ആകെ പേജ്‌കാഴ്‌ചകള്‍

2015 ഡിസംബർ 31, വ്യാഴാഴ്‌ച

ഓലക്കുട





ഇന്നലെയുച്ചയുറക്കിൽ പുതിയൊരു
സ്വപ്നം കണ്ടോ കണ്ണൂതുറന്നൂ
പൊന്മുകിൽമാലകൾ ? കവിളുതുടുത്തൊരു
മഴവില്ലഴകു വിരിഞ്ഞുവരുന്നു.
ആരും കാണാതാപ്പൂംകവിളിൽ
തുടരെത്തുടരെ ചുംബനമേകാൻ
വാരിപ്പുണരാൻ, കോൾമയിരേകാൻ
മാമലനിരകൾക്കെന്തോ മോഹം !
അമിതാനന്ദംകൊണ്ടോ ചൊല്ലൂ
കണ്ണുനിറഞ്ഞു, കവിളുനനഞ്ഞു,
അറിയാതോ നിൻ വളകൾ കിലുങ്ങീ
പട്ടുടയാടകൾ കാറ്റിലുലഞ്ഞൂ ?
പുതുമഴപെയ്തെന്നാരോ ചൊന്നു
കാറ്റോ, മണമോ, കുളിരോ, മണ്ണിൻ-
പുളകച്ചാർത്തോ, വറ്റിയ കിണറി-
ന്നടിയിലുയർന്നൊരു നാദസ്വരമോ?
എന്റെ മനസ്സിൻകൂട്ടിലുറങ്ങിയ
വേഴാമ്പൽപിട കണ്ണുതുറന്നു,
ചുണ്ടുവിടർത്തീ, ചിറകുവിരുത്തീ-
ട്ടതിദയനീയം ചുറ്റും നോക്കി
പീലിച്ചുരുളുനിവർത്തിയ മയിലിൻ
നൃത്തം കാണ്മൂ ഞാനീപഴകിയൊ-
രോലക്കുടയിൽ മങ്ങിമയങ്ങിയൊ-
രോർമ്മയുയർത്തിയ വെള്ളിത്തിരയിൽ
പത്തുവയസ്സിൻ പ്രസരിപ്പോടെൻ
കൌമാരത്തിൻ പദയാത്രകളുടെ
മുദ്രാവലികൾ തെളിഞ്ഞുകിടപ്പു-
ണ്ടിന്നും മുന്നിൽ, സ്മൃതിയുടെ മണ്ണിൽ
കൈയിൽ ചട്ടംപൊട്ടിയ കല്പല,
താളുകൾകീറിയപുസ്തക, മതിനുടെ-
യുള്ളിൽ പ്രസവം കാത്തുകിടക്കും
നീലപ്പീലികൾ, കടലാസുറകൾ,
കുപ്പായത്തിൻ കീശയ്ക്കുള്ളിൽ
ഗോട്ടികളൊപ്പം കിങ്കിലമാടും
കുപ്പിച്ചില്ലുകൾ, അങ്ങനെ പലതും
പേറി ഞാനൊരു വിദ്യാർത്ഥിയുമായ്
ഓർമ്മിക്കുന്നേനിന്നും പഴയൊരു
കാറ്റും മഴയും, ചക്രംപൂട്ടിയൊ-
രോലക്കുടയും, അതുപങ്കിട്ടൊരു
പാവാടപ്പെൺകൊടിയുടെ ചൊടിയും
ആലിൻചോട്ടിൽ വിരിഞ്ഞൊരു മഴവി-
ല്ലൊളിപോൽ നില്പ്പാണവളന്നൊരുനാൾ
കാലുവിറയ്ക്കും കുളിരിൽ, മഴയി-
ലുരുമ്മും കാറ്റിൽ കുടയില്ലാതെ.
“കൂടെ വരുന്നോ?” ചൊന്നൂ ഞാനതു-
കേൾക്കുംപൊഴുതവൾ വന്നെൻകുടയുടെ
ചോടെ നിന്നൂ, വിരിയും മുല്ല-
പ്പൂവിൻ പുഞ്ചിരിയല്ലോ തന്നൂ.
“എന്തിനു പെണ്ണേ പഞ്ചാരച്ചിരി,
നിൻമണവാളൻ വന്നിട്ടുണ്ടോ?
എന്തെന്തെല്ലാം സമ്മാനങ്ങൾ
തന്നൂ, തളയോ, വളയോ ചൊല്ലൂ”
ഒന്നു ചൊടിച്ചവൾനിന്നൂ, പിന്നെ
ചെവിയിൽ ചൊന്നൂ പരമരഹസ്യം...
“തന്നതു പറയാം...പിന്നെ...പിന്നെയൊ-
രോലക്കുടയാണോടിമറഞ്ഞൂ.”

2015 ഡിസംബർ 18, വെള്ളിയാഴ്‌ച

ജവാന്റെ കവിത



ഞാനലയുകയാണ്‌ പകലും രാവും കയ്യിൽ
പാനപാത്രവുമായി പകരൂ ഗാനാമൃതം
ദാഹമാണെനിക്കെന്തു ദാഹമാണെന്നോ ! നിങ്ങൾ-
ക്കൂഹിക്കാൻ വയ്യെൻ ചുണ്ടുവരളുന്നല്ലോ വീണ്ടും
നീലനീരദങ്ങളേ! നിങ്ങൾതൻ മൃദുലമാം
തോളിലേക്കുയർത്തീട്ടെൻ നാട്ടിലൊന്നെത്തിച്ചെങ്കിൽ
അമ്മലയോരത്തൂടെയൊഴുകും മന്ദാനില-
ചുംബനമേറ്റെൻ ചുണ്ടിൽ കിനിയും ഗാനാമൃതം.
പച്ചിലത്തട്ടം നീക്കി നൃത്തമാടീടും കാട്ടു-
പിച്ചകപ്പൂവൊക്കെയും നുള്ളി ഞാനറുത്തീടും
അമ്മലരിതളുകൾ, കവിതാസങ്കല്പങ്ങ-
ളുമ്മവെച്ചൊരു സ്വർഗ്ഗസീമയിലണയും ഞാൻ
ഗാനവീചികൾ മീട്ടും കാട്ടുചോലതൻ വക്കിൽ
ഞാനൊരു പൊന്മാനായണഞ്ഞീടും ദാഹംതീർക്കാൻ
ചുറ്റിലും വെടിയൊച്ച, അട്ടഹാസങ്ങൾ, ശാന്തി
മൊട്ടിടാതെരിയുമീ പട്ടാളത്തീച്ചൂളയിൽ
ഒരു തേന്മലർമഴ പെയ്യിക്കാൻ. തളരുമീ-
വരളും ചുണ്ടിൽ ഗാനമധുരം പകർന്നീടാൻ
ആ മലയോരം വിട്ടു കവിതേ വന്നാലും ഞാ-
നോമനക്കിളിക്കൂടുവെച്ചു കാത്തിരിക്കുന്നു.

2015 ഡിസംബർ 9, ബുധനാഴ്‌ച

പുസ്തക പ്രകാശനം

12-12-2015 രണ്ടാം ശനിയാഴ്ച രാവിലെ 10.30 ന്‌ എന്റെ അഞ്ചാമത്തെ പുസ്തകം “ ശേഷം മുഖതാവിൽ” (ആത്മകഥ) കൂത്തുപറമ്പ് വൃദ്ധജനസേവന കേന്ദ്രം ഹാളിൽവച്ച്‌ നൂറില്പരം ഗണിതശാസ്ത്രഗ്രന്ഥങ്ങളുടെ രചയിതാവും, കണ്ണൂർ സയൻസ് പാർക്ക് ഡയറക്റ്ററുമായ ശ്രീ. പള്ളിയറ ശ്രീധരൻ പ്രകാശനം ചെയ്യുന്നു. ഏറ്റുവാങ്ങുന്നത്‌ ശ്രീ.രാമകൃഷ്ണൻ കണ്ണോം(കണ്ണൂർ ജില്ലാ കവിമണ്ഡലം ജനറൽ കൺവീനർ). ചടങ്ങിലേക്ക്‌ എല്ലാ സുഹൃത്തുക്കളേയും സ്നേഹപൂർവ്വംക്ഷണിക്കുന്നു.

