ വിപഞ്ചിതൻ തന്ത്രികൾ മീട്ടീടുന്നു
കുങ്കുമപ്പൊട്ടുംതൊട്ടു ശ്യാമവാരിദമാകും
കുന്തളം പുലരിയൊന്നൊതുക്കി കെട്ടീടുന്നു
താവക സ്തുതിഗീതി പാടിയൊരാനന്ദത്താൽ
തൂവിയ സന്തോഷാശ്രു പുല്ക്കൊടി തുടയ്ക്കുന്നു
ഭക്ത്യാ കണ്ണുകൾ പൂട്ടി നിശ്ചലമായ്നിന്നിട്ട-
വ്യക്തമാമെന്തോ  ചിലമന്ത്രങ്ങളുരയ്ക്കുന്നു.
കീചകം മുരളികയൂതുന്നു, അരുവിതൻ
വീചികളതുകേട്ടു നർത്തനമാടീടുന്നു
കേരളം തവാഗമം കാത്തിരിക്കയാണേതു-
നേരവും വിദ്യയ്ക്കായി കൈക്കുമ്പിൾ നീട്ടീടുന്നു
വിദ്യകൾ പലവിധമാകുമ്പോൾ ഗുരുഭൂതർ
ശിഷ്യരെ മറക്കുന്നു, മൃഗമായ് മാറീടുന്നു
പട്ടിയാക്കീടാൻ മടിയില്ലാത്ത ചിലർ, ഹാ ! വെ-
പ്പാട്ടിയാക്കീടാൻ കാത്തുനില്പുണ്ട്‌ കാമഭ്രാന്തർ
ഒക്കെയും പൊറുക്കുക, അജ്ഞതയകറ്റിയീ
കൊച്ചുകേരളത്തിനെയൊന്നനുഗ്രഹിക്കുക
വാഗീശ്വരീ നിൻ മുന്നിലിന്നിതാ സമസ്തവും
നേദിച്ചു കൈകൾ കൂപ്പി ഞങ്ങൾ ഹാ! നമിക്കുന്നു.

2 അഭിപ്രായങ്ങൾ:

  1. അജ്ഞതയകറ്റിയീ
    കൊച്ചുകേരളത്തിനെയൊന്നനുഗ്രഹിക്കുക
    വാഗീശ്വരീ നിൻ മുന്നിലിന്നിതാ സമസ്തവും
    നേദിച്ചു കൈകൾ കൂപ്പി ഞങ്ങൾ ഹാ! നമിക്കുന്നു.

    മറുപടിഇല്ലാതാക്കൂ