2015 നവംബർ 25, ബുധനാഴ്‌ച

ആരു നീ





നീയാരു ചാരുതേ! വാർമഴവില്ലിന്റെ
മായികകാന്തിയുമായ് വന്ന ദേവതേ !
രാഗസുധാരസമേകും തവഗാന-
സാഗരവീചികൾ മുന്നിലുയരവേ,
ഞാനറിയാതതിൽ ചേർന്നൊഴുകീടുക-
യാണൊരു പച്ചിലത്തോണിപോലോമലേ.
നിൻനൂപുരസ്വരധാരകൾ തീർക്കുന്നു
മുന്നിലൊരപ്സരകന്യകാനർത്തനം.
മഞ്ഞിന്റെ മൂടുപടം നീക്കി മംഗള-
മഞ്ജരിയോടുഷസ്സെത്തിനോക്കീടവേ,
പാടലകാന്തി ചിതറും തവനൃത്ത-
പാടവംകണ്ടൊന്നു നാണിച്ചിരിക്കണം!
അപ്പൂങ്കവിളിലസൂയതൻ ചെമ്പനീർ-
മൊട്ടുകളൊക്കെയും പൂവിട്ടിരിക്കണം!
വാർകൂന്തൽ ചീകിയലസമിരുളിന്റെ
വാതിലുംചാരിനിന്നീടുന്നു സന്ധ്യയും
അച്ചുരുൾകൂന്തലിൽ ചൂടിയ വാടിയ
തെച്ചിമലരടർന്നപ്പുറം വീണുപോയ്
നിൻരാഗമാസ്മരചൈതന്യമേല്ക്കവേ
നിന്നെ നമിക്കുന്നു സാഗരതീരവും.
ഏകാന്തരാവിൽ നീ താരകപ്പൂവുക-
ളേകിടാറുണ്ടെനിക്കാത്തളിർക്കൈകളാൽ
നിർത്തുമാമായികനർത്തനമപ്പൊഴാ-
ഹൃത്തടമെന്തോ കൊതിച്ചുമിടിച്ചിടും
താരകപ്പൂവുകൾ കോർത്തൊരു ഭാവനാ-
ഹാരമണിയിച്ചു മാറി ഞാൻ നില്ക്കവേ,
പൊട്ടിവിരിയുന്ന പുഞ്ചിരിയോടൊത്തു
നർത്തനലാസ്യവിലാസം തുടരും നീ.
അപ്പൊഴാ കൺകളിൽകാണ്മു ഞാനീവിശ്വ-
മൊക്കെയും മിന്നിപ്രതിഫലിക്കുന്നതായ്
നീയാരു ചാരുതേ, വാർമഴവില്ലിന്റെ
മായികകാന്തിയുമായ് വന്ന ദേവതേ !

2015 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

വളയം





നീലക്കാടിൻ മുകളിൽ കുങ്കുമരാഗം പുലരൊളി പൂശുമ്പോൾ,
പൂമണമേന്തിയ കാറ്റിൽ കുയിലുകൾ പഞ്ചമരാഗം പാടുമ്പോൾ,
മഞ്ഞപ്പൂക്കൾ വിരിഞ്ഞൊരു പാടം മഞ്ഞിൻ കമ്പളമണിയുമ്പോൾ,
കുഞ്ഞലപോലെ നീരദനിരകൾ മഞ്ജുള നർത്തനമാടുമ്പോൾ,
ഓടിനടപ്പുണ്ടൊരുകുഞ്ഞകലെ, കൂടെ പിന്നിൽ മാതാവും.
കുന്നിൻ വളവുതിരിഞ്ഞവർ തെരുവിൽ നിന്നും ദൂരെയകന്നല്ലോ.
ലീലോത്സുകനായീടും കുഞ്ഞിൻ വളയം മുന്നിലുരുണ്ടപ്പോൾ,
കൈയിൽ  കോലുപിടിച്ചാ പൈതൽ വളയമുരുട്ടിപ്പാഞ്ഞപ്പോൾ,
വളയംതന്നിൽ കോർത്ത കിലുക്കുകൾ കിലുകിലെ പാടിയുണർന്നപ്പോൾ
ലോലതരം ചെറുകാറ്റാക്കുഞ്ഞിൻ നെറുകയിൽ മന്ദം ചുംബിച്ചു.  
                                      -2-

നാല്കവലയിലെ വഴിയോരത്തിൽ നില്ക്കുകയാണൊരു പടുവൃദ്ധൻ
വളയമുരുട്ടും കുഞ്ഞിൻ കളികൾ കിഴവനെയൊന്നു രസിപ്പിച്ചു.
കഷണ്ടി കയറിയ തലയിൽ പൊങ്ങീ കനത്ത ചിന്തകളീവിധമായ്:
‘നല്ലൊരു കുഞ്ഞിവനേതോ മാന്യൻ തന്മകനുന്നത കുലജാതൻ,
മാതാവിന്റെ ശകാരം, പ്രഹരം ഒന്നുമിവന്നു ലഭിക്കില്ല,
ബാലിശമാകിയ ചാപല്യം കണ്ടാളുകൾ പരുഷം ചൊല്ലില്ല,
താനൊരു കുഞ്ഞാം കാലം യാതനയൊന്നേ ലാളനയതു മാത്രം !
പട്ടിണിതിന്നും പ്രഹരം വാങ്ങിയുമത്രെ കഴിഞ്ഞൂ തൻ ബാല്യം.
കിട്ടിയതില്ലക്കാലം നല്ല കളിപ്പാട്ടങ്ങൾ, വളയങ്ങൾ.
ഓർമ്മിക്കാനൊരു നല്ല വസന്തം ജീവിതവാടിയിൽ വന്നില്ല‘
പല്ലില്ലാത്തൊരു നൊണ്ണു പിളർത്തി ചൊല്ലീ വൃദ്ധൻ സ്വയമേവം
“കഥയില്ലാത്തൊരു കളിയാണല്ലോ കഷ്ടം നോക്കിരസിപ്പൂ ഞാൻ”.

                                        -3-

ബാല്യം മുതലെ താൻ പോകും പണിശാലയിൽ വൃദ്ധൻ ചെന്നെത്തി
ചിന്തകൾ കെട്ടുതകർത്തു കവിഞ്ഞൊരു വൻ കടലായി പ്രവഹിച്ചു
യന്ത്രത്തിന്റെ കറക്കം തന്നിൽ വൃദ്ധൻ കണ്ടൂ വളയങ്ങൾ !
വളയമുരുട്ടും കുഞ്ഞിനെയോർത്തു, വഴിയിൽ കാണ്മാനാശിച്ചു.
കുഞ്ഞിക്കൈകൾ, വെളുത്തുകൊഴുത്തൊരു കാലുകൾ, രാജകുമാരനവൻ!
അന്നിരവിൽ പലവട്ടം കണ്ടൂ കുഞ്ഞിനെ വൃദ്ധൻ സ്വപ്നത്തിൽ.
’താനൊരു പൈതൽ, മാന്യ സ്ത്രീ തൻ തായ, കളിക്കോപ്പൊരു വളയം‘
കണ്ടൂ സങ്കല്പത്തിൻ ചില്ലിൽ, കണ്ണീർ കഥകൾ മറപ്പാനായ്.
ഏകാന്തതയിൽ തന്നെ തള്ളി, ദൂരെ മറഞ്ഞൂ ബന്ധുക്കൾ
ഒരു ദിവസം തൻ ജോലികഴിഞ്ഞാ കിഴവൻ വീട്ടിൽ വരുന്നേരം
തെരുവിൽ കണ്ടൂ മണ്ണിൽ പൂണ്ടൊരു വളയം (വീപ്പച്ചുറ്റാവാം)!
ആനന്ദത്താൽ കൈകൾ വിറച്ചൂ, പിന്നെ കണ്ണു നിറഞ്ഞൊഴുകി
വൃദ്ധൻ ചുറ്റും നോക്കി, എടുത്താ വളയം വിറയും കൈയോടെ
എന്തിനെടുത്തെന്നറിയില്ലപ്പോൾ ചിന്തകളങ്ങനെ തോന്നിച്ചു
താൻ പാർത്തീടും മുറിയുടെ മുക്കിൽ സ്ഥാപിച്ചാനാ വളയമയാൾ
നിത്യം കാലത്തെഴുനേറ്റാലാ വളയം വൃദ്ധൻ തഴുകീടും
വേദന നീക്കാനാനന്ദത്തിൻ വളയം വലയം ചെയ്തല്ലോ.
വാർദ്ധക്യത്തെ മറന്നൊരു കുഞ്ഞായ് മാറീ വൃദ്ധൻ ചെയ്തികളിൽ

                                           -4-

സുന്ദരമന്നൊരു ദിവസം തരുനിര ചന്തം ചോപ്പു പുതച്ചപ്പോൾ,
പറവകൾ തളിരുകൾ തേടിപ്പാറിപ്പോകും പുലരിയണഞ്ഞപ്പോൾ,
ബഹളം നിറയും നഗരം വിട്ടാ വൃദ്ധൻ കാട്ടിൽ നടന്നെത്തി.
തോളിൽ തൂക്കിയിരിപ്പൂ വളയം,  (ആളുകൾ വെറുതെ കളിയാക്കും !)
നീലപ്പൊന്തയിൽ മഞ്ഞിൻ തുള്ളികൾ  ചേലിൽ വളയം വരയുമ്പോൾ,
ചെറിയൊരു പൈതൽ പോലാ വൃദ്ധൻ കാട്ടിൽ വളയമുരുട്ടീടും
വള്ളിക്കെട്ടുകൾ, കാട്ടുമരങ്ങൾ, കാട്ടിൽ വിരിഞ്ഞൊരു കുസുമങ്ങൾ
ശബ്ദവിഹീനം കാഴ്ചക്കാരായ് വൃദ്ധന്നേകീയാവേശം !
ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയോടെ ചൊല്ലീ വൃദ്ധൻ സ്വയമേവം:
‘താനൊരു പൈതൽ, മാന്യസ്ത്രീ തൻ തായ, കളിക്കോപ്പൊരു വളയം’.
കളി മതിയാക്കി, വേർപ്പിൻ തുള്ളികളൊളിചിന്നീടും മെയ്യോടെ,
നഷ്ടപ്പെട്ടൊരു തൻ ബാല്യത്തിൻ ശിഷ്ടം കിട്ടിയ സുഖമോടെ,
കാട്ടുമരത്തിൻ തണൽ വിട്ടല്ലോ വീട്ടിൽ വൃദ്ധൻ ചെന്നെത്തി.
നാളുകൾ നിരവധിയിങ്ങനെ വൃദ്ധൻ വളയമുരുട്ടും കുഞ്ഞായി.
ഒരു നാൾ മരണം വന്നു വിളിച്ചൂ, കരയാനുറ്റവരില്ലാതെ.
മുറിയിൽ വീണു കിടപ്പൂ വൃദ്ധൻ, മുകളിൽ വളയം ‘റീത്താ’യും.
കളി മതിയാക്കിയുറങ്ങും കുഞ്ഞിൻ അനുപമ ശാന്തത വന്നെത്തി
ചുളിവീണുള്ള മുഖത്തു പരന്നൂ സകലം നേടിയ സംതൃപ്തി!

-----------------------------------------------------------------------------------------
( ഫെയൊദോർ സോലോഗുബ് (1863) എന്ന റഷ്യൻ സാഹിത്യകാരന്റെ സൃഷ്ടിയുടെ പുനരാവിഷ്കരണം)




               








2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച

"പുകവലി ആരോഗ്യത്തിനു ഹാനികരം"



എന്തിനോ കണ്ണുനീരിറ്റിറ്റുവീഴുന്നു
ചിന്ത ചിറകു വിടർത്തിപ്പറക്കുന്നു
വെന്തുനീറീടുകയാണു മന്മാനസം
ഹന്ത! നിന്നോർമ്മകളെന്നിൽ തുടിക്കുന്നു.
കേവലം സുന്ദരിമാത്രമായ് വന്നു നിൻ
ഭാവനാലോകം പടുത്തു ഞാനെന്തിനോ
ആയിരമായിരം ചുംബനം നല്കി നീ
ഗായകാ മാനസതന്ത്രികൾ മീട്ടവെ,
തന്നു ഞാൻ മാമക ദേഹവും ദേഹിയു-
മൊന്നുപോൽ ദേവാ തവസവിധത്തിലായ്
നിൻ ഗീതകങ്ങൾക്കുറവിടമായി ഞാൻ
ഭംഗിയിൽ നർത്തനലാസ്യം തുടരവെ
പൊന്തിപ്പടർന്നു സ്വയമെരിഞ്ഞെന്നിലെ
ഗന്ധം, പരിസരം മാദകമാകയായ്
എൻ കാല്ച്ചിലങ്കകൾ പൊട്ടിനുറുങ്ങവെ,
എൻ നൂപുരമഴിഞ്ഞൂർന്നു വീണീടവെ,
എന്നെയും നോക്കി നുകർന്നു നീ കൺകളിൽ
നന്ദിയും ചുണ്ടിൽ ചിരിയുമായ് ജീവിതം
കെട്ടിപ്പുണർന്നു മുകർന്നെന്നെയന്ത്യമായ്
തട്ടിത്തെറിപ്പിച്ചു മണ്ണിലേക്കിന്നു നീ
കത്തിക്കരിയുന്ന ചിത്തവുമായി ഞാ-
നെത്തി നിൻ കാലടിക്കീഴിലമരുവാൻ
ശപ്തയാം ഞാനാരഹല്യയോ, കേവലം
തപ്തയാകും ‘ചാരസുന്ദരി’ മാത്രമോ?

2015 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

പെൺകുട്ടി




പത്തൊമ്പതല്ലോ പ്രായം, പേടിയാവുന്നു, തൊട്ടാൽ
പൊട്ടുന്ന പളുങ്കിന്റെ പാത്രമാണീ പെൺകുട്ടി.
എങ്ങിനെ വിളിക്കും ഞാൻ ‘കുട്ടീ’ യെന്നിക്കാൽ വെപ്പിൽ
പൊങ്ങിടും യുവത്വത്തിൻ ശിഞ്ജിതം കേൾക്കുന്നേരം.
കുട്ടിയല്ലിനിമുതൽ, വിടരാൻ വേണ്ടിക്കാക്കും
മൊട്ടല്ല; തിരിതാഴ്ത്തിവച്ചതാം വിളക്കല്ല,
സ്വർണ്ണനൂലിഴകളാൽ ജീവിതം ചരിത്രത്തിൻ
വർണ്ണത്തൂവാലത്തുമ്പിൽ തുന്നും നീ കലാകാരി.
എന്തൊരു തിളക്കമാക്കൺകൾക്ക്‌, നിഗൂഢമാ-
മന്തരീക്ഷത്തിൽ വെള്ളിത്താരകളൊളിക്കുന്നു.
സന്ധ്യകൾ മുഖം താഴ്ത്തി നില്ക്കുന്നു, പ്രവഹിക്കും
സിന്ദൂരഛവിയാൽ നിൻ പൂങ്കവിൾ തുടുക്കുമ്പോൾ
തൂമിന്നലൊളി വീണ്ടും വീശുന്നു, കരിങ്കൂന്തൽ
തൂമയിലലസം നിൻ കൈവിരൽ തലോടുമ്പോൾ
ഓരോ നിൻ ചലനവുമെന്റെയീ ഹൃദന്തത്തിൽ
മാരിവിൽച്ചായം വാരിപ്പൂശുകയല്ലോ ചെയ് വൂ.
അന്ധനായ് പോകുന്നൂ ഞാൻ മോദത്താൽ, പരസ്പര-
ബന്ധത്താൽ, നുകരുമീ ഗന്ധത്താലനുവേലം !
തേന്മഴ ചൊരിയുന്നു കാതിലും മനസ്സിലു-
മോമലേ നിൻ സംഗീതം ഗന്ധർവലോകം തീർക്കെ
ഓർമ്മകൾ കെട്ടിത്തന്ന ചിറകും പൊക്കീട്ടേവം
വാർമഴവില്ലിൻ മീതെ പൊന്തി ഞാൻ പറക്കുന്നു.
വേനലിൽ, കൊടുംചൂടിലന്നൊരു മരച്ചോട്ടിൽ
ദീനയായ് കേഴും സ്ത്രീയെ കണ്ടു ഞാൻ നടുങ്ങിപ്പോയ്
പട്ടിണിത്തീച്ചൂളയിൽ വെന്തൊരാരൂപം കാൺകെ
പട്ടടയനാവശ്യമെന്നല്ലോ പറയേണ്ടു
കഷ്ടിച്ചു നാണം മൂടാൻ വസ്ത്രമില്ലെന്നാല്ക്കൂടി
ഗർഭമാം ഭാണ്ഡം ലോകമേഴയാമിവൾക്കേകി
ഉണ്ടൊരു പുതുജീവൻ വെമ്പുന്നു, തുടിക്കുന്നു
ചുണ്ടുകൾ പിളർന്നീടാൻ, പ്രാണവായുവേറ്റീടാൻ
ബന്ധനവിമുക്തമായ് നാളിതുവരെ താണ്ടു-
മന്ധകാരത്തിന്നന്ത്യം കാണുവാൻ കൊതിക്കുന്നു.
സ്വാതന്ത്ര്യമാകും ദിവ്യപദമേറീടാൻ, നീണ്ട
പാരതന്ത്ര്യത്തിൻ പൊക്കിൾച്ചങ്ങലയറുത്തീടാൻ,
മുഷ്ടികൾ ചുരുട്ടുന്നു, പൊങ്ങുന്നു മുദ്രാവാക്യ-
മഷ്ടദിക്കുകൾ തോറും മാറ്റൊലി മുഴങ്ങുന്നു.
വേദനയനുഭവിച്ചല്പവും കരയാതെ
നോവുന്നൊരുദരത്തിൻ ഭാരവും പേറിപ്പേറി,
ഏകയായ്, കൊടുംചൂടിൽ പച്ചിലത്തണൽ പറ്റി
ദീനയായഗതിയായമ്മേ നീ പ്രസവിച്ചു.
“ആഗസ്ത്‌ പതിനഞ്ചാ”ണാദിനം, നിൻ കുഞ്ഞിന്റെ
ജാതകം കുറിച്ചതുമന്നല്ലോ ദൈവജ്ഞന്മാർ
കണ്ടുനിന്നവർ ചൊല്ലീയീവിധം: “ഈ കുഞ്ഞെന്തേ
മിണ്ടാത്തൂ?, കൈകാലിട്ടു തല്ലാത്തൂ, കരയാത്തൂ ?
ജീവനീ കുഞ്ഞിന്നില്ലേ?” സത്യത്തിൽ സ്വാതന്ത്ര്യത്തിൻ
ജീവവായുവേറ്റാകുഞ്ഞങ്ങനെ മയങ്ങിപ്പോയ് !
വളർന്നു വളർന്നു നീ ഞങ്ങൾതൻ കണ്ണിൻ മുത്തായ്
പകർന്നൂ മധുരമീ മാനസ ചഷകത്തിൽ
ഈ നവലഹരിയിലാമഗ്നമാമെൻ ചിത്തം
നീ തീർത്ത വികാസത്തിലറിയാതല്ലോ ചൊല്ലീ?
പത്തൊമ്പതല്ലോ പ്രായം, പേടിയെന്തിനു? തൊട്ടാൽ
പൊട്ടുന്ന പളുങ്കിന്റെ പാത്രമല്ലീ പെൺകുട്ടീ. !
(15-08-1966)

2015 ജൂലൈ 1, ബുധനാഴ്‌ച

നമോവാകം


(ഡോ. സാമുവൽ ഹാനിമാനെ  ഡോക്ടേഴ്സ്‌ ദിനമായ ഇന്നു അനുസ്മരിച്ചുകൊണ്ട്‌ ഞാനെഴുതിയ കവിത. ഈ കവിതയുടെ “മ്യൂസിക്ക് വീഡിയോ ആല്ബം” കണ്ണൂർ ജില്ലാ കലക്ടർ പി. ബാലകിരൺ  I.A.S. ഹോമിയോ ഡോക്ടർമാരുടെ സമ്മേളനത്തിൽ  പ്രകാശനം ചെയ്തു.)

ഈശ്വര ചൈതന്യത്തിൻ തെളിമയിൽ ശാസ്ത്രീയതയുടെ തേജസ്സേ
ഞങ്ങൾ നമോവാകം ചൊല്ലട്ടെ, ജന്മം നിൻ കൃപയാൽ സഫലം
വിജ്ഞാനത്തിൻ പാരാവാരം ശാന്തമപാരം നീന്തീ നാം
ബൌദ്ധികമീ തേജസ്സിൻ ദീപ്തിയിൽ സാന്ത്വനമേകാനണയുന്നു.
കർമ്മപഥം തെളിയിച്ചിട്ടല്ലോ മുന്നോട്ടേക്കു നടപ്പൂ നാം
വർണ്ണസ്വപ്നം താലോലിക്കും സ്നേഹം മാത്രം പകരുന്നോർ
മുന്നിൽ വന്നുഴലുന്നൊരു ജീവനു രക്ഷകനായണയുന്നൂ നാം
ഒന്നിച്ചീ വൈദ്യത്തിൻ ശാസ്ത്രച്ചിറകു വിരുത്തീട്ടുയരുന്നു.
കരിയില്ലൊട്ടും നമ്മുടെ ചിറകുകൾ സൂര്യൻ കനലായ് നിന്നാലും
അലകടൽ തിരമാലകളാൽ നമ്മുടെ തൂവൽ നനക്കാൻ വന്നാലും
അതിശക്തം തന്മാത്രകൾ കാട്ടും പൊരുളായറിവായുയരും നാം
അതിനില്ലൊട്ടും സംശയമറിയുക പൊരുതും നമ്മൾ മരിപ്പോളം
അറിവിൻ പാല്ക്കടൽ മഥനം ചെയ്തിട്ടല്ലോ നേടീ സാന്ത്വനമാ-
മമൃതിൻ കുംഭം ദിവ്യൌഷധിയായ് സുഖദായിനിയായെന്നും നാം
പകരൂ കഴിവുകൾ പുണ്യാക്ഷരിയായെഴുതാനൌഷധമോരോന്നും
കടലാസ്സിൽ വിരിയട്ടെ മുല്ലപ്പൂപോൽ നമ്മുടെ കുറിമാനം
പകരട്ടെ നറുപരിമളമെങ്ങും പൂങ്കാവനമായ് മാറട്ടെ
അകലട്ടെ ദുർഗന്ധം രോഗഗ്രസിതർ വിമോചിതരാവട്ടെ
കയറട്ടെ നവവിജ്ഞാനത്തിൻപടവുകൾ കാലിടറാതെ നാം
ഉയരട്ടെ ഉണർവിൻ ബോധതലം അകലട്ടെ അജ്ഞാനതമം
ഡോക്ടർ ഹാനിമാൻ നല്കിയ കൈത്തിരിയണയാതല്ലോ സൂക്ഷിപ്പൂ
നീട്ടുക തെളിയിച്ചീടുക നിരവധി ദീപിക നമ്മൾ തുടർച്ചക്കാർ
കൂപ്പുക കൈ ഹൃദയത്തിൽ തൊട്ടു നമിക്കുക, ഗുരുവിൻ കാരുണ്യം
കൂടെയെന്നും ദിശ കാട്ടട്ടെ ദീപസ്തംഭം പോൽ മുന്നിൽ
ഇന്നീ യാത്രയിലോർമ്മിപ്പൂ നാമേകകുടുംബക്കാരേപ്പോൽ
നിൻ ചൈതന്യം സർവ്വസുഖങ്ങളുമേകീടട്ടെ നേർവഴിയിൽ.
---------------------------------------------------------------------------


2015 മേയ് 19, ചൊവ്വാഴ്ച

അരുണം




മരണമണി ചെവിയോർത്തു ബോധശൂന്യം തന്റെ
മനവുമുടലും സദാ കാരാഗൃഹത്തിലായ്
കരുണവധമില്ലാതെ പരലോകമണയുന്ന
അരുണയൊരു നോവായി നൊമ്പരപ്പൂവായി.

വിടരുമൊരു പൂവുപോൽ പൂമണം പൂശി നീ
വനികയിതിൽ മേവവെ വന്നുവോ കശ്മലൻ
അതികഠിനമായ് നിന്റെ ഞെട്ടറുത്തീവിധം
മൃദുലദളമാകെ കശക്കിയെറിഞ്ഞുവോ

വിധിവിഹിതമായിടാമെന്നു നീയോർത്തതി-
ല്ലതിനുമുമ്പാതുരശുശ്രൂഷവ്യഗ്രയായ്
മനുജസംസേവനം ദീനർതൻ വേദന-
യ്ക്കിനിയതാം സാന്ത്വനം നിൻ സത്യചിന്തനം

കപടതയറിഞ്ഞിടാതുള്ള നീ വീണുപോ-
യപകട മഹാഗർത്തമൊന്നിൽ മാൻപേടപോൽ
മധുരതര സ്വപ്നങ്ങളൊക്കെ തകർന്നുപോയ്
വ്യഥയുടെ ശാപാഗ്നികുണ്ഡത്തിലാണ്ടുപോയ്

അവനിയിതിൽ സസുഖമൊരു മാന്യനായ് വാഴുന്നി-
തവനെന്ന നീചനാം നായാടിയെങ്കിലും
ഒരുദിനമവൻ ചെല്ലുമീശന്റെ കോടതി
തരുമതിനൊത്തുള്ള ശിക്ഷയെന്നോർത്തു ഞാൻ

അരിശമിയലുന്നൊരെൻ ചിന്തയിൽ ചാമ്പലാം
കരിനിറമെഴും പുഷ്പചക്രമർപ്പിച്ചിടാം
ഒരുവൾക്കുമീ ഗതി നല്കല്ലെയൊന്നോതി
ഒരു നിമിഷമാത്മശാന്തിക്കു പ്രാർത്ഥിച്ചിടാം.

2015 മേയ് 13, ബുധനാഴ്‌ച

പാദമുദ്ര


എത്രനേരമായ് നിന്നെ
കാത്തു ഞാനിരിക്കുന്നു
എത്തുവാൻ വൈകുന്നെന്തു
നീയെന്റെ പ്രിയതോഴി ?

കൺചിമ്മിച്ചിരിപ്പാണു
താരകൾ, സന്ധ്യാംബരം
കുങ്കുമക്കുറിമായ്ച്ചു
കാർകൂന്തലഴിച്ചിട്ടു

ആഴിവീചികൾ കൊച്ചു
കൈകളാൽ തള്ളി കളി-
ത്തോഴനാം കാറ്റിൻ കൈകൾ
ചിത്രമൊന്നെഴുതവെ,

ആരുവാൻ കമഴ്ത്തിയീ
വാനിന്റെ നീലച്ചായം
കോരിയ താമ്പാളമീ-
ക്കടലിൻ കടലാസിൽ ?

മൂടിടും വിജനത
ചുറ്റിലുമൊരു മുനി
നേടിയ മന:ശാന്തി
പോലെ വന്നെതിരേല്ക്കെ,

പാടല സൌന്ദര്യം ഞാൻ
കാണുന്നു പ്രകൃതിതൻ
പാടവം പണിതീർത്ത
ദിനരാത്രാന്ത്യങ്ങളിൽ

മൂകനായിരിപ്പൂ ഞാൻ
സ്മൃതിതന്നിഴപൊട്ടി-
പ്പോകാതെയുയരുന്ന
വീചികളെണ്ണിത്തന്നെ

കേൾപ്പീല നിൻ കാലൊച്ച
യെങ്കിലും നിൻ ചൈതന്യം
കാണ്മു ഞാൻ മണലിലെ
പാദമുദ്രകൾ തോറും !

2015 മേയ് 10, ഞായറാഴ്‌ച

സ്നേഹാമൃതം


വാടകയ്ക്കൊരു വീട്‌, മാസവാടകയ്ക്കതിൽ
മേശയും, കസേരയും, കട്ടിലും, പാത്രങ്ങളും.
വാടകയ്ക്കൊരുപെണ്ണ്‌, ക്രിക്കറ്റ്‌ കാണാനായി
വാടകയ്ക്കൊരു ടീവി, മറ്റെന്തുവേണം പിന്നെ?
കൃത്യമായ് പണമെണ്ണിക്കൊടുത്താൽ മതിയല്ലോ
ഉത്തരവാദിത്വത്തിൻ തലവേദനയില്ല!
വാടകയ്ക്കൊരു യാത്രാവണ്ടിയിൽ കയറുമ്പോൾ
പേടിയോ കടലുണ്ടിപ്പുഴപോൽ മുന്നിൽ കാണ്മൂ?
വാടകയ്ക്കൊരു രക്ഷിതാവിനെ കൂട്ടി പ്രിൻസി-
പ്പാളിനു സമർപ്പിക്കാം,തുടർന്നും ക്ലാസ്സിൽ പോകാം
വാടകയ്ക്കൊന്നോ രണ്ടോ വൃദ്ധരെകൂട്ടി പെണ്ണു-
കാണുവാൻ പോകാം, സദ്യയുണ്ടിടാം പലനാട്ടിൽ
വാടകയ്ക്കുടൻ കിട്ടാം കണ്ണും, വൃക്കയും, ഹൃത്തും
ചോരയും, പുതിയൊരു ഗർഭപാത്രവും, കുഞ്ഞും !
പ്രേമവും, അനുശോചനാനുമോദനങ്ങളും
കേവലം കാശെത്തീടും ദൂരത്തു കിടക്കുന്നു.
വാടകയ്ക്കൊരിക്കലും കിട്ടാത്ത നിധിയൊന്നേ
പാരിതിൽ, അതാണമ്മചുരത്തും സ്നേഹാമൃതം !

2015 മേയ് 5, ചൊവ്വാഴ്ച

കുഞ്ചൻ ദിനം

കുഞ്ചൻ ദിനം

പുഞ്ചിരിയില്ലാ ലോകം കാൺകേ,
വഞ്ചന ചുറ്റും വലകൾ വിരിക്കേ,
പഞ്ചാരച്ചിരി തൂകിത്തൂകി
തഞ്ചം നോക്കി കത്തി കഴുത്തിൽ
ഇഞ്ചിഞ്ചായി താഴ്ത്തും നാട്ടിൽ
കുഞ്ചൻ ദിനമിതു ചിന്തിച്ചിട്ടി-
ന്നഞ്ചോ പത്തോ വരികൾ കുറിക്കാൻ
വന്നൂ ഞാനൊട്ടിവിടെയിരിക്കെ
എന്നെ വിളിപ്പൂ ചിരിയുടെ ലോകം.
ഒന്നിനുമിപ്പോൾ സമയം പോരാ
എന്നിട്ടല്ലേ ചിരിയുടെ കാര്യം?
വീട്ടിലുമില്ല, നാട്ടിലുമില്ല
പൊട്ടിച്ചിരിയോ, കൂട്ടച്ചിരിയോ
എല്ലാവർക്കും ധൃതിയാണിപ്പോൾ
വല്ലാതുള്ളൊരു ലോകം തന്നെ.
ടീവീ സീരിയലൊക്കെ കോമഡി-
ഷോവായ് ഹാസ്യം കാട്ടീടുകിലും
കുഞ്ചൻ നല്കിയ ഹാസ്യം വഴിയും
പുഞ്ചിരി തീരേ കാണ്മാനില്ല
തുള്ളല്ക്കളിതൻ രൂപം മാറി
തുള്ളിക്കളിയായ് വേദിയിലെത്തി
എള്ളോളം ചിരി പകരാൻ നമ്മുടെ
തുള്ളല്ക്കാരനു കഴിയുന്നില്ല
മർമ്മം തന്നിൽ കൊണ്ടീടുന്നൊരു
നർമ്മവുമെങ്ങും കാണ്മാനില്ല
ഇതിലും ഭേദം നിയമസമാജികർ
പതിവായ് കാട്ടും കോപ്രായങ്ങൾ!
കുഞ്ചാ ! നല്കുക മാപ്പീ കലയുടെ
നെഞ്ചു പിളർക്കും ദ്രോഹികളെങ്ങും !






2015 മേയ് 2, ശനിയാഴ്‌ച

സ്വപ്നഗംഗ


സാഹസമെന്നോതീടാം നിങ്ങളെൻ പരിശ്രമ-
മീ ഹിമാലയശൃംഗാരോഹണ മഹത്കർമ്മം
സാമോദമയവിറക്കുന്നു ഞാൻ ഹിമാലയ-
സാനുവിൻ മധുരാനുഭൂതികൾ! രഹസ്യങ്ങൾ!
നിശ്ചലതപം ചെയ്യും നഗ്നമാമലകളെ
വല്ക്കലമുടുപ്പിക്കും വെള്ളിമേഘത്തിൻ ചുണ്ടിൽ
മൊട്ടിട്ടുനില്ക്കും ഹാസം കണ്ടതാണല്ലോ വിശ്വാ-
മിത്രന്റെ തപോവനപ്രാന്തങ്ങൾ പണ്ടേതന്നെ.
കെട്ടിറക്കട്ടേ ഞാനീ ദിവ്യഭൂമിയിൽ, പൊക്കി-
ക്കെട്ടട്ടെ, പഴകിയൊരോർമ്മതൻ കൂടാരങ്ങൾ.
ഉഗ്രമാം മരുത്തിലും ഹിമവാഹിനിയുടെ
ശക്തമാമൊഴുക്കിലും പ്രകൃതിക്ഷോഭത്തിലും
അശ്രാന്തം ശിവനാമമോതി ഞാനൊരുവേള
വിശ്രമിക്കട്ടേ മോക്ഷകമ്പളങ്ങളും മൂടി

ചുറ്റിലുമിരുട്ടാണെന്നാകിലും കാണ്മൂ ദൂരെ
കത്തുന്ന തിരിയൊന്നെൻ മങ്ങിയ നയനങ്ങൾ
യതിതൻ കഥകളിലൂളമിട്ടുയർന്നെന്റെ
ഹൃദയം ഞൊടിനേരം മദ്ദളം മുഴക്കവെ
കേൾപ്പതുണ്ടൊരു വളക്കിലുക്കം, ചിലമ്പിട്ട കാല്പ്പെരുമാറ്റം
ലോലലോലമാമൊരുഗാനം
വന്നവൾ; സ്വരരാഗസുധയും സുദീപ്തിയും
ചിന്നിയെന്നിരുട്ടറ സ്വർഗ്ഗലോകമായ് മാറി.
“കവികൾ പുകഴ്ത്തുന്ന സൌഭാഗ്യത്തിടമ്പൊത്ത
കമനീമണിയാർനീ? എന്തുനിന്നഭിലാഷം?”
“പറയാം പരമാർത്ഥം, ഗംഗതൻ സഖി ഞാനെൻ
വിറയും കൈയാൽ നല്കും സന്ദേശം വായിച്ചാലും”
കൈനീട്ടി വാങ്ങി; നീർത്തി, മുന്നിൽ ഞാൻ കദനത്തിൻ
കൈരേഖപോൽ തോന്നിക്കും ഗംഗതൻ സന്ദേശത്തെ

“മനുജാ! കണ്ണീരിന്റെ കഥയാണല്ലോ നല്കാൻ
തുനിവൂ ഞാനങ്ങയ്ക്ക്‌ കാഴ്ചയായിവിടത്തിൽ.
ഗംഗയെ കേട്ടിട്ടില്ലേ? ഞാനവൾ വ്യഥയുടെ
തുംഗ ഗോപുരവാതില്പ്പടിയിൽ മയങ്ങുവോൾ
ഒന്നുവന്നെന്നെ കാണാൻ ദയയുണ്ടാമോ, പ്രേമ-
ഖിന്നയാമിവളുടെ കണ്ണുനീരൊപ്പീടാമോ?
പുഷ്ടയൌവ്വനമെന്റെ മാനസം മഥിക്കുന്നു
കെട്ടിയിട്ടിരിക്കുന്നു ശിവനെൻ സ്ത്രീത്വം സർവ്വം
വൃദ്ധനായ് ജരാനരബാധിതനായെന്നാലും
വിട്ടതില്ലെന്നെ കാമദഹനൻ, മഹാധമൻ!
എത്രനാൾ വാഴും ഞാനീ ജടതൻ കിളിക്കൂട്ടി-
ലെത്രനാൾ സഹിക്കുമീ ദുസ്സഹ ദുർഗന്ധങ്ങൾ?
വിടരാൻ കൊതിക്കുന്നൊരെന്റെ മോഹങ്ങൾക്കല്പം
മധുരം പകരുവാൻ മനുജാ കനിഞ്ഞാലും”

എന്നിലെ പുരുഷത്വമെന്തിനോ സടപൊക്കി 
നിന്നുപോയ് ഞൊടിയിട ഗംഗതൻ കത്തും നോക്കി.
“ഞാനിതാ വരുന്നെന്നു പറയൂ; നില്ക്കൂ! നീല
വാനിലേക്കുയരുന്നതെന്തു നീ സുരകന്യേ?
വീഴുന്നൂ ചിലങ്കകൾ, പൊന്മുത്തുവള, യര-
ഞ്ഞാണൂരി, യുടയാട കാറ്റിന്റെ കൈയ്യിൽ തങ്ങി.
ഭഗ്നമോഹങ്ങൾ തീർത്ത നിദ്രയിലൊഴുകുന്നു
സ്വപ്നഗംഗയും ഞാനുമൊരുപാൽനുരപോലെ!



2015 ഏപ്രിൽ 25, ശനിയാഴ്‌ച

അവകാശി


ആറടിമണ്ണിന്നവകാശികൾ നാമിന്നേറെ
വീറോടെയവകാശപ്പെട്ടതു വൃഥാവിലോ ?
ആദിവാസികളെന്നല്ലേതുജീവികൾക്കുമേ
മോദമോടിവിടത്തിൽ വാഴുവാനധികാരം !
ആരുടെ പിതൃസ്വത്തുമല്ലിതു, പ്രകൃതിതൻ
വാരുറ്റ കൈയാൽ തന്ന സൌജന്യമറിയുക.
പഞ്ചഭൂതങ്ങൾക്കേവമെങ്ങനെ മനുഷ്യന്റെ
വഞ്ചനാപരമായ സ്വാർത്ഥത നിരക്കുന്നു ?
വായു,വാകാശം, വെള്ള,മഗ്നിയെന്നതുപോലെ
ജീവികൾക്കവകാശപ്പെട്ടതാണീഭൂമിയും.
വേലികെട്ടിയോ, കരിങ്കല്ലിനാൽ മതിൽ കെട്ടി
വേർതിരിക്കുവാനില്ലൊരാൾക്കുമിന്നവകാശം.
കുന്നിടിക്കുവാൻ, മണലൂറ്റുവാൻ, പുഴയുടെ
മുന്നോട്ടെ ഗതിനിർത്തി മാലിന്യം നിക്ഷേപിക്കാൻ,
ഈ പരിസ്ഥിതി മാറ്റിമറിക്കാൻ, പ്രകൃതിതൻ
ശാദ്വലപ്രതലത്തിൻ ശാന്തത നശിപ്പിക്കാൻ
കാടിനെ നാടാക്കുവാൻ, കാട്ടിലെ മൃഗങ്ങളെ
വേട്ടയാടുവാൻ, നാട്ടുമൃഗമായ് മാറ്റീടുവാൻ
പുഴയിൽ വിഷംചേർക്കാൻ, കീടനാശിനികളാൽ
പഴവും ഫലങ്ങളും രോഗവാഹിനിയാക്കാൻ
ആരുവാൻ നല്കീ മർത്ത്യന്നനുവാദമിന്നോർത്താൽ
ക്രൂരതതന്നെയെല്ലാം, ഒക്കെയുമഹങ്കാരം !
എവിടെ കാട്ടാറുകൾ, കിളികൾ കപോതങ്ങൾ,
കവികൾ പുകഴ്ത്തുന്ന മോഹനമയൂരങ്ങൾ ?
എവിടെ കാട്ടാനകൾ, സിംഹങ്ങൾ, മുയലുകൾ,
ചെവികളടപ്പിക്കും ചീവീടിൻ മൂളിച്ചകൾ ?
കാട്ടിലെവാസം വിട്ടിട്ടഭയം തേടുന്നല്ലോ
വീട്ടിലെ മുറിക്കുള്ളിൽ രാജവെമ്പാലക്കൂട്ടം !
മണ്ണിനെ മലീമസമാക്കുന്ന മനുഷ്യന്റെ
കണ്ണുകൾ ദയാപൂർണ്ണമാകുവതെന്നാണാമോ ?
കണ്ണീരു വറ്റിക്കേഴും ഭൂമിതൻ നെടുവീർപ്പിൽ
വെണ്ണീറായ്മാറും ലോകം, കല്പാന്തമടുത്തുപോയ്.
ആറടിമണ്ണിന്നവകാശികളൊരിക്കലു-
മാവില്ല നമ്മൾ, പഞ്ചഭൂതത്തിൻ കണിക നാം !
------------------------------
(2015- അന്താരാഷ്ട്ര മണ്ണ്‌ വർഷം)

2015 ഏപ്രിൽ 14, ചൊവ്വാഴ്ച

ബ്ലോഗ്ഗർ വിഷു



ചാണകം തേച്ചുള്ള നീലവിൺമുറ്റത്തു
താരകൾ മത്താപ്പു കത്തിച്ചെറിയവെ,
പൂമണം പൂശുന്ന മന്ദാനിലൻ വന്നു
പൂമുഖ വാതിലിൽ മുട്ടിവിളിക്കവെ,

നാണംകുണുങ്ങിച്ചിരിക്കുന്നു പൂങ്കൊന്ന
നാളെ വിടരും കനക പ്രതീക്ഷയിൽ
ഇത്തിരുമുറ്റത്തു വീണു കിടക്കുന്നു
പുത്തൻ മലരും മണവും മധുരവും.

"എന്റെ ബ്ലോഗെന്റെ ഗ്രൂപ്പെന്റെ കൂട്ടാളിക-
ളെന്യേ മുടിയണം മറ്റുള്ളോരൊക്കെയും
എന്നെ ചുമലിലുയർത്തി നടക്കണം
പിന്നിൽ ജയഭേരി മാത്രം മുഴക്കണം........"

വ്യർത്ഥമാം സങ്കല്പശയ്യയിൽ പാഴില-
വ്യക്തമാം ചിന്തയിൽ മൂടിക്കിടപ്പു നാം
കണ്ണു തുറന്നൊന്നു നോക്കിയാൽ പോരുമീ
മണ്ണൊരു വിണ്ണായി മാറ്റുവാൻ സോദരാ!

വന്നു വിളിക്കുന്നു കർമ്മപ്രബുദ്ധത,
വന്നു കുലുക്കുന്നു കർത്തവ്യനിഷ്ഠകൾ
ഒന്നെഴുന്നേല്ക്കൂ! തുറക്കൂ മിഴിയിണ
മുന്നിലരുണകിരണമുയരുന്നു.

ഓർമ്മകൾ തീർക്കും യമുനതൻ തീരത്ത്‌
കാർമുകിൽവർണ്ണന്റെ വേണുവെന്നോർത്തു ഞാൻ
പാടാൻ ശ്രമിക്കുകയാണൊരു ഗീതിക
പാടാനറിയാത്ത ഗായകനെങ്കിലും

ഈ സൈബർശൃംഖല നീക്കിമുന്നേറുമെൻ
ഗീതി പകരുന്നൊരാവേശധാരകൾ
കാറ്റിലും മണ്ണിലും തീർക്കട്ടെ പുത്തനാം
മാറ്റൊലി മർത്ത്യന്റെ മാനസം തന്നിലും

കണ്ണു തുറന്നെഴുന്നേല്ക്കുവിൻ വൈകാതെ
വന്നു വിഷുക്കണി കാണുവിൻ തോഴരേ!
നിങ്ങൾ വളർത്തുന്ന സങ്കുചിതത്വത്തിൻ
വള്ളികളൊക്കെയറുത്തു കളയുക

നമ്മളൊന്നാണെന്ന ബോധം വളർത്തുക
നന്മയിൽ വിശ്വാസമർപ്പിച്ചു നീങ്ങുക
വിണ്ണിനെ വെല്ലുന്നൊരൈശ്വര്യസിദ്ധിക്കു
മണ്ണിൻ ഹൃദന്തം തുടിക്കയാണിപ്പൊഴും





2015 ഏപ്രിൽ 3, വെള്ളിയാഴ്‌ച

വിഷുക്കണി




മുറ്റത്തെ കണിക്കൊന്നമൊട്ടുകൾ വിരിഞ്ഞല്ലോ
മുത്തമിട്ടല്ലോ മീനമാസത്തെ ചുടുതെന്നൽ
എന്തിത്ര നേരത്തേ നീ മന്ദഹാസവുമായി
വന്നെത്തീ?” വിഷുപ്പക്ഷി ചോദിച്ചൂ ഭയത്തോടെ

പൊന്നിനു വിലകൂടി, മേടമാകുമ്പോഴേക്കും
ഉന്നതമാകും വിലയെന്നു നീ നിരൂപിച്ചോ
മണ്ണിനു മണിത്താലി നേരത്തേ ചാർത്തീ ? ദൂരെ
വിണ്ണിലെ പെണ്ണിന്നപ്പോൾ തുടുത്തൂ കവിളുകൾ !

കാവ്യസമ്പത്താൽ ധന്യമാകിയ മലയാള-
കന്യയ്ക്കു ചാർത്താൻ കാവ്യഹാരങ്ങളില്ലാതാണോ
ഒരു ഗ്രാം തങ്കംകൊണ്ടു തീർത്തുള്ള പൂശുമാല
കവികൾ ചാർത്തിക്കുന്നൂ? മോഹനമെന്നോതുന്നൂ?

അക്ഷരം തെറ്റില്ലാതെ എഴുതാൻ പഠിക്കാത്തോർ
വിശ്രുത മഹാകവിയെന്നല്ലോ ചമയുന്നു
ലജ്ജിക്ക മലയാളമങ്കേ ! നീ പറയുന്ന-
തൊക്കെയും മംഗ്ളീഷായി മാറിപ്പോയ് ദയനീയം...

മന്ത്രിമാർ പൂരപ്പാട്ടു പാടുന്നൂ, അരങ്ങതിൽ
ചന്തത്തിൽ ശിവതാണ്ഡവത്തിനു മുതിരുന്നു.
ഗുരുവെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്നൂ ശിഷ്യർ,
ഇരുകാലിയാം മൃഗം മകളെ പ്രാപിക്കുന്നു.

കള്ളന്മാർ പോലീസിനെ ചാക്കിട്ടു പിടിക്കുന്നു,
വെള്ളവും മണലുമിന്നുറക്കം കെടുത്തുന്നു,
കണ്ണീരു പൊഴിക്കുന്നു മാലിന്യക്കൂമ്പാരങ്ങൾ,
ഉണ്ണാതെയിരിക്കുന്നു വായയില്ലാത്തോർ നാട്ടാർ.

ക്രൂരമാം കൊലപാതകങ്ങളോ പെരുകുന്നു
കോടികൾ ഗാന്ധിച്ചിത്രം പേറി ഹാ! മറയുന്നു
നീതിദേവതയെന്ന ഗാന്ധാരിതൻ കണ്മുന്നിൽ
നൂറ്റവർ ചിരിക്കുന്നു, പാഞ്ചാലി വിതുമ്പുന്നു.

ആരൊരുക്കീടും വിഷുക്കണി, യെന്നകത്തളം
നോവുമ്പോൾ, ചിരിതൂകി ചൊല്ലുന്നു ടീവീ ചാനൽ:
ചാരിയീ കസേലയിലിരിക്കൂ സഖേ ! നാടിൻ
ചാരുദൃശ്യങ്ങൾ കാണാൻ ബട്ടനൊന്നമർത്തുക.

2015 ഏപ്രിൽ 2, വ്യാഴാഴ്‌ച

വേഴാമ്പൽ



ദാഹിച്ചുനില്ക്കുന്ന മൺതരിയെക്കണ്ടു
മോഹിച്ചു നില്ക്കുന്ന നീരദവ്യൂഹമേ,
നിന്നനുരാഗ സന്ദേശവുമായിതാ
വന്നൂ ശിരസ്സു കുനിക്കുന്നു മാരിവിൽ !

ആശിച്ചു മണ്ണുകുഴിച്ചു വെൺകല്ലിനാൽ
പേശലകാന്തിയിൽ കെട്ടിപ്പടുത്തു ഞാൻ
കൂപമൊന്നെന്നാലിതുവരെ കണ്ടില്ല
ദാഹം ശമിപ്പിച്ചിടാൻ ജലലേശവും

കൂടുതലാഴങ്ങൾ തേടുമെൻ ഭാവന-
കൂടി തളർന്നു, വരണ്ടുപോയ് ചുണ്ടുകൾ
കത്തിജ്ജ്വലിക്കുന്ന ചൂടാണു ചുറ്റിലും
വറ്റിയ കൂപമായ് മാറിയെൻ കണ്ണുകൾ

അന്നു പതിവിലും നേരത്തെ മാനത്തു
വന്നുനിരന്നു കരിമുകിൽ കന്യകൾ
മിന്നി അവരുടെ പൊന്നിൻ ചിലങ്കകൾ
പൊങ്ങി മൃദംഗരവവുമിടയ്ക്കിടെ

ചുട്ടുതപിക്കും ഗിരിനിര കൈകൂപ്പി
വൃഷ്ടിവരത്തിനായ് മോഹിച്ചു നില്ക്കവെ,
ചില്ലകൾ വിണ്ണിൽ തൊടുക്കുവാനായ് സ്വയം
വില്ലൂന്നി മാമരജാലമൊരുങ്ങവെ

ധാരയായ് താഴോട്ടു വീണു കുളിരണി-
ത്തോരണം മണ്ണിന്നു ചാർത്തുവാൻ മാരിയും
തോടും പുഴയും കവിഞ്ഞു, വരണ്ടുള്ള
നാടും നഗരവുമൊക്കെ കുളിർക്കിലും

ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
എന്തിനോ ഞാനറിയാതെയടർന്നുപോയ്
രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.

2015 മാർച്ച് 29, ഞായറാഴ്‌ച

കടലാസുപൂക്കൾ




ആയിരം ദീർഘനിശ്വാസസന്ദേശവു-
മായിവരും കുളിർതെന്നലിൻകൈകളിൽ
തൻജീവചൈതന്യസത്തു പിഴിഞ്ഞേകി
സഞ്ചിതമോദം വരിക്കുന്ന പൂക്കളേ!
നിങ്ങളുയർത്തുന്ന വാസനയല്ലയോ
ഞങ്ങളിലൂറിടും ജീവിതസാധന
പൊങ്ങിപ്പറന്നുയർന്നെങ്ങോ മറയുന്ന
സംഗീതസാന്ദ്രവിലോലമാം ഭാവന !
സപ്തസ്വരസുരവല്ലകി മീട്ടി നി-
സ്തബ്ധരായ് മാറ്റുന്നു ഞങ്ങളെ പൂങ്കുയിൽ
വെള്ളിത്തളികയുമായ് വന്നുനില്ക്കുന്നു
വിണ്ണിലെ വീഥിയിൽ താരാകുമാരിമാർ
വട്ടത്തിലുള്ളൊരീ മേശമേൽ സ്ഥാപിച്ച
കൊച്ചുപളുങ്കുപൂപ്പാത്രത്തിലെന്നുമെ
വാടാതെനില്ക്കും, മനുഷ്യഹസ്തങ്ങൾതൻ-
പാടവം ചിന്തും കടലാസുപൂക്കളേ!
തട്ടിയുണർത്താത്തതെന്തഹോ നിദ്രയിൽ-
പ്പെട്ടിടും മാനസവീണയെ നിങ്ങളും ?
നിങ്ങളിലില്ലയോ പൂമണം ചുറ്റിക്ക-
റങ്ങുന്ന പങ്കതൻകാറ്റിൽ പരത്തുവാൻ?
പൊങ്ങുന്ന നാടിന്റെ ദുർഗന്ധമൊക്കെയും

അങ്ങനെ നീക്കുവാൻ ശുദ്ധീകരിക്കുവാൻ.

ജീവിതനശ്വരകടലാസുപൂക്കൾപാഠം പഠിപ്പിച്ചു
തേനലരെല്ലാമടർന്നു പതിച്ചിടും
വാടുന്ന പൂക്കളേ ! ദൈവഹസ്തങ്ങൾതൻ
പാടവം ചിന്തും മണമുള്ള പൂക്കളേ!
നിങ്ങൾതൻ ചൈതന്യമല്പം പകരുകീ
ഞങ്ങൾ ചമച്ചതാം കൃത്രിമപ്പൂക്കളിൽ.

2015 ഫെബ്രുവരി 16, തിങ്കളാഴ്‌ച

ജവാന്റെ ശിവരാത്രി






ശാന്തിതൻ പീയൂഷധാരയാൽ സ്വർഗ്ഗീയ-
കാന്തിപകരുന്ന കാനനഛായയിൽ,
ഗംഗതൻ കല്ലോലരുദ്രാക്ഷമെണ്ണിയും,
മഞ്ഞിന്റെ ഹോമധൂപങ്ങൾ പരത്തിയും
നിത്യതപസ്സിലിരിപ്പൂ ഹിമാലയ-
മത്യന്തഭക്ത്യാ യുഗാന്തരമെന്നിയേ.
പാടെ നരച്ചുപോയ് താടി നിലാവിന്റെ
പാടലകാന്തിയിൽ മുങ്ങിക്കുളിക്കവെ,
പാവനമാമേതു മന്ത്രമാണങ്ങതൻ
നാവിൽ തുടിപ്പൂ സദാ ഹാ! മഹത്‌ഗുരോ!

ആ മന്ത്രധാരയാൽ ശത്രുക്കളൊക്കെയും
നാമാവശേഷരായ് മാറട്ടെ കേവലം!
നേരുന്നു സായൂജ്യമങ്ങതൻ ദർശനം
നേരിലെൻ ചേതനയ്ക്കെന്നെന്നുമോർക്കുകിൽ
ശൈവചൈതന്യം തുടിക്കുമീ ഭൂമിയിൽ
കൈകൂപ്പി നില്പാണു മാമക സിദ്ധികൾ
ശത്രുവൃന്ദങ്ങളെ തേടുമെൻ കണ്ണുകൾ
സത്യത്തിലെത്ര ശിവരാത്രി നോറ്റുപോയ്

ഓർമ്മതൻ ദീപികയേന്തി മറവിതൻ
കൂരിരുൾക്കോട്ടകൾക്കപ്പുറം കാണ്മു ഞാൻ
ആദ്യമായ് നോറ്റ ശിവരാത്രി, നേർന്ന നി-
വേദ്യം, നുകർന്ന പ്രസാദവും, മോദവും !
ഏഴുവയസ്സുള്ള പൈതലിൻ സാഹസം
പാഴിലാണെന്ന പരിഹാസ ഭാഷണം
മൂകമാം മാമക ഭീതിദ മാനസ-
വീഥിയിൽ പുത്തനാമാവേശമാകവെ,
പാട്ടും കളിയുമായ് രാവിന്റെ യാമങ്ങൾ
നീക്കുമെൻ കൂട്ടരോടൊത്തു ഞാൻ ധൈര്യമായ്

“എട്ടുമണിക്കു മുമ്പെന്നുമുറങ്ങുന്ന
കുട്ടനുറക്കൊഴിയാനോ? മഹാത്ഭുതം !
പാട്ടറിയാത്ത, കളിയറിയാത്തവൻ
നീക്കുവതെങ്ങിനെ നാഴിക മൂകനായ്!“
ചോദ്യങ്ങളിങ്ങനെയായിരം ചുറ്റിലും
ചേങ്ങലവാദ്യം മുഴക്കുന്ന വേളയിൽ
എങ്ങിനെ കൈവരാൻ നിദ്ര, മനസ്സിന്റെ
തുംഗ കവാടങ്ങൾ കൊട്ടിയടക്കവെ?

ഭക്തിയേക്കാളേറെ നേടി പ്രതിരോധ-
ശക്തിയെൻ ചേതനയാദ്യമായങ്ങിനെ
കെട്ടിപ്പടുത്തു പ്രതിബന്ധമൊക്കെയും
തട്ടിത്തകർക്കേണ്ട കോട്ടകളന്നു ഞാൻ
പൊട്ടിത്തരിക്കുന്ന നിർവൃതിക്കൊപ്പമായ്
പുത്തൻ പുലരി പിറക്കുന്ന വേളയിൽ
എന്നിലെ ജേതാവിനെ കണ്ടു പേടിച്ചു
പിന്നിട്ടു പോകയോ കൂരിരുളൊക്കെയും

ഇന്നീ ഹിമാലയപ്രാന്തത്തിലായിരം
പൊന്നുഷസ്സന്ധ്യകൾ മാഞ്ഞു മറയവെ,
ആ ശിവരാത്രിതൻ സിദ്ധികളെന്നെവ-
ന്നാശീർവദിക്കുന്നു മൂകമാം ഭാഷയാൽ
ആയിരം ശത്രുക്കളെ നേരിടാനുള്ളൊ-
രായുധമീ ജവാന്നേകുന്നു നിസ്തുലം!



2015 ഫെബ്രുവരി 3, ചൊവ്വാഴ്ച

മാഞ്ചോട്ടിൽ





ഞാൻ മുമ്പിലെന്നുചൊല്ലി ധൃതിയിൽ പാഞ്ഞീടുന്നു
മാമ്പഴം പെറുക്കാനായ് ജ്യേഷ്ഠനുമനുജനും
കാണുമാ കനിഷ്ഠന്ന്‌ രണ്ടാണ്ട്‌, ജ്യ്യേഷ്ഠന്നതിൽ-
ക്കൂടുതൽ മൂന്നുവർഷം മാത്രമേ തോന്നുന്നുള്ളു
ധൃതിയിൽ പെറുക്കിയാ മാമ്പഴം വരജന-
ങ്ങതിയായ് സന്തോഷിച്ചു; ചുണ്ടുകൾ വികസിക്കെ,
പിന്നിൽനിന്നതാ രണ്ടു കണ്ണുകൾ നിറയുന്നു,
തന്നുടെ മുഖപത്മം വാടുന്നൂ ദയനീയം,
കേഴുകയായപ്പാവം ദീനദീനമായ് തനി-
ക്കേശിയ നിരാശതന്നാശുശുക്ഷണിയേല്ക്കേ,
കുഞ്ഞിനെക്കരയിച്ചതെന്തിനെന്നോതിക്കൊണ്ട-
ങ്ങഞ്ജസാ ജനയിത്രിയുമ്മറപ്പടിയെത്തി.
“മാമ്പഴം കൊടുക്കെടാ കുഞ്ഞിനെ” ന്നതു കേട്ട
മാത്രയിൽ മാണവ്യമാം ചൊടിയാലപ്പൂർവ്വജൻ
അലക്ഷ്യമായെറിഞ്ഞാൻ മാമ്പഴം കുഞ്ഞിൻ നേരെ
പെരുത്ത കോപവ്യസനാദിയാൽ നിറയവെ,
കുഞ്ഞിനു മുന്നിൽ വീണ മാമ്പഴമെടുത്തതാ-
കുഞ്ഞിക്കൈയ്യല്ല, തക്കം പാർത്തിരുന്നൊരു കാകൻ;
പുഞ്ചിരി തൂകി, കൊച്ചുകൈയിണകൊട്ടി, ബാലൻ
കൊഞ്ചലിലോതി ‘കാക! കാക’ എന്നവ്യക്തമായ്
ഏതൊരു മായാമയമാകിയ കരമാണാ
സേതുവെയണകെട്ടിനിർത്തിയന്നിമിഷത്തിൽ ?

( ദേശമിത്രം ആഴ്ചപ്പതിപ്പിൽ 1955 ൽ പ്രസിദ്ധീകരിച്ചത്‌)

പ്രതീക്ഷ




                (പതിനാലാം വയസ്സിൽ ഞാൻ ആദ്യമായി എഴുതിയ കവിത)

2015 ജനുവരി 28, ബുധനാഴ്‌ച

അവകാശി



ആറടിമണ്ണിന്നവകാശികൾ നാമിന്നേറെ
വീറോടെയവകാശപ്പെട്ടതു വൃഥാവിലോ ?
ആദിവാസികളെന്നല്ലേതുജീവികൾക്കുമേ
മോദമോടിവിടത്തിൽ വാഴുവാനധികാരം !
ആരുടെ പിതൃസ്വത്തുമല്ലിതു, പ്രകൃതിതൻ
വാരുറ്റ കൈയാൽ തന്ന സൌജന്യമറിയുക.
പഞ്ചഭൂതങ്ങൾക്കേവമെങ്ങനെ മനുഷ്യന്റെ
വഞ്ചനാപരമായ സ്വാർത്ഥത നിരക്കുന്നു ?
വായു,വാകാശം, വെള്ള,മഗ്നിയെന്നതുപോലെ
ജീവികൾക്കവകാശപ്പെട്ടതാണീഭൂമിയും.
വേലികെട്ടിയോ, കരിങ്കല്ലിനാൽ മതിൽ കെട്ടി
വേർതിരിക്കുവാനില്ലൊരാൾക്കുമിന്നവകാശം.
കുന്നിടിക്കുവാൻ, മണലൂറ്റുവാൻ, പുഴയുടെ
മുന്നോട്ടെ ഗതിനിർത്തി മാലിന്യം നിക്ഷേപിക്കാൻ,
ഈ പരിസ്ഥിതി മാറ്റിമറിക്കാൻ, പ്രകൃതിതൻ
ശാദ്വലപ്രതലത്തിൻ ശാന്തത നശിപ്പിക്കാൻ
കാടിനെ നാടാക്കുവാൻ, കാട്ടിലെ മൃഗങ്ങളെ
വേട്ടയാടുവാൻ, നാട്ടുമൃഗമായ് മാറ്റീടുവാൻ
പുഴയിൽ വിഷംചേർക്കാൻ, കീടനാശിനികളാൽ
പഴവും ഫലങ്ങളും രോഗവാഹിനിയാക്കാൻ
ആരുവാൻ നല്കീ മർത്ത്യന്നനുവാദമിന്നോർത്താൽ
ക്രൂരതതന്നെയെല്ലാം, ഒക്കെയുമഹങ്കാരം !
എവിടെ കാട്ടാറുകൾ, കിളികൾ കപോതങ്ങൾ,
കവികൾ പുകഴ്ത്തുന്ന മോഹനമയൂരങ്ങൾ ?
എവിടെ കാട്ടാനകൾ, സിംഹങ്ങൾ, മുയലുകൾ,
ചെവികളടപ്പിക്കും ചീവീടിൻ മൂളിച്ചകൾ ?
കാട്ടിലെവാസം വിട്ടിട്ടഭയം തേടുന്നല്ലോ
വീട്ടിലെ മുറിക്കുള്ളിൽ രാജവെമ്പാലക്കൂട്ടം !
മണ്ണിനെ മലീമസമാക്കുന്ന മനുഷ്യന്റെ
കണ്ണുകൾ ദയാപൂർണ്ണമാകുവതെന്നാണാമോ ?
കണ്ണീരു വറ്റിക്കേഴും ഭൂമിതൻ നെടുവീർപ്പിൽ
വെണ്ണീറായ്മാറും ലോകം, കല്പാന്തമടുത്തുപോയ്.
ആറടിമണ്ണിന്നവകാശികളൊരിക്കലു-
മാവില്ല നമ്മൾ, പഞ്ചഭൂതത്തിൻ കണിക നാം !
------------------------------
(2015- അന്താരാഷ്ട്ര മണ്ണ്‌ വർഷം)

2015 ജനുവരി 1, വ്യാഴാഴ്‌ച

പിറവി




ചെമ്പകപ്പൂക്കളിലന്തിയിലിന്നലെ
പൈമ്പാൽ പകരുവാനമ്പിളി വന്നില്ല
തൂമണം പൂശുവാൻ ചില്ലകുലുക്കുവാൻ
താരാട്ടുപാടുവാൻ തെന്നലും വന്നില്ല.

മൂകമാം രാവിന്റെ ഭീതിയിൽ കൂരിരുൾ
മൂടിപ്പുതച്ചുമയങ്ങുന്നു ഭൂമിയും
അക്കൂരിരുട്ടിൻ കരിമ്പടം കീറിയ
ദിക്കിലായ് താരകൾ നൂലുകൊരുക്കുന്നു

തെക്കുവടക്കു നടപ്പു ഞാൻ, കേൾപ്പൂ ഞ-
രക്കം, നെടുവീർപ്പു വാതിലിനപ്പുറം
ജീവൻ കൊടുക്കാൻ പിടയ്ക്കുന്ന സൃഷ്ടിതൻ
നോവിതാപൊങ്ങുന്നു, പേറ്റുനോവെന്നപോൽ

ചാരിയ വാതിൽപലക വിഭജിപ്പൂ
കൂരിരുളിങ്ങും പകലങ്ങുമെങ്കിലും
കാത്തിരുന്നീടും പ്രതീക്ഷയിൽ ഭാവനാ-
കാമുകനാം ഞാൻ വെളിച്ചം നുകരുന്നു.

തൈമണിത്തെന്നൽ വെൺചാമരം വീശുന്നു
പൂമണം പൂശുന്നു, പൂനിലാവെത്തുന്നു
ആടിയതെല്ലാം നടനമറിയാതെ
പാടിയതെല്ലാം മഹത്‌ഭാവഗീതകം !

കൂരിരുൾ പൊട്ടിത്തകർത്തു പുലരിയാം
ചോരക്കിടാവിൻ പിറവിനടക്കവെ
പേരിട്ടവൾക്കു കവിതയെന്നാനറും
താരിളം ചെങ്കവിൾ മുത്തിടും ഞാൻ കവി

അമ്മിഞ്ഞനീട്ടും പ്രകൃത്യാംബതൻ മുഖ-
ത്തുന്മേഷ വീചികൾ നർത്തനം ചെയ്യവെ
ജീവചൈതന്യം തുടിക്കുന്നു ചുറ്റിലും
രാവല്ല, തങ്കക്കതിരൊളിയെങ്ങുമേ